സംസ്‌കാരത്തിലെ ഉരക്കടലാസ്‌

ഇ.പി രാജഗോപാലന്‍

ഭാഷ വളരുമ്പോള്‍ .... എന്നെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ തുടങ്ങാനാണ്‌ ആലോചിച്ചത്‌. സമൂഹം വളരുമ്പോള്‍ ഭാഷ വളരും എന്ന ചിന്ത ആ വാക്യം ഒഴിവാക്കാനുള്ള പ്രേരണയായിരിക്കുന്നു. എന്താണ്‌ `വളര്‍ച്ച? ' കൂടുതല്‍ സാമ്പത്തിക സൗകര്യങ്ങള്‍, സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ കൂടുതലാളുകള്‍ക്ക്‌ കിട്ടല്‍, ജനാധിപത്യം എന്നിവയെയൊക്കെ വളര്‍ച്ചയുടെ പ്രമേയത്തില്‍ ചേര്‍ക്കാം. ഇതോടൊപ്പം സംവാദാത്മകത, വിമര്‍ശനാത്മകത, ആത്മാഭിമാനം, പ്രകൃതിയെ അറിയലും രക്ഷിക്കലും, സമതാബോധം എന്നിവയും ചേരുമ്പോഴാണ്‌ വളര്‍ച്ച നന്മയായിത്തീരുക. പുതിയ മുതലാളിത്തം രണ്ടാമതു പറഞ്ഞ കാര്യങ്ങള്‍ക്ക്‌ പരിഗണന കൊടുക്കാന്‍ ഒരുക്കമല്ല. അവയ്‌ക്ക്‌കൂടി പ്രാധാന്യം സ്വാഭാവികമായി കിട്ടുമ്പോഴേ ഭാഷ വളരൂ. മുതലാളിത്തത്തിന്റെ പുതിയ വഴക്കങ്ങളനുസരിച്ച്‌, ഭാഷയുടെ വളര്‍ച്ച നല്ലതുമല്ല. കാരണം വാക്കുകളുടെ ശക്തിയിലും അനായാസമായ പ്രയോഗത്തിലും വിനിമയ സാധ്യതയിലും വിശ്വാസമര്‍പ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന സമൂഹത്തില്‍നിന്ന്‌ ധീരമായ, സര്‍ഗാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്‌ ഇന്നത്തെ മുതലാളിത്തം ആഗ്രഹിക്കുന്നില്ല. അതിനാല്‍ നവോത്ഥാന കാലത്തുനിന്ന്‌ വ്യത്യസ്‌തമായി, ആധുനികതയുടെ സന്ദര്‍ഭത്തില്‍നിന്ന്‌ വ്യത്യസ്‌തമായി, ഭാഷയുടെ ഊര്‍ജത്തെയും പലമയെയും ചെറുക്കുകയും ചെറുതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്‌ വിവിധ വ്യവസ്ഥാനുകൂല സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഭാഷയെ പൊള്ളയാക്കുക, പ്രാദേശിക ഭേദങ്ങളെ നിരപ്പാക്കുക, പ്രയോഗങ്ങളെ ഔപചാരികവും യാന്ത്രികവുമാക്കുക, സൂക്ഷ്‌മത കുറഞ്ഞ ഒരു പൊതുഭാഷയില്‍ സമൂഹം പിടിച്ചുതൂങ്ങുന്ന അവസ്ഥയുണ്ടാക്കുക, സാഹിത്യം എല്ലാവരുടെയും സന്ദര്‍ശന സ്ഥലമാവുന്നത്‌ തടയുക, ക്ലിഷെകളുടെ നിരകള്‍ ഉണ്ടാക്കുക തുടങ്ങി പലപല ചെയ്‌തികളിലൂടെ ഒരു ദേശീയതയെ ഭാഷാദരിദ്രമാക്കാന്‍ പുതിയ മുതലാളിത്തം സമര്‍ഥമായി ശ്രമിച്ചുവരുന്നു; ഈ ശ്രമത്തില്‍ നല്ലൊരളവില്‍ ജയിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്നത്തെ സാഹിത്യത്തിന്‌ മറ്റു പല കാര്യങ്ങള്‍ക്കുമൊപ്പം ഇതിനെതിരായ സര്‍ഗസമരംകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു. ഇത്രയുമെഴുതിയത്‌ ഒരു കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ്‌. മലയാളത്തില്‍ ഇന്ന്‌ നൂറുകണക്കിനാളുകള്‍ കവിതയെഴുതുന്നതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ശപിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ശീലം പലര്‍ക്കുമുണ്ട്‌. പുതിയ കവിത വായിക്കാതെയാണ്‌ അവരില്‍ പലരുമങ്ങനെ ചെയ്യുന്നത്‌ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്‌. നൂറുകണക്കിനാളുകളില്‍നിന്ന്‌ ആയിരക്കണക്കിന്‌ കവിതകള്‍ വരുന്നത്‌ മുകളില്‍ പറഞ്ഞ ഭാഷാ ശോഷണത്തിന്‌ എതിരായ, ചെറിയതെങ്കില്‍ ചെറിയ, സമരമാണ്‌ എന്നു കാണാന്‍ ആളുകളില്ലാതെ വരുന്നത്‌ കഷ്ടമാണ്.

'കലികാലത്തില്‍ കവികളും വഴികളും കൂടും. ഒറപ്പാണ്‌. ഭാഗവതത്തിലുണ്ട്‌ ' എന്നു പറഞ്ഞ്‌ പുതിയ കവിതയെ ശകാരിക്കുന്ന ഒരു സീനിയര്‍ സുഹൃത്ത്‌ ഈ ലേഖകനുണ്ടായിരുന്നു. ഈ വക നിലപാടുകള്‍ക്കെതിരെ പുതിയ കവിതയും ഭാഷയുടെ പലമയെ ഘോഷിക്കുന്ന, അതിന്റെ ഊര്‍ജത്തെ സംരക്ഷിക്കുന്ന, `പ്രാദേശികങ്ങളെ` പ്രയോഗങ്ങളാക്കുന്ന മലയാള പ്രവൃത്തിയാണെന്ന്‌ വീണ്ടും വീണ്ടും പയയേണ്ടിവന്നിരിക്കുന്നു. ഇത്രയേറെ ആളുകള്‍ കവിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രശസ്‌തിമോഹം മാത്രമാണെന്ന്‌ പറയുന്നതില്‍ തെറ്റുണ്ട്‌. കണ്ണടയ്‌ക്കാന്‍ മടിക്കുന്ന ഒരു സമൂഹേച്ഛ കവികള്‍ കൂടുന്നതിന്റെ കാരണമായുണ്ട്‌. ഭാഷയുടെ ശക്തി കാട്ടാനുള്ള തീര്‍പ്പ്‌ തന്നെയാണ്‌ അത്‌. അതിവേഗം യാന്ത്രികവും കേവല യുക്തി നിറഞ്ഞതും ഉപഭോഗവാദാനുസൃതവും ഉപകരണവാദപരവും ഔപചാരികവുമാക്കപ്പെടുന്ന ഒരു ഭാഷയുടെ അതിജീവന ത്വരയാണ്‌ പുതിയ കവിതയിലൂടെ വെളിപ്പെടുന്നത്‌. കവിത വൃത്തത്തില്‍ വേണ്ട എന്ന സൗകര്യമാണ്‌ കവിതകള്‍ ഇത്രയും ഉണ്ടാകുന്നതിന്റെ കാരണം എന്നും പറഞ്ഞുകേള്‍ക്കാറുണ്ട്‌. അച്ചടി വരുന്നതോടെ, കവിതയധികവും കേള്‍വിയല്ലാതെ കാഴ്‌ച (വായന)യായിത്തീരുന്നതോടെ വൃത്തം വലിയൊരളവില്‍ അപ്രധാനമായി മാറുന്നുണ്ട്‌. വൃത്തം സംഗീത പദ്ധതിയാണ്‌, ചൊല്ലല്‍ വേളകളിലാണ്‌ അതുണരുന്നത്‌. ഒറ്റക്കിരുന്നുകൊണ്ടുള്ള നിശബ്ദ വായനയില്‍ വൃത്തത്തിന്‌ ഒന്നും ചെയ്യാനില്ല. വൃത്തവുമായുള്ള മല്ലടിക്കല്‍കൊണ്ട്‌ പല കവിതകളിലും ആവിഷ്‌കാരം ബുദ്ധിമുട്ടനുഭവിച്ചിട്ടില്ലേ എന്ന്‌ വായനക്കാര്‍ക്ക്‌ അന്വേഷിച്ച്‌ നോക്കാന്‍ കഴിഞ്ഞാല്‍ എപ്പോഴും `ഇല്ല` എന്ന ഉത്തരമല്ല കിട്ടുക. കവിതയുടെ നന്മയുമായി വൃത്തത്തിന്‌ മുറിച്ചെറിയാനാവാത്ത ബന്ധമില്ല.വൃത്തത്തെ സര്‍ഗാത്മകമായി ഉപയോഗിക്കാതെ, വെറും പദ്യം കവിതയാണെന്ന ഭാവത്തില്‍ എഴുന്നള്ളിക്കുന്നത്‌ നമ്മുടെ നാട്ടിലും പതിവായിരുന്നു. വൃത്തം കവിതയുടെ ഒരു ആഖ്യാന തന്ത്രമാണ്‌. അതൊഴിവാക്കിയും കവിതക്ക്‌ ജീവിക്കാം.

കുമാരനാശാനില്‍ കൂടിയ സംസ്‌കൃതവും വൃത്തത്തിനായുള്ള പദവിന്യാസങ്ങളും കണ്ട ചില വായനക്കാരെങ്കിലും ആശാന്‍ ഗദ്യത്തിന്റെ സ്വാതന്ത്ര്യം എടുത്തിരുന്നെങ്കില്‍ കൂടുതല്‍ വലിയ കവിയാകുമായിരുന്നു എന്ന്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. വൃത്തമല്ല ആശാനെ മഹാകവിയാക്കുന്നത്‌. ആശാനെക്കുറിച്ച്‌ വന്ന, മര്‍മസ്‌പര്‍ശിയായ പല പുതിയ പഠനങ്ങളിലും വൃത്തവിചാരം ഒട്ടും ഇല്ല എന്ന കാര്യം യാദൃച്ഛികമല്ല. വൃത്തം എന്ന സാങ്കേതിക പദ്ധതിയല്ല ഭാഷയായിത്തീരുന്ന ലോകാനുഭവങ്ങളുടെ ഭാവവൈചിത്ര്യമാണ്‌ കവിതയുടെ നന്മയെ നിശ്ചയിക്കുന്നത്‌. ഗദ്യത്തിന്റെ വളര്‍ച്ചയോട്‌ കൂടുതല്‍ ബന്ധപ്പെട്ട്‌ വായിച്ച്‌ മുന്നേറിയ, കഥയിലും നോവലിലും സ്വന്തം നാടിനെ കണ്ടറിയുന്ന, ജനതക്ക്‌ കവിതയിലെ സൂക്ഷ്‌മ ഗദ്യത്തിലെ വൃത്തനിരാസം ഒരു സ്വാഭാവികാനുഭവമായി കണക്കാക്കാനാവും. വൃത്തത്തില്‍നിന്നുള്ള വിടുതല്‍ കൂടുതല്‍ ലോകാനുഭവങ്ങളുടെ കണ്ടെത്തലിനും സ്ഥാനപ്പെടുത്തലിനുമാണ്‌ എഴുത്തുകാരെ പ്രാപ്‌തരാക്കിയിരിക്കുന്നത്‌. വൃത്തമില്ലാത്തതിന്റെ പേരില്‍ കൂടുതലാളുകള്‍ കവിതയില്‍ വരികയും അവരുടെ കവിതകള്‍ കൂടുതലായി വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍, സമൂഹം ആ നിരാസം ആഗ്രഹിച്ചിരുന്നു എന്നുതന്നെ കാണേണ്ടിയിരിക്കുന്നു.


