ഉമ്പാച്ചി പോകുന്നു

ബഹുലോക വാസികളേ,
ശനിയാഴ്ച
ഞാന്‍ ദുബായിക്കു പറക്കും....
ചിറകൊടിയാതെ
കാക്കാന്‍
ദൈവത്തെ തന്നെ വിളിക്കുക
എന്നൊരപേക്ഷ മാത്രം

കവിത പോലെ
കുറേ
ഉള്ളിലെഴുതീട്ടുണ്ട്
ഒരിരിപ്പിഠമായാല്‍ ബ്ലോഗിത്തുടങ്ങാം
ശരീന്നാല്‍..................

വിരലെഴുതിയത്


നഖങ്ങള്‍
ഇര പിടിക്കുന്നില്ല
എന്നാലും വേണം
വ്രണമായാല്‍
ഞെക്കിപ്പൊട്ടിക്കുന്നതിന്.

ചുര മാന്താറില്ല
എന്നാലും വേണമസ്ഥികള്‍
വിയര്‍പ്പായാല്‍
തുടച്ചെടുക്കുന്നതിന്.

പേടിക്കേണ്ടതില്ല ഞങ്ങളെ
എഴുന്നേല്‍ക്കുന്നത്
തോണ്ടി വിളിക്കുന്നതിനും
ചൂണ്ടിക്കാട്ടുന്നതിനുമാണ്;
ചൂണ്ടുവിരല്‍ എന്നു പറയും.

ഒത്തു നില്‍ക്കുന്നത് ഒരുറപ്പിന്,
മനുഷ്യരുടെ കയ്യിലല്ലേ ദൈവം മുളപ്പിച്ചത്.
ഒറ്റക്കൊരു തീരുമാനവും എടുക്കാറില്ല,
അടുത്തടുത്താണെങ്കിലും താമസം ഒറ്റക്കൊറ്റക്ക്.

ക്ഷണികം


നിന്നിടത്തെല്ലാം
ഇണ ചേരാനുള്ള
ഒരു ക്ഷണം
ഇട്ടേച്ചു
പോവാറുണ്ടെന്ന്
ഒരു മണം പരന്നു

അലസത അടര്‍ത്തിയിടുന്ന
ഷാളറ്റം
ഞെക്കിപ്പൊട്ടിക്കാന്‍
വിട്ട
ഒരു മുഖക്കുരു
വളവു വെട്ടിക്കുന്ന
ബസ്സിനൊപ്പിച്ചുള്ള
ആട്ടവുമിളക്കവും
കണ്ടു നിന്നവരെപ്പോഴും
ഒന്നു ക്ഷണിക്കപ്പെട്ട പോലെ
പരുങ്ങി

വളവില്‍ കൊന്ന
പൂത്തു നിന്നിരുന്നു
അതിനുമപ്പുറം
കോട്ടുവായ കൊണ്ട്
തുറന്നു വിടപ്പെട്ട
ഒരു വിരസത
ഒന്തമിറങ്ങി വന്നിരുന്നു
അതു കണ്ട് ചിരിച്ച്
മുണ്ടിന്‍റെ
മടക്കിക്കുത്തഴിച്ച്
കൊന്നച്ചോട്ടിലിട്ട
പോസ്റ്റ് തൂണിലിരിക്കാന്‍
ഓങ്ങുമ്പോഴാണ്
പറഞ്ഞു കേട്ട നോട്ടം
എതിരേ വന്നത്

വഴിനീളെ
കുറേ നോട്ടങ്ങളിറങ്ങി വന്നു
കണ്ണു കൊണ്ടെങ്കിലും
ഒരു ബന്ധം
സ്ഥാപിക്കാനാകുമോ
എന്നു നോക്കി നിന്നു

അങ്ങനെ നില്‍ക്കുമ്പോള്‍
ഓട്ടോ വന്നു
അടുത്തടുത്തിരുന്ന്
പുറപ്പെട്ടു
അങ്ങാടീല്‍
ഒരിടത്തിറങ്ങി
മരുന്നു ശാപ്പിനു
മുന്നില്‍
പച്ചക്കറിപ്പീടികക്കരികെ
ക്ഷണം കാത്തു
നില്‍ക്കുന്നവരെ കണ്ടു

മീന്‍ ചാപ്പയില്‍ വെച്ച്
പിന്നെയും
നോട്ടമിട്ടു
ക്ഷണിച്ചില്ല
ചത്ത മീനിന്‍റെ
കണ്ണു കിള്ളി നോക്കിയിട്ട്
മീന്‍ വാങ്ങാതെ
ഇറങ്ങിപ്പോയി
തല്‍ ക്ഷണം...

വെട്ടി ഒട്ടിച്ചത്

കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു

കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു

പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി

നടപ്പ്

മുറിയില്‍
ഒറ്റക്ക്
വെറുതേയിരുന്നു
മടുത്ത
ഒരു മുഷിപ്പ്
ഷല്‍ഫില്‍ കയ്യിട്ട്
ഒരു ബുക്കിനെ
പിടിച്ചു
കൊണ്ടുവന്നു

തുറക്കേണ്ട
താമസം
ഒരു ക്ഷമ
ഒറ്റച്ചാട്ടത്തിന്
ഇറങ്ങിയോടി
പിന്നെ
മുറ്റത്തു
വന്ന്
നിന്ന്
ഒന്നു നടന്നു വരാന്‍
വിളിക്കുകയുണ്ടായി
അങ്ങനെ വായന നടന്നുവന്നു

ഹോം വര്‍ക്ക്

എനിക്കിവിടെ തിരക്കാണ്
രാവിലെ
എഴുന്നേറ്റാല്‍
രാത്രി
പന്ത്രണ്ട് മണി
അടുപ്പിച്ചാവും കിടക്കാന്‍
വീട്ടിലെ
ചെറിയ പണിയൊക്കെ
തീര്‍ത്തിട്ടാണ്
ഒമ്പത് മണിയാകുമ്പോള്‍
ക്ലാസിനു പൊകുക
....................
അതിനിടക്ക്
മോളേയും അയക്കണം
ക്ലാസ് നാലു മണി വരേയാണ്
അഞ്ചു മണിയാകും
വീട്ടിലെത്താന്‍
പിന്നെയുമുണ്ടാകും
എന്തേലുമൊക്കെ പണികള്‍
അതിനു ശേഷം
അലക്ക്
അടിച്ചുവാരല്‍ ഒക്കെ വേറെയും

ഒന്നും
ചെയ്തിട്ടില്ലേലും
ആരും
ഒന്നും പറയില്ല
എന്നു കരുതി മടിച്ചിയാകാന്‍ പറ്റുമോ
അതു കൊണ്ട്
ചെറുതായെന്തെങ്കിലുമൊക്കെ
കാട്ടിക്കൂട്ടിയെങ്കിലും വെക്കും

സന്ധ്യയായാല്‍ പിന്നെ
കുട്ടികളെ പടിപ്പിക്കലും
എന്‍റെ പടിത്തവും ഒക്കെക്കൂടി നടക്കണം
അതിനിടെ
വല്ലവരും പ്രത്യേകിച്ചു
വീട്ടില്‍ വന്നാലോ
മറിഞ്ഞതു തന്നെ
തകിടം
..............
രാത്രി ഭക്ഷണത്തിനു ആളുണ്ടാകും
എന്നൊരു
കോളില്‍ തീരും അറിയിപ്പ്

മാവു കുഴച്ചും
ചപ്പാത്തി പരത്തിയും
നടുകുഴയും

വല്ലപ്പോഴും
നിന്നെപ്പോലൊരാള്‍
വന്ന്
എന്‍റെയീ തിരക്കുകള്‍
കൂട്ടിവായിക്കുമെന്ന്
കണക്കു കൂട്ടിയിട്ടുണ്ട്
വളരേ മുമ്പേ....

