ആല്‍കമിസ്റ്റ്

കടലിലെതോ
ദ്രവമൊഴിച്ചു
കരയുണ്ടാക്കുന്നതും
നോക്കി
കരിങ്കല്ലു കെട്ടിയ
കടപ്പുറത്തു
കൂട്ടുകാരൊത്തു
സംസാരപ്പെട്ടിരിക്കുന്നേരം
ഒന്നിമ
ചിമ്മിയ മാത്രയില്‍
കണ്ടൂ
ദൂരെ
ജലസമാധിയില്‍
കടല്‍ ഘനീഭവിച്ചുണ്ടായ
മുത്തു
കെട്ടിക്കുന്നതിനു
കരയൂതിയുരുക്കി
മോതിരമുണ്ടാക്കുന്നൊരു
വയൊധികനെ,
എത്ര കാട്ടിക്കൊടുത്തിട്ടും
കണ്ടില്ല
കൂടെയുണ്ടായിരുന്നവരതു
കല്ലുവച്ച നുണയെന്നവരെന്നെ
ചിരിച്ചു
തള്ളുന്നെരമെനിക്കു
കിട്ടീ
ആ മോതിരമിട്ട
കൈകൊണ്‍ടൊരഭിവാദ്യം

-മംസര്‍ രണ്ടാഴ്ച മുമ്പ്

കര്‍ക്കിടകം 

കറന്‍റു പോകാത്ത
രാവിലെകളില്‍
അമ്പലത്തില്‍ നിന്നും
രാമായണം കേട്ടിരുന്നു
അതിനൊപ്പം കേട്ടിരുന്നു
കാട്ടിലേക്ക് വിട്ടവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും നേരെ
മരങ്ങള്‍ കണ്‍മിഴിക്കുന്നതു പോലെ എന്തോ വേറെ...

മഴ തോര്‍ന്ന ഉച്ചകളില്‍
വിരുന്നുകാരാരോ
വരുന്ന വിവരത്തിന്
കാക്കയിരുന്നു കരഞ്ഞിരുന്നു
അതോടെ ഉണര്‍ന്നു വരുന്ന
ഏതോ പ്രലോഭനത്തിന്‍റെ
ദാഹം
ചുമരു ചാരി നില്‍ക്കുകയും
വിശപ്പ്
അടുപ്പൂതിയൂതി പുക കെട്ടുകയും ചെയ്തിരുന്നു
ഉച്ചക്കു
വിട്ടുവരുംവഴി
പാട വരമ്പിലെ
കൈതപ്പൂക്കള്‍ക്കും
കുളത്തിലും കുഴിയിലും
തിരിച്ചെത്തിയ പരല്‍ മീനുകള്‍ക്കും
വിശപ്പിനേയും ദാഹത്തേയും
ഇട്ടു കൊടുത്ത്
മോനിപ്പോള്‍ ഉണ്ണാന്‍ വരും
അതുവരെ ഒറ്റക്ക് ഉരുവിടും അവളവളുടെ രാമായണം.

പൂത്തുമ്പി

കോലായിലിരുന്നു കാണാം
ഒരു നിഴലുണ്ട് നടന്നു പോകുന്നു
പറമ്പിനപ്പുറം
അരമതിലിലെ തണലിനും
കാറ്റിനുമപ്പുറം.

അതിനുമപ്പുറം പറക്കുന്നുണ്ട്
നിറം മങ്ങിയൊരാകാശം
വെയിലുണ്ട് പറക്കുമാകാശത്തിന്‍
ചിറകിനു കീഴില്‍
തണലുണ്ടോ എന്നുറ്റുനോക്കുന്നു