പ്രമേയപരമായി പുതിയ കവിതക്ക്‌ ശ്രദ്ധേയമായ ചില ഊന്നലുകള്‍ സാധിച്ചിട്ടുണ്ട്‌.
ഒന്ന്‌: 
കവിത വീട്ടില്‍നിന്നിറങ്ങി, പുറത്തെത്തി ലോകത്തെ കാണുന്നു. വീടിനെതന്നെ വേറെയൊന്നായി സ്ഥാനപ്പെടുത്തുന്നു. മുതലാളിത്തം എല്ലാവരെയും വീട്ടുവിലാസത്തിലേക്ക്‌ ചുരുക്കിയെഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്‌ പ്രതിരോധാത്മകമായ നീക്കമാണ്‌. വീടിനെ ഉപഭോഗ വാസനയുടെ ആലോചനാ മുറിയും ഉപഭോഗ വസ്‌തുക്കളുടെ സൂക്ഷിപ്പ്‌ സ്ഥാനവും ഇതുമായി ബന്ധപ്പെട്ട നിത്യമായ അതൃപ്‌തിയുടെ ആലയമായും മുതലാളിത്തം മാറ്റിയെടുക്കുമ്പോഴാണ്‌ കവിതയുടെ ബദലായ ശ്രമം.
രണ്ട്‌) 
വ്യവസ്ഥ വലിയവയെ മാത്രം തുണയ്‌ക്കുന്നു. കവിത ചെറിയവയുടെ സ്ഥാനത്തെയും അറിയുന്നു.
മൂന്ന്‌) 
വ്യവസ്ഥ സ്ഥലങ്ങളെ ഒരേപോലെയാക്കുന്നു, കവിത സ്ഥലങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നു. പ്രാദേശീയത എന്ന വാക്ക്‌ കവിതക്കുവേണ്ടി സജീവമാകുന്നു.
നാല്‌) 
വ്യവസ്ഥ പ്രകൃതിയെ ചരക്കായി കാണുന്നു. കവിത പ്രകൃതിയെ ഭാവപ്പലമയില്‍, ബന്ധപ്പലമയില്‍ പാഠവത്‌ക്കരിക്കുന്നു.
അഞ്ച്‌) 
കവിത കവിതക്ക്‌ മാത്രം സാധ്യമായ അറിവ്‌ ഉണ്ടാക്കിക്കൊണ്ട്‌ സ്വന്തം നിലനില്‌പിനെ സാധൂകരിക്കുന്നു.
ആറ്‌) വാക്കിന്‌ അര്‍ഥമായി മാത്രമല്ല ശബ്ദമായും നിലനില്‌പുണ്ട്‌ എന്നറിഞ്ഞ്‌ ഒരു വാക്കിന്റെ ശബ്ദഘടന, സംസ്‌കാരത്തിലെ മറ്റു പലതിനെയും വിളിച്ചുണര്‍ത്തുന്നുണ്ട്‌ എന്ന്‌ കവിത തെളിയിക്കുന്നു.
ഏഴ്‌) 
കവിത പൊള്ളുന്ന തമാശകള്‍ പറയുന്നു.
എട്ട്‌) 
കവിത സ്വയം ചലനാത്മകമാവുമ്പോള്‍ തന്നെ, പാരമ്പര്യത്തെ സമകാലികമായ വായനക്ക്‌ വിധേയമാക്കുന്നു.
ഒന്‍പത്‌) 
മധ്യവര്‍ഗികളായ കവികള്‍ക്ക്‌ കവിതയെ സ്വന്തം വര്‍ഗാസ്‌തിത്വത്തിന്റെ വിശകലനമായി മാറ്റാന്‍ കഴിയുന്നു. മധ്യവര്‍ഗത്തെ മൊത്തത്തില്‍ ഉപഭോഗലോകത്തിലെ ആദര്‍ശാത്മക പ്രജകളാക്കാനുള്ള മുതലാളിത്തഹിതത്തിന്‌ ഇത്‌ എതിരാണ്‌.
പത്ത്‌) 
ക്ലിഷെകളില്‍നിന്ന്‌ വിടുതല്‍ നേടുക എന്നത്‌ കവിതയുടെ സ്ഥിരം തീര്‍പ്പായിത്തീരുന്നു. പുതിയ നോട്ടങ്ങളും പദച്ചേര്‍ച്ചകളും ബിംബവിന്യാസവും കവിതയെ ആരോഗ്യമുള്ള ഭാഷാരൂപവും ജീവിതവസ്‌തുവുമാക്കുന്നു.

അനൗപചാരികതയുടെ സര്‍ഗാത്മകത കവിതയില്‍ പല രൂപത്തില്‍ തെളിയുന്നു. ആധുനികതയടക്കമുള്ള കാവ്യകാലങ്ങള്‍ ഒഴിവാക്കിയ സാധാരണതയുടെ അസാധാരണതയെയാണ്‌ പുതിയ കവിത ഏറ്റവുമധികം കണക്കിലെടുക്കുന്നത്‌. നിസ്സാരം എന്ന തോന്നലില്‍ ശീലമോ വാശിയോ മാത്രമാണ്‌ ഉള്ളത്‌ എന്നും ഒന്നും നിസ്സാരമല്ല എന്നുമുള്ള ഒരു സാരം പുതിയ കവിതക്കുണ്ട്‌. വിപരീത ദ്വന്ദ്വങ്ങളായി മാത്രമല്ല ലോകത്തെ കാണേണ്ടത്‌ എന്ന ബോധം ഇന്നത്തെ കവിതയെ നാടകീകരിക്കുന്നുമുണ്ട്‌. റഫീക്‌ തിരുവള്ളൂരിന്റെ `സാന്റ്‌ പേപ്പര്‍` എന്ന കവിത (ബ്ലോഗിലാണ്‌ ഇതാദ്യം വന്നത്‌. പിന്നീട്‌ അന്‍വര്‍അലി `കേരള കവിത 2010`ലേക്ക്‌ തെരഞ്ഞെടുത്തു) നോക്കാം. പെങ്ങളുടെ കല്യാണം നിശ്ചയിച്ചു. വീട്ടില്‍ ഒരുക്കങ്ങള്‍. ചുമരുകള്‍ വെള്ള വലിപ്പിക്കുകയാണ്‌ ഉപ്പ (ഇതിലെ പ്രയോജകക്രിയ ശ്രദ്ധേയം). ഉമ്മ സ്വയം ചെയ്യുന്നു `വാതുക്കലെ/കട്ട്‌ള/ഉരച്ചു/വെളുപ്പിക്കുകയാണുമ്മ.` ആഖ്യാതാവായ `ഞാന്‍` ഓഫീസിലേക്കിറങ്ങാനുള്ള തിടുക്കത്തിലുമാണ്‌. ഉരക്കടലാസുകൊണ്ടുള്ള പ്രവൃത്തി കട്ടിലപ്പടിയില്‍ എന്തൊക്കെയോ തെളിയിക്കുന്നു. മൂത്ത പെങ്ങളുടെ സങ്കടമൂക്കട്ടയുടെ ബാക്കി, ആശാരിയുടെ മുഴക്കോലിന്റെ വക്ക്‌, മുത്തശ്ശിത്തൈലമണം, സ്റ്റിക്കര്‍ മിഠായിപ്പശ, നെടുവീര്‍പ്പുകളുടെ കനം....ഓരോ അടരായി ഇതൊക്കെ തെളിയുന്നു. ഇത്‌ സാധാരണ കാഴ്‌ചകളാണ്‌. എന്നാല്‍ അത്‌ കുടുംബ ചരിത്രമാണ്‌. ഇതുകൂടി ഓര്‍ത്തുകൊണ്ടേ കല്യാണം എന്ന പുതിയ സന്ദര്‍ഭത്തിലേക്ക്‌ ആ കുടുംബത്തിന്‌ ഇറങ്ങാനാവൂ.

ഓര്‍മയുടെ സ്വാഭാവികമായ വരവിനെ കവിത ഇങ്ങനെയൊരു കാര്യം വഴി സ്ഥാനപ്പെടുത്തുന്നു. ഉമ്മ കട്ടിലപ്പടി ഉരയ്‌ക്കുന്നു എന്ന ചിത്രം അര്‍ഥശേഷി നല്ലവണ്ണമുള്ളതാണ്‌. കുടുംബത്തിന്റെ ഓര്‍മകളുടെ കാര്യദര്‍ശിയാണ്‌ ഉമ്മ. കുടുംബത്തിലെ നന്മതിന്മകളെല്ലാം കയറിയിറങ്ങുന്ന സ്ഥാനമാണ്‌ ഉമ്മറപ്പടി. ഓര്‍മകളുടെ കുടിയിരിപ്പ്‌ എന്ന നിലയില്‍ കാണാവുന്ന ഇടം തന്നെ അത്‌. കവിത അടുത്ത പടിയില്‍, കുടുംബത്തില്‍ നിന്ന്‌ പൊടുന്നനെ നാടിന്റെ ഗതിയിലേക്ക്‌ വരുന്നു. പണിക്കാര്‍ ഉമ്മയോട്‌ സാന്റ്‌പേപ്പറുണ്ടോ എന്ന്‌ ചോദിക്കുന്നു. ഉമ്മ വാതില്‍പ്പടി ആ സാമഗ്രി വെച്ച്‌ ഉരച്ചുകൊണ്ടിരിക്കയാണ്‌. അതിന്‌ സാന്റ്‌പേപ്പര്‍ എന്ന്‌ പേരുണ്ട്‌ എന്നുമാത്രം ഉമ്മക്കറിയില്ല. ഉരക്കടലാസ്‌ എന്ന തികഞ്ഞ പേരുണ്ടായിരിക്കേ വേറെയൊരു പേരിന്റെ ആവശ്യമില്ല എന്ന ഉറപ്പാണ്‌ ഉമ്മയുടെ ഉള്ളടക്കം. അതിനാല്‍ അവര്‍, മകനത്‌ വാങ്ങിക്കാന്‍ വിട്ടുപോയിരിക്കണം എന്നും ഉരക്കടലാസ്‌ മതിയെങ്കില്‍ ഇതാ എന്നും പണിക്കാരോട്‌ പറയുന്നു. ഭാഷയുടെ സ്വാഭാവികതയെയും സുതാര്യതയെയും അധിനിവേശ വിപണിയുടെ ഭാഷ ആക്രമിക്കുന്നതിന്റെ ലളിത സന്ദര്‍ഭമാണിത്‌. ഉമ്മയില്‍നിന്ന്‌ ഉരക്കടലാസ്‌ വാങ്ങുന്ന -ചിരിച്ചുകൊണ്ടാണവര്‍ വാങ്ങുന്നത്‌, തേപ്പുകാര്‍ ഉരയ്‌ക്കുന്നത്‌ ഉരക്കടലാസല്ല, സാന്റ്‌പേപ്പറാണ്‌ എന്ന്‌ കവിത നിരീക്ഷിക്കുന്നു. ഓര്‍മയുടെയും പ്രവൃത്തിയുടെയും ഭാഷയുടെയും ആള്‍രൂപമായ ഉമ്മയില്‍നിന്ന്‌ ആരും പഠിക്കുന്നില്ല എന്ന ഖേദം കവിതയില്‍ ഇങ്ങനെ രേഖയാവുന്നു. ആഡംബരമില്ലാതെ, സ്ഥലാധിക്യമില്ലാതെ, സന്ദര്‍ഭവൈചിത്ര്യമില്ലാതെ എങ്ങനെ കവിത സംസ്‌കാരത്തിന്റെ പ്രമാണമാകുന്നു എന്നതിന്‌ നല്ലൊരു തെളിവാണ്‌ `സാന്റ്‌പേപ്പര്‍ എന്ന ഈ പുതിയ കവിത. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കാന്‍ ഏത്‌ നല്ല മലയാളിക്കാണ്‌ അവകാശമുള്ളത്‌?.

