വലിയ അശുദ്ധിയെ ഞാന്‍ ഉയര്‍ത്തുന്നു

"ഞാന്‍ നിന്നെ ഉമ്മ വച്ചതിനേക്കാട്ടിലും
പല ആയിരം വട്ടം
ഞാന്‍ നിന്നെ ഉമ്മവച്ചിട്ടുണ്ട്‌''
ഉള്ളതാണോന്നോള്‍
ഉള്ളാലായിരുന്നെന്നോന്‍.

അവന്‍ ഞാനും അവള്‍ നീയുമാണ്‌

വിശന്നപ്പോഴെല്ലാം
ഉള്ളു ചീഞ്ഞപ്പോഴെല്ലാം
മദം പൊട്ടിയ നേരത്തെല്ലാം
'വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കിലും'
ഞാന്‍ നിന്നെ ഉമ്മവച്ചു
വലിയ അശുദ്ധികളെ ഉയര്‍ത്തി

നിന്നെയുമ്മ വെക്കുമ്പോൾ,
രാവിലെ,
ഉദിച്ച സൂര്യന്‍
മൂന്നാലു മുഴമുയര്‍ന്ന്‌ വരുമ്പോള്‍
മണിമല വെളിച്ചത്തിലേക്കു മുഖമുയര്‍ത്തി
കഴുത്തു പൊക്കി നോക്കുന്ന അതേ കാഴ്‌ച.

ഉച്ചക്ക്‌,
കറിക്കു ചക്കക്കുരു നുറുക്കിയതിന്റെ
നടുവിരലിന്റെ
മോതിരമിട്ട അതേ ഒട്ടല്‍.

ഉച്ച തിരിഞ്ഞ്‌,
നീ പോറ്റുന്ന രണ്ട്‌ മുയല്‍ക്കുഞ്ഞുങ്ങളുടെ
കുടുക്കഴിക്കും നേരത്തെ
മുരിക്കിലകള്‍ മടുത്ത ഓട്ടം.

വൈകീട്ട്‌,
ചപ്പു ചവറുകളിട്ട
കക്കുഴിയുടെ അടിവയറിലേക്ക്‌
വെട്ടുകല്ലിന്റെ അട്ടികള്‍ തുരന്നു പോയ
മരവേരുകളുടെ താഴ്‌ച.

രാത്രിയിൽ,
പതിനാലാം രാവ്‌
ഇശാ നിസ്‌കാരത്തിന്‌
'ഒളു'വര്‍പ്പിക്കുമ്പോള്‍ ചിതറിയ
നിലാ ബിംബത്തിന്റെ കലക്കം.

പിന്നെ,
നിന്നിലേക്ക്‌ പ്രവേശിച്ച നേരത്തെ
പാളം മാറിയ എന്റെ രാത്രി വണ്ടിയുടെ ചൂളംവിളി.

നിന്നെ ഉമ്മ വെക്കുമ്പോള്‍
ഞാന്‍
വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു
നീയെന്നെ ഉമ്മവെക്കുമ്പോള്‍
ഞാന്‍ വിശുദ്ധരുടെ കൂട്ടത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു
എനിക്കായി കത്തിക്കപ്പെടുന്ന
തീയടുപ്പിലെ വിറകുകൊള്ളികള്‍
നരകമന്നേരം കുത്തിക്കെടുത്തുന്നു.

നാമന്നേരം
കഴിഞ്ഞ കാലത്തിന്റെയും
വരുന്ന കാലത്തിന്റെയും
ഇടക്കുള്ള സമയത്തിന്റെ ഒരു കണികയെ
നാലു ചുണ്ടുകളാല്‍ അരിച്ചെടുക്കുന്നു.

ഉമ്മ വെക്കുമ്പോള്‍
പുറത്താക്കപ്പെട്ട സ്വര്‍ഗത്തിലേക്ക്‌
നമ്മള്‍ മയക്കയാത്ര തുടങ്ങുന്നു,
ഞാന്‍ ആദം നീ ഹവ്വ.

ഓരോ വാക്കുച്ചരിക്കുമ്പോഴും
പരസ്‌പരം ചുംബിച്ചു പിരിയുന്ന
മേല്‍ചുണ്ടിനെയും
കീഴ്‌ചുണ്ടിനെയും
മലക്കു വന്നൊട്ടിക്കുന്നതു വരേക്കും
നീയെന്റെ യാത്രാസഹായി.

നമ്മളുമവരും

നൊന്ത്‌ നൊന്ത്‌
നീറി നീറി
സ്വയം നോവായവരവര്‍
നയിച്ചാലും നോവിച്ചാലും
നാവനക്കില്ലവര്‍
മൗനമാകുമവരുടെ
ഒരേയൊരു ഭാഷ.

ഉള്ളനക്കങ്ങളെ
ഉള്‍പെരുക്കങ്ങളെ
കൊത്തിവെക്കാന്‍
ഇത്ര നല്ല ഭാഷയില്ല വേറെ
മൂകതയെ ഏതു നാട്ടിലേക്കും
വിവര്‍ത്തനം ചെയ്യാനാകും
എന്നതത്രേ ഭൂമിയിലുള്ളവര്‍ക്കാശ്വാസം.