ഗുഡ് നൈറ്റ്

പെരുമഴ
തോര്‍ന്ന
മൌനം
വിളിച്ചപ്പോള്‍
ഇറവെള്ളം
ചവിട്ടി
പനി വന്നു

കരിമ്പടത്തിനുള്ളിലെ
ഇരുട്ടില്‍
ചൂടും തണുപ്പും
കെട്ടിപ്പിടിച്ച്
കിടന്നുറക്കമായി

ജ്വര മൂര്‍ച്ച
ചോരയും
മാംസവും
ഊറ്റിക്കടഞ്ഞു
ഉഷ്ണമേഘമായി
ഞാന്‍

പനി
ആയിരത്തി
രണ്ടാമത്തെ രാവുമായി

രാക്കഥ കഴിഞ്ഞ്
പാതിര
മയങ്ങിയപ്പോള്‍
പനി
കാതിലോതി
''ഗുഡ്നൈറ്റ്''

ആദ്യപകല്‍

ആദ്യരാത്രി
പോലെ
പേരെടുത്തിട്ടില്ല
അവിവാഹിതരായ
ചെറുപ്പക്കാരെ
കൊതിപ്പിച്ചും
പ്രതിശ്രുത
വധുക്കളെ
പേടിപ്പിച്ചും
കഥകളില്‍ വളര്‍ന്നിട്ടില്ല

നേരം
വെളുത്ത കാരണം
രഹസ്യത്തിന്‍റെ
മൂടുപടവുമില്ല മുഖത്ത്

പുലരും
മുമ്പെണീറ്റ്
അഴിഞ്ഞ
പൂമുടിക്കെട്ടുമൊതുക്കി
അവള്‍
പുറത്തു കടന്നിരിക്കും

ഇന്നു കൂടി
കഴിഞ്ഞിട്ട്
പോകാമെന്ന്
ഉമ്മ പിടിച്ചു നിര്‍ത്തിയ
കുടുംബക്കാരൊക്കെ
പൊകാനൊരുങ്ങുകയാവും
അലക്കിനും
തുടപ്പിനുമുള്ള
തിടുക്കത്തിലാവും വീട്

പിറ്റേന്നെങ്ങും പോക്ക്
നടപ്പില്ലത്തതിനാല്‍
കുറച്ചധികം ഉറങ്ങാം
അതും കഴിഞ്ഞാല്‍ പിന്നെ,
എഴുന്നേറ്റ്
എങ്ങനെ
പൂമുഖത്തു വരും

കള്ളച്ചിരി
കത്തിച്ചു
നില്‍ക്കുന്ന
പകല്‍വെളിച്ചത്തെ
എങ്ങനെ എതിരേല്‍ക്കും

ആദ്യപകല്‍
ഒരൊത്തുകളിയാണ്
അറിഞ്ഞു കൊണ്ടുള്ള
ഒരൊളിച്ചു കളി.

ഓവുപാലം

ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി
നിരപരാധികളെന്നു കണ്ട്
പറഞ്ഞയച്ചു


ഓവുപാലത്തിലിരുന്നല്ലേ
ഞങ്ങള്‍
കുട്ടികളല്ലാതായ കാര്യം
നാട്ടുകാരെ അറിയിച്ചത്,
പ്രായ പൂര്‍ത്തിയെത്തിയെതിന്‍റെ
തെളിവായി
ഓരോരോ
ആലോചനകളും
ഉണര്‍ച്ചകളും
തളിര്‍ത്തു തുടങ്ങിയത്,
പെണ്ണും കൊണ്ട്
ബ്രോക്കര്‍മാര്‍ വന്നത്,
എന്തിന് ലോക സമാധാനത്തെക്കുറിച്ച്
അപ്പു മാഷ് ക്ലാസ്സെടുത്തത്,
കുടിച്ച കള്ള്
മാഷിന്‍റെ വയറ്റില്‍ കിടക്കാതെ
കട്ടിവാക്കുകള്‍ക്കൊപ്പം
നിലത്തെത്തിയത്,
തിറക്കും നേര്‍ച്ചക്കുമുള്ള
വരവുകള്‍ക്ക്
നാരങ്ങവെള്ളം കൊടുത്തത്..
എന്നിട്ടും
ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി

അല്ല
പോലീസ് പറയുന്നതിലും
ഇല്ലേ ന്യായം
കഴിഞ്ഞആഴ്ച

ഓവുപാലത്തിലിരുന്നതല്ലാതെ
കുഞ്ഞിമോന്
വെട്ടേറ്റതിനു
എന്താ വേറെ കാരണം?

ആകമാനം

തലക്കു മീതെ
അര്‍ദ്ധവൃത്താക്റ്‌തിയില്‍
ഒരു മേലാപ്പാണ്`
ഗ്രാമത്തിലെ ആകാശം

കണ്ണില്‍ കുത്തുന്ന
ഒരു സൂര്യനാണവിടത്തെ
താമസക്കാരന്‍

അയാള്‍ ക്ക്
ഗ്രാമത്തിലുണ്ടായിരൂന്നു
പച്ചയില്‍ മണ്ണു പുറ്റുകുത്തിയ
ഒരു പുല്‍ത്തകിടി

അവിടേക്ക്
കതകു തുറന്നിരുന്നു
എല്ലാ കാതുകളും
അവിടേക്ക്
കളിക്കാന്‍ വന്നിരൂന്നു
എല്ലാ കുട്ടികളും

ഇന്നലെ
ഒരു മണ്ണു മാന്തിയന്ത്രം
എല്ലാം കണ്ടു വച്ചു പൊയിട്ടുണ്ട്

മാനം
കമാനം
ആകെയുള്ളതു മാനം
എന്നൊക്കെത്തോന്നുന്ന
ഈ പ്രായത്തിലും
പഴയ മേലാപ്പാണ് ആകാശം

ആ കമാനത്തിനു
കുറുകെ കെട്ടിയ
സമരപ്പന്തലാണ്
ഗ്രാമം

അടുത്ത വീട്

ചായക്കോപ്പയുടെ
രൂപത്തിലുണ്ടാക്കിയ
വാട്ടര്‍ ടാങ്കിനു കീഴെ
വൈകുന്നേരത്തെ
വിശ്രമത്തിലാണ്
ആളില്ലാത്ത വീട്

ഒറ്റക്കിരുന്നു
മുഷിഞ്ഞിട്ട്

കാട്ടിലേക്കു
തന്നെമടങ്ങിയാലോ
എന്നാലോചിക്കുന്ന
ഒരുമരത്തിന്‍റെ
കയ്യോ കാലോ ആയിരിക്കണം
വാതിലും ജനലും

ഒരു കൂര്‍ക്കം വലിയോ
അടക്കംപറച്ചിലോ
കേള്‍ക്കുന്നതിന്
അപ്പുറത്തെ
വീട്ടിലേക്ക്
ജനല്‍ തുറന്നിട്ടുണ്ട്
ഒരു മുറി

കുഞ്ഞിലകള്‍

കാറ്റു
പറഞ്ഞു
വാ
കുറച്ചു
പറന്നു നടക്കാം
ഞാനില്ല
ഞാന്‍
മുളച്ചു പോയി
കണ്ടില്ലേ
എന്‍റെ വേരുകള്‍
എന്‍റെ കുഞ്ഞിലകള്‍

o
oo
ooo
oooo
ooooo
000000
0000000
00000000
000000000
0000000000
55
മണികളുള്ള
അബാക്കസ് സ്ലേറ്റില്‍

എഴുതാന്‍
ആച്ചിയുടെ
ശ്രമം

പച്ചപ്പനംപട്ടയും
പാപ്പാനും
അടുത്തില്ലാത്ത
കറുപ്പില്‍
തുമ്പിക്കൈ
പൊക്കി
സലാംവെച്ചു
നില്‍ക്കനാണ്
ആയുടെ
ശ്രമം

രണ്ടാമത്തെ
അക്ഷരം
തന്നെ
തെറ്റിച്ചതിന്
ചെവി
പിടിക്കുമോയെന്ന്
വട്ടം പിടിക്കുകയാണാച്ചി

മോളുടെ
ആ വേണോ
ആന വേണോ
എന്നൊരു
വാരിക്കുഴിയിലാണ്
വീട്ടുകാരി

പുതിയ കളിക്കാരന്‍

ഒരുത്തിയെ
പിറകിലിരുത്തീട്ട്
ഒരുത്തന്‍
റോഡിന്‍റെ
ഒത്ത നടുവിലൂടെ
പറപ്പിച്ചു പോയി

ഷട്ടര്‍ പൊക്കി
ഉള്ളിച്ചാക്കും
ഉപ്പുപെട്ടിയും
പുറത്തേക്കിറക്കുന്നതിനും

തല പോയി
മുലകള്‍ സ്ഥാനക്കയറ്റം നേടിയ
ബൊമ്മകള്‍ക്ക്
ചുരിദാറു ചുറ്റുന്നതിനും

എവിടെ നിന്നെന്നില്ലാതെ
ഓട്ടോറിക്ഷകള്‍
ഓരോന്നായി വന്ന്
വരി ചേരുന്നതിനുമിടയില്‍

അങ്ങാടി
മൊത്തം
അടക്കം പറഞ്ഞു
പുതിയ കളിക്കാരനാല്ലേ..
പടച്ചോന്‍..കാത്തു..