ആദ്യം കണ്ട നിഴലിനെയുണ്ട്
പൂനുള്ളുന്ന പെണ്‍കുട്ടിയായി
മാറ്റിയെടുക്കുന്നു ഉച്ചനേരം

അവളുണ്ട്
നെറ്റിയില്‍ കൈപ്പടം കൊണ്ട്
തണല്‍ വിരിച്ചിട്ട്
ദൂരേക്കു ദൂരേക്കു പാറിപ്പോകുന്നു
ഓരോ കാട്ടു പൊന്തയിലും
ചെന്നിരിക്കുന്നു
മഴ കല്ലുവഴികളില്‍ ഒട്ടിച്ചുവച്ച
പായലുകള്‍ അവളുടെ
കൈപിടിക്കുന്നത്
ചെടികള്‍ ചിലതെങ്കിലും
ഇറുത്തോളൂ എന്ന്
പൂക്കള്‍ പുറത്തെടുക്കുന്നത്
അവളിലിരുന്നാലോ എന്ന
ഉച്ചയുടെ ആസക്തിയെ
കാറ്റ് പതുക്കെ ആറ്റി തണുപ്പിക്കുന്നത്
തിരിച്ചെത്താന്‍ വൈകുന്തോറും
അവളെഴുതിയ കളങ്ങളില്‍
പൊന്നോണം പൂ നിരത്തുന്നത്

പൂവിളികള്‍ നേര്‍ത്ത ഓണമാണ്

വീട്ടില്‍ നിന്നു പോകുന്ന അവള്‍
തിരിച്ചെത്തുവോളം
എന്തു പറഞ്ഞാണ്
അവളെ ഇതിനകം ഇഷ്ടമായ
ഒരാളെ സമാധാനിപ്പിക്കുക
അവളെയും നോക്കി
എത്ര നേരമാ
നമ്മളിങ്ങനെ കാത്തുനില്‍ ക്കുക.....

കുഴല്‍ 

കുഴലിനുള്ളില്‍
കുടുങ്ങിപ്പോയ
ഞാന്‍
തന്നെകുടിച്ചതിന്‍റെ
ബാക്കിയാണ് ഞാന്‍
ഒരു
ഊത്തോ
ഒരു
ഊമ്പലോ
വന്നതിനെ
പുറത്തെടുക്കുന്നതിന്‍ മുമ്പേ....
വറ്റിച്ചു കളയല്ലേ....
ജീവിതമേ....

ബുക്ക് ഷല്‍ഫ്

മഴ
വീടിനെ
നനച്ചു വച്ചിരിക്കണം
തായ്യകത്തെ
ചുമരു തുളച്ച പൊത്തിലും
വാതുക്കലകത്തെ മരപ്പെട്ടിയിലും
ഈര്‍പ്പം കൊണ്ട്
അവര്‍ പനിച്ചിരിക്കുകയാവും
ഒരു വിരല്‍ തൊടലിന് തരിക്കുകയാകും
എത്രകാലമയി കൂടെ നടന്നിരിക്കുന്നു
എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു
കൂടെക്കിടന്നിരിക്കുന്നു
അവരല്ലേ അറിഞ്ഞിട്ടുള്ളൂ
ശരിക്കുമെന്‍റെ രാപ്പനികള്‍
നസറേത്ത്
വിധവ
രജസ്വലയായ
ഉര്‍സുല
ജാരരൂകയായ
ദേവി
നിലത്തെ
പൊടിയില്‍ നിന്നും
നിഴലില്‍ നിന്നും
ഉടുപുടയില്ലാതെ ഉയരുന്ന
മൈമുന
കുരു
കുത്തിപ്പൊട്ടിക്കുന്ന
സുഹറ
പൊരിവെയില്‍
പുള്ളികുത്തുന്ന
പകലിലിരുത്തി
എന്നെ
കുറ്റം തീര്‍ത്ത്
ഉണക്കിയെടുക്കുകയാണ്
അവരുടെ ശാപം

O കോളറകാലത്തെ പ്രണയം
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍
പാണ്ഠവപുരം
ഖസാക്ക്
ബാല്യകാലസഖി
എന്നിവ ഓര്‍ക്കാം