-ദേശാഭിമാനി വാരിക 2011 മെയ്.22

അനുനയം

സ്‌നേഹം കൊണ്ട്‌ സ്വന്തമാക്കേണ്ടത്‌
ന്യായം കൊണ്ടു സ്വന്തമാക്കുന്നവന്റെ വിരസത
ചോദ്യം കൊണ്ട്‌ കിട്ടാത്തത്‌
ഭേദ്യം കൊണ്ടു നേടുന്നവന്റെ രസത്തെ
വഴിയില്‍ വച്ചു കണ്ടുമുട്ടി
തമ്മില്‍ സംസാരിച്ചപ്പോള്‍
അവരവരുടെ കുറവുകള്‍
തമ്മില്‍ തമ്മില്‍ നികത്താനാകുമെന്ന്‌ കണ്ട്‌
ലിവിംഗ്‌-- ടുഗതര്‍ തുടങ്ങി

വാടകക്കെടുത്ത ഹൃദയം എന്നു പേരുള്ളൊരു വീട്ടിലായിരുന്നു അത്‌

വാടക കൂടുതലായ കാരണം
കുട്ടികളില്ലാത്ത കപ്പിള്‍സിനെ
ഷെയറിംഗിന്‌ കിട്ടിയിരുന്നെങ്കില്‍
എന്നവരാലോചിച്ച ദിവസം വൈകീട്ട്‌
രണ്ടു കമിതാക്കള്‍ മുറി ചോദിച്ചെത്തി

വിവാഹം എന്നും പ്രണയം എന്നും
പേരുള്ള രണ്ടു വീടുകളിലെ
വഴക്കം എന്നും വഴക്ക്‌ എന്നും പേരുള്ള
രണ്ടു വേലക്കാരായിരുന്നു അവര്‍
മതിലിനിരുപുറം നിന്നുള്ള ഒച്ചയനക്കങ്ങളില്‍ പരിചയപ്പെട്ട്‌ 
ഒളിച്ചോടിയതായിരുന്നു അവര്‍,

തങ്ങളുടെ ചുറ്റുവട്ടത്തെ വാടക വീട്ടില്‍
അനാശാസ്യം നടക്കുന്നെന്ന ആരോപണവുമായി
നാട്ടുകാരായ മാന്യത, ധാര്‍മ്മികത തുടങ്ങിയവര്‍ 
ആളെക്കൂട്ടിത്തുടങ്ങിയതോടെ നാലു പേരുടെയും ജീവിതം ദുസ്സഹമായി
സ്വതന്ത്ര ലൈംഗികത, സാമ്രാജ്യത്വ അജണ്ട എന്നിവര്‍
അവര്‍ക്കെതിരെ സംസാരിച്ചു തുടങ്ങിയതോടെ
പ്രശ്‌നം നാള്‍ക്കുനാള്‍ വഷളായി എന്നു പറഞ്ഞാല്‍ മതിയല്ലോ,

ഇന്നലെ
സദാചാരം എന്ന പോലീസ്‌ വന്നു നാലെണ്ണത്തിനേയും പൊക്കി
പൊക്കി എന്നാല്‍ ഉയര്‍ത്തി എന്നല്ലേ എന്ന്‌ 
സംശയം എന്നു പേരുള്ള നാട്ടുകാരന്‍ സംശയിച്ചു
സംശയിച്ചു എന്നതിന്റെ അവസാനത്തില്‍ ശയിച്ചു എന്നുണ്ടെന്ന്‌ 
തര്‍ക്കം എന്നു പേരുള്ള വേറൊരാള്‍ ചൂണ്ടിക്കാട്ടിയതോടെ 
അവന്‍ നിശ്ശബ്ദനായി,
ഒരു കുടുംബം കലങ്ങാൻ ഇത്രയൊക്കെ മതി,
കലക്കം തെളിയാൻ ഇതൊന്നും പോര.

പാമ്പൻ കുത്ത്*



ആംഗ്രി ബേഡ്സ് കളിച്ചുകൊണ്ടിരിക്കേ
അപ്പിയിട്ടിട്ട് വരാമെന്നു പറഞ്ഞ് പോയ 
മോന്റെ നിലവിളി ടോയിലറ്റിൽ നിന്നും
ഉമ്മീ പാമ്പ്, ഓടി വരണേ, പാമ്പ്.

ഭയന്നു പോയി ഭവനം
അടുത്ത വീടുകൾ പോലും വന്നു
ഭയത്തിൽ പങ്കു ചേർന്നു
ഒറ്റമുറിയിലെ
അടുക്കള കിടപ്പറ കോലായ
ഒന്നിച്ചു ഫണം വിടർത്തി നിന്നു.

'ങ്ങള് ചെല്ല്
എനിക്കു പേടിയാകുന്നു'
അവളു പിന്മാറി
പലമടങ്ങ് ധൈര്യമെടുത്ത്
ചെന്നു നോക്കുമ്പോൾ
വിരയാണ്
തീവ്രഭാവമില്ല
പത്തിപോലുമില്ല
മലത്തൊടുള്ള പ്രതിപത്തിയിൽ
ചത്ത് മലച്ച്,

അയവു വന്ന സംഘർഷത്തോടുള്ള
അവളുടെ അനുശോചനം കേട്ട്
എന്റെ ആത്മ നിന്ദ പോലും ചിരിച്ചുപോയി

"അവനിന്നലെ പള്ളപൊത്തിക്കരഞ്ഞിരുന്നു
പാമ്പൻ കുത്താണെന്ന് ഞാനോർത്തില്ല".

*പാമ്പൻ കുത്ത്: വിരശല്യത്തിനു നാട്ടിൽ പറയുന്ന വാക്ക്.

ജീവിതം മുന്നോട്ടു പേകേണ്ടതിന്റെ ആവശ്യം


സ്വര്‍ണക്കടക്കാരന്‍ ജോസഫ്‌ പറഞ്ഞു
ഇക്കൊല്ലം ഞങ്ങള്‍ക്ക്‌ നൂറാമത്തെ ഷോപ്പ്‌ തുറക്കാനുള്ളതാണ്‌
പലചരക്കു കടക്കാരന്‍ യൂസുഫ്‌ പറഞ്ഞു
ആയിരം ടണ്‍ അരിക്കാണ്‌ ഓഡറു കൊടുത്തിട്ടുള്ളത്‌
എഴുത്തുകാരനോട്‌ ചോദിച്ചു
ആഗോള വല്‍ക്കരണത്തെ കുറിച്ച്‌
ഞാനൊരു നോവലെഴുതിക്കൊണ്ടിരിക്കുന്നു
ഡി.സി ബുക്‌സ്‌ തന്നെ പ്രസിദ്ധീകരിക്കും
വേറൊരെഴുത്തുകാരന്‌
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌
അടുത്ത തവണ തരപ്പെടാനിരിക്കുകയാണ്‌
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ചൊല്ലിക്കൊടുത്തതൊക്കെ
ഓതിപ്പഠിക്കുകയാണ്‌ കുട്ടികള്‍
അവരത്‌ ഓതിക്കൊടുക്കുന്നത്‌ കേള്‍ക്കണം
ഭാവി തലമുറകള്‍ക്ക്‌ ദീന്‍ പഠിക്കണ്ടെ
ജീവിതം മുന്നോട്ട്‌ പേകേണ്ടതിന്റെ ആവശ്യകത
പള്ളിയിലെ ഉസ്‌താദ്‌ വിശദീകരിച്ചു
ഒരു ലോട്ടറി എടുത്തിട്ടുണ്ട്‌
നറുക്കെടുപ്പു വരേയെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലോ
പഠിപ്പും പത്രാസുമുള്ള യുവാവ്‌ വികാരാധീനനായി
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
വീട്ടില്‍ ചോദിച്ചപ്പോള്‍
മുളകും മഞ്ഞളും ഉണക്കാനിട്ടതല്ലേ എന്നുമ്മ പറഞ്ഞു
മോളെക്കെട്ടിക്കാന്‍ ഉള്ള അറുപതു പവന്‍ ലോക്കറിലുണ്ട്‌
കമ്പ്യൂട്ടറിന്റെ പണിയുള്ള പുതിയപ്പിളയെ
നോക്കിക്കൊണ്ടിരിക്കുന്നതായി അയല്‍വാസി
വിസ വരുന്നുണ്ടെന്ന്‌
സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കാരന്‍
കഴിഞ്ഞ ഉല്‍സവത്തിന്‌ നാടകുത്തുകാരന്‍ കുമാരന്റെ ടീം
ഇരുട്ടടി അടിച്ചതാണ്‌
ഇക്കുറി അതു തിരിച്ചു കൊടുക്കണമെന്ന്‌ പിസി കുമാരന്‍
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ഇനിയുമെത്രയോ
ആവശ്യങ്ങള്‍ പിന്നിലുള്ളതിനാല്‍
മുന്നോട്ടു തന്നെ പോകുന്നതായിരിക്കുമെന്ന്‌
ജീവിതവും ഇതേ ചോദ്യത്തിനു മറുപടി പറഞ്ഞു.

കൂണുകള്‍ കാതുകള്‍

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

അനാര്‍ക്കലീ,

അനാര്‍ക്കലീ,
നിന്റെ നടത്തങ്ങള്‍
നൃത്തത്തിന്റെ ചുവടുകളായി
ജഹനാരാ,
നിന്റെ നിലവിളികള്‍ കവിതകളായി.

ഉമ്മയോ പെങ്ങളോ അല്ലാത്ത പെണ്ണുങ്ങളേ
നമുക്കിടയിലൂടെ 
അവസാനത്തെ രാജാവിന്റെ 
മുതുകിൽ പതിഞ്ഞ 
അതേ ചാട്ടവാർ പാഞ്ഞു പോകുന്നു.

..........................



പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം

വേരു പോലും ബാക്കി വെക്കരുതെന്തെന്നാല്‍
ഇത്തിരി നനവു ചെന്നാല്‍ മതി
ചില അഭ്യാസങ്ങള്‍ കൊണ്ട്‌
തളിര്‍ത്തു വന്ന്‌ രാഷ്ട്രീയം പറയാന്‍ തുടങ്ങും
ചില്ലകളിൽ കൊടികെട്ടും
പരിഭ്രമിപ്പിച്ചു കളയും

കായ്‌ക്കുന്നവ മാത്രം
നനയ്‌ക്കണം തടമെടുക്കണം
വളര്‍ത്തണം
നല്ല മരുന്ന്‌ കുത്തി വച്ച്‌
അരോഗ മൃദുഗാത്രമാക്കണം
കൂടിയ വിലക്കു കൊടുക്കണം

പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം.