ഉച്ചയൂണിന്
വീട്ടില്‍ പോയി
മടങ്ങുന്ന
അറബി മാഷിന്‍റെ
തോളില്‍
ജമാഅത്തെ ഇസ്ലാമിയുടെ
ജില്ലാ സമ്മേളനത്തിന്‍റെ
ഫ്ലക്സ് ബോഡിലിരുന്ന
ഒരു കാക്ക തീട്ടമിട്ടുകൊടുത്തു

കക്ക തൂറുന്നതല്ല
തൂറിക്കഴിഞ്ഞിട്ട്
അതിന്‍റെ ഒരു നോട്ടമുണ്ട്
ഉദ്ദിഷ്ട സ്ഥാനത്ത്
എത്തിയോ എന്നറിയാനായിട്ട്
എന്നൊരഭിപ്രായത്തില്‍
ഉച്ചനേരം പോയി
വൈകുന്നേരം വന്നു

കട
തുറക്കുന്നേരം
ബൈക്കു പോയതിന്‍റെ
എതിര്‍ ദിശയിലേക്ക്
അങ്ങാടി
ഉറങ്ങാന്‍ പോകുന്നേരം
ഒരാമ്പുലന്‍സ്
പോയി

അങ്ങാടി പിറ്റേന്നും
ഓരോന്ന്
അടക്കം പറഞ്ഞു

പിറകിലിരുന്ന
പെണ്‍കുട്ടിയെപ്പറ്റി
ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല
മരിച്ച വീട്ടിലായാലും
ആശുപത്രിയിലായാലും
അവളിനി ഒറ്റയാണ്

ജീപ്പ്

അവതാരിക

ജീപ്പാണ്
ഞങ്ങളുടെ
ദേശീയ മൃഗം,
അങ്ങാടി
ആശുപത്രി
ഭാര്യാവീട്
വലിയ ഖബര്‍സ്ഥാന്‍
ഏതു ഭാഗം കൊള്ളേയും
അതിന്‍റെ നാലു കാലുകള്‍
വലിഞ്ഞു നടന്നു.

പോക്ക്
വരവ്
തീറ്റ
കുടി
പ്രണയം
മംഗലം
ഭോഗം
രോഗം
പ്രസവം
മരണം
കണ്ണോക്ക്
നടത്തിപ്പ്
ഏതും അതിന്‍റെ വക.

o
ഒന്ന്

കല്ലു തട്ടി
കാലു വേദനിക്കുമോ
എന്ന്
സങ്കടപ്പെട്ടാണവളെ
ആദ്യമാദ്യം
കയറ്റിയത്,

കാലു തട്ടി
മണ്ണിനു
നോവുമോ
എന്നാലോചിച്ച്
പിന്നെപ്പിന്നെ...
o

മൂന്ന് കുട്ടികളുമായി
ബദ്ധപ്പെട്ടു
പോകുന്നവളെ
വിശദമാക്കാനാണ്
ചങ്ങാതിയുടെ ജീപ്പ്
പഴങ്കഥയുടെ
കെട്ടഴിച്ചത്

പന്ചറായ
ടയറൊട്ടിക്കാനാണ്
നിര്‍ത്താതെ
ഓടിക്കൊണ്ടിരിക്കുന്ന
അത്
ഇടക്കിങ്ങനെ
ഒന്നു നിന്നു തരാറുള്ളത്

ഇപ്പോള്‍


പൂവിന്‍റെ
നിറമായിരുന്നു
ഉടുപ്പിനും
അതിനോട് ചേര്‍ന്ന നിറം

ചുറ്റിലും
മുള്ളിന്‍റെ
നോവായിരുന്നു
ഉള്ളിലതു
ചുമക്കുന്നതിന്‍റെ മൌനവും

അനേകം
വരികള്‍ കൊണ്ട്
നിനക്ക്
വട്ടത്തിലൊരു വേലി കെട്ടി
എന്‍റെ മുറ്റത്തു
പൂത്തു നില്‍ക്കണേയെന്ന്
പ്രാര്‍ത്ഥിക്കുകയായിരുന്നു

പൂനുള്ളിപ്പോയ
ഒരു കുട്ടിയായാല്‍ മതിയെന്നു നീ
പൂവിടലുകള്‍ക്ക്
കൂട്ടിരിക്കണം
എനിക്കെന്നു ഞാന്‍

ഇപ്പൊള്‍
എന്‍റെ മോഹം
നിന്‍റെ കുഞ്ഞായി
പിറക്കണമെന്നാണ്

വൈകുന്നേരത്തെ വട


ഉച്ച
കഴിഞ്ഞാല്‍
കണ്ണാടിക്കൂട്ടിലെ
വടക്ക്
ഒരു കുഴപ്പമുണ്ട്
നടുക്കുള്ള
വട്ടത്തിലുണ്ടാകും
വടയാണെന്നൊരു
മുന്നറിയിപ്പ്

പിന്നെ
വിശപ്പിനും
മുഷിപ്പിനുമൊന്നും
അതിനെ
സഹിക്കാനാവില്ല
വൈകുന്നേരം.

ശാരീരികം എന്ന തുടര്‍ നോവലിന്‍റെ ഒരാഴ്ചത്തെ ഭാഗം


കഥ ഇതുവരെ-

ഒരു ഹൃദയം
സുഹൃത്തിന്റെ പേരുമറന്ന്
ശരീരത്തില്‍ നിന്ന്
പുറത്തു കടന്ന്
തെരുവില്‍ നടന്ന്
ആകാശവാണിയില്‍ ചെന്ന്
പത്രമാപ്പീസുകള്‍ കയറി
പടവും പരസ്യവും കൊടുത്ത്
പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു

പിറ്റേന്ന്
പോസ്റ്റാഫീസുകളില്‍ അന്വേഷിച്ച്
പോലീസ് സ്റ്റേഷനുകളില്‍
പരാതി എഴുതിക്കൊടുത്ത്
കാണുന്നവരോട് പേരുചോദിച്ച്
സുഹൃത്തിന്റെ പേരതെന്ന് സംശയിച്ച്
സ്വയംപരിചയപ്പെടുത്തി
സുഹൃത്തതല്ലെന്നുറപ്പു വരുത്തി,

റയില്‍വേ സ്റ്റേഷനില്‍
റിസര്‍വേഷന്‍ ലിസ്റ്റുകള്‍
പലവട്ടം പരിശോധിച്ച് നോക്കി
കാത്തിരിപ്പ് മടുത്തിരിപ്പായപ്പോള്‍
കാഴ്ചപ്പതിപ്പുകള്‍ വാങ്ങിമറിച്ചു
വരികള്‍ക്കിടയില്‍
കടന്നുപോകുന്ന വണ്ടികള്‍വായിച്ചു
ഇറങ്ങുന്നവരേയും കയറുന്നവരേയും
കണ്ണാലുഴിഞ്ഞു
സ്ത്രീകളെ ഒളിഞ്ഞും
ഒപ്പമുള്ളവരെ തുറിച്ചും നോക്കി.

(തുടര്‍ന്ന് വായിക്കുക)
ഒരു സുഹൃത്ത്
ഹൃദയം കടന്നുകളഞ്ഞ ശരീരവുമായി
അവസാനം ആശുപത്രിയിലെത്തി,
ആളില്ലാത്ത ഒരു ഹൃദയം
പൊതിഞ്ഞു വാങ്ങി;
ഇറങ്ങിപ്പോകുന്നത് പേടിച്ച്
ശരീരത്തിലടച്ചിട്ടു.