നാവടക്കാത്ത നമുക്ക്‌
നാവനക്കമില്ലാത്ത അവര്‍
മൃതരെന്നു തോന്നാം,
നമുക്കു മൊഴി പുറം തോട്‌
അവര്‍ക്കതു ഉള്ളടക്കം
വാക്കുകളവര്‍ക്കു പ്രണയം
നമുക്കു പ്രണയ ലേഖനം

അപരിചിതര്‍ക്കു പോലും
വക്കിനു നമ്മളൊരു മറുവാക്കേകും
പരിചയം തൊട്ട്‌
പരിഭവം വരേ
നമുക്കു വാക്കു കൊണ്ടുള്ള
ജീവിതം ചമക്കല്‍
വാക്കുകളുടേ കൂട്ട്‌
അതിനുമപ്പുറമെങ്ങോ
കണ്ടു വച്ചിട്ടുള്ളവരവര്‍

യാചകര്‍ക്കു മുമ്പില്‍
നമ്മളെടുക്കാത്ത നാണയമെങ്കിലും
പുറത്തെടുത്തെന്നിരിക്കും
അവരുടെ മുമ്പില്‍ കൈ നീട്ടിയാലും
ഒരു വരി പോലുമുതിര്‍ന്നു വീഴില്ല
ആത്മാവില്‍ ധൂര്‍ത്തരായിരിക്കേ
ഒടുക്കത്തെ ലുബ്ധിലവര്‍

നമ്മളേറ്റവും വികാര ഭരിതമായി
വാക്കുകളുച്ചരിക്കുന്ന സമയങ്ങളില്‍
അവരേറിയാലവരുടേ
ഇടത്തേ കണ്‍പീലി തുടിച്ചതായറിയും
നമ്മളെത്ര അടക്കി നിര്‍ത്തിയാലും
വല്ലതും പറഞ്ഞു പോകും നേരത്തവര്‍
ഇമകള്‍ പൂട്ടി ലോകത്തെ തന്നെ ഒളിപ്പിക്കും
തൊട്ടരികിലിരുന്നു
ഉരിയാട്ടവും ഉയിരാട്ടവുമായാല്‍
അവരുടേ നീണ്ടു മെലിഞ്ഞ വിരലുകള്‍
ഇനിയും നിര്‍മ്മിക്കപ്പെടാത്ത
സംഗീത ഉപകരണത്തിലെ
കട്ടകള്‍ കണക്കൊന്നങ്ങനങ്ങും
ഉപേക്ഷിക്കപ്പെട്ട പിയാനോയിലെ
പൊടിതുടക്കുന്ന കാറ്റെങ്ങുനിന്നോ വരും
കാതു കൊണ്ട്‌ കേള്‍ക്കാനാകാത്ത
ഒരു സിംഫണി പൊഴിയും
കാറ്റിനാലോ വിരലിനാലോ
അതെന്ന സംശയം ബാക്കി നില്‍ക്കും

ലോകം മുഴുവന്‍
അവരോട്‌ സംസാരിക്കുണമെന്ന്‌
അവരാഗ്രഹിക്കുന്നതായി നമുക്കു തോന്നും
ഒരാളോടും ഒരു വാക്കും തിരിക
പറയാതിരിക്കുന്നതിനാണത്‌
വാക്കുകളെ കരുതി വച്ച്‌
മൂകതയെ സ്വീകരിക്കുന്നതിന്റെ
തപസ്സിലാണവര്‍
അവരങ്ങനെ സംഗീതമായി
നിശ്ശബ്ദത ഒളിച്ചിരിക്കുന്ന
മഹാ വനങ്ങളെയവര്‍
തങ്ങളില്‍ വളര്‍ത്തുകയാണ്‌
ഉച്ചാരണ ശേഷി ഇല്ലാത്ത കാരണം
ഒരു മരവുമവിടേ
ജീവിതമാവിഷ്‌കരിക്കാതെ പോകുന്നില്ല
ഒരു വേരും പൂക്കാതിരിക്കുന്നില്ല
കാട്ടിലെന്ന്‌ നടിക്കുകയല്ലവര്‍
വാസ്‌തവത്തില്‍
അവര്‍ കാട്ടില്‍ തന്നെയാണ്‌
കാടു തന്നെയാണ്‌.

പടച്ചോനേ,...

നിന്റേതാണ് നോട്ടുകളെല്ലാം
വ്യാജ നോട്ടുകളെല്ലാം
നിനക്കെത്രയാണ് പണമുള്ളത്
എന്തുമാത്രം എണ്ണ, എണ്ണക്കിണറുകൾ
എത്ര കോടി എണ്ണപ്പണം നിന്റെ പെട്ടികളിൽ

നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ
സൃഷ്ടിയും സ്തിഥിയും സംഹാരവും നിർത്തി
ഞാനെന്തു ചെയ്യുമായിരുന്നെന്നോ,
ഓ...
എല്ലാമറിയുന്നവനും നീയല്ലേ
നിനക്കെന്റെ ഉള്ളിലുള്ളത് തിരിഞ്ഞിരിക്കുമല്ലോ,

മറ്റാരോടും പറയണ്ട
നമ്മൾ തമ്മിലറിഞ്ഞാൽ മതി.

