Showing posts with label ഉപ്പുപ്പ. Show all posts
Showing posts with label ഉപ്പുപ്പ. Show all posts

എടുത്തു വയ്പ്പ്

വളിപ്പ്
പുസ്തകപ്പുഴുവായ് തുടങ്ങി
അക്ഷരപ്രഭുവായ്
വളര്‍ന്നു
അനന്തരം കിട്ടിയതുപോലും പുസ്തകങ്ങള്‍
‍വായനാന്ന് വച്ചാല്‍ വായന തന്നെ
മാഹാകാവ്യങ്ങള്‍ മഹത് ഗ്രന്ഥങ്ങള്‍
‍സംസ്കൃതവും അസംസ്കൃതവും
എല്ലാം വെട്ടി വിഴുങ്ങുകയായിരുന്നു,
വയറാണിപ്പോള്‍ സംസാരിക്കുന്നത്.


ഉപ്പുപ്പ (കവിത -ഉമ്പാച്ചി)

വെയിലിനേതായാലും
മറക്കുവാനാകില്ല
ഉച്ച ചെരിയുവോളം
എതിര്‍ത്തിരുന്നൊരാ മനുഷ്യനെ
കൈക്കോട്ടും പടന്നയും
കയ്യും കാലുമായിരുന്നൊരാ മെയ്യിനെ

ഉപ്പു കുറുക്കിയിരുന്നു
സൂര്യന്‍
പൊടിയുന്ന വിയര്‍പ്പില്‍ നിന്ന്
പകലിനൊപ്പം ചേര്‍ന്ന്

വാഴ്വു
മെനഞ്ഞു നല്‍കീ മണ്ണ്
പണിയെടുക്കുന്ന പ്രാണനില്‍
വേരുകള്‍ പടര്‍ത്തിപ്പടര്‍ത്തി നടത്തി

പണി തീര്‍ന്നൂ
മരണമടഞ്ഞെന്ന് പറയുന്നതെങ്ങനെ
നട്ട മരങ്ങളൊക്കെയും
പുതുക്കി പുതുക്കി ജന്മമണയുമ്പോള്‍

ആളനക്കം പോല്‍
കേട്ടിരിക്കണം
മണ്ണടരുകള്‍ മൊഴിയുന്നത്
വിത്തുകള്‍ക്കുള്ളില്‍ മുളകള്‍ പൊട്ടുന്നത്

ഓര്‍മ്മ കാണുമല്ലോ
പച്ച മണ്ണിനും
കുഴിയെടുക്കുമ്പോള്‍ മുറിഞ്ഞ വേരിനും
കിളച്ചിട്ട കൈകളെ
വെള്ളവും വളവുമെറ്റിച്ച വിരലോട്ടങ്ങളെ

നോവിക്കാനും തോന്നില്ല
വാറ്റിയിരുന്നതല്ലേ ചോര
മണ്ണിലങ്ങിങ്ങു
വഴ്വറുതിയോളം

സ്വര്‍ഗവാതില്‍
തുറന്നു വരും വരെ
കാത്തു വെക്കുകയാകും ചെയ്യുക
വെയിലു കൊള്ളിക്കാതുള്ളില്‍ മണ്‍തരികള്‍
മത്സരിച്ചങ്ങനെ....മത്സരിച്ചങ്ങനെ

കൈക്കോട്ടും പടന്നയും : മണ്ണിളക്കുന്നതിനും നീക്കുന്നതിനുമുള്ള പണിയായുധങ്ങള്‍