അന്ന്
ഒരു ഹൃദയം തിരിച്ചെത്തി
ഒറ്റക്ക് 
(തുടരും)

ഗാര്‍ഹികം

മുറ്റത്ത്
വെളുത്ത
നിറത്തില്‍
കറുത്ത
പാടുള്ളൊരു
മരമുണ്ട്

ഇംഗ്ലീഷ് മരം
എന്നാണതിനെ
വീട്ടില്‍
വിളിക്കുന്നത്

അതിന്‍റെ
കൂട്ടത്തിലുള്ളതൊന്നും
ഇപ്പോഴില്ല
എന്നാണ് കേള്‍വി

അടുത്തു
ചെന്നുനിന്നാല്‍
കാണാം
ദേഹത്തു
ചൂടുകുത്തിയ
പലപല ചിത്രങ്ങള്‍

ആട്ടിന്‍കുട്ടി
ചിരട്ട കത്തിച്ചിടുന്ന
ഇസ്തിരിപ്പെട്ടി
അരിഷ്ടത്തിന്‍റെ കുപ്പി
വീട്ടിലിപ്പോള്‍
ഉപയോഗത്തിലില്ലാത്ത
പലതും
ഒരു കിളിയും

അവധിക്കു
ചെന്നപ്പോള്‍
അനിയന്‍റെ
ബൈക്കിനു
വഴികൊടുത്ത്
ഇംഗ്ലീഷ് മരം
സ്ഥലംകാലിയാക്കിയ
ഒഴിവു കണ്ടു
മുറ്റത്ത്

നഷ്ട പ്രദേശങ്ങള്‍

സ്കൂളിലേക്ക് പോകുന്ന വഴിക്ക്
ഒരിടത്തും
സ്കൂളിലേക്ക് പോയ വഴി കാണാനില്ല.

മെല്ലെ മെല്ലെയെന്ന്
പതുക്കെയാക്കീട്ടും
കണ്ണ് വളവുകളാകെ
തപ്പിപ്പോയി നോക്കീട്ടും
കണ്ടില്ല പഴയ വഴി.

വീഴുമെന്നു ഭയന്ന 
കനാലിന്‍റെ കിണര്‍വട്ടം 
വാപിളർത്തിക്കാട്ടി
കുത്തുമെന്ന് നിവര്‍ന്ന 
കൈതോലകളുടെ കുടുംബം 
കൈകൾ മലർത്തി
മറ്റു പലരേയും കണ്ടില്ല
വഴി
എങ്ങു പോയെന്ന് ചൊദിക്കാന്‍.

റോഡ് റോട്ടുമ്മലും 
അങ്ങാടി അങ്ങാടിയിലും
തന്നെയുള്ള പോലെ
സ്കൂളിലേക്കുള്ള വഴിയും
അവിടെത്തന്നെ കാണുമെന്ന്
കരുതിയതായിരുന്നു.

പകരം കണ്ടത്
1986 ജൂണ്‍ മാസത്തിലെ
രണ്ടാം തിയ്യതി
പത്തു മണി നേരം
ഒന്നാംക്ലാസ്സില്‍ പുതുതായിച്ചേര്‍ന്ന
കുട്ടിയെയും കൊണ്ട്
കരയല്ലേ എന്ന് തലോടി നില്‍ക്കുന്നത്

തൊട്ടടുത്തുണ്ട്
മഞ്ഞക്കസവുള്ള
വെള്ള സാരിയും ചുറ്റി കദീശട്ടീച്ചര്‍.

കുട്ടീ..,
സ്ഥാനങ്ങളോക്കെ സ്ഥലംവിട്ടാലും
സമയം യഥാസ്ഥാനത്തു നില്‍ക്കും

ശരിക്കും
നോക്കിയാല്‍ കാണും

ബിര്‍ളാ മന്ദിരത്തിന്‍റെ*
മുന്നിലിപ്പോഴും
തോക്കു പിന്നിലൊളിപ്പിക്കുന്ന
മറ്റൊരു
പത്തു മണി നേരം,

ജര്‍മനിയിലെ
ഒളിമ്പിയാ സ്റ്റേഡിയത്തിലുമുണ്ട്*
വെട്ടാന്‍ വരുന്നൊരു
തലയോട്
വേദമോതി
ഒരു നട്ടപ്പാതിര നേരം. 
(2006)

**
​ ഗാന്ധി വധവും 2006 ലോകകപ്പിലെ സിദാൻ മറ്റരാസി കൂട്ടിയിടിയും.

വല്ല ആവശ്യവുമുണ്ടോ?

സ്കൂള്‍ വിട്ടു വന്ന്
കയ്യും മുഖവും കഴുകി
ചോറും തിന്ന് ഒറ്റയോട്ടത്തിന്
കളിക്കാനെന്ന് വീട്ടില്‍ നിന്നോടി
പോരുന്ന വഴിക്ക്
പ്രകാശനെ തല്ലിയ അജ്മലിനെ
ഗ്രൌണ്ടിലിട്ട് ചാമ്പി
നന്നായ്യിട്ട് തിരിച്ചു കിട്ടിയ
പൂശും കൊണ്ട് വരുന്നേരം കേട്ടിട്ടുണ്ട്
അന്ന് ഉമ്മ ചോദിച്ചത്
പ്രകാശന്‍റെ അമ്മ ചോദിച്ചതും

ഹെഡ്മാഷ് സ്റ്റാന്‍റപ്പ് പറഞ്ഞപ്പോള്‍
ഇരുന്നതിനു കിട്ടിയത്
കയ്യിലേറ്റു വാങ്ങിയപ്പോള്‍
അടുത്തിരുന്നവളും ചോദിച്ചു

നിര്‍ത്താതെ പോയ ബസ്സിനു
ക്ലാസിലെ കുട്ടികള്‍
കല്ലെറിഞ്ഞതിന്‍റെ പിറ്റേന്ന്
നിന്നെയങ്ങനെ
തോന്ന്യാസത്തിനു വിട്ടാല്‍ പറ്റില്ലെന്ന്
ബൈക്കില്‍ കേറ്റി
സ്കൂളില്‍ കൊണ്ടാക്കിയ
അമ്മാവനും ചോദിച്ചിട്ടുണ്ട്

അഭിനവിനെ തല്ലാന്‍ വന്ന
അനുപമയുടെ വീട്ടുകാര്‍
നെറും തലയില്‍ കെട്ടിവച്ചത് കണ്ടിട്ട്
ശ്യാമള ടീച്ചറും ചോദിച്ചു

സെക്കന്‍റ്‌ഷോ വിട്ടു വരുന്നേരം
മിഠായിത്തെരുവില്‍ തടഞ്ഞു നിര്‍ത്തി
നിങ്ങള്‍ വൈകുന്നേരത്തെ സമരത്തിനു വന്നതല്ലേ
എന്നു കുരച്ച ആപ്പീസര്‍ക്ക്
കീശയിലെ
ഐഡെന്‍റിറ്റി കാര്‍ഡ് കാട്ടി
തടി രക്ഷപ്പെടുത്തുമ്പോള്‍
പരിചയക്കരന്‍ പോലീസും ചോദിച്ചിട്ടുണ്ട്
ഏതാണ്ടിതേ വാക്യം

ഈയടുത്ത് ഇന്‍ബോക്സിലെ
sms മെസ്സേജുകള്‍
വായിച്ചുള്ള കൂട്ടച്ചിരിയില്‍ ചേരാതെ
ഹരോള്‍ഡ്പിന്‍ററുടെ
അമേരിക്കയെ പറ്റിയുള്ള
കവിത എടുത്തിട്ടു വഴിതെറ്റിച്ചതിന്
സംഭാഷണ വിദഗ്ധരായ
സഹജീവനക്കാര്‍ കോപിച്ചിട്ടുണ്ട്
ഇതേ ചോദ്യം കൊണ്ട്

അയലത്തെ ഹാജ്യാരുടെ പശു
വളപ്പില്‍ കയറി നിരങ്ങിയാല്‍
കുറ്റം ഞങ്ങള്‍ വേലി കെട്ടാത്തത്
വീട്ടിലെ കറമ്പി
അവിടത്തെ തൈ കടിച്ചാല്‍
തെറ്റ് ഞങ്ങള്‍ പശുവിനെ കെട്ടാത്തത്
എന്നായപ്പോള്‍ അനിയനുണ്ടാക്കിയ
വഴക്കു കഴിഞ്ഞതിന്‍റെ പിറ്റേന്ന്
പള്ളിയില്‍ വച്ചു കണ്ടപ്പോള്‍ ഇമാമും
കുശലം പോലെ ചോദിച്ചിട്ടുണ്ട്