ഒരു ചെറിയ മഞ്ഞ പേരക്ക

ഓലിക്കൊന്നും കൊടുക്കണ്ട
ഞമ്മക്ക് ഒറ്റക്ക് തിന്നാം
എന്തോ വീതിക്കുകയാണു നീ,
ഇഞ്ഞ് തിന്നോ ഇഞ്ഞ് തിന്നോ
ഞാൻ പറയുന്നു
ഇഞ്ഞ് തിന്നോ, ഇനിക്കല്ലേ പയിക്കുന്നേ
നീ പറയുന്നു

അപ്പോൾ
കലമ്പിയത് മട്ത്തിറ്റ്
ഞാൻ നിന്റെ കൈകളിലേക്ക് നോക്കി
ഒരു ചെറിയ മഞ്ഞ പേരക്ക.

പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌

പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. 
വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. 
അത്‌ ഉണ്ടായി വരണം പോലും.
സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു 
തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തിൽ. 
ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍.
ബാപ്പ അവരെ ഓർമ്മിക്കുക മരണത്തെ പേടിക്കുന്നതിനാലാണ്.
ഒരിക്കൽ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന
എന്നോട് ബാപ്പ അത് പറഞ്ഞിട്ടുണ്ട്.
മരിച്ച വീടുകളിൽ എപ്പോഴും ഉമ്മയെ അയച്ചു, ബാപ്പ തിരക്കുണ്ടാക്കി ഒളിച്ചു.

ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ.
ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം.
അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌.
നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.

നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌.
ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌; വീടിനായി മാത്രം.
പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌.

ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും
ചൂടിനും കട്ടി കുറവാണ്‌.
കറന്റില്ലാത്തതിന്റെ പ്രാചീനത.
കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌.
എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ
ചുമരു കുത്തി തുളക്കുന്നത്‌.
അവനറിയില്ല എന്നെ.
നിന്റെ വീടായ എന്റെ ശരീരം അവൻ കാണുന്നു,
നീ താമസിക്കുന്ന അതിന്റെ അകം അവൻ കാണുന്നില്ല.
വീട്ടിനുള്ളിലെ ആദ്യത്തെ ബൾബ് കത്തുമ്പോൾ
അവൻ കാണും അകത്തെ നിന്റെ താമസം..

മഞ്ഞുരുക്കം

അഭിപ്രായൈക്യപ്പെടാതെ നാമിരിക്കുന്നു
ഒരേ ഉദ്യാനത്തിലെ ഒരിരിപ്പിടത്തിൽ
തൊട്ട് തൊട്ട്
ഇംഗിതങ്ങൾ തമ്മിൽ തൊടാതെ.

നിന്നെ തട്ടിക്കൊണ്ടുവരാൻ
പണ്ടു പറഞ്ഞയച്ച വാക്കുകളെ ഞാൻ
ജാമ്യത്തിലെടുക്കുന്നു

ഇല്ലാത്ത തെളിവുകൾ കണ്ടെത്തി
നിന്റെ ഭാഗം വാദിച്ച് ജയിക്കുന്നൂ ഞാനും,
എന്റെ മുനയൊടിച്ച്
മിഴിയാലെന്നെ വിസ്തരിക്കുന്നൂ നീയും,
മോഹഭംഗങ്ങളെ
മാപ്പുസാക്ഷികളാക്കുന്നൂ ഒടുക്കം നമ്മൾ.

പതിവു പോലെ
തീരുമാനമാകാതെ
നമ്മുടെ കീഴ് കോടതി പിരിയുന്നു.
അപ്പോൾ പരമോന്നത കോടതിയുടെ
ഉത്തരവെത്തുന്നൂ, ഉദ്യാനം മഞ്ഞുമൂടുന്നു.

വെയിലു ചായുന്നു, തണുപ്പ് തലോടുന്നു
ഇത്രയൊക്കെ
ഇരു പക്ഷത്തിരുപ്പുറപ്പിച്ചിട്ടും
തർക്കിച്ചിട്ടും
രണ്ടാൾക്കും തണുക്കുന്നു
ഈ മഞ്ഞിന് എന്തൊരു നിഷ്പക്ഷത.

ഒരാൾ കൂടി

ഏഴാം ദിവസം 
തിരുവള്ളൂരു ചെന്നു നോക്കുമ്പോൾ
മലകളെന്നു കണ്ണു കൂപ്പിയ 
കുന്നുകളൊന്നും കാണാനില്ല
മലയെടുത്തുപോയ്
മലയാളവുമെടുത്തുപോയ്
കട്ടിംഗിനും ഷേവിംഗിനും
ദില്ലിയിൽ നിന്നും വരുത്തിയ
"ആയിയേ ബൈഠിയേ..."

കുന്നിലുമുണ്ട് പൊക്കം, തൂക്കം
പുതിയ വീടുകൾക്കൊക്കെ,
മുകൾ നിലയിൽ
ജീവിതം കേറാത്ത മൊട്ടക്കുന്നുകൾ.

ടവർ വന്നിട്ടുണ്ടതിന്റെ റേഞ്ച് കിട്ടുമെന്ന
വർത്തമാനമുണ്ട്
ഫുൾ കട്ട എന്നാണൂ
പണ്ട് വീടുകൾക്കു ചുമരു കെട്ടാൻ
കട്ട മുറിച്ചിരുന്ന കിട്ടേട്ടൻ പറഞ്ഞത്.