ടാ തുടയാ...

മുട്ടു കുത്തി നിന്ന്‌ ഞാനും
മുട്ടു കുത്തി നിന്ന്‌ നീയും
പ്രാര്‍ത്ഥിച്ചു
ഇരുവരും ആത്മാവിനെ പ്രവര്‍ത്തിപ്പിച്ചു
ശരീരങ്ങളെ ഉഴുതു മറിച്ചു കൊണ്ട്‌
ലോകത്തെ മോചിപ്പിക്കുകയായിരുന്നു നാം
മോചനദ്രവം നല്‍കി
പരസ്‌പരം മാപ്പു നല്‍കുകയായിരുന്നു നാം

എല്ലാം കാണുന്ന അവന്‍
അത്യുന്നതങ്ങളിലിരുന്ന്‌
ഉള്ളിലെ ആരവം വചനങ്ങളാക്കി
ആഹ്ലാദം
കൊണ്ട്‌ തൊള്ള കീറി
ഒരിടി വെട്ടി
ആനന്ദം
കൊണ്ട്‌ കണ്ണു നിറച്ചു
ഒരു മഴ പെയ്‌തു
ഭൂമിയില്‍ വിത്തുകളുടെ മുള പൊട്ടി
ആദം എന്നും ഹവ എന്നും പോരുള്ള പരമ്പരകളുണ്ടായി.

തുടകളിലൂന്നി നിന്ന്‌ ഇന്നു ഞാനൊറ്റക്ക്‌
തിരിച്ചു യാത്ര പോകുന്നു
നിന്റേതെന്നു തോന്നുന്ന ഒരു മണം പിടിക്കുന്നു
നിന്റെ രൂപത്തിലൊന്നിനെ കണ്ടെത്തുന്നു
കടിച്ചു കീറി ചോരയൂറ്റി കുടഞ്ഞെറിയുന്നു...

എല്ലാം കാണുന്ന അവന്‍
ഉള്ളം നൊന്ത്‌,
തീരുമാനം മാറ്റി
ചാട്ടവാറോ കരവാളോ നല്‍കി
നീതിസാരവുമായി
ഭൂമിയിലേക്ക്‌
ഒരുത്തനെ വീണ്ടും അയക്കുമാറാകട്ടെ...
(ആമേൻ)

പുല്‍ക്കൂടോ പുരയിടമോ അവനെ സ്വീകരിക്കും
അവന്റെ വിളി
കാതു തുറന്ന്‌
കണ്ണു തുറന്ന്‌
ഹൃദയം തുറന്ന്‌
എന്റെ അരക്കെട്ടിലും പതിക്കും
അവന്റെ വചനം
ഇപ്രകാരം എന്റെ ആസക്തികളെ സ്‌പര്‍ശിക്കും

ടാ തുടയാ,
വണങ്ങെടാ മുട്ടുകുത്തി നിന്ന്‌
ക്രൂശിക്കപ്പെട്ടവളുടെ മുഖ കമലം,
തുടക്കെടാ അവളുടെ കവിളില്‍ ചാലിട്ട ദുഖത്തിനിളം നദി...
---

എസ്. ജോസഫിന്റെ 'ഒരു കുറിപ്പ്'

കേരള കവിത (2011-2012)യിൽ എസ്. ജോസഫ് 'തിരുവള്ളൂരി'നെ കുറിച്ച് ഒരു കുറിപ്പെഴുതിയിരിക്കുന്നു, ആ പുസ്തകത്തെ പറ്റി എഴുതപ്പെട്ടിട്ടുള്ള ആകെയൊരു കുറിപ്പ് അതായതിനാലും ജോസഫ് എന്റെ പ്രിയപ്പെട്ട കവിയായതിനാലും അതിവിടെ പകർത്തുന്നു:

റഫീക്ക് തിരുവള്ളൂര് - ഒരു കുറിപ്പ്
എസ്. ജോസഫ് 

90-കൾക്ക് ശേഷം മലയാള കവിതകളിൽ പുതിയൊരു തരംഗമുണ്ടാക്കുകയും മുമ്പെങ്ങും കാണാത്ത ജനുസ്സിൽ പെട്ട കവികളും കവിതകളും അരങ്ങത്തെത്തുകയും ചെയ്തു. കാണപ്പെടാതെ കിടന്ന ദേശങ്ങളും അവിടത്തെ പ്രകൃതിയും മനുഷ്യരും മനുഷ്യരൊടു ബന്ധപ്പെട്ട കാര്യങ്ങളും ഭാഷയും എഴുത്തിൽ ഇടം പിടിച്ചു. കവിതയിലെ ജനാധിപത്യം എന്ന് ഈ പുതിയ പ്രവണതയെ ചില കാവ്യ ചിന്തകർ വിവരിച്ചിട്ടുണ്ട്. ഇന്ന് ആ തരംഗത്തിന്റെ തുടർച്ചകളിൽ പലതും കവിതാ ധൂർത്തായി മാറിയിട്ടുണ്ട്. ഒരാളോ രണ്ടാളോ എഴുതിയ കവിതകൾ എന്ന് ഇക്കാലത്തെ കവിതകളെ പറ്റി പറയാം. എങ്കിലും അങ്ങിങ്ങായി ചില കവികൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.


റഫീക്ക് തിരുവള്ളൂര് എന്ന കവി ഉമ്പാച്ചി എന്ന പേരിൽ ബ്ലോഗിൽ ശ്രദ്ധ നേടിയ ഒരു കവിയാണ്. മുമ്പേത്തന്നെ ഈ കവിയെ വലിയൊരു ബ്ലോഗ് വായനക്കാരനല്ലാത്ത ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാസിയുടെ എഴുത്താകയാൽ ബ്ലോഗിലെഴുതി എന്നത് ഒരു പുതിയ എഴുത്തിടം ആണെങ്കിലും കവിത ബ്ലോഗിലെഴുതിയാലും കല്ലിലെഴുതിയാലും കടലാസിൽ അച്ചടിച്ചാലും കവിതയാണെങ്കിലേ മനസ്സിൽ തൊടുകയുള്ളൂ എന്നത് നാം മറന്നു കൂടാ. പ്രവാസിയുടെ ഗൃഹാതുരമായ ജന്മ നാടും പ്രവാസ ഭൂമിയും ഈ കവിതകളിൽ ദൃശ്യപ്പെടുന്നു. പുതിയ ഒരു നോട്ടസ്ഥാനം കവിക്ക് ഉണ്ട്. അതിനാൽ കക്കൂസ്, സാന്റ് പേപ്പർ, ആദ്യ പകൽ, മാർച്ച്-16, നഗരത്തിലെ മരങ്ങൾ എന്നീ കവിതകളിലെല്ലാം പരമ്പരാഗതമായ നോട്ടസ്ഥാനം മാറുന്നു. മാർച്ച്-16 പോലുള്ള കവിതകൾ പുതിയ ഒരു കാവ്യാനുഭവം നൽകുന്നുണ്ട്. റഫീക്കിന്റെ കവിതകൾ പുതിയ ഒരെഴുത്തായി മാറുന്നത് കവി വേറിട്ട ഒരു നിരീക്ഷണ രീതി സൃഷ്ടിച്ചതു കൊണ്ടാണ്. ഇതു മാത്രമല്ല, രണ്ടാമത്തെ ഒരു മാറ്റം അചേതന വസ്തുക്കൾ കവിതയിൽ സചേതനങ്ങളാകുന്നു എന്നിടത്താണ്.

"വടകരക്ക് ഇപ്പോൾ ബസുണ്ടോ?
ആയഞ്ചേരിക്കുള്ള
ഗ്രീൻ സ്റ്റാർ പോയോന്ന്
റോഡിലിറങ്ങി 
നില്പുണ്ട് പീടികകൾ"

"ഇപ്പോഴും നിരത്തിലിറങ്ങി
അടുത്ത ബസിൽ പോയാലോ എന്ന്
നിൽപ്പാണ് അങ്ങാടി"

റഫീക്കിന്റെ കവിതകളിൽ അചേതന വസ്തുക്കൾ സചേതനങ്ങളെ പോലെ പെരുമാറുന്നു. അചേതനങ്ങൾക്ക് ആത്മാവു ലഭിക്കുന്ന ഒരു ചെയ്തിയാണിത്. അത് കവിതയിൽ നിശ്ശബ്ദത സംസാരിച്ചു തുടങ്ങുന്നതു പോലെയാണ്. ഇത് മറ്റു കവികളിലും കാണാവുന്നതാണ്. അതു കൊണ്ട് ആദ്യത്തെ മാറ്റം തന്നെയാണു പ്രധാനപ്പെട്ടത്. വളരെ വേഗം മാറിപ്പോകുന്ന കുറേ കാര്യങ്ങളും മാറാതിരിക്കുന്നതു മൂലം പാർശ്വവൽക്കരിക്കപ്പെടുന്ന കുറേക്കാര്യങ്ങളും ഈ കവിതകളിൽ ഉണ്ട്. വർത്തമാന കാലത്തിന്റെ സങ്കീർണതകളുടെ ഒരു ചിത്രീകരണവുമാണ് അത്തരത്തിൽ ഈ കവിതകൾ..

അമ്പത്തൊന്നക്ഷരാധീ,

അമ്പത്തൊന്നക്ഷരാളീ
മലയാളമേ
വ്രണിത തനു ലതേ
അമ്പത്തൊന്നു മുറിവുകളില്‍
ചോരയുടെ വേദമാകുക
വേദനേ,

തിരുത്തുന്നതിനു പകരം
വെട്ടിക്കളഞ്ഞല്ലോ കൈപ്പട
ശരിയായാലും തെറ്റായാലും
നീ പഠിപ്പിച്ചതില്‍ നിന്നും
കിട്ടിയ ഉത്തരങ്ങളായിരുന്നൂ
കൂട്ടിവായിച്ചതൊക്കെയും

അമ്പത്തിയൊന്നെന്ന്
അക്ഷയമാല പഠിപ്പിച്ച
നീ
അന്നേ പറഞ്ഞതല്ലേ
വേറെയും വര്‍ണ്ണങ്ങള്‍
സ്വരങ്ങള്‍ വന്നു ചേരുമെന്ന്,
സ്വരങ്ങളധികം വഹിച്ചതിനല്ലേ
ഇങ്ങനെ വരഞ്ഞു
വെട്ടിയതെന്നെ..

അമ്പത്തൊന്നക്ഷരാധീ,
കഠാരകള്‍ക്കു പകരം
വ്രണിത നാരായം
ലിപികളെഴുതിയ
ദേഹമാകുക വീണ്ടും
ക്ഷതങ്ങളേ,
അക്ഷരങ്ങളാകുക വീണ്ടും.

മുൻ പുഴു

പൂക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പമാണിപ്പോൾ
ഒരു പൂവിലുമിരിപ്പുറക്കാത്തതിനാൽ
മാറിമാറി പ്രേമിക്കുന്ന പൂവാലനെന്ന്
കളിയാക്കി ഇന്നാളൊരാൾ*
പൂമ്പാറ്റയെന്നത് വീട്ടിൽ വിളിക്കുന്ന പേരോന്ന്
ചോദിച്ചിരുന്നു അതിനും മുമ്പൊരു കുട്ടി*
കുട്ടികളെനിക്ക് ജീവൻ
അവർക്കുമെന്നെ പെരുത്തിഷ്ടം
ബാല സാഹിത്യങ്ങളേക്കാൾ
അവരെന്നെ ഇഷ്ടപ്പെടുന്നൂ

അവരെപ്പോലിരിക്കുന്നതിനാണ്
പല നിറങ്ങളുള്ള ഉടുപ്പിട്ട് പുറത്തേക്കിറങ്ങുന്നത്
അവരോടൊപ്പം കളിക്കുന്നതിനാണ്
അവരുടെ വഴികളിൽ വന്നിരിക്കുന്നത്

നിങ്ങൾക്കും എന്നെ സ്നേഹമാണെന്നറിയാം
പൂമ്പൊടിയേറ്റിച്ചെന്ന്
പ്രണയങ്ങളെ പൂവിടീക്കുന്നതു മുതൽ
സ്വപ്നങ്ങളിൽ പറ്റിക്കൂടി
ഓർമ്മകളുടെ ആൽബത്തിന്റെ വക്കിലെ 
തൊങ്ങലായിരിക്കുന്നതു വരേ,

ചിത്രച്ചിറകുകളിലെ
ഭാഷകൾക്കു മുന്നേയുള്ള ലിപികൾ
പാറ്റകളുടെ വംശത്തിലെ 
പറന്നു പോകുന്ന പൂക്കൾ
ഉടലിൽ ചിത്രത്തുന്നലുള്ള പുളകങ്ങൾ
സ്വപ്നദർശനം പോലെ മനംകിളിർപ്പിക്കുന്ന
ജീവന്റെ പലനിറത്തുള്ളികൾ
വെയിലിന്റെ നിലാവിന്റെ സൂര്യന്റെ
താരാട്ടിന്റെ വാൽസല്യത്തിന്റെ
പച്ചയുടെ പ്രാണന്റെ
ഏഴുനിറങ്ങളുടേയും പേരക്കിടാങ്ങൾ ഞങ്ങൾ

എന്നിട്ടും
ഭൂതകാലം തിന്നു കൊതി തീരാത്ത
ചില ജീവികളുടെ ദോഷൈകദൃഷ്ടിയിൽ
ഞാൻ മുൻ പുഴു,
അവർക്കറിയില്ല
കാറ്റിനു പോലും തുളക്കാവുന്ന ചിറകുകൾ കൊണ്ട്
ജീവിതമെഴുതുന്നതിന്റെ പ്രാണിവേദന.


*ശൈലന്റെ കവിതയിൽ
*വീരാൻ കുട്ടിയുടെ കവിതയിൽ

എന്നാപ്പിന്നെ:

നാളെ അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
അടിച്ചു തുടങ്ങുമ്പോള്‍ തന്നെ കെടുത്തി
ഒരു മണിക്കൂറു കൂടി ഉറങ്ങി
അര മണിക്കൂറു കൂടി വൈകി
കാ മണിക്കൂറ്‌ ഒരുങ്ങി ഇറങ്ങി
എന്നും ചെല്ലുന്ന സമയവും കഴിഞ്ഞു
ചെന്നതിന്‌ മടക്കി അയച്ചിട്ടുണ്ടോ,
ശാസിച്ചിട്ടുണ്ടോ,
വല്ല മുടക്കവും വന്നിട്ടുണ്ടോ
ഇല്ലല്ലോ,
എന്നാപ്പിന്നെ
നാളെ അലാറം വച്ച്‌
നേരത്തിനെണീറ്റ്‌
നേരത്തെ ഇറങ്ങി
നേരത്തിനും മുന്നേ എത്തിനോക്ക്‌
എന്തു പറ്റീന്ന്‌ എല്ലാരും തുറിച്ചു നോക്കും,
ആളുകളുടെ തുറിച്ചുള്ള നോട്ടമേല്‍ക്കുന്നതിലും
നല്ലതല്ലേ നന്നായുറങ്ങുന്നത്‌,

ഉപയോഗ ശൂന്യമായ ഉണര്‍വ്വുകള്‍ക്കു പകരം
ഉറക്കത്തില്‍ തന്നെ നേരിടാന്‍ പഠിക്കൂ
ഈ ലോകത്തെ,
അഞ്ചുമണിക്കെണീറ്റ്‌
ഏഴു മണിക്കു പുറപ്പെട്ട്‌
എട്ടു മണിക്കെത്തണം
എന്നു കരുതി ഒപ്പിച്ചു വച്ച അലാറം
ഉറങ്ങും മുന്നേ കെടുത്തി വച്ചേക്കൂ,
എല്ലാ വിളക്കുകളേയും വിളികളേയും പോലെ.

വൈകുന്നേര കവിത

വൈകീട്ട്‌
തൊട്ടു താമസിക്കുന്ന വീട്ടിലെ
കുട്ടി വന്നിട്ട്‌
കാലു പിടിക്കുന്നൂ
അവനൊരു കവിത വേണം
അരപ്പായ
വെള്ളക്കടലാസുമായ്‌
അവന്റമ്മയും വക്കാലത്തിന്‌

കൈ കഴുകീട്ട്‌
തുണി കൂട്ടി തൊടണമത്രയും
നല്ലവളയല്‍ക്കാരി
ചോദിച്ചിട്ടൊരു
കവിത കൊടുക്കാത്തവനെന്തു
കവിതക്കാരനിടവലക്കാരന്‍

'രാവിലെ'യാണു
ടീച്ചറു കൊടുത്ത വിഷയം
എന്തെഴുതാനാണു ഞാന്‍
കവിതയാക്കാമോ രാവിലത്തെ
വെളുപ്പിനെ,തിരക്കിനെ
കവിത തേടുന്നവരും
കൂടെ ഞാനും, മുന്നില്‍ കാണാം
വെളുത്തു വരുന്നൊരു ലോകം

"രാവിലെ"

എത്ര വിളിച്ചാലുമുണരാ
മരങ്ങളെ
നെറും തലയില്‍
വെള്ളമിറ്റിച്ചുണര്‍ത്തിയതാണാകാശം
ഇലകളിലുണ്ടതിന്‍ കുഞ്ഞുനനവ്‌

മരക്കൊമ്പില്‍ പിന്നെയും
തല ചായ്‌ച്ചുറങ്ങൂന്നൂ വെയില്‍
ചില്ലകള്‍ വീശിക്കുടഞ്ഞ്‌
ഉണര്‍ന്നു വരുന്ന കിളികളെ
പല്ലു തേപ്പിക്കുകയാണു കാറ്റ്‌
കാറ്റിലവയുടെ കുഞ്ഞുവാമണം

സ്‌കൂളില്ലിവര്‍ക്കൊന്നും
അതാവുമിത്ര പെട്ടന്നെല്ലാരും
കണ്ണു തിരുമ്മി എഴുന്നേറ്റത്‌...

കേല

വെളിച്ചത്തിന്റത്ര
സുതാര്യമായ
മഷി നിറച്ചു വച്ചിട്ടുണ്ട്
തലക്കകത്ത്
സ്വപ്നങ്ങൾ വരക്കുന്നതിന്

ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും
കിടക്കുന്നേരമുള്ള
ഇളക്കത്തിൽ തട്ടി മറിയുന്നതാണ്
നിറച്ചു വച്ചൊരാ മഷിപ്പാത്രം

സ്വപ്ന ജീവിയായ
ഒരു കലാകാരനു മാത്രം
വരക്കാനാകുന്ന
നേർത്ത നിറപടങ്ങൾ കോറുന്നതാണ്
തല ഇണയിലന്നേരം

ഭൂമിയിലില്ലാത്ത
ദേശങ്ങളുടെ ഭൂപടങ്ങൾ
ആകൃതി ഭംഗം വന്നു
ഭംഗിയായ നിലങ്ങൾ
മോഹനിദ്രയിലെ റിപ്പബ്ലിക്കുകൾ
തല ചായ്ച്ചിടങ്ങളിലെല്ലാം
നിറം കെട്ടവയ്ക്കു മീതെ
വെളിച്ചത്തിന്റെ സൂചന, രചന

കിടക്കവിരിയിൽ മെഴുക്കു പുരട്ടുന്ന
ഈ ഒലിച്ചിറക്കമാണു
സത്യത്തിൽ സ്വപ്ന സ്ഖലനം
കൂട്ടു കിടക്കുന്ന ഇണ
തലയിണയായ കാരണം
ആ പേരും കിട്ടിയില്ലെന്നു മാത്രം

വിശന്നുറങ്ങുന്നവന്റെ ദ്രവം
സ്വപനത്തിൽ പൊടിച്ച മരങ്ങളുടെ നീര്
വെയിലത്തു വിയർക്കുന്നവന്റെ രക്തം
അവർണ്ണം ദുർമണം
മറ്റേത് വിശപ്പറിയാത്തവന്റെ ദ്രവ്യം ശുക്ലം


തലക്കകത്തെ വെളിച്ചത്തിന്റെ മഷിയാണ്
സ്വപ്നങ്ങൾ വരക്കുകയായിരുന്നു
തട്ടി മറിഞ്ഞതാണ്
പതുക്കെ പരന്നതാണ്, പതിഞ്ഞതാണ്
ക്ഷമിച്ചേക്കണം...



ബൂലോകകവിതയുടെ അരാജ്യകകവിതകൾ ലക്കത്തിൽ നിന്ന്.

റഹ്‌മാനിയ.എച്ച്.എസ്


........................................
അതു കൊണ്ട്‌
ലോകത്തിലെ ഏറ്റവും വലിയ വീടേതാണ്‌?
വീടിന്റെ മുറ്റം പെങ്ങന്മാര്‍
അടിച്ചു വാരുന്നു
കോലായ അമ്മമാര്‍ തുടക്കുന്നു
വണ്ണാമ്പല നിങ്ങള്‍ തട്ടുന്നു
നമ്മുടെ വലിയ വീടാണ്‌ സ്‌കൂള്‍
അതാരു വൃത്തിയാക്കും?
കുറിയ വാചകങ്ങള്‍ക്കു ശേഷമുള്ള
ശാരദട്ടീച്ചറുടെ ചോദ്യം
ഒറ്റക്കെട്ടായ 4 B യുടെ ഉത്തരം:
റഹ്മാനിയ LP

ലോകത്തിലെ ഏറ്റവും ചെറിയ ദിനേശ്‌ ബീഡി ഏതാണ്‌
ടീച്ചര്‍ ക്ലാസില്‍ നിന്നിറങ്ങിയ ശൂന്യതയില്‍
കുഞ്ഞിമ്മൂസയുടെ ചോദ്യം
ശാരദട്ടീച്ചര്‍
ഒറ്റക്കെട്ടായ 4 B അപ്പോള്‍ രണ്ടു പക്ഷമാകും
പെണ്‍കുട്ടികള്‍ വിട്ടു നില്ക്കും 

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍
റഹ്മാനിയ HS
ഒരു ചെറിയ കണ്ടം നിറയെ LP
നാലഞ്ചു പറമ്പുകളില്‍ UP
നിരത്തിനോട്‌ ചേര്‍ന്ന്
ലേശം മുതിര്‍ന്ന പോലെ HS
ഒത്ത നടുക്ക്‌ വലിയ മൈതാനം
പടിഞ്ഞാറേ മൂലക്ക്‌ 
കൂറ്റന്‍ സ്റ്റേജ്‌, അതില്‍ 10 A

4 B യില്‍ നിന്ന്‌ ജയിച്ചത്
ആദ്യം ദുഖമായി
അജ്‌മലിനും കുഞ്ഞിമ്മൂസക്കും 
നടുക്ക്‌ നിന്ന്‌ പോന്ന്‌
പ്രകാശനും വിനോദനും ഇടയിലായി

അവര്‍ കോമത്തെ LP ക്കാര്‍
ബാലമംഗളവും ബാലരമയും വായിക്കുന്നവര്‍
മലര്‍‌വാടി കണ്ടിട്ടേയില്ല
പതുക്കെ ഡാക്കിനിയെ
അവരു വെറുക്കുന്ന പോലെ ഞാനും വെറുത്തു
പൂച്ചപ്പോലീസിനെ എന്നെ പോലെ
അവരും സ്‌നേഹിച്ചു
ഞങ്ങള്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളുമായി

ക്ലാസ്സ് തുടങ്ങിയപ്പോള്‍
5 C
മലയാളം എടുത്തവരും
അറബിക്കിനു പോകുന്നവരുമായി
സംസ്‌കൃതത്തിനും ചേര്‍ന്നു മൂന്നു പേര്‍
മലയാളം ക്ലാസില്‍ തന്നെ നടക്കും
അറബിക്കിന്‌ 5 A യിലേക്ക്‌ പോകണം
മൂന്നു ഭാഷകള്‍ ചേര്‍ന്ന്
സ്‌കൂളു മൊത്തം കലപിലയാക്കി

അറബിക്കിനു ചേര്‍ന്നവര്‍
ഉച്ചക്കു വിട്ടാല്‍ കുഞ്ഞോള്ള മാഷിനൊപ്പം
പള്ളിയില്‍ പോയി
പത്തര വരേ മാഷ്‌ മദ്രസയിലെ ഉസ്‌താദ്‌
മദ്രസ വിട്ടാൽ മാഷ്‌
അല്ലാത്തപ്പോള്‍ മുന്‍‌ഷി
നിസ്‌കാരം നിര്‍‌ബന്ധമാക്കിയത്
അല്ലാഹുവല്ല മുന്‍‌ഷിയായായിരുന്നു

സ്‌കൂളതിരിനോട്‌ ചേര്‍ത്തു തുന്നിയതായിരുന്നു
നിസ്‌കാരപ്പള്ളി
ചെറുപ്പം കണ്ടാല്‍ നിസ്‌കാരപ്പള്ളാന്നു
വിളിക്കാന്‍ തോന്നും
മുറ്റത്തൊരു കുഞ്ഞു കിണറുണ്ട്‌,
തൊട്ടിയും കയറും വീണാല്‍ ഇറങ്ങി എടുക്കാം

കുടിവെള്ളമെടുക്കുന്നവര്‍ക്കും
ചോറ്റു പാത്രം കഴുകുന്നവര്‍ക്കും
ഇടയിലൂടെ
നിസ്‌കരിക്കുന്നവര്‍ ആദ്യം
*ഒളുവര്‍പ്പിക്കണം
കിണറ്റിന്‍ കരയിലെ പെണ്‍‌കുട്ടികള്‍ മാറി നില്ക്കും 
സ്‌ത്രീ പുരുഷന്മാരുടെ
തൊലി തമ്മില്‍ ചേര്‍ന്നു കൂടാ

നിസ്‌കാരം കഴിയുന്നതു വരെ
*തലക്കാമ തുടങ്ങാതെ
പ്രകാശനും വിനോദനും കാത്തു നില്ക്കും 

എല്ലാ സ്‌കൂളുകളിലേയും പോലെ
ഞങ്ങളുടെ സ്‌കൂളിലും 
ടി.സി യിലെഴുതിയ മാതിരി
ഹിന്ദുമതവും
ഇസ്ലാം മതവുമുണ്ടായിരുന്നില്ല.


*ഒളുവര്‍പ്പിക്കുക: നിസ്കാരത്തിനു മുമ്പുള്ള അംഗസ്നാനം.ആരാധനയായതിനാലാകണം ഒളു എടുക്കുകയെന്ന് പറയുന്നതിനു പകരം ഒളു അര്‍പ്പിക്കുകയെന്ന് മുമ്പ് പറഞ്ഞിരുന്നു നാട്ടില്‍.

*തലക്കാമ: കുട്ടിക്കാലത്തെ ഒരിനം ഓലപ്പന്തു കളി

കവികൾ നേരിൽ


ആന ബസ്സിനു പാലക്കാട്ടേക്ക്
ഒരു പേമഴക്കാലം
കവിത ചോദിച്ച് ട്രഷറിയാപ്പീസിൽ
ഫയലുകൾക്ക് മീതെ കവി
വയലുകൾക്കു മീതെ നോക്കി
മഴ വരമ്പിലിരുന്നുറങ്ങും തവള

കവിത തന്നില്ല
ചായ തന്നു
സിഗരറ്റ് വേണോന്നു ചോദിച്ചു
ഫ്രീയായിത്തന്നുപദേശം
ചങ്ങാതിക്കവിയെച്ചെന്നുകാണുക
"അവനെന്നേക്കാൾ അടക്കമൊതുക്കം കാവ്യശീലം"

അപ്പോൾ എന്റെ കേരളം വരക്കുന്ന
ഭാസ്കരനുദയം ചെയ്തു
ഉച്ച
ജീൻസ് ബുൾ ഷർട്ടിൽ
അംബാസഡർ കാറിൽ
കവി കൂടെ കോട്ട കാണാൻ പോയി

മടക്കത്തിൽ മറ്റേ കവിയുടെ ഗേറ്റിൽ
"ഇതു കവിയുടെ വീടാണോ?"
പുറത്തേക്കു വന്നതിൽ തിടുക്കത്തിൽ
ഒരു നോട്ടം അകത്തേക്കു പാഞ്ഞു

ചോദ്യം മാറ്റി
"കവി ഇവിടുണ്ടോ?"
മറുപടിയായിക്കവി
കട്ടിക്കണ്ണട നല്ല ആൾമറ.

മ്യാവൂ വാദി


പഴഞ്ചൊല്ലുകളെ അതിജീവിക്കുക
പൂച്ചകൾക്കും ദുഷ്ക്കരം തന്നെ
അടച്ചിട്ട മുറിയിൽ തല്ലരുതെന്നതു വെറുതേ,
പുറത്ത് കതകിൽ നഖമുരസി
അതിന്റെ ഇണ 
വിരഹത്തിന്റെ കടമ്പ ചാടിക്കടക്കാൻ ശ്രമിച്ചു
അത്രമാത്രം
ഏതു വീഴ്ചയിലും പൂച്ച നാലുകാലിൽ
എന്നതും മാധ്യമസൃഷ്ടി
ആദ്യ പ്രഹരത്തിൽ തന്നെ
ചത്തുമലച്ചു
ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ എന്നൊരു നോട്ടത്തോടെ
കണ്ണുകൾ തുറന്ന് പിടിച്ച്
ചത്തിട്ടും അതിന്റെ നാട്യം
ചതിക്കൂട്ടിൽ വീണ നരിയെന്ന്, സാധു.

കുട്ടികൾ കണ്ട് ഭയക്കാതിരിക്കാൻ
ചാക്കിൽ കെട്ടി പുഴയിലേക്കെറിഞ്ഞു

അതിനെ ചാക്കിലാക്കി
ഈ വീട്ടിലേക്ക് കൊണ്ടുവന്നത്
നരിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്
പരാക്രമങ്ങളിൽ കണ്ണിറുക്കിയത്

ഇപ്പോൾ ഒരു ചാക്കു കെട്ടിൽ പാവം
അധികം ജലമില്ലാത്ത ഒരൊഴുക്കിന്റെ മുതുകിൽ
തുള്ളിക്കളിച്ച് കൊണ്ട് അതിന്റെ ശവം
ദൂരെ മുഴങ്ങുന്ന അപായത്തിന്റെ സൈറൺ
അതിന്റെ കരച്ചിൽ
കാലിൽ തൊട്ടുരുമ്മി
ഉള്ളിലേക്കരിച്ച് കയറി എന്റെ ഭയം.

കാവ്യപൂർവ്വം

"ഒപ്പര"ത്തിലെ കുറേ കവിതകൾ
പുസ്തകരൂപം നേടി
മറ്റൊരു ജീവിതം തുടങ്ങിയതറിഞ്ഞിരിക്കുമല്ലോ,
യു.എ.ഇയിലുള്ള കൂട്ടുകാർക്കെങ്കിലും
പുസ്തകം നേരിൽ നൽകാനാകും.
എത്തിച്ചേരുന്നതിനുള്ള വഴി പറഞ്ഞാൽ
"തിരുവള്ളൂരി"നെ അങ്ങോട്ടയക്കാം,
കൂടെ പറ്റിയാൽ ഞാനും വരാം.
വിളിക്കുമല്ലോ, എഴുതുമല്ലോ,
കാവ്യ പൂർവ്വം ഉമ്പാച്ചി.

പുസ്തകമായി

ദ്യ പുസ്തകം അധികം വൈകാതെ
വെളിച്ചം കാണും എന്നു കരുതുന്നു.
അച്ചടി കഴിഞ്ഞെത്തിയതായി അറിയിപ്പു കിട്ടി.
ഏപ്രിൽ 8 നു പ്രസാധകർ വക ഒരു പ്രകാശനം ഉണ്ട് ദുബായിൽ.
അതു കഴിഞ്ഞ് അബുദാബിയിലും
ഒന്നു കൂടണം കൂട്ടുകാരെ ഒക്കെ വിളിച്ച്,
കവിത പറഞ്ഞും കേട്ടും കുറച്ചു പേർ കുറച്ചു നേരം.
ഒരിരിപ്പിനു വഴി തേടുന്നു.
പുസ്തകത്തിന് അതിന്റെ വഴി ഒരുക്കിക്കൊടുക്കുന്നതിന്
നിങ്ങളിൽ വിശ്വസിച്ചു കൊണ്ട്
സന്തോഷത്തോടെ,
ഉമ്പാച്ചി
ഒപ്പ്

അരിയല്ലൂർ ശാന്തി

ഉച്ചപ്പടം
പപ്പടം
ഊണിനൊപ്പം
പൊടിച്ചു കുഴച്ചോ
കറി വരുന്നതിനു മുന്നേ
പൊട്ടിച്ചു ചവച്ചോ തീരും

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും

കുളിപ്പുരയില്‍
നിന്റെ നനഞ്ഞ കഴുത്ത്‌ കാണുന്നേരം
ചുമരിനപ്പുറം നീ മുഴുവനും
നനഞ്ഞു നില്‍ക്കുന്നുണ്ടാകുമോ

ഒരു ദിവസം തന്നെ
ഇങ്ങനെ പലവട്ടം കുളിച്ചാല്‍
നിനക്കു ജലദോശം വരില്ലേ
പനി പിടിക്കില്ലേ നീ കിടപ്പിലാവില്ലേ

ഇത്രയും നര്‍ത്തകിമാരെ
തോഴികളായിക്കിട്ടാന്‍
നീയാര്‌, രാജാവിന്റെ മകളോ
ഒന്നു പോടീ

നിന്നെത്തന്നെ വേണമെന്നില്ല
പിന്നിലും ഇരു വശങ്ങളിലും
കൂടെത്തുള്ളുന്ന
ആട്ടക്കാരികളിലൊന്നിനെ മതി
നിന്നെപ്പറ്റി
ആലോചന പോയിട്ടുണ്ട്‌
കുരുത്തം കെട്ട്‌ പല പ്രകാരം
എല്ലാം പൊറുക്കണം ചെറുപ്പമായിക്കരുതി

ഇടവേളയില്‍
നിന്റെ ഭൃത്യന്‍മാര്‍
വിളക്കു തെളിക്കുന്നതു വരേ
നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌

മൂത്രപ്പുരയില്‍ പോലും
ഞങ്ങളെഴുതീ നിന്റെ
നിന്ദാ സ്‌തുതി വചനങ്ങള്‍
നിന്നെ വിളിക്കാവുന്ന നമ്പറുകള്‍
സാക്ഷി നിന്റെ നാഭിച്ചുഴിയെന്നോര്‍ത്ത്‌
കുത്തിക്കെടുത്തിയ സിഗരറ്റു കുറ്റികള്‍

നിന്റെ ജന്മം വല്ലാത്തത്‌
എന്നൊന്നും പറഞ്ഞാല്‍ പോര
കാരണം
ഞങ്ങളുടെ വൃത്തികേടുകളത്രയും സഹിച്ച നീ
ഉച്ച ചരിഞ്ഞുള്ള സമയം
അമ്മയായി
അനിയത്തി പ്രാവായി
ഓപ്പോളും കുട്ട്യേടത്തിയുമായി
കുടംബങ്ങളുടെ കസ്‌തൂരിമാനായി
പുതിയ കുട്ടികളുടെ ക്ലാസ്‌മേറ്റു പോലുമായി
നീ ഭയങ്കരി തന്നെ

നിനക്കും പ്രായമായിരിക്കും
മരിച്ചോ മണ്ണടിഞ്ഞോ
ഒരു വിവരവുമില്ല
ഞാനും മരിച്ചു കൊണ്ടിരിക്കുന്നു
നിനക്കും നിത്യ ശാന്തി...


*കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ദേശമാണ് അരിയല്ലൂര്‍,
അവിടത്തെ സിനിമാ ടാക്കീസ് ശാന്തി.

ബൂലോക കവിതയിൽ നിന്ന്

കാവ്യ നീതി, ഒരാദ്യ രാത്രി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കാനുള്ളത്:


‘meet me after midnight
underneath the waxing moon
I'll be under the tall oak tree
adorning the glow of sensual skin''
                                   First night- Abid khan

ഴുതപ്പെട്ട വാക്കുകള്‍ക്ക്‌ ജീവനുണ്ടെന്നാരെങ്കിലും പറഞ്ഞാല്‍ എനിക്കവിശ്വസിക്കാനാവില്ല ഇപ്പോഴത്‌. ആദ്യരാത്രി എന്ന കൗതുകത്തെ തരം താഴ്‌ത്തി ഞാനെഴുതിയ വാക്കുകളാണ്‌ ആദ്യപകല്‍ എന്ന കവിത. ആദ്യരാത്രി പോലെ പേരെടുത്തിട്ടില്ല അവിവാഹിതരായ ചെറുപ്പക്കാരെ കൊതിപ്പിച്ചും പ്രതിശ്രുതവധുക്കളെ പേടിപ്പിച്ചും കഥകളില്‍ വളര്‍ന്നിട്ടില്ല എന്നിങ്ങനെ ആദ്യപകലിനെ എടുത്തു നോക്കുക മാത്രമാണാ കവിതയില്‍. ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ പുലരാന്‍ പോകുന്നതിന്റെ മുന്‍കൂര്‍ അറിയിപ്പാകുന്ന പോലെ കവിതയും ചില നേരത്ത്‌ അതിന്റെ സ്വന്തം ജീവിതം പ്രാവര്‍ത്തികമാക്കും. അറംപറ്റിയ വാക്കാകും കവിതയും.

എന്റെ ആദ്യ രാത്രിയെ നാമാവശേഷമാക്കിയത്‌ ആ ആദ്യപകലെന്ന കവിതായാണെന്ന്‌ സമാധാനിക്കുകയാണിപ്പോഴും ഞാന്‍. ആദ്യപകല്‍ എന്ന കവിത എഴുതുന്ന സമയം ഞാനൊരവിവാഹിതനായിരുന്നു. ആബിദ്‌ ഖാന്റെ ആദ്യരാത്രി എന്ന കവിതയോ വേറെ ഏതെങ്കിലും അതേ പ്രമേയം ഉള്ളടക്കമുള്ള കവിതയോ ഞാന്‍ വായിച്ചിട്ടുമില്ല. ആബിദ്‌ ഖാനെ കുറിച്ച്‌ ആദ്യം കേള്‍ക്കുന്നതു തന്നെ വി.എം ദേവദാസ്‌ ആദ്യപകലിനിട്ട കമന്റില്‍ നിന്നാണ്‌. ആ കവിത വായിച്ച ചിലരാവട്ടെ ആദ്യപകല്‍ കവിതയാകുന്നതാദ്യമാണ്‌, ആദ്യരാത്രി പലയിടങ്ങളില്‍ വായിച്ചിട്ടുണ്ടെന്ന അഭിനന്ദനവും തന്നതാണ്‌.

മൂന്നാണ്ടു മുന്നേയാണ്‌ സജിന ജീവിതത്തിലേക്കു വന്നത്‌. ദുബായിലേക്കു പറിച്ചുനടപ്പെട്ട ജീവിതവും കൊക്കിലൊതുക്കി 2008 ഫെബ്രുവരി 7നാണു നാട്ടിലേക്കു പറന്നത്‌. നാട്ടില്‍പോക്ക്‌ ഉറപ്പാകുന്നതിനു മുമ്പേ തന്നെ നീ എന്റെ ഭാര്യ എന്നൊരു കവിതയിലൂടെ കൂടെപ്പോരാനൊരാളെ തിരയുന്ന എന്നെ ഞാന്‍ ബ്ലോഗില്‍ നട്ടിരുന്നു. ആ കവിത ചില ആലോചനകളെ വളര്‍ത്തുകയും ചെയ്‌തിരുന്നു. നാട്ടിലെത്തിയതിന്റെ നാലാ ദിവസം ആദ്യത്തെ പെണ്ണുകാണല്‍ നടന്നു. വടകര സഹകരണാശുപത്രിയുടെ കാശ്വാലിറ്റി വാഡിനു പുറത്തിട്ട കസേരകളില്‍ ഇരുന്ന്‌ ഒരര മുക്കാല്‍ മണിക്കൂര്‍ സംസാരം. കാര്യങ്ങളേതാണ്ടു തീര്‍പ്പാക്കിയാണന്നു മടങ്ങിയത്‌. ഓര്‍മ്മിക്കപ്പെടേണ്ട ഒരു കൂടിക്കാഴ്‌ചയായിരുന്നൂ അത്‌. ഒരുപാടു കാലം പ്രണയത്തിലോ പരിചയത്തിലോ ആയിരുന്ന രണ്ടു പേര്‍ പാകത വന്നു നിറഞ്ഞ പോലെയായിരുന്നു ഇരുവരുമപ്പോഴെന്ന്‌ ഞങ്ങളിപ്പോഴും വഴക്കിലാവുമ്പോള്‍ ആ കണ്ടുമുട്ടലിനെ ഓര്‍ത്തെടുത്ത്‌ വഴക്കു തീര്‍ക്കുന്നു. കാര്യഗൗരവം വന്നവരെപ്പോലെ അന്നു സംസാരിച്ചത്‌ വളരേ മോശമായി, അതാണു നാം അകാലത്തു തന്നെ ഗൃഹകാര്യപ്രസക്തരായി മാറിയതെന്ന്‌ ഇടക്കു പരിഭവിക്കുന്നു. അന്നു കണ്ടു മടങ്ങുമ്പോള്‍ അവളൊന്നു കൂടി നോക്കിയിരുന്നു, ആ നോട്ടത്തിനു വേണ്ടി ഞാന്‍ തിരിഞ്ഞു നോക്കിയതായിരുന്നു. രണ്ടു പേര്‍ ഒരേ സമയം പരസ്‌പരം യാചിച്ച പോലെയായിരുന്നൂ ആ നോട്ടം എന്നെടുത്തു നോക്കാറുണ്ട്‌ ആ ഫ്രയിമിനെ ഇപ്പോഴും. നിനക്കവളെ മതിയെങ്കില്‍, അവളെ എനിക്കിവിടെ വന്ന ശേഷം കണ്ടാല്‍ മതിയെന്ന ഉമ്മയുടെ ഉറപ്പ്‌ നാട്ടുനടപ്പുകളെ മുഴുവന്‍ വീട്ടിനു പുറത്തു നിര്‍ത്തി. 2008 ഡയറിയുടെ ഫെബ്രുവരി 12ന്റെ പേജില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പൂവല്ല, നോക്കി നിന്നാല്‍ താനേ വിരിഞ്ഞു വരുമൊരു പൂവെന്ന്‌ ഞാനവളെ ആദ്യമായെഴുതി.

അക്കൊല്ലത്തെ ഫെബ്രുവരി 29 ഉള്ളതിനാല്‍ അന്നു തന്നെ നമ്മുടെ വിവാഹമെന്ന്‌ ഞങ്ങളുറപ്പിക്കുകയും നാലു കൊല്ലം കൂടുമ്പോള്‍ മാത്രം ആവര്‍ത്തിക്കുന്ന വിവാഹവാര്‍ഷികത്തെ കുറിച്ച്‌ പറഞ്ഞു രസിക്കുകയും ചെയ്‌തെങ്കിലും 29 നു വിവാഹം നടത്തിയെടുക്കാനായില്ല. മാര്‍ച്ച്‌ 16നു നടന്നതു പ്രതീകാത്മക വിവാഹമാണ്‌, ഫെബ്രുവരി 29 നാണതു ശരിക്കുമുണ്ടായതെന്നങ്ങു കരുതി അതു വിട്ടു. മാര്‍ച്ച്‌ 16 വരേ നീട്ടിക്കിട്ടിയ രാപ്പകലുകളില്‍ ഞാനെഴുതിയ അനേകം കത്തുകളിലൂടെ എന്റെ 28 വര്‍ഷത്തെ ജീവിതമേതാണ്ട്‌ അവള്‍ക്ക്‌ ഹൃദിസ്ഥം തന്നെയായി. അത്രക്കന്യോന്യമറിഞ്ഞതിനാല്‍ ആദ്യരാവിനു നിര്‍ബന്ധമായ ആശങ്കകള്‍ തീരെ തൊടാത്ത, ആഹ്ലാദം മാത്രമാവേണ്ടതായിരുന്നു ആദ്യരാത്രി.

വീടിന്റെ മുകള്‍ നിലയില്‍ പുതുതായുണ്ടാക്കിയ മുറിയില്‍, അട്ടിയിട്ടതും അടുക്കി വച്ചതുമായ നൂറുകണക്കിനു പുസ്‌തകങ്ങള്‍ക്കിടയില്‍, ഒ.വി വിജയനും വി.കെ.എന്നും ബഷീറും മാര്‍ക്കേസും മുട്ടത്തു വര്‍ക്കി തന്നെയും നോക്കി നില്‍ക്കേ ഞങ്ങളുടെ ആദ്യസമാഗമം. സ്വകാര്യം പറച്ചിലുകളുടെ നീളം കുറക്കാനാണ്‌ പുറത്തിറങ്ങി ടെറസ്സിനു മോളില്‍ പെയ്യുന്ന നിലാവത്തു നില്‍ക്കാമല്‍പ്പം, എന്നിട്ടാവാം കിടപ്പ്‌ എന്ന കൊതി പൂത്തത്‌. വാതിലു തുറക്കാനുള്ള ശ്രമത്തിലാണ്‌ അതറിഞ്ഞത്‌. വാതില്‍പോളകള്‍ പൂട്ടുകളുടെ പിടുത്തത്തില്‍ നിന്നും പുറത്തായടഞ്ഞിരിക്കുന്നു. പൂട്ടിനുള്ളില്‍ പിടുത്തം കിട്ടാതെ താക്കോലുകള്‍ നിന്നനില്‍പ്പില്‍. നിന്ന നില്‍പ്പിലായി അതോടെ ഞങ്ങളും. വാക്കുകള്‍ക്കു കയറ്റാനാകാത്ത ആകാംക്ഷകളുടെ നടുക്കടലില്‍ രണ്ടു പേര്‍. ഏതു ബുദ്ധിമുട്ടിലും കൂടെ വരാറുള്ള മൂത്രമൊഴിക്കാനുള്ള മുട്ടലും വന്നു ചേര്‍ന്നു അപ്പോള്‍. അരയും അരയും ചേര്‍ന്ന്‌ ഒന്നാകുന്ന ദാമ്പത്യത്തിന്റെ ബീജഗണിതം പോലും തെറ്റി അതോടെ. ഈ രാവൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നായി ആകെയുള്ള ആശയപ്പോള്‍.

ഒരു സഹായം ചോദിച്ച്‌ ഇപ്പോള്‍ തന്നെ വീട്ടിലെ ഫോണിലേക്കു വിളിച്ചാലോ, പുലര്‍ക്കാലത്തെഴുന്നേറ്റ്‌ പശുവിനെ കറക്കാനായി തൊഴുത്തിലേക്കു പോകുന്ന ഉമ്മയെ അന്നേരം വിളിക്കാം, എന്റെ തോന്നലുകള്‍ക്കെല്ലാം ഊന്നലായി അവളുടെ മൂളല്‍ മാത്രം. നാണം കൊണ്ട്‌ അവളാകെ മെലിഞ്ഞു മെലിഞ്ഞ്‌ പുതപ്പില്‍ പതിഞ്ഞു പോയ പോലെ തോന്നി എനിക്ക്‌. അവസാനം പുലരുവോളം കാത്തിരിക്കാമെന്നായി ഉഭയകക്ഷി തീരുമാനം. തൊഴുത്തിലേക്കു പോകുന്ന ഉമ്മയെത്തന്നെ വിളിച്ചൂ മുകളിലെ പാതി തുറന്നിട്ട ജനലിലൂടെ ഞാന്‍. ഉമ്മ പച്ചവെള്ളം നിറച്ച കുടവും നെയ്‌പ്പാത്രവും നിലത്തിട്ട്‌ കോലായിലേക്കു മടങ്ങുന്നതു കണ്ടു. ഉമ്മാമയുടെ കരച്ചിലാണാദ്യം മുകളിലെത്തിയതെങ്കിലും, പിന്നാലെ വീടു മുഴുവന്‍ മുകള്‍ നിലയിലേക്കു പോന്നു. എന്താണു പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ അടച്ചിട്ട വാതിലിനപ്പുറം പിറ്റേന്നു പോയാല്‍ മതിയെന്ന്‌ ഉമ്മ പിടിച്ചു നിര്‍ത്തിയ ബന്ധുക്കളുടെ ചിരി കേട്ടു. അത്യാവശ്യത്തിനു കരുതിയ ഉപ്പയുടെ ഉപകരണപ്പെട്ടി തിരയാന്‍ പോയ പെങ്ങളുടെ ഒച്ച കേട്ടു. എല്ലാം സ്ഥലം മാറ്റി വച്ചതല്ലേ കല്യാണമായപ്പോള്‍. ഉപ്പയും അയലത്തെ ദുരിതാശ്വാസ പ്രവര്‍ത്തകരും ചേര്‍ന്ന്‌ പൂട്ടു പൊളിച്ച്‌, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു വരുന്ന ഒളിച്ചോടിയ രണ്ടു കമിതാക്കളെ പോലെ ഞങ്ങള്‍ രണ്ടാളും. വാതില്‍ തുറന്നു വരുമ്പോള്‍ അകത്തേക്ക് അര്‍ഥങ്ങള്‍ പലതും ഉള്ളില്‍ തിരുകിയ ഒരു ചിരിയുമായി ആദ്യ പകലും.

ചെമ്പരത്തി

ഇത്രയും ക്ഷമ പാടില്ല ചെടിയേ
നനയോ തടമോ കിട്ടാതെ പൂവിടുന്ന
നിന്നില്‍ നിന്നും പഠിക്കണം
സംവരണത്തിനു പഠിപ്പും പണിയും നേടിയ
ഞാന്‍ സ്വാശ്രയ തത്വം,

കോരുമ്പോള്‍ ഒലിച്ചിറങ്ങുന്ന
വെള്ളം മതിയെന്നു ശഠിച്ച്
നീ കിണറ്റു വക്കത്തു തന്നെ
നിന്നു കളഞ്ഞതല്ലേ,
വിനയത്തെ കുറിച്ച് ദിവസവും ഓര്‍മ്മിക്കുന്നതിന്
നിന്നെ ക്ഷമയുടെ അതിരിലേക്ക്
മാറ്റി നടാന്‍ പോകുന്നൂ ഞാന്‍

''ഒലക്ക''

ഒലക്ക വേറെയാണ്‌
ഉരലോ ഉമിയോ അതിന്റെ ആരുമല്ല

ക്ഷോഭത്തിന്റെ മുന്നാഴി
പൊടിച്ച്‌
ആഴക്ക്‌ സഹനം
സഹിഷ്‌ണുതയുടെ ലേശം തവിട്‌
വെറുപ്പിന്റെ ഒരു നുള്ളിനെ വേര്‍പ്പെടുത്തി
അല്‍പ്പം ക്ഷമ
പുച്ഛത്തിന്റെ ഇത്തിരി പൊടി

''ഒലക്ക''
ഉറക്കെ പറഞ്ഞു നോക്കുക
ഇടിക്കുന്നതിന്റെ പൊടിക്കുന്നതിന്റെ
യാതൊരു ശബ്ദവും പുറമേ കേള്‍പ്പിക്കില്ല

ഒരു വാക്കിനു കൂട്ടാനാകുന്ന
കുറഞ്ഞ ഒച്ചയില്‍
പറഞ്ഞു കഴിയുന്നതോടെ തീരുന്ന ഉപായം

വാക്കുകള്‍ എത്ര മുന്തിയ ഉപകരണങ്ങള്‍

പക്ഷേ,
പൊടിച്ചു കൊടുക്കപ്പെടും
എന്നൊരു ബോര്‍ഡ്‌ വച്ച്‌
കുറച്ചു നേരമിരുന്നു നോക്കുക
അറിയുന്നവരും അറിയാത്തവരും
വന്നു കൊണ്ടേയിരിക്കും
ഈ ലോകം മുഴുവന്‍
അവരുടെ കൈകളിലുണ്ടാകും
ഇടിച്ച്‌ പൊടിച്ച്‌
ഉണക്കി സൂക്ഷിക്കുന്നതിന്‌

ആയതിനാല്‍
അരിശത്തിന്റെ ഇന്ധനം നിറഞ്ഞ ഒന്നും
ഒരു വാക്കു പോലും
സ്വാര്‍ത്ഥത്തിന്റെ ഉപകരണമാക്കാതിരിക്കുക
ഒലക്ക വേറെയാണ്‌
അതിന്‌ ഉമിയുമായോ ഉരലുമായോ എന്തു ബന്ധം...?

എമിറേറ്റ്‌സ്‌ പാലസ്‌

(രാപ്പാടിക്ക്)

ഇതാണ്‌ എമിറേറ്റ്‌സ്‌ പാലസ്‌ ഹോട്ടല്‍
നഗരം കാണിക്കാനിറങ്ങിയ കൂട്ടുകാരന്‍ പറയുന്നു
ഈ കാണുന്നതോ
എത്ര വലുതാണല്ലേ
വന്ദ്യനായ ഏതോ ശൈഖിന്റെ
അരികിലഴിച്ചു വച്ച തലപ്പാവു പോലെ
നഗരത്തിന്റെ മടിത്തട്ടില്‍
എന്തൊരു പ്രൗഢിയാണല്ലേ
ഇത്രയും വലിയ ഗെയിറ്റ്‌ ഞാനാദ്യായിട്ടു കാണുകയാ
ഇവിടത്തെ പാറാവുകാരൊക്കെ എവിടെ പോയി
ഒരൊറ്റ എണ്ണവും വരുന്നില്ലല്ലോ
നമുക്കും കയറി നോക്കാം
മുറ്റം വരേ പൂങ്കാവനമാണല്ലോ
ചതുരക്കല്ലു പാകിയ നടപ്പാതപോലുണ്ടല്ലോ റോഡ്
ആരും തടയാത്തതെന്താണ്‌
മുറ്റം നിറയെ നിരന്ന ഈ കാറുകള്‍ക്ക്‌
ദിര്‍ഹമില്‍ തന്നെ ലക്ഷങ്ങള്‍ വരുമോ
എന്തൊരു മിനുസമുള്ള നിലം
എത്ര തുടുത്ത ചുമരുകള്‍
ഈ പരവതാനികള്‍ അറബിക്കഥയിലേതു തന്നെ
ഈ പരിചാരികമാര്‍
ഷഹറസാദിന്റെ തോഴികള്‍ തന്നെ
ഈ പോകുന്നവരും വരുന്നവരും ആരായിരിക്കും
ഏതായാലും ഞങ്ങളെ പോലെ ഊപ്പകളാകില്ല
അകത്തേക്കു ചെല്ലുന്തോറും വാതിലുകള്‍
ഞങ്ങള്‍ക്കു മുന്നിലും തുറക്കുകയാണ്‌
കാവല്‍ക്കാര്‍ തല താഴ്‌ത്തി വന്ദിക്കുകയാണ്‌
ഈ കമാനങ്ങളെ പൊതിഞ്ഞ മഞ്ഞ ലോഹം
സ്വര്‍ണ്ണം തന്നെയായിരിക്കുമോ
ഇനിയും അകത്തേക്കു പോകുന്നതിന്‌ തടസ്സമൊന്നുമില്ലേ
പ്രിയപ്പെട്ട പാറാവുകാരാ
ഞങ്ങളോടെന്തെങ്കിലുമൊന്ന്‌ ചോദിക്ക്‌
ആരാ എന്തിനാ എവിടേക്കാ എന്തെങ്കിലുമൊന്ന്‌
ഇനിയും അകത്തു പോകാന്‍ പറ്റില്ലയെങ്കില്‍
ഒന്നു ഞങ്ങളെ പിടിച്ചു പുറത്താക്ക്‌
എന്റെ ഉള്ളില്‍ ബലപ്പെട്ടു വരുന്ന സംശയത്തിന്റെ വളര്‍ച്ച
ഇപ്പോള്‍ പുറത്തറിയും
സംശയധാരണത്തിന്റെ ആദ്യ നിമിഷങ്ങളിലെ
പരിഭ്രമത്തിന്റെ ചര്‍ദ്ദില്‍ വീണ്‌
ഈ നടുമുറ്റം വൃത്തികേടാകും,
ഒന്നു ഗെറ്റൗട്ടടിക്ക്‌....

ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍ 
വാതിലുകളേയില്ലാത്ത ഒരു വീട്‌ 
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും 
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌ 
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും 
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും 
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല 
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം 
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌ 
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും 
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും 
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക, 
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌ 
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ 
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌ 
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ 
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം 
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

:ബൂലോകകവിതയില്‍ നിന്ന്