നീ ചോദിക്കെന്ന് എല്ലാവരും
പിന്തിരിഞ്ഞ ദിവസം
ചോദ്യവുമായി എഴുന്നേറ്റ് നിന്നു
പണ്ടേ കുപിതനായ പ്രൊഫസറെ
വെള്ളം കുടിപ്പിച്ച
ചങ്ങാതിയോട്
ഞാനും ചോദിച്ചു പോയിട്ടുണ്ട്

ജനറല്‍ മാനേജരുടെ വിരട്ടലിനു
ചുട്ട മറുവെടി വെച്ച
പിരിച്ചുവിടപ്പെട്ട വാച്ച് മാനോട്
പ്ലാച്ചിമടയില്‍
സമരത്തിനു പോയ ചങ്ങാതിയോട്
ബുഷിന്‍റെ കോലം കത്തിച്ച പരിചയക്കാരോട്
ഞാനുമിയ്യിടെ
ഈ ചോദ്യം തുടങ്ങിയിരുന്നു

അന്നൊന്നും
തിരിച്ചു പറയാതിരുന്ന
തിരിച്ചു കിട്ടാതിരുന്ന
ഉത്തരം
കഴിഞ്ഞ വര്‍ഷത്തെ
അവസാന ദിവസത്തിന്‍റെ
തലേന്ന് കിട്ടി
ഇന്ത്യന്‍ സമയം 8.3oന്.

പായില്‍ കിടന്ന്
ചാവാതിരിക്കാന്‍

മരണം തൂക്കു കയറുമായി വന്നാലും
തൊണ്ട വരണ്ട്
നാവനങ്ങാത്ത നേരത്തും
ജീവിതത്തെ ആവിഷ്കരിക്കാന്‍
ആവശ്യമുണ്ട് വല്ലതും

തുന്നല്‍ക്കാരന്‍

ആരോ
ആകാശത്താരോടോ
ഈറ
പിടിച്ച്
രാവിന്‍റെ കമ്പളം
വലിച്ച്
കീറിയത്
തുന്നന്നതിന്
നൂല്
കോര്‍ക്കുന്നുണ്ട്
ആരോ

പടച്ചോന്‍റെ സൂചി
പൊന്നു
കൊണ്ട്
ആയതിനാല്‍

മിന്നല്‍.

വൃത്തം

മനസ്സകം തപിക്കുന്നു
ഭോഗിക്കണം പക്ഷേ-
യെനിക്കെവിടുന്നു
കിട്ടുമെന്‍റെ മറുപകുതി.

നിഴലായി ഘ്രാണയന്ത്രം
തകര്‍ക്കുന്ന
ഗന്ധമായിട്ടൊരു
രൂപമില്ലാ രൂപം തെളിയുമ്പൊഴും,

നിഴലിന്‍റെ
പിന്നാമ്പുറത്തളങ്ങളില്‍
വെളിച്ചത്തിന്‍ ചിത്രമൊന്നുമിന്നു
സൂര്യന്‍ രചിപ്പീലല്ലോ.

കരളിനെയറുക്കുവാന്‍
കണ്ണുകുത്തിത്തുളക്കുവാന്‍
കഠിനമീ ശ്ലഥ ചിന്തയൊരുങ്ങുന്നേരം
കരിനിഴല്‍പ്പാടു നോക്കി
കറയറ്റ താണ്ധവത്തിനൊരുങ്ങട്ടെ ഞാന്‍

ചൂട്

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുന്‍ചിരിക്കുമായിരുന്നു
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ്

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു എല്ലാറും കള്ളന്‍മാരാ...

O നാട്ടുഭാഷയില്‍ ചൂട് പിരാന്ത് വട്ട് എല്ലാം ഭ്രാന്തിനു പര്യായം

തിരുവള്ളൂര്‌

വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍

റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു

അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി

മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി

മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ

ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.

മഞ്ഞുകാലം ചെയ്യുന്നത്

പകലിനെ
ഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു
വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു
തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു...

ഒരിക്കല്‍

ബസ്റ്റാന്‍റില്‍
പാലക്കാട്ടേക്കുള്ള
വണ്ടികളുടെ മൂലയില്‍
ഒരു ശരീരം
കിടക്കുന്നതു കണ്ടു
ഉടുപ്പില്ലാതെ.

ഉളുപ്പില്ലാതെ
എന്ന്
തുണിക്കച്ചവടക്കാരന്‍
കൂട്ടുകാരന്‍.

വിളിച്ചപ്പോള്‍
ശവം
ഉറങ്ങാനും വിടില്ല
എന്നു തിരിഞ്ഞു കിടന്നു കളഞ്ഞു

സൂര്യ
മെഡിക്കല്‍സില്‍ നുന്നും
zeptole CR 400 പത്തെണ്ണം വങ്ങി
നാട്ടിലേക്കുള്ള ബസ്സ്
നോക്കുമ്പോള്‍
അയാള്‍ എഴുന്നേറ്റിരിക്കുന്നു
തൊട്ടടുത്തുണ്ട്
കല്യാണ്‍ കേന്ദ്രയിലേക്കുള്ള അനവധി കെട്ടുകള്‍

സാന്‍റ്‌ പേപ്പര്‍

പെങ്ങള്‍ക്ക്
കല്യാണം
നിശ്ചയിച്ചതോടെ

ചുമരുകളാകെ
വെള്ള
വലിപ്പിക്കുകയാണുപ്പ

വാതുക്കലെ
കട്ട്ള
ഉരച്ചു
വെളുപ്പിക്കുകയാണുമ്മ

ഓഫീസിലേക്കൊരുങ്ങുന്ന
എനിക്കും
കാണാം

തെളിഞ്ഞുവരുന്നുണ്ട്
കട്ട് ളപ്പടിയില്‍

മൂത്തപെങ്ങളുടെ
മൂക്ക്
പിഴിഞ്ഞ്
കോന്തലയിലും
ചുമരിലും
വിരല്‍ തുടച്ച
മൂക്കട്ടയുടെ ബാക്കി

പരമേശരനാശാരി
തട്ടിച്ച
മുഴക്കോലിന്‍റെ
വക്ക്

നട്ടുകാരുടെ
ഊരവേദനക്ക്
മൂത്തുമ്മ
കാച്ചിയ
തൈലങ്ങളുടെ
മണം

എളാപ്പ
കുവൈത്ത് ന്ന്
വന്നന്ന്
ചവച്ചു തുപ്പിയ
സ്റ്റിക്കര്‍മുട്ടായികളുടെ പശ

ഉപ്പാപ്പയെ
പുറത്തേക്കെടുക്കുമ്പൊള്‍
ഉമ്മാമയുതിര്‍ത്ത
നെടുവീര്‍പ്പുകളുടെ
കനം

ഉരക്കുകയാണുമ്മ
തെളിഞ്ഞു
മായുകയാണോരോന്ന്

തേപ്പുകാരുണ്ട്
ചോദിക്കുന്നു
സാന്‍റ്‌ പേപ്പറുണ്ടോ

അതു മാത്രം
ഓന്‍
മറന്നതെന്തെന്ന്
ഉമ്മ
ഉറക്കെ
ഉരച്ച് നോക്കുന്നുണ്ടെന്നെ

ഉരക്കടലാസ്
മതിയെങ്കില്‍
ഇതാന്ന്
സമാധാനിപ്പിക്കുന്നുണ്ടവരെ

തേപ്പുകാരുണ്ട്
ചിരിച്ച്
ഉമ്മാന്‍റെ കയ്യിലെ
സാന്‍റ്‌ പേപ്പര്‍
വാങ്ങി
ജനലുകളുരക്കുന്നു

വിള്ളല്‍

വലുതായിരുന്നു
വിള്ളല്‍
നടന്ന
വഴികളൊന്നാകെ
അതിലെ
പുറത്തെത്തി

കാലുരഞ്ഞ
കരിങ്കല്ല്
നായ ഓറ്റിയ
മൈല്‍ കുറ്റി
ഒരടയാളവും
ബാക്കി വച്ചില്ല വേദന

വരള്‍ച്ചയൊന്നും
ഉണ്ടായിരുന്നില്ല
എന്നിട്ടും
വിണ്ടു
ഇപ്പോഴൊരിത്തിരി
നടക്കനാവില്ല

കാര്യങ്ങളതു കൊണ്ട്
എളുപ്പമായി

മതിയാവോളം
ഈ ഇരിപ്പിരിക്കാം

ഇരുന്ന ഇരിപ്പില്‍
തീര്‍ക്കാം
കാലുമേറ്റി
നടക്കുന്നൊരാളെപ്പറ്റി
അയാളുടെ
പദ വിന്യാസങ്ങളെപ്പറ്റി
ഭൂമിയുടെ
വിള്ളലുകളെപ്പറ്റി
ഒരുപന്യാസം

കൂവലുകള്‍

സദസ്സില്‍
നിന്നുണ്ടായി
കൂവലുകള്‍.

കളകളാരവമുണ്ടായി

വാക്കുകള്‍ക്കവ
നല്‍കി
തൂവലുകള്‍.

കിളികളുണ്ടായി
ആശയങ്ങളുടെ ആകാശത്ത്.

തീര്‍ത്തും സ്വകാര്യം

രാവടുക്കുന്നേരം
കടുപ്പത്തില്‍
കനമുള്ള ശബ്ദത്തില്‍
മിന്നല്‍ വെളിച്ചത്തോടെയും
ഉള്ളില്‍ ഭയത്തോടെയും
പെയ്ത
ഒരു മഴ
ബി .എഡ് സെന്‍ററിനു പുറത്ത്
ഇപ്പോഴും
കെട്ടിക്കിടപ്പുണ്ട്

നമ്മള്‍ രണ്ട് പേരുമപ്പോള്‍
അവനെ നോക്കുകയും
അവളുടെ റിങ് ടോണ്‍
ശ്രദ്ധിക്കുകയുമായിരുന്നു

ഇപ്പൊഴും
റോഡ്
മുറിച്ച് കടന്നിട്ടില്ലാത്ത
ഒരു പ്രണയത്തിലേക്ക്
അന്നാണ്
ഞാനുയര്‍ത്തപ്പെട്ടത്

വട്ട്

അതെയതേ
മാങ്ങ മാത്രമേ തരൂ
എന്ന വാശി
മാവ് ഉപേക്ഷിക്കുകയും

അവളുടെ മടിയില്‍
ചുരുണ്ട് കിടന്നു
ഒരുച്ചക്ക്
പൂച്ചക്കുട്ടികള്‍
മുലയുണ്ണുകയും

ഒരു ഭാഷയിലും
തിരിച്ചറിയാനാവാത്ത
കുറേ വരികളുമായി
പേനകള്‍
കയ്യില്‍കിടന്ന് വിറക്കുകയും

റീഫില്ലര്‍ കുടയുമ്പോള്‍
മഷിക്കൊപ്പം,
എഴുതാനിരുന്ന വാക്കുകള്‍
തെറിച്ചു വീഴുകയും

കല്ലെടുക്കുന്ന
കുട്ടികളെ പിടിച്ച്
തുമ്പികള്‍
ആകാശത്തേക്ക് ഉയരുകയും

കിണറോ കുളമോ
ഒറ്റക്കൊരു തൊട്ടിവെള്ളം
തലയില്‍
കമിഴ്ത്തുകയും

ചെയ്യുക

നേരത്തേ പറഞ്ഞ
മാവ്
കുട്ടികള്‍
എറിഞ്ഞാലേ
കായ്ക്കൂ എന്നത് മറന്നതു പോലെ.

ഉത്തരം ഹസീന

മൊയ്തു മാഷായിരുന്നു 
ഞങ്ങളുടെ മലയാളം
അന്നുണ്ടായിരുന്നില്ല 
എളുപ്പമുള്ളതൊന്നും
തുടയില്‍ നീറ്റി 
കുന്നിയില്‍ ചുവന്നണ്
പുത്തനക്ഷരങ്ങള്‍ ഓരോന്ന് 
കൈവഴങ്ങിയത്.

അവരവരുടെ പേര്‌
ആഴി
ആകാശം
പൂമരം
പത്തായം
ഉല്‍സാഹം..
കേട്ടെഴുത്താണ് കടുപ്പം.

ആകാശത്തു വച്ചേ എന്‍റെ പായും ശായും
ഒട്ടിപ്പിടിച്ചിരിക്കും,
അന്നേരമാണ് അവളുടെ കണ്ണിമകള്‍
എനിക്ക് നേരെ വെട്ടാന്‍ തുടങ്ങുക.
കട്ടെഴുത്താണ് എളുപ്പം.

അവള്‍ക്കടി ഉറപ്പയാല്‍
അറിയാതെ എഴുന്നേറ്റു നിന്നുപോകും
ശ് എന്ന ഒച്ചയും
കൈവെള്ളയില്‍ മറ്റേ കൈകൊണ്ടുള്ള
അമര്‍ത്തിപ്പിടിത്തവും വന്നു പോകും 
മലയാളത്തിൽ ഒന്നും മറച്ചു പിടിക്കാനാകില്ല
അവളെ ആരൊക്കെയോ മറച്ചു പിടിച്ചു
പിന്നെ കാണാനായില്ല.

മോനെ
കൈ പിടിച്ച്
റോഡ് വക്കിലൂടെ
നടത്തിക്കുന്ന
മാഷിനെ ഇടക്ക് കണ്ടു.

മൊയ്തു മാഷ് മരിച്ചു
അനുശോചനത്തിനു പോയി,
അങ്ങാടിയില്‍ കൂടിയ യോഗത്തിനും നിന്നു.
അറിയാതെ പറഞ്ഞു പോയി
കുട്ടികളുടെ ഭാഷയില്‍
അക്ഷരങ്ങള്‍ക്കു പ്രത്യേകം സ്വരങ്ങളെന്ന പോലെ
വാക്കുകള്‍ക്കു അര്‍ത്ഥങ്ങളും മാഷറിഞ്ഞിരുന്നു.
അവനെപ്പറ്റി എന്നു കരുതിയാകണം
മാഷിന്‍റെ മോന്‍ വല്ലാതെ ചിരിച്ചു.

ഇന്നുമറിയില്ല
ആരാവും
മാഷെ മോന്‍മാഷായാല്‍
മാഷെന്തു വിളിക്കും മാഷേന്നു
ഹാജര്‍ പട്ടികയുടെ ബാക്കിലെഴുതിയത്..?

അടുക്കള

അടുക്കളയിലായിരിക്കുമ്പോള്‍
അവള്‍ക്ക്
ഉള്ളതിലുമധികം
കണ്ണുകള്‍ വേണം.

നിസ്സംഗമായി
അവളെത്തന്നെ
നോക്കി കിടക്കുന്ന
മീനിനെ
അരുമയോടെ അരിയാന്‍
തുടങ്ങുമ്പോഴായിരിക്കും
കല്ലു പെറുക്കി
വെടിപ്പാക്കി വച്ച അരിയില്‍
ഒരു ചരല്‍ പാടം തന്നെ മുളക്കുക.

വാരിക നോവലിലെ
പെണ്ണിന്‍റെ കഷ്ടത്തില്‍
കണ്ണ്തുടക്കുമ്പോഴേക്ക്
കറിക്കൂട്ട്
ഉപ്പേരിയില്‍ പോയി കിടക്കും.

അലമാരയിലെ
അടച്ച കുപ്പിയില്‍
എരിഞ്ഞു കിടക്കുന്നതിന്‍റെ
വിങ്ങലില്‍ നിന്നും
ഉപ്പു കലത്തിന്‍റെ
തുരസ്സിലേക്ക് പോകാമോ
എന്നു നോക്കും മുളകു പൊടി.

കടലിലേക്കു തന്നെ
മടങ്ങുന്നതിനെ കുറിച്ചാവും
ഉപ്പ് ആലോചിക്കുക.

തട്ടത്തിനടിയില്‍ നിന്നും
ഊര്‍ന്ന് ഒരിഴ മുടി
വെന്തു വരുന്ന
ചോറ്റിലേക്കു പതിയെ നടക്കും
അതിന്‍റെ പൂച്ച നടത്തം.

തടയാന്‍ നോക്കുമ്പോഴായിരിക്കും
നോവലിലെ വര്‍ഷ എന്ന പെണ്‍കുട്ടി
അവളുടെ കാമുകനോട്
രണ്ടു പുളിച്ച തെറി പറയുന്നത്.

ആകാശത്തു നിന്നോ
മറ്റോ പുറപ്പെട്ട
ആവേശത്തിന്‍റെ ഒരു തിര
തന്‍റെ ഉള്ളിലടിക്കുന്നുണ്ടെന്നു
കാപ്പിപ്പൊടി വീതനപ്പുറത്തു തൂവും.

അപ്പോള്‍ ടീവിയില്‍ ഉച്ചപ്പടം തുടങ്ങും
പോസ്റ്റുമേന്‍ ഡ്രാഫ്റ്റുമായി വരും
കുട്ടി ഉണര്‍ ന്നു കരയും
കരന്‍റു പോകും
പുറത്തൊരു മഴ പെയ്യും.

അടുക്കളത്തോട്ടത്തില്‍ നിന്ന്
മുരിങ്ങയും വെണ്ടക്കയും
സാമ്പാറിലേക്കു പോകുന്നതിന്‍റെ
കോലാഹലം ഉയരാന്‍ തുടങ്ങും.

അടുത്ത വീട്ടില്‍ നിന്നും
ഇതുപോലൊരു
അടുക്കള
കാറ്റില്‍ ഉടയാതെ
വന്നു തൊടുമ്പോള്‍
ഊറ്റാനെടുക്കും മുമ്പത്തെ
അവസാന വേവിലാകും അവൾ.

ഇന്‍റര്‍ ലോക്ക് കട്ട

ഓലപ്പുര
പൊളിച്ച്
വാര്‍പ്പിട്ടതറിയാതെ
ഇറയത്തു
കളിക്കാനായി
ആകാശത്തു നിന്നും
മുറ്റത്തേക്കു പോന്ന
ഒരു മഴത്തുള്ളിയാണു
ഞാന്‍.,

ഇന്റർ ലോക്ക്
കട്ടകളില്‍ വീണു
തൊലിയുരഞ്ഞു
പൊട്ടും മുമ്പേ
ഏതു പഴയ
കളിച്ചങ്ങാതിയാണെന്നെ
ഒന്നു കൈ പിടിച്ചു
തിരികെ
കൊണ്ടു പോകുക..?

കാണാനവില്ല

നിലത്തുണ്ട്
അഴിച്ചിട്ട
ഉടുപ്പുകളുടെ
മണം.
തൊട്ടു നോക്കാം
പിഞ്ഞിപ്പോയ
ഉറക്കങ്ങളുടെ ചുളിവ്.
കാണാനവില്ല സ്വപനത്തില്‍
വന്നു പോയ
കൂട്ടുകാരികളേയും
അവരുടെ
മിന്നുന്ന നോട്ടങ്ങളേയും

അടുത്തൂണ്‍

പരശുരാമന്‍
മഴു കൊണ്ട്
ഇ എം എസ്
ബാലറ്റ് കൊണ്ട്
നക്സലൈറ്റുകള്‍
ബുള്ളറ്റ് കൊണ്ട്
ഉണ്ടാക്കിയതു
പല കേരളം.

വെറും
മൌസ് കൊണ്ട്
അടുത്ത സീറ്റിലെ
കുഞ്ഞിക്കണ്ണനുണ്ടാക്കി
ഒരു കേരളം.

തൊട്ടപ്പുറത്തിരിക്കുന്ന
രാഘവന്‍
പറഞ്ഞു
അഞ്ചു വറ്ഷം
കൂടിക്കഴിഞ്ഞാല്‍
ഞാനും കേരളവും പെന്‍ഷനാവും.

-കേരളപ്പിറവി ദിനാശംസകള്‍

ഉമ്പാച്ചിയുടെ യാത്രകള്‍

ല്ഹിയില്‍ നിന്നു പുറപ്പെട്ട
ഡല്ഹി-ഹൌറ എക്സ്പ്റെസ്സ്
കല്കത്ത നഗരത്തിലേക്കു പ്രവേശിക്കുന്നു. ഇരുപത്തി നാലു മണിക്കൂര്‍
നേരത്തെ മടുത്തിരിപ്പിനും കാത്തിരിപ്പിനും ശേഷം കേരളത്തിന്ടേതു പോലൊരു
ഭൂ പ്രക്രുതി തെളിഞ്ഞു വന്നു.
മഴ പതുക്കെ തുള്ളിയിടാന്‍ തുടങ്ങി. നദികള്‍, പാലങ്ങള്‍, സൂര്യകാന്തി പാടങ്ങള്‍ കടുകു ക്രിഷിനിലങ്ങള്‍....കടന്നു പാഞ്ഞ വണ്ടി മഴയേറ്റു തണുത്തു വന്നു.
''പര്ദേസി....പര്ദേസി ജാനാ.....നഹീ,
മുജേ ചോട് കേ.........മുജേ ചോട് കേ''
എന്ന കമ്പാര്റ്റ്മെന്റുകള്‍ തോരും കയറിയിറങ്ങി ,
കവിളില്‍ മറുകുള്ള ബീഹാരി പെണ്‍ കൊടി പാടിയ പാട്ട് തോറ്ന്നു.
മുകളിലെ ബറ്ത്തില്‍ നിന്നു,
അവിടെ ഉണ്ടായിരുന്ന പ്രണയിനികളാരോ ഇട്ടേച്ചു പോയ
മുല്ലപ്പൂക്കളിലൊന്നു എന്ടെ തലയില്‍ വീണു,
മുത്തുവിന്ടെ മടിയിലേക്കു തൊഴിഞ്ഞു .അവനതു നിലത്തേക്കിട്ടു.
നാക്കില്‍ കാവ്യ ദേവത കുടിപാറ്പ്പുള്ള സഹയാത്രികന്‍
ബീഹാരി പറഞ്ഞു.
''ബാരിശ് സേ സ്വാഗത് ഹോ രഹീ ഹേ''
മഴ കൊണ്ടു നനച്ചു കല്കത്ത ഞങ്ങളെ വരവേറ്റു.

പനി (വാരാധ്യ മാധ്യമം 22-10 -2006)

ഉമ്മ വേവിച്ച
അത്താഴ വറ്റുരച്ച്
കിനാവിലൊട്ടിച്ചു വയ്ക്കാം
നീ വരച്ചു മാറ്റിയ കിനാവുകള്‍
നീ മുറിച്ചിട്ട കളര്‍ ഞരമ്പുകള്‍.


കാന്സര്‍ വാര്‍ഡില്‍ നിന്നും
ഇറങ്ങിയോടിയ ചുമയാകണം
നെറ്റിക്കണ്ണുള്ള രാത്രി വണ്ടിക്ക്
കോഴിക്കോട്ടു വന്നിറങ്ങിയത്,
റെയില്‍ വേ സ്റ്റേഷനില്‍ നിന്നു
ടൌണ്‍ ഹാളിനു പിറകിലേക്കു
നടക്കാനേയുള്ളൂ ദൂരം.


കഫം, ചോര
ഉച്ഛ്വാസ വായു
മുടിയിഴകള്‍, ചുളിവുകള്‍
നീ നിറമറ്പ്പിച്ചതു
കുഴിച്ചു മൂടപ്പെടും മുമ്പേ
ബാക്കിയായ ജീവിതച്ചൂടിന്ന്.

ഞാന്‍ പ്രാറ്ത്ഥിച്ചതു
മരിച്ചവന്ടെ മൂക്കിലെ
വെളുത്ത പഞ്ഞിക്കെട്ടു പൊലെ
കനമില്ലാതെ കൊണ്ടുപോകണേ
ജീവിതമേ മരണമേ....