വീട്ടിലെത്തിയപ്പോഴാകട്ടെ
കറന്റില്ല,
കോരിത്തന്നെ കുളിക്കണം
മരം വീണതാണത്രേ
വീഴാൻ ബാക്കി നിൽക്കുന്ന
മരങ്ങളുടെ വരിയിൽ
ഞാനൊരാളെ കൂടി കണ്ടൂ.

നിന്റെ വിരൽതുമ്പിൽ

റോഡ്‌ മുറിച്ചു കടന്നപ്പോഴെല്ലാം 
നീയെന്റെ കൈ പിടിച്ചു 
ഞാനന്നേരം അന്ധനായി,
കണ്ണു വേണ്ടതില്ലല്ലേ കാണാനെന്ന് 
നിന്നെ അറിയിക്കാതെ ബുദ്ധനുമായി.

ചങ്ങാതി നന്നായാൽ 
കണ്ണു തന്നെ വേണ്ടെന്നൊരു സ്റ്റാറ്റസ്‌ 
ഉള്ളിലെഴുതി.

മറുവശമെത്തി
നിന്റെ കൈ വിടുവിച്ചപ്പോൾ
വീണ്ടും പിടുത്തം വിട്ട പ്രണയിയായി.

അന്ധമല്ലോ പ്രണയം.

അന്ധത പെരുത്തിപ്പോൾ സാധാരണ പൗരനുമായി.

എഡിറ്റിംഗ്

ആ ദിവസത്തെ 
ഏഴെട്ടു മണിക്കൂർ നീളമുള്ള കാത്തിരിപ്പിനെ 
സെക്കന്റുകളുടേയും മിനിറ്റുകളുടേയും 
പല വലിപ്പത്തിലും നീളത്തിലും 
തുണ്ടു തുണ്ടുകളായി മുറിച്ചെടുക്കുക

നമ്മളാ നേരമത്രയും 
നോറ്റ നോവുകളുടേയും കണ്ട കിനാവുകളുടെയും 
പല നിറങ്ങളിലവ മുക്കിയുണക്കുക

നമ്മുടെ പ്രണയത്തിന്റെ നൂലിലത്
പറ്റിപ്പിടിക്കുന്ന ആഹ്ലാദം തേച്ചൊട്ടിക്കുക
നിന്റെ ആത്മാവിൽ നിന്നെന്റെ ആത്മാവിലേക്കുള്ള വഴിയുടെ
ഇരുപുറവും അലങ്കരിക്കുന്ന തോരണമാകാൻ അതു മതിയാകും.

കാത്തിരിപ്പിനെ നിവർത്തി വിരിച്ച് വഴിത്താരയാക്കാം
കാത്തിരിപ്പിനെ വെട്ടി വെട്ടി ചെറുതാക്കി വഴിയോരത്തെ താരകങ്ങളുമാക്കാം.

കാറ്റത്തും മഴയത്തും

പുഴക്കരയില്‍ വീടുവച്ച
മാവിനോട്
കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ക്കൊപ്പം കാറ്റിൽ വന്ന
പൂമ്പൊടി
നീ എത്ര ഭാഗ്യവതി
എന്ന് അസൂയപ്പെട്ടു കൊണ്ടിരുന്നു

മഴ കോരിയൊഴിച്ച
വെള്ളമടിച്ച്
ബോധംകെട്ട പുഴ
കരക്കു കയറി അക്രമം കാണിക്കാന്‍
തുടങ്ങിയപ്പോൾ
അവരെന്താവും പറഞ്ഞിരിക്കുക

പരാഗങ്ങളുടെ ആദ്യ രാവില്‍
കൊടുങ്കാറ്റിനെ
ആരാണ് സഹിക്കുകയെന്നോ
കുന്നിന്‍ മുകളിലെ
പഴയ വീട്ടിലെ മഴക്കാലം
എത്ര മനോഹരമെന്നോ
പുതിയ വീട്
എത്ര ഭയാനകം എന്നോ
ഇതൊന്നും സഹിക്കാതെ നാം
മാമ്പഴക്കാലത്തെ
എങ്ങനെ പ്രസവിക്കുമെന്നോ
ചിലപ്പോള്‍ അവരൊന്നും പറഞ്ഞിരിക്കില്ല
സഹനത്തിന്‍റെ ഭാഷ
മരങ്ങള്‍ക്കും മൗനം തന്നെയാണ്.

കമറൊളി

ആകാശം നിറഞ്ഞു നിൽക്കുന്ന
പതിനേഴുകാരിയാണ്
പതിനാലാം രാവിലെ നിലാവ്,
അവളുടേ കണ്ണുകളിൽ നിന്നാണ്
ഭൂമിയിലെ മുഹബ്ബത്ത്
വെളിച്ചത്തെ സ്വീകരിക്കുന്നത്.

തുടുത്ത ഹൂറിയാണ്
ഇടക്കൊളിച്ചെന്നിരിക്കും
ഒരു ഇഫ്‌രീത്തിനും
അവളെ പെണ്ണു കാണാനാകില്ല
ഒരു മേഘച്ചരടു കൊണ്ടും
അവളെ താലികെട്ടാനുമാകില്ല
അവളെന്നേ വെളിച്ചത്തെ വരിച്ചവൾ

അതു സൂര്യനിൽ നിന്നോ
ദൈവത്തിൽ നിന്നോയെന്ന്
നമുക്കു തർക്കിച്ചു കൊണ്ടേയിരിക്കാം
തർക്കത്തിൽ ജയിച്ചവരേയും തോറ്റവരേയും
വെളിച്ചത്തിൽ കുളിപ്പിച്ച് പകലിനു നൽകുമവൾ.

അഹംകോരി

എന്നെ തൂത്തുകളയാൻ
ആത്മാവിൽ 
കാട്ടംകോരി മതിയാവില്ല,
അതിനു വേണമൊരു അഹംകോരി.

എങ്കിലേ നിന്നെ 
ഉൾക്കൊള്ളാനെനിക്കാകൂ
ഞാനഴിഞ്ഞ ഒരു ഞാൻ
ഞാനൊഴിഞ്ഞില്ലാതായ ഒരകം നിനക്ക്.

കണ്ണുപൊത്തിക്കളി

വീതി കുറഞ്ഞ ഒരിടവഴി കഴിഞ്ഞാല്‍
ഇപ്പോഴുമുണ്ട്
ആ വീടു നിന്നിടത്ത്
ആടു മേഞ്ഞ പൊന്തക്കപ്പുറം
ഇട്ടേച്ചു പോയ കളിയൊച്ചകള്‍

ആരു ചോദിച്ചാലും കൊടുക്കാതെ വച്ച
മുക്കു കമ്മലുകള്‍
വീണു പോയതും തിരഞ്ഞു പോയതും
മറന്ന മണ്‍തരികൾ,
നിറമുള്ളതെന്തു കണ്ടാലും
എടുത്തു നോക്കിയ പായ്യാരങ്ങള്‍
എത്ര വട്ടമാണ് അടി ചോദിച്ചുനടന്നത്.

ഇതാ ഇവിടെയെന്ന്
കൈ പിടിച്ചുവലിച്ച പൂക്കൈതകള്‍
അരിപ്പൂ കാട്ടിലെ മുള്ളു മേനികള്‍
കാലിൽ കേറി കളിപ്പിച്ച കട്ടുറുമ്പുകള്‍

തെങ്ങിനു പിന്നില്‍
കവുങ്ങിന്‍ പാള വീണു മറഞ്ഞ
കല്ലുവെട്ടു കുഴിയിൽ,
വിറകു പുരയുടെ ചുമരിനപ്പുറം,
വീട്ടിനുള്ളിലൊളിക്കരുതെന്ന് വിലക്കിയ
കോന്തലക്കുള്ളിൽ,
മറഞ്ഞിരുന്നവരൊക്കെ
കണ്ടേ കുറ്റിയടിച്ചേന്ന് ഓടിയെത്തുന്നു
കണ്ണു പോത്തിക്കളി നിര്‍ത്തി
മുതിര്‍ന്നു പോയല്ലോ നമ്മളെന്ന് കണ്ണുനിറയുന്നൂ.

പൊട്ടിയ ബക്കറ്റിന്‍റെ
മണ്ണില്‍ പൂണ്ട കഷണമുണ്ട്
ഇസ്തിരിക്ക് ചിരട്ട കത്തിച്ച പാടുണ്ട്
വെള്ളം കോരാതെ തുരുമ്പിച്ച കപ്പിയുണ്ട്
ഞങ്ങളെ കണ്ടോ ഞങ്ങളെ കണ്ടോ
ഒളിഞ്ഞു നോക്കുന്നു,
ഞാനുമനിയത്തിയും
കളി നിര്‍ത്തി പോയതറിയാതെ
കണ്ണു പൊട്ടിപ്പോയതറിയാതെ.

മരണ സർട്ടിഫികറ്റ്‌

കൗമാര സഹജമായ 
അസുഖങ്ങളെ തുടർന്നായിരുന്നു 
അന്നത്തെ ആ മരണം, 
ഞാനെന്നെ 
എന്നിൽ തന്നെ 
സംസ്കരിക്കുകയാണുണ്ടായത്‌. 
ഈ ജീവിതമാണതിന്റെ 
ഇതു വരെ ആരും സംശയിക്കാത്ത 
വ്യാജ രേഖ. 

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നിന്റെ അമ്മ പറയുന്നതല്ല
അപ്പൻ പറയുക.
അമ്മ നിന്റെ കൈ മടക്കുകളിലെ
ചെളി കഴുകിയതിന്റെ ഓർമ്മയിൽ
നിന്റെ ശുദ്ധി കൊണ്ടെന്നേ പറയൂ,
അപ്പനോ
നിന്നെ തല്ലിയതിന്റെ മറവിയിൽ
എന്റെ മോനാണവൻ എന്ന് പരവശനാകും.

നിന്റെ മുറ്റത്തെ മരം പറയുന്നതല്ല
കിണർ പറയുക
മരത്തിനേ അറിയൂ വാസ്തവത്തിൽ
മരവിപ്പിന്റെ ഭാഷ,
എല്ലാ ഭാഷയിലുമെന്ന പോലെ
അതിന്റെ വ്യാകരണം
പിൽക്കാലത്ത് ആശാരിമാരുണ്ടാക്കി.

കിണറതിന്റെ മഴക്കാലത്തെ
കവിയലുകളെ ഓർക്കും
കവിഞ്ഞൊഴുകുന്ന ജലത്തെ
പിടിച്ചു വെക്കുന്ന തടങ്ങൾ
തൊടികളോട് നിന്നെ പറ്റി വേറെ ചിലതാണു പറയുക.

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നീ പറയുന്നതല്ല
നിന്റെ കവിത പറയുക,
നീ തൊട്ടിട്ടുള്ള ഓരോ വാക്കും
വേറെ വേറെ കാരണങ്ങൾ നിരത്തും.

എഴുതപ്പെട്ട വാക്കുകളെ
'കൈപ്പട' എന്നു വെറുതേ വിളിക്കുന്നതല്ല
നമുക്കു വേണ്ടി കൊല്ലാനും
ചാവാനും പുറപ്പെട്ട ഭടന്മാരും
ചില നേരത്ത് ഒളിപ്പോരുകാരും അവർ,
പടവെട്ടുന്നുണ്ട് ഓരോ വാക്കും കവിതയിൽ.


(കുഴൂർ വിൽസന്)

"കിടപ്പുവശം"

നേരെ തിരിച്ചാണു
കാര്യങ്ങള്‍
ഉപ്പിലിട്ടതിന്റെ രുചി വരില്ല
ഒരു കാലത്തുമുപ്പിന്

പൂവിനോടുപമിച്ച
എന്നിനോടും
ഉപമിക്കാനാവില്ല പൂവിനെ

ചമഞ്ഞു നിന്നവളേക്കാള്‍
ഒരു ഭംഗിയുമില്ല
അഴിച്ചു വച്ച ചമയത്തിന്

നിന്നെക്കുറിച്ചുള്ള
എന്റെ ഒരു വാക്കും
എന്നെ കുറിച്ചുള്ള എന്റെ ഒരു വാക്കാകില്ല.

തുറന്ന കുത്ത്‌

(അഭിശംസാ പ്രസംഗം)

വേദിയിലുള്ള ബഹുമാനപ്പെട്ട നേതാക്കളേ
സദസ്സിലുള്ള പ്രിയപ്പെട്ട അനുയായികളേ
നമ്മുടെ പാര്‍ട്ടിയുടെ ഒരെളിയ പ്രവര്‍ത്തകനെന്ന നിലയില്‍
ഞാന്‍ ആണയിട്ടു പറയുകയാണ്‌
നമ്മുടെ വലിയ വലിയ നേതാക്കള്‍
അവരുടെ ജീവിതത്തെ കുറിച്ച്‌ പറയുന്ന പോലെ
എന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമല്ല
എന്റെ ജീവിതം ഇപ്പോള്‍ ഒരടച്ചു വച്ച പുസ്‌തകമാണ്‌

തുറന്നു വച്ച പുസ്‌തകം എന്നു പറയുമ്പോള്‍
നമ്മള്‍ മനസ്സിലാക്കേണ്ടത്‌
അതിലെ രണ്ടു പുറങ്ങളേ നോക്കുന്നവര്‍ക്ക്‌
കാണാന്‍ കഴിയുന്നുള്ളൂ എന്നാണ്‌
ഞാന്‍ ആണയിട്ടു പറയുന്നു
ബാക്കി പുറങ്ങളൊക്കെയും
മറച്ചു വക്കാനുള്ള സൂത്രം കൂടിയാണത്‌.

ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നൂ
ഇപ്പോള്‍ എന്റെ ജീവിതം ഒരടച്ചു വച്ച പുസ്‌തകമാണ്‌
നമ്മുടെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക്‌ ഉയര്‍ത്തപ്പെട്ട ശേഷം
കയ്യിട്ടു വാരിയും കാലു വാരിയും മണ്ണു വാരിയും
ബഹുമാനിതനായ ശേഷം
പെണ്ണു കേസുകളില്‍ വിജയ സ്‌ത്രീ ലാളിതനായ ശേഷം
എന്റെ ജീവിതവും ഞാനൊരു തുറന്ന പുസ്‌തകമാക്കും
നിങ്ങളുടെ മുമ്പാകെ പൊതു ദര്‍ശനത്തിനു വെക്കും

ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നൂ
ഇപ്പോള്‍ എന്റെ ജീവിതം ഒരടച്ചു വച്ച പുസ്‌തകമാണ്.
ഇത്രയും നിങ്ങളോട് സംസാരിക്കാൻ സമയം തന്നതിന് നന്ദി.

ചുംബന സൂക്തം

ദൂരെയാണെങ്കിലും
കാണാവുന്ന ഒരിടത്തു വച്ച്
താഴേക്കിറങ്ങി വരുന്ന ആകാശം
ഭൂമിയെ ഒന്നുമ്മ വെക്കുന്നുണ്ട്

ഭൂമിയുടെ ആ അറ്റമായിരുന്നെങ്കിലെന്ന്
ഞാന്‍ നില്‍ക്കുന്ന ഈ തുണ്ടു മണ്ണും
ആകാശത്തിന്റെ ആ ചെരിവായിരുന്നെങ്കിലെന്ന്
തലക്കു മീതെ ഈ വെയില്‍ മേലാപ്പും
കൊതി കൊള്ളുന്നുണ്ട്

ചുംബനത്തിലേക്ക്
കുതി കൊള്ളാത്തവരായി
ആരുണ്ട്, ഏതുണ്ട് ചരാചരങ്ങളില്‍

ഭൂമിയെ ഉരുട്ടിപ്പരത്തിയ
നീയെത്ര പ്രണയോദാരന്‍
അല്ലെങ്കില്‍
ഭൂമിയിലുള്ളവര്‍ക്കും
ആകാശത്തുള്ളവര്‍ക്കും നഷ്ടം വന്നേനെ
ചുംബനത്തിന്റെ ഈ ചക്രവാളങ്ങൾ.

പടച്ചവൾ

പ്രായപൂർത്തിയായ ദിവസം അവൻ തന്നെ അവളോട് ചോദിച്ചു.
'എന്തു കൊണ്ടാണ് ദൈവം പുരുഷനായിരിക്കുന്നത്..?'
അവൾ പറഞ്ഞു.
'പുല്ലിംഗത്തിന്റെയും ത്രീലിംഗത്തിന്റെയും
പരിമിതികൾക്ക് പുറത്താണവൻ'.
അവൻ സൂചിപ്പിച്ചു.
'നിന്റെ ഭാഷയിലും അവൻ അവൻ തന്നെ'.
അവളുപസംഹരിച്ചു.
"പടച്ചവളായി ഞങ്ങൾ ഭൂമിയിൽ ഉണ്ടായിരിക്കെ
പിന്നെന്തിനാണ് പടച്ചവനു സ്ത്രീലിംഗം".

അന്നു മുതൽ അവൻ അവളെ പടച്ചവൾ എന്നു വിളിക്കാൻ തുടങ്ങി.

പൂവരം

(10/10/13)

വെളിച്ചത്തെ
മതിയാവോളം ശ്വസിക്കുന്ന
നമുക്കു മാത്രമറിയുന്ന ഒരു മരം
വേരുകകളെ വായുവും
ജലവും കൊണ്ടയച്ച്
മണ്ണറക്കുള്ളില്‍
ജീവനോടെ അടക്കപ്പെട്ട
മോഹത്തിന്റെ
നമുക്കു മാത്രമറിയുന്ന വിത്തിനെ തൊടുന്നു.

ജീവനോടെ അടക്കപ്പെട്ട
ഒരാള്‍
അവിചാരിതമായി തുറക്കപ്പെട്ട
വാതിലുകള്‍ വഴി
പുറത്തേക്കോടുന്ന വേഗത്തിൽ,

കാത്തുകിടപ്പിന്റെ
ഏകാന്തമായ വിങ്ങലില്‍
ഒറ്റ സ്പര്‍ശത്തില്‍
ഒന്നു പിടഞ്ഞ് വിത്തു മുളപൊട്ടുന്നു.

ആഹ്ലാദത്തിന്റെ പൊട്ടിവിടര്‍ച്ചയില്‍
പൂത്തുലയലില്‍
വിത്തിപ്പോള്‍
പൂക്കള്‍ മാത്രം വരം കിട്ടിയ ഒരു മരം
വെളിച്ചത്തെ ശ്വസിച്ചു മടുത്ത മരത്തിനരികിൽ.

തമ്മില്‍ കണ്ടു കൊതി തീരാത്ത കാരണം
ഇത്ര അടുത്തു നിന്നിട്ടും
ഒന്നു കെട്ടിപ്പിടിക്കാതെ
അവയുടെ ശിഖരങ്ങൾ.

ഓരോ പൂവും ഓരോ ഇലയും
തമ്മില്‍ തമ്മില്‍ മിണ്ടുന്നതിന്റെ
പകര്‍ത്തിയാല്‍ തീരാത്ത ശബ്ദരേഖ കാറ്റിൽ.

എഴുത്തിൽ

ഉണർവിന്റെ ലഹരിയിൽ,
ഉണർത്തുപാട്ടുകൾക്കും ഉറക്കപ്പൂട്ടുകൾക്കുമപ്പുറം
മൗത്തിനും ഹയാത്തിനുമപ്പുറം
ഉണർവിന്റെ ഉന്മാദങ്ങളിൽ,
വാക്കുകളുടേ വക്കിൽ, 
ഇപ്പോൾ വീഴുമെന്ന ആക്കങ്ങളിൽ
ജനിക്കുന്നതിന്റെ തൊട്ടു തലേ ദിവസത്തിൽ
മരിച്ചതിന്റെ തൊട്ട നിമിഷത്തിൽ,.

ഏകാന്തത

സമയത്തിന്‍റേയും ഒഴിവിന്‍റേയും
പ്രഭു ഒരാളാകയാല്‍
ഭൂമിയില്‍
കയറിക്കിടക്കാനിടം കിട്ടാതെ പോയ ഒറ്റ.

അഥവാ നീ വന്നാലോ...


''ഒറ്റക്കാകുമ്പോൾ
നിന്നിൽ,
കൂട്ടത്തിലാകുമ്പോൾ
ആളിരിക്കാത്തൊരു കസേരയുടേ
തൊട്ട്
ഞാനിരിക്കുന്നു...''

അവനവൾ

അവനവൾ അവനു ജന്മം നൽകിയവൾ മാത്രമായിരുന്നു.
അവൾക്കവനോ
ദൈവം ഒഴിച്ചുള്ള സർവ്വതുമായിരുന്നു.
അവളുടെ ശ്രദ്ധയിൽ
അവനിറങ്ങിച്ചെല്ലുന്നതിനുള്ള വഴികൾ
പുൽതകിടികളും
അവനു കയറിപ്പോകാനുള്ള ഒതുക്കു കല്ലുകൾ
മൃദുവും ആയിത്തീർന്നു.

അവൻ അവളോട് ആവശ്യപ്പെട്ടു,
പ്രശസ്തിയെ പറ്റി പറയുക.
"ദൈവം തന്നെയും കുഴിച്ചിടപ്പെട്ട നിധി പോലെ കിടപ്പായിരുന്നു.
കണ്ടെടുക്കപ്പെടണമെന്നും
മറ്റുള്ളവരാൽ തെരഞ്ഞെടുക്കപ്പെടണമെന്നും
അവനാഗ്രഹമുണ്ടായി,
അവൻ സൃഷ്ടിക്കാൻ തീരുമാനിച്ചു.

നാം മരുഭൂമിയിലായിരുന്നപ്പൊൾ


നാം മരുഭൂമിയിലായിരുന്നു,
നിലാവിനു വെളിച്ചം നൽകിയ
കണ്ണുകൾ കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം വീഞ്ഞായി മാറി.

മരുഭൂമി പൂത്ത് വാനമായി,
വേണ്ടത്ര നക്ഷത്രങ്ങളെ നാം നുള്ളിയെടുത്തു,
നാം പൂ എന്നു കരുതിയപ്പോൾ
അവ പൂക്കളായതായിരുന്നൂ സത്യത്തിൽ.

ആകാശം പഴുത്ത് പാകമായി
അദൃശ്യമായൊരു ഉദ്യാനത്തിൽ
തൊട്ടു തൊട്ടിരുന്ന്
നാമതിനെ അല്ലി അല്ലിയായി കഴിക്കാൻ തുടങ്ങി.

എന്റെ ശരീരത്തെ നോക്കുന്ന
അതേ കണ്ണു കൊണ്ട് നിന്റെ ശരീരത്തേയും കണ്ടു.
നാം പാട്ടുപാടി, നൃത്തം ചെയ്തു,
പ്രസന്നതയും ഉല്ലാസവും നമ്മുടേ മുമ്പിലൂടേ
കുട്ടികളെ പോലെ ഓടിക്കളിച്ചു.
അവരെ ശ്രദ്ധിക്കേണ്ടതില്ല എന്ന
സുരക്ഷിത ബോധത്തിൽ പരസ്പരം മുഴുകുന്ന
രണ്ട് ദമ്പതികളെ പോലെ നാം,
ഇരുന്ന ഇരുപ്പിലലഞ്ഞു, നമ്മളിലൂഞ്ഞാലാടി.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനു മധുരമിട്ട
ചുണ്ടു കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം വീഞ്ഞായി മാറി,

വേറെയും പാനപാത്രങ്ങൾ നിറക്കപ്പെട്ടിരുന്നു,
തോഴിമാരാൽ അവ കൊണ്ടു വരപ്പെട്ടു
ഒന്നും കുടിക്കരുതെന്നും
രുചിക്കുക മാത്രം മതിയെന്നും നീ പറഞ്ഞു
മതിമറന്നു പോകുമോ ഞാനെന്ന
നിന്റെ പേടി എനിക്കു ആഹ്ലാദമായി,
അതേ പേടിയിൽ
ചില കനികൾ, പഴച്ചാറുകൾ ഞാനും ഒഴിച്ചു കളഞ്ഞു.

പ്രണയത്തിൽ പോലും
ചിട്ടവട്ടങ്ങൾ അരുതെന്ന ശാഠ്യമുള്ള നീ
എന്നെ അറിയിക്കാതെ ഒറ്റക്കലഞ്ഞു, ഒളിച്ചു.
എനിക്കു വേദനിക്കാതിരിക്കാനുള്ള
നിന്റെ പാഴ്വേലകളോർത്ത് ഞാൻ ചിരിച്ചു,
നിന്റെ വിനോദങ്ങളെ അളവറ്റ് സ്തുതിച്ചു,

വേദനയും വിനോദവും
നിലാവും അതിന്റെ ചങ്ങാതിയുമാണ്,
ഉറ്റ മിത്രങ്ങൾ.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനെ ഉയരത്തിൽ നിർത്തിയ
കൈകൾ കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം നമ്മുടെ വീഞ്ഞായി മാറി,
അകാരണമായൊരു ഭീതിയിൽ
അതിനെ തിരികെ ജലമാക്കിയാലോ എന്നു നീ.

ഇല്ല,
ഇനി വീഞ്ഞപ്പെട്ടി
കുതിർന്നൊഴുകുന്ന ചോരയാവും..
എന്റെ ഹൃദയപത്രം നിറയെ.