ഇമ


ഈ ലോല ചര്‍മ്മങ്ങള്‍
തമ്മിലൊന്നു തൊട്ടാല്‍ മതി
സൂര്യന്‍ കെട്ടു പോകും

ഏതു നേരവും
നിസ്സാരമായി തുറക്കുന്നവ
ഒരിക്കലെന്നേക്കുമടയുമെന്ന
സൂചന തരുന്നതിനോ മുഖം
കണ്ണുകളെ
ഈ ചെപ്പില്‍ ഉപ്പു നീരിട്ടു വച്ചത്.

ഫുഡ് കോര്‍ട്ട്


ഇത്രയധികം പച്ചിലകള്‍
ആളുകള്‍ തിന്നു തുടങ്ങിയാല്‍ പിന്നെ
ആടുകളുടെ കാര്യമെന്താകും

കൃശഗാത്രനായ
ഈ ആഫ്രിക്കക്കാരന്‍
എന്തിനാണിങ്ങനെ
ഭക്ഷണത്തോട് പൊരുതുന്നത്

അയാളുടെ
വിശക്കുന്ന രാജ്യത്തിനു മുഴുവന്‍
വേണ്ടിയാകുമോ ഈ പോരാട്ടം
ഇത്ര തിന്നിട്ടും
അയാളിങ്ങനെ മെലിഞ്ഞിരിക്കുന്നതിനും
കാരണമതാകുമോ
?

മരണചക്രം

അറുത്തെടുത്ത എന്റെ ശിരസ്സ്
നിനക്ക്
കൊറിയറില്‍ അയക്കും
നിന്റേത്
മറ്റാര്‍ക്കെങ്കിലും

വിരുന്ന്
പട്ടു മെത്ത നിവര്‍ത്തിയ
മുറികളില്‍
ഭയത്തെ കൊണ്ട്
ശവപ്പുടവ വിരിപ്പിക്കും

മാന്ത്രിക വിളക്കുകളും
പറക്കുന്ന പരവതാനികളും
കട്ടെടുത്ത്
കഥകളില്‍ പകരം വെക്കും
പടക്കോപ്പുകളും
ബ്ലാക്ക് ബറി ഫോണുകളും

തോളില്‍ കയ്യിട്ട
സൌഹാര്‍ദ്ദങ്ങളെ
തട്ടിമാറ്റും
ഇളം പ്രായത്തിന്റെ മിനുപ്പും
തുടിപ്പുമുള്ള
തോക്കിന്‍ കൈകള്‍

മരിച്ചവരുടെ
ആത്മാക്കള്‍ക്കുള്ള
മെഴുകുതിരികളൂതിക്കെടുത്തി
കോപാഗ്നിയെക്കൂട്ടി
വീടുകള്‍ക്ക് തീകൊടുക്കും

വാക്കുകളേയും
സംഭാഷണങ്ങളേയും
തിരിച്ചു വിളിച്ച നിശ്ശബ്ദതയില്‍
നിലവിളികളും
വെടിയൊച്ചകളും
നയതന്ത്രപദമേല്‍ക്കും

ഭാഷയെത്തന്നെ
മാറ്റിക്കളയുമെന്നിട്ട്
അര്‍ത്ഥങ്ങള്‍
വിപര്യയങ്ങള്‍
പര്യായങ്ങളൊക്കെ തെറ്റും
സാധുവിന്റെ
പര്യായമല്ലാതാകും സന്യാസി
ഹിന്ദുവിന്റെ
വിപരീതമാകും മുസ്ലിം

കാലചക്രം പോലെയല്ല
കറങ്ങുക
കറങ്ങുന്നുണ്ടെന്ന് തന്നെ തോന്നുകയില്ല
നമുക്കിടയിലെ
ദൂരവും വേഗവും
*അനക്കങ്ങളെയാണ് ആദ്യം ഇല്ലാതാക്കുക.

*അനക്കം എന്ന വാക്കിനു ഞങ്ങളുടെ ഗ്രാമനിഘണ്ടുവില്‍ ചലനമെന്നും സംസാരമെന്നും അര്‍ത്ഥങ്ങള്‍.

ഗര്‍ഭം


ആണുങ്ങളും
ഒരു ദിവസം പെറ്റുകൂടായ്കയില്ല
വയറ്റിലുള്ളവളെ
അതുകൊണ്ടാണ് ഗര്‍ഭിണി
എന്നു വിളിക്കുന്നത്

ഗര്‍ഭി
അവിടെ എടുത്തു വച്ചിട്ടുണ്ട്
നിനക്ക്
കേട്ടോടാ ക്രൂരാ...

സ്വപ്ന വാങ്മൂലം


സ്വപ്‌നങ്ങളുടെ ജീവിതം
അവയെ കണ്ടവരുടെ
ജീവിതത്തിലുമെത്രയോ ദുസ്സഹം

ആരെ കാണിക്കണമെന്നു
തെരഞ്ഞെടുക്കുന്ന നാള്‍ തൊട്ട്‌
തീരുമാനിക്കപ്പെടുന്നു
ഓരോ സ്വപ്‌നത്തിന്റെയും ഭാവി

മോഹനിദ്ര വിട്ടുണര്‍ന്നെങ്കിലും
വെറും സ്വപ്‌നങ്ങള്‍ മാത്രമായിത്തുടരുന്ന
എത്ര സ്വപ്‌നങ്ങളുണ്ട്‌!
ഭൂരിപക്ഷം വരുന്ന അവയുടെ
നിജസ്ഥിതി മറച്ചുവെച്ചാണു നിങ്ങള്‍
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ എന്നു
കവിതയെഴുതുന്നതും
വിപ്ലവം പറയുന്നതും
പ്രസംഗിക്കുന്നതും

ദുസ്വപ്‌നങ്ങള്‍ എന്നു മുദ്രയടിക്കപ്പെട്ട
ഹീനജാതികളുടെ കാര്യം വിട്‌
കുറച്ചെങ്കിലും ഭേദം
അവയുടെ ജീവിതം തന്നെ
പേടിപ്പെടുത്തി
രക്ഷപ്പെടുകയെങ്കിലുമാവാമവക്ക്‌

തന്നെ ആദ്യം കണ്ടയാളുടെ
ജീവിതത്തിനു
മിന്നുകെട്ടുക എന്നതു തന്നെ
സ്വപ്‌നങ്ങളുടെയും പതിവ്
അങ്ങനെ വരിച്ചവര്‍ക്കൊപ്പം
ജീവിതം നിത്യസങ്കടം എന്നു വീര്‍പ്പുമുട്ടുന്ന
എത്ര ഹതഭാഗ്യര്‍!.
പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത
പുരുഷന്മാര്‍ക്കൊപ്പം
ജീവിതം പാഴാക്കുന്ന
പെണ്ണുങ്ങളെ പോലെ
എല്ലാം സഹിച്ചും ത്യജിച്ചും
കഴിയുന്ന സല്‍സ്വഭാവികള്‍ തന്നെ
സ്വപ്‌നങ്ങളിലും ഉത്തമര്‍

എന്നാലുമുണ്ട്‌ കൂട്ടത്തില്‍
തന്നെ വച്ചുകൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്‌
മറ്റുള്ളവര്‍ക്കൊപ്പം പോകുന്നവ,
എത്ര സഫലം എന്നു കേളിമികച്ച
എത്രയോ സ്വപ്‌നങ്ങള്‍
ഇങ്ങനെ കണ്ണുവെട്ടിച്ച്‌ കടന്നവയാണ്‌

ഒരേ കിടപ്പറയില്‍
നിറവേറാത്തതും
നീട്ടിവെക്കപ്പെട്ടതും
സാക്ഷാല്‍ക്കാരങ്ങളെ
പ്രാപിക്കാനാവാത്തതും ജീവിതം

പുലരാതെ മടുത്ത സ്വപ്‌നങ്ങള്‍
കൂട്ടത്തോടെ സ്വപ്‌നം കാണുന്നുണ്ട്‌
കൂട്ടിപ്പോകുന്ന ഒരിടയന്റെ വരവ്‌

അതു സംഭവിക്കാന്‍ വൈകുംതോറും
മിക്ക സ്വപ്‌നങ്ങളുമിപ്പോള്‍ കൊതിക്കുന്നത്‌
ഭീതിയായോ വൈരമായോ
ആകുലതകളായോ ഒരു പുനര്‍ജന്മം

എളുപ്പത്തിലും വേഗത്തിലും സഫലമാകുന്ന
ജീവിതമാണ്‌
തല്‍ക്കാലം അഭികാമ്യമായത്‌.
000

ഒറ്റ വരിയില്‍ ഒരുകവിതയായ(കുഴൂര്‍ വിത്സണ്‍ പറയുന്നത്)
സ്വപ്ന വാങ്മൂലം എന്ന ശീര്‍ഷകത്തിനു
കവി റഫീക്ക് അഹമ്മദിനോട് കടപ്പാട്,
മാറ്റി എഴുതിയ സ്വപ്ന വാങ്മൂലം പുനപ്രകാശിപ്പിക്കുന്നു.

501

അലുത്തു പോയ
വിരലുകളുടെ
ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അലക്കൊഴിഞ്ഞ നേരത്ത്

പരസ്പരം തിരുമ്മിയും
കെട്ടുപൊട്ടിച്ചുമാണത് പിരിയുക

ഓര്‍ത്തെടുക്കാനാവില്ലിനി
കൈകള്‍ക്കൊന്നും
വെള്ളം തൊട്ടിട്ടും
ഉണര്‍വ്വൊന്നുമുണ്ടായില്ല

അഞ്ഞൂറ്റൊന്നിന്റെ മണം
മൂക്കുകള്‍ക്കിനി പിടിക്കാനാവില്ല
സുഗന്ധ സോപ്പിട്ട് തന്നെ
കുളിപ്പിക്കാം

പ്രത്യേകിച്ച്
ഒന്നുമുണ്ടായിരുന്നില്ല

കഴിഞ്ഞ ആഴ്ച
കാലൊന്നു പടം മറഞ്ഞിരുന്നു
മുറ്റത്തെ നിരപ്പില്‍
ഇല്ലാത്ത ചവിട്ടുപടി ഇറങ്ങിയതായിരുന്നു

പിന്നാമ്പുറത്തെ
അലക്കു കല്ലിന്റെ പൊത്തില്‍ നിന്ന്
ഒരു തേളു കുത്തുകയുമുണ്ടായി ഇന്നലെ
സോപ്പു കഷണം വച്ചിട്ടുണ്ടെന്ന് പറഞ്ഞ്
അതില്‍ കയ്യിട്ടതായിരുന്നു

വേറെ പ്രത്യേകിച്ച്
ഒന്നും, ഉണ്ടായിരുന്നില്ല

ഉണങ്ങിപ്പോയ വിരലുകളുടെ
വേറെ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്
അഴുക്കൊഴിഞ്ഞ ദേഹത്ത്

ഭൂതകാലത്തിന്റെ
കടച്ചിലുകളൊന്നുമറിയാതെ വിശ്രമിച്ചു കൊണ്ട്.