കാരറ്റ് തിന്നുന്നവര്‍

വരാന്‍ വൈകുന്ന ഭക്ഷണത്തിന്
കാത്തു മടുത്ത്
വിശന്ന്
ഒരു വലിയ പാര്‍ക്കിലിരിക്കുന്ന
നാലു പേര്‍ക്ക്
ഏതൊക്കെ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച തുടരാനാകും

മൊബൈല്‍ ഫോണുകളില്‍
തെരുപ്പിടിപ്പിച്ച
അലക്‍ഷ്യമായ
കൈവിരലുകളാലാവും
എന്തൊക്കെയായാലും
അവര്‍ തുടങ്ങുക

ഭക്ഷണവുമായി
ആളുകള്‍ വരികയും
ആളുകളുമായി
വന്ന് ഭോജ്യങ്ങള്‍ വച്ചു കഴിക്കുകയും ചെയ്യുന്ന
ഒരുപാട്
കൂട്ടു കുടുംബങ്ങള്‍ക്കിടയില്‍
അവര്‍ വിഷപ്പിനെക്കുറിച്ച് എന്ത് പറഞ്ഞാലും
നാലഭിപ്രായങ്ങളും
ഐക കണ്ഠ്യേന കൈകോര്‍ത്ത് പിടിക്കും

ഒരിക്കലും കണ്ടുമുട്ടാത്ത
രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ പാലമാണു ഭക്ഷണം
എന്നൊരാള്‍ പറയുമ്പോള്‍
തൊട്ടടുത്ത് കഴിഞ്ഞിട്ടും
പാല്‍ പരസ്പരം കൈമാറാത്ത
രണ്ടു മുലകളെപ്പറ്റി
അവരിലിളയവന്‍ ആലോചിക്കുന്നേരം
ഏതു കാത്തിരിപ്പിനേക്കാളും
ദീര്‍ഘമാണ്
തീന്‍ വിളികാത്തുള്ള ഇരിപ്പെന്ന്
മൂന്നാമന്‍ ഇടപെടും

അടുത്തുള്ള
ബാര്‍ബിക്യൂവില്‍ വേവുന്ന ഇറച്ചിമണം
പിടിച്ചു കൊണ്ട്
നാട്ടിലയച്ച ഭാര്യയേയും കുട്ടികളേയും ഓര്‍ക്കാം
നാലാമത്തെയാള്‍ക്ക്

തീറ്റ കഴിഞ്ഞ് വിശ്രമിക്കുന്ന
മീങ്കണ്ണുകളില്‍
ഇരയിടാം
പല ദിക്കുകളിലേക്ക്
മിസ്ഡ് കാളുകള്‍ വിട്ടുകൊണ്ട്
അവരിലെ അവിവാഹിതന്

ഒന്നിനു പിന്നാലെ ഒന്നായി
അടക്കിത്തുടങ്ങേണ്ട വിശപ്പുകളാണ്
കീപാഡില്‍ തൊട്ടുതൊട്ട്
കൂട്ടത്തില്‍ ഇളയവനായ
അവന്‍ കൂട്ടുന്നതെന്നൂഹിക്കാം
അവരെ നിരീക്ഷിക്കുന്ന ആര്‍ക്കും

ബലൂണ്‍ വേണമെന്ന്
ചിരിച്ച് കരയുന്ന കുട്ടിയേയും
അവനെ വാശി പടിപ്പിക്കുന്ന അറബിയെയും
വച്ച്
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ
എന്ന് ക്ലാസ്സെടുക്കാം അവരിലൊരാള്‍ക്ക്
വിഷപ്പ് കാരണം അതൊരു നല്ല ക്ലാസ്സാവില്ലെങ്കിലും

പാര്‍ക്കില്‍ മയക്കത്തിലേക്കു വിളിക്കുന്ന
ഉച്ചക്കത്തെ
ചെറുചൂടു കാറ്റുണ്ട്
അതില്‍ വെന്തു വിങ്ങുകയാണല്ലോ
വിശപ്പും
എന്നവര്‍ ആത്മ വിചാരം കൊള്ളുമ്പോഴേക്കും

സലാഡിനു കരുതിയ കാരറ്റ്
തിന്നാന്‍ തുടങ്ങുമന്നേരം
രാവിലെ ഒനും കഴിച്ചിട്ടില്ല എന്ന്
നേരത്തേ പറഞ്ഞു കൊണ്ടിരുന്നയാള്‍

എന്നാല്‍
ഭക്ഷണം തയ്യറാക്കി ഫ്ലാറ്റില്‍ നിന്ന് പോന്ന്
പച്ചകത്തുന്നതും നോക്കി
ട്രാഫിക്ക് ജാമില്‍ വിശപ്പടക്കിപ്പിടിക്കുന്ന
രണ്ട് ചങ്ങാതിമാരും
അവരുടെ ഭാര്യമാരും അത്രയും നേരം
ഏതു കാര്യത്തെ കുറിച്ചാവും ഒന്നും മിണ്ടാതിരുന്നിരിക്കുക

പാര്‍ക്കില്‍ തങ്ങളെ കുറിച്ച്
നടക്കാനിടയുള്ള
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍ ആലോചിച്ച്
അവരുടെ
വിശപ്പ് തന്നെ കെട്ടിരിക്കും

തങ്ങളെ കുറിച്ചുള്ള
ഒരു സെമിനാറിലേക്ക്
ചെന്ന് ചേരണോ എന്ന് വിഷമിച്ച്
അവരെത്തുമ്പോള്‍
കാരറ്റ് മുഴുവന്‍ തിന്നു തീര്‍ന്നു കാണും

തങ്ങളെക്കുറിച്ചുള്ള ഒരു കവിതയില്‍
വെന്തുകൊണ്ടിരിക്കുന്നതിന്റെ കൂടിയാണ്
ഈ ഉഷ്ണമെന്ന്
അവരിലാരെങ്കിലും മനസ്സിലാക്കിക്കാണുമൊ?

നീ എന്‍റെ ഭാര്യ


ആലോചനയാണ്
ഇപ്പോള്‍ എനിക്ക് പ്രാപിക്കാനാകാത്ത
ഏതോ അജ്ഞാത കേന്ദ്രത്തില്‍
നീയും
ഇതേ ആലോചനകളില്‍ ഇരിക്കുകയാവാം
നിന്നെപ്പറ്റി ആലോചിക്കുന്ന
ഒരാളെപറ്റി
ഇതു പോലെ ആലോചിക്കുന്നു പോലുമുണ്ടാകാം

ഈ ആലോചനയുടെ
ലക്ഷണങ്ങള്‍
എന്റെ വീടിനെ വരെ
ചമയിക്കുന്നുണ്ട്

മീന്‍ മുളകിട്ടു വറ്റിച്ച
കുടുക്ക കഴുകാനെടുക്കുമ്പോള്‍
കല്ലുമ്മക്കായ പൊളിച്ചിട്ട
ഇത്തിളെടുത്തു വന്ന്
കറി പറ്റിപ്പിടിച്ച അടി ചുരണ്ടുന്ന
നീയാകാം ഉമ്മയുടെ പ്രതീക്ഷയില്‍

ദേശ്യപ്പെടലുകളുടെ
കൂറ്റ് പോലും
എത്രയോ കുറച്ചു വച്ചിരിക്കുന്നൂ ഉപ്പ
അകത്തെത്തണ്ട
വാതുക്കലെ വാക്കേറ്റങ്ങള്‍ എന്ന കരുതലോടെ

യഥേഷ്ടം
കയറിയിറങ്ങാമായിരുന്ന അകങ്ങള്‍
അനിയനു നേരെ
ചില വാതിലുകള്‍ വെക്കാന്‍
ആലോചന തുടങ്ങിയ പോലെ അവന്

ചായ കുടിക്കാനിരിക്കുമ്പോള്‍
കറിക്കരിയുമ്പോള്‍
അലക്കാനുള്ളത് പൊതിര്‍ത്തുമ്പോള്‍
ടിവി കാണുമ്പോഴെല്ലാം
ഒരാള്‍ കൂടിയുള്ളതായി
പെങ്ങളുടെ പെരുമാറ്റത്തില്‍

ഞാനുമെന്നെ വിരിച്ചിട്ടു തുടങ്ങി
എത്ര നിവര്‍ത്തിയിട്ടാലും
പിന്നെയും ചുരുണ്ടു കൂടുന്ന
പുത്തന്‍ പായ
നാലു മൂലക്കും ആളിരുന്നോ
തലയണ കനം വച്ചോ
നിലത്ത് നിവര്‍ത്തിയിടുന്ന മാതിരി

മേപ്പടി പ്രതീക്ഷകള്‍ക്കൊത്തുയരണോ
അതിനപ്പുറമിപ്പുറം
നിന്നെ
വിഭാവന ചെയ്യണോ
എന്നുള്ളില്‍ ഒരു ഭാവന വേറെ

ഇത്രയും വെളിപ്പെടുത്തിയ സ്തിഥിക്ക്
കൈമാറിയാലോ
ആലോചനകളന്യോന്യം.

നിദ്രയുടെ മാനിഫെസ്റ്റോ


അറിയപ്പെടാത്തതും
നിലവിലില്ലാത്തതുമായ
ഏതോ ഭാഷയില്‍
ദൈവം നമ്മെക്കൊണ്ട് വായിപ്പിക്കുന്ന
കവിതയാകുന്നു കൂര്‍ക്കം വലി

അതിന്‍റെ
ലൈറ്റും ഷൈഡുമില്ലാത്ത
ദൃശ്യാവിഷ്കാരം സ്വപ്നങ്ങള്‍

എന്നെങ്കിലുമൊരിക്കല്‍
ആ ഭാഷയുടെ
ലിപികളും
സ്വരവ്യഞ്ജനങ്ങളും കൈവരുന്നതോടെ
അതിലെ അക്ഷരമാല
കൂട്ടിവായിക്കാന്‍ കഴിയുന്നതോടെ
ഇത്രയും കാലമായി
ഉപയോഗിച്ച്
പഴകി
ഉറക്കുത്തിയ വാക്കുകളേക്കാള്‍
എത്ര ഭേദം
ഉറക്കത്തിലെ ഈ ശബ്ദങ്ങള്‍
എന്ന്
കൌതുകപ്പെടും നമ്മള്‍

നിദ്രയുടെ മാനിഫെസ്റ്റോ
നമ്മളിലാരെങ്കിലും
എഴുതും

കൂടെക്കിടക്കുന്നവന്‍റെ
കൂര്‍ക്കം വലി
പാശ്ചാത്തല സംഗീതം പോലെ
ശ്രവിക്കപ്പെടുന്ന ഉറക്കം
എന്ന്
അതിന്‍റെ അവതാരിക തുടങ്ങും.

കുമരനെല്ലൂരിലെ കുളങ്ങള്‍(ബൂലോക കവിതയില്‍ നിന്ന്)

ഗ്രാമം
കൂട്ടത്തോടെ വന്നു കുളിക്കുന്ന
കുളങ്ങളെ പറ്റി പറയുമായിരുന്നു
കുമരനെല്ലൂരിലെ കൂട്ടുകാരന്‍,
ഹോസ്റ്റല്‍ ബാത്ത് റൂമിലെ
ഇറ്റുവീഴുന്ന വെള്ളത്തില്‍
അവനാ കുളങ്ങളെ തിരഞ്ഞു പോയിരുന്നു.

വഴികളാണല്ലൊ എപ്പോഴും വലിച്ചിഴക്കുനത്,
അവന്‍റെ വീട്ടിലും പോയി പലവട്ടം.

അതിലൊരിക്കലൊരു
പെണ്‍കുളത്തിന്‍റെ കടവിലൂടെ
ആണുങ്ങള്‍ കുളിക്കുന്ന
പള്ളിക്കുളത്തിലേക്കവന്‍ കൂട്ടി.
കുളിച്ച് മടങ്ങുമ്പോഴും
മറ്റേ കുളം പിടിച്ചുവലി തുടങ്ങി
അതിലേ പോന്നു.

ആളുണ്ടേ
എന്നൊരു മുന്‍വിളി ആദ്യം വന്നു,
എല്ലാ മുന്നറിയിപ്പുകളും പോലെ അതൊരു ക്ഷണമാണ്.
ഉണങ്ങാനിട്ട
നനഞ്ഞ ഉടുപ്പുകളുടെ
ചെടിപ്പടര്‍പ്പുകളുടെ മുകളിലെ
ചാഞ്ഞുകിടത്തം കണ്ടു,
കാറ്റ് നേരെ കിടക്കാനയക്കില്ലവയെ.
കുളപ്പടവിലുണക്കമായ
സാബൂന്‍പുറ്റുകള്‍
വെള്ളത്തിലേക്ക് തെറിപ്പിച്ചു
പെരുവിരല്‍ തരിപ്പുകള്‍,
അതൊരു ശ്രദ്ധ ക്ഷണിക്കലാണ്.
നീന്തം പടിച്ചുപോയ
കുട്ടികളുടെ
ശ്വാസം മുട്ടലുകള്‍ കേട്ടു,
ഇതു കവിത തന്നെ എന്നൊരുറപ്പിന്.

ഇട്ടതുകൂടി നനച്ചിടാനുണ്ട്
പോണുണ്ടോ നിങ്ങള്‍
എന്നൊരു നോട്ടം
കുളപ്പടവുകള്‍ കയറി
മുകളിലേക്ക് വരുന്നതു വരെ
ഓരോന്നോരോന്നായി കണ്ടു.

അവിടന്നിങ്ങോട്ട്
കുളിക്കാന്‍ കേറിയാല്‍
അത്തരം കുളങ്ങളായി
ജനിക്കാഞ്ഞതെന്തേ മുറികളേ
എന്നൊരു കുളിപ്പക
കുളിമുറിക്കുള്ളില്‍ പതക്കാന്‍ തുടങ്ങി,
ഷവറിനു ചുവട്ടില്‍
നനഞ്ഞു നില്‍ക്കുമ്പോഴെല്ലാം
അതേ കുളത്തിന്‍റെ വറ്റിയ രൂപമായി
അരികിലെ ബാത്ത് ടബ്ബ് മാറാന്‍ തുടങ്ങി.

വഴികള്‍ തന്നെയാണല്ലോ
കുമരനെല്ലൂരിലെ കൂട്ടുകാരനേയും
വലിച്ചിഴക്കുക....
അടുത്തെങ്ങോ ഉണ്ടെന്നു കേട്ട
അവനെ
വെളുത്ത
പെണ്ണുങ്ങളും
കറുത്ത പെണ്ണുങ്ങളും
തുരു തുരാ വന്നു പോകുന്ന
കടയില്‍ കണ്ടെത്തി.
കുളിക്കാന്‍
നേരവും തരവും കിട്ടാത്തവര്‍ക്ക്,
കുളിനിന്നവര്‍ക്കൊക്കെ
മേത്തുപുരട്ടാനുള്ള
പലതരം ക്രീമുകള്‍
കയറ്റി അയക്കുന്ന
കാര്‍ട്ടണുകള്‍ക്കിടയില്‍
അപ്പോള്‍ കുളിച്ചിറങ്ങിയ ചേലില്‍
അവന്‍.... നല്ല താളിയുടെ മണം

രൂപാന്തരം

പത്മിനിയെ
പ്രണയം
പത്നിയാക്കി

ദാമ്പത്യം
പന്നിയാക്കി
അയാള്‍
അങ്ങനെ വിളിച്ച് തുടങ്ങിയതോടെ.

രണ്ടു കത്തികള്‍

സഹ പ്രവര്‍ത്തകരായിരുന്ന
രണ്ടു കത്തികള്‍
പരസ്പരം പിന്നെയും കണ്ടുമുട്ടി

മുറിച്ചുകടന്ന
ചോര ഞരമ്പുകള്‍ ഒന്ന്
ഒളിവില്‍ പോയ
കാട്ടുപൊന്തകള്‍ രണ്ട്

മേല്‍പാലത്തിനു ചുവട്ടിലെ
വില്‍ക്കാന്‍ വച്ച വീട്ടില്‍ നിന്നും
പുഴവക്കത്തെ പൂട്ടിയ പീടികയുടെ
പിറകില്‍ നിന്നും
നാടോടികളായ തമിഴ് ബാലികമാര്‍ക്കൊപ്പം
പിന്നീട്
അവരുടെ അമ്മമാര്‍ക്കൊപ്പം
തുരുമ്പിച്ച നിലയില്‍
നഗര പ്രാന്തത്തിലെ കൊല്ലപ്പുരയിലെത്തി

സഹ പ്രവര്‍ത്തകരായിരുന്ന
രണ്ടു കത്തികള്‍
അങ്ങനെ
വീണ്ടും കണ്ടു മുട്ടി

ഉലയില്‍
തീക്കാറ്റേറ്റ്, ചുട്ടു പഴുത്ത്
മാനസാന്തരപ്പെട്ടിട്ടും
ചുടു ചോരയുടെ രുചി
മത്തു പിടിപ്പിച്ചു കൊണ്ടിരുന്നു
രണ്ടിനേയും

തൊട്ടരികിലെ
മണ്ണില്‍ കുഴിച്ചിട്ട
ഇരുമ്പു ചട്ടിയിലെ പച്ചവെള്ളത്തില്‍
തണുത്തു കിടക്കുമ്പോഴും
നാളത്തെ ഹര്‍ത്താലിലാണ്
രണ്ടിനും പ്രതീക്ഷ.

മൌനഭംഗം

എനിക്ക് ഒരു തുടക്കം കിട്ടുന്നില്ല
പറയാതിരുന്നിട്ട് കാര്യമില്ലാ എന്ന്
നാഡി ഞരമ്പുകള്‍
ഉറക്കെ നിലവിളിക്കുന്നുണ്ട്.
എന്നിട്ടും എനിക്ക്
എങ്ങനെ തുടങ്ങുമെന്ന്
ആലോചിക്കുന്നതേ പേടി,
ആലോചനയില്ലാത്ത തുടക്കത്തില്‍ നിന്ന്
നടന്നു തുടങ്ങുന്നതും.

ഒച്ച കേള്‍പ്പിക്കാതെ ഓരോന്ന്
അഴിഞ്ഞു പോകുന്നതും
ഒച്ച ഒറ്റു കