Showing posts with label കാരറ്റ് തിന്നുന്നവര്‍. Show all posts
Showing posts with label കാരറ്റ് തിന്നുന്നവര്‍. Show all posts

കാരറ്റ് തിന്നുന്നവര്‍

വരാന്‍ വൈകുന്ന ഭക്ഷണത്തിന്
കാത്തു മടുത്ത്
വിശന്ന്
ഒരു വലിയ പാര്‍ക്കിലിരിക്കുന്ന
നാലു പേര്‍ക്ക്
ഏതൊക്കെ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച തുടരാനാകും

മൊബൈല്‍ ഫോണുകളില്‍
തെരുപ്പിടിപ്പിച്ച
അലക്‍ഷ്യമായ
കൈവിരലുകളാലാവും
എന്തൊക്കെയായാലും
അവര്‍ തുടങ്ങുക

ഭക്ഷണവുമായി
ആളുകള്‍ വരികയും
ആളുകളുമായി
വന്ന് ഭോജ്യങ്ങള്‍ വച്ചു കഴിക്കുകയും ചെയ്യുന്ന
ഒരുപാട്
കൂട്ടു കുടുംബങ്ങള്‍ക്കിടയില്‍
അവര്‍ വിഷപ്പിനെക്കുറിച്ച് എന്ത് പറഞ്ഞാലും
നാലഭിപ്രായങ്ങളും
ഐക കണ്ഠ്യേന കൈകോര്‍ത്ത് പിടിക്കും

ഒരിക്കലും കണ്ടുമുട്ടാത്ത
രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ പാലമാണു ഭക്ഷണം
എന്നൊരാള്‍ പറയുമ്പോള്‍
തൊട്ടടുത്ത് കഴിഞ്ഞിട്ടും
പാല്‍ പരസ്പരം കൈമാറാത്ത
രണ്ടു മുലകളെപ്പറ്റി
അവരിലിളയവന്‍ ആലോചിക്കുന്നേരം
ഏതു കാത്തിരിപ്പിനേക്കാളും
ദീര്‍ഘമാണ്
തീന്‍ വിളികാത്തുള്ള ഇരിപ്പെന്ന്
മൂന്നാമന്‍ ഇടപെടും

അടുത്തുള്ള
ബാര്‍ബിക്യൂവില്‍ വേവുന്ന ഇറച്ചിമണം
പിടിച്ചു കൊണ്ട്
നാട്ടിലയച്ച ഭാര്യയേയും കുട്ടികളേയും ഓര്‍ക്കാം
നാലാമത്തെയാള്‍ക്ക്

തീറ്റ കഴിഞ്ഞ് വിശ്രമിക്കുന്ന
മീങ്കണ്ണുകളില്‍
ഇരയിടാം
പല ദിക്കുകളിലേക്ക്
മിസ്ഡ് കാളുകള്‍ വിട്ടുകൊണ്ട്
അവരിലെ അവിവാഹിതന്

ഒന്നിനു പിന്നാലെ ഒന്നായി
അടക്കിത്തുടങ്ങേണ്ട വിശപ്പുകളാണ്
കീപാഡില്‍ തൊട്ടുതൊട്ട്
കൂട്ടത്തില്‍ ഇളയവനായ
അവന്‍ കൂട്ടുന്നതെന്നൂഹിക്കാം
അവരെ നിരീക്ഷിക്കുന്ന ആര്‍ക്കും

ബലൂണ്‍ വേണമെന്ന്
ചിരിച്ച് കരയുന്ന കുട്ടിയേയും
അവനെ വാശി പടിപ്പിക്കുന്ന അറബിയെയും
വച്ച്
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ
എന്ന് ക്ലാസ്സെടുക്കാം അവരിലൊരാള്‍ക്ക്
വിഷപ്പ് കാരണം അതൊരു നല്ല ക്ലാസ്സാവില്ലെങ്കിലും

പാര്‍ക്കില്‍ മയക്കത്തിലേക്കു വിളിക്കുന്ന
ഉച്ചക്കത്തെ
ചെറുചൂടു കാറ്റുണ്ട്
അതില്‍ വെന്തു വിങ്ങുകയാണല്ലോ
വിശപ്പും
എന്നവര്‍ ആത്മ വിചാരം കൊള്ളുമ്പോഴേക്കും

സലാഡിനു കരുതിയ കാരറ്റ്
തിന്നാന്‍ തുടങ്ങുമന്നേരം
രാവിലെ ഒനും കഴിച്ചിട്ടില്ല എന്ന്
നേരത്തേ പറഞ്ഞു കൊണ്ടിരുന്നയാള്‍

എന്നാല്‍
ഭക്ഷണം തയ്യറാക്കി ഫ്ലാറ്റില്‍ നിന്ന് പോന്ന്
പച്ചകത്തുന്നതും നോക്കി
ട്രാഫിക്ക് ജാമില്‍ വിശപ്പടക്കിപ്പിടിക്കുന്ന
രണ്ട് ചങ്ങാതിമാരും
അവരുടെ ഭാര്യമാരും അത്രയും നേരം
ഏതു കാര്യത്തെ കുറിച്ചാവും ഒന്നും മിണ്ടാതിരുന്നിരിക്കുക

പാര്‍ക്കില്‍ തങ്ങളെ കുറിച്ച്
നടക്കാനിടയുള്ള
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍ ആലോചിച്ച്
അവരുടെ
വിശപ്പ് തന്നെ കെട്ടിരിക്കും

തങ്ങളെ കുറിച്ചുള്ള
ഒരു സെമിനാറിലേക്ക്
ചെന്ന് ചേരണോ എന്ന് വിഷമിച്ച്
അവരെത്തുമ്പോള്‍
കാരറ്റ് മുഴുവന്‍ തിന്നു തീര്‍ന്നു കാണും

തങ്ങളെക്കുറിച്ചുള്ള ഒരു കവിതയില്‍
വെന്തുകൊണ്ടിരിക്കുന്നതിന്റെ കൂടിയാണ്
ഈ ഉഷ്ണമെന്ന്
അവരിലാരെങ്കിലും മനസ്സിലാക്കിക്കാണുമൊ?