(കോഴിക്കോട്ടെ ലളിത കലാ അക്കാദമിയില്‍ കെ.ഷരീഫിന്ടെ ചിത്ര പ്രദറ്ശനം കണ്ടതിനു ശേഷം)

പഞ്ഞം

മൊതലാളി
ചക്ക
മുയ്മന്‍ വിറ്റു
ചൊള
ഒറ്റയും തന്നില്ല
കുരു
മൊത്തനെ
കൊണ്ടോയി
കുഴിച്ചിടണം
കൂട്ടാന്‍ വെക്കണം
കരിയിലകള്ക്കും കാരണങ്ങള്ക്കും
ഒരിക്കലും
പഞ്ഞമില്ല
പിലാവിന്‍ ചുവട്ടില്‍

നിനക്ക്

ഒന്നമർത്തി
മൂളുക
അയഞ്ഞ ശ്വാസത്തില്‍
വിളിച്ചതാണു ഞാന്‍
കണ്ണാലൊന്നു തൊട്ടതാവാം
കൈവിരല്‍ തൊടുന്നതെങ്ങനെ
നീ ഇത്ര മേല്‍ ദൂരെയാകയാൽ.

പുല്ലു വിളി

പുല്ലേ പുല്ലേ
എന്നെന്നെ കളിയാക്കേണ്ട,
വെല്ലു വിളിച്ചെത്തും
കൊടുങ്കാറ്റിനെ വെല്ലാറുണ്ടെന്റെ
പൊടിപ്പുകള്‍
ഒടിയാറില്ലെന്റെ കൊടിക്കൂറകൾ.

ഉസ്താദിന്ടെ മഴക്കാലം

ഒരു പോലെയാണ്
നീലം മുക്കി
ഉണക്കാനിട്ട
വെള്ളത്തുണിയും
ആകാശവും.

ഇടക്കിടെ
നീല നിറമോടിയ
ദീറ്ഘ പടങ്ങള്‍.

നീട്ടി വിളിച്ച
പ്രാറ്ഥനയും
തിരി നീട്ടിയ റാന്തലും.

കടുപ്പത്തില്‍
കാറ്റടിക്കുമ്പോള്‍
പിടിച്ചു നില്ക്കാന്‍
ഒരുലാവല്‍.

പള്ളിമുറ്റത്തെ
കാലന്‍ കുടയും
മുകളിലെ മിനാരവും.

അടുത്ത മഴക്കും
ബാങ്കിനും മുന്നേ
നനവിറ്റി
ഉണങ്ങണം.

തണ്ണീരും
കണ്ണീരും
പെയ്തു
തന്നെ
കനം തീരണം

റൂഹ്

(ഉമ്മയെ പറ്റി 
മലക്കുൽ മൗത്ത് അസ്റാഈല്‍ പറഞ്ഞത്)

'ഒറ്റ വലിക്കു
നിറുത്താനാവില്ല
അവളുടെ നടത്തം.
പുലർച്ചക്ക്
സുജൂദിനു കുനിയുന്നേരം
മൂക്കുകുത്തിയാണു വീഴുക,

വെളുപ്പിനു
അകിടിന്റെ ചുവട്ടില്‍
പാലിന്റെ വെളുപ്പകും
ചിന്തിപ്പോകുന്നത്,

അടുക്കളയില്‍
ചിരാപ്പൂവിലോ
തീക്കൊള്ളിയിലോ
ചെന്നു വീണെന്നു വരും,

മീന്‍ കൂവലിനുള്ള
പാച്ചിലിനിടയില്‍
ചെരിപ്പിന്റെ വാറാകും
പൊട്ടിപ്പോകുന്നത്,

ഉമ്മറത്ത്
മുറത്തില്‍ നിന്ന്
തൂവിപ്പോകുന്നത്
മല്ലിയും മഞ്ഞളുമായിരിക്കും,

ഇത്ര കാലമായിട്ടും
എനിക്കൊതുക്കനാവുന്നില്ല
ഒരു പിടിത്തത്തിൽ,
ഇതൊന്നു പറയാന്‍
നിന്നു തരുന്നില്ല
ഒഴിഞ്ഞു കിട്ടുന്നുമില്ല'.

പ്രണയം

അയലില്‍
നിന്നഴിഞ്ഞു വീണ
ഒരു പുടവ
വെയിലേറ്റു

കിടക്കുകയായിരുന്നു.
അതു വഴി വന്ന
ഒരു മനസ്സ്
അകത്തു കയറി
വെയില്‍ കൊള്ളാതെ

നടന്നു പോയി,

തിരിച്ചു നടക്കാന്‍ തുടങ്ങിയാല്‍
അന്ധത പൊയി 
ഓരോന്നു കാണാന്‍ തുടങ്ങും പ്രണയം.

പൂ പിറ്റേന്ന്

പൂച്ചട്ടികള്‍
കൊണ്ടുണ്ടാക്കിയ
അവളുടെ വീട്.
ഇലകള്‍ ചേർത്തു തുന്നിയ
അവയുടെ ഉടുപ്പുകൾ,

പൂമ്പാറ്റകളുടെ
നിർത്താതെയുള്ള
പ്രേരണയകണം
അവളുടെ
മുറ്റത്തെ ചെടികളും
പൂവിട്ടു,
എന്റെ നോട്ടങ്ങള്‍
ഏറ്റേറ്റവളും
പുഷ്പിണിയായി പിറ്റേന്ന്.

കുളി

മരിച്ചു ചെന്നാല്‍
ഞാന്‍
പുഴ കാണണം
എന്നു പറയും,
പുഴമണലില്‍
അ എന്നെഴുതണം
എന്നു കരയും.
ബഹുഭാഷിയായ
ദൈവം
വെളിപ്പെട്ട്
പുഴക്കരക്കു
കൂട്ടും.

വെള്ളത്തിലിറങ്ങി
ഊളിയിട്ടു
ഞാന്‍
തിരിച്ചു പോരും.
കുളി കഴിയുന്നതും
കാത്തു
ദൈവം
കരക്കിരിക്കുന്നതു
കാണാന്‍
എന്തു രസമായിരിക്കും

ഒന്നുമില്ല

എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ഒന്നുമില്ല!

എന്നാലും?
കിണറ്റുവക്കില്‍ വളർന്ന

ചീരത്തഴപ്പിനു മറവില്‍
ഒരു പൂച്ച പതുങ്ങി പോകുന്നു.

മുറ്റത്തെത്തിയ

മുരിങ്ങ മരത്തിന്റെ
പൊടിക്കയ്യിലിരുന്നിട്ട്
ഒരു കാക്ക
എന്നെത്തന്നെ നോക്കുന്നു, 
വേറെ ഒന്നുമില്ല.

ചിരവ

അടുക്കള
വാതിലിന്ടെ
മറവില്‍ നിന്ന്
ചെവിക്കുപിടിച്ച്
ഇറക്കി
കാലിണകളില്‍
കൊണ്ടുനിറ്ത്തി
പൂ പോലുള്ള
മുഖമൊന്നു തടവും.
തല
ഉയറ്ത്തി
ഉമ്മയെ നോക്കും
തേങ്ങാമുറിയില്‍ നിന്ന്
പൂത്തൊഴിയുന്നതും
നോക്കി
നില്ക്കുകയാകും
അമ്മിയും അതിന്ടെ കുട്ടിയും

വൈവാഹികം

വാതിലിനു
പിറകിലെ
വള കിലുക്കം പോലെ
ഓറ്മ്മക്കപ്പുറത്ത്
ഒരനക്കം.

മറവിയില്‍
നിന്നും
രക്ഷപ്പെദുന്നതിന്
ഒടുത്തൊരുങ്ങി
പുറപ്പെടുകയാവണം
ആദ്യത്തെ പ്രണയം

ഉപ്പിലിട്ടത്


കടല്‍ കാണുമ്പോൾ
കരയിലിണ്ടാകും
ഉപ്പിലിട്ടതോരോന്ന്
മാങ്ങ
നെല്ലിക്ക
കൈതച്ചക്ക
കാരറ്റ്
ഏതിലും പ്രിയമൂറും
ഉമിനീരിന്
കപ്പലോടിക്കാം
വായിലപ്പോള്‍ നിറയും
ഒരു കടലെന്നവള്‍
ഭരണിയില്‍
ഉപ്പുവെള്ളം
പച്ചമുളക്
എരിവ്
ഒക്കെ കാത്തു നിൽക്കും
ഉന്തുവണ്ടിയുമായ്
കടലുമുണ്ടാകും
ഉപ്പിലിട്ടോട്ടെ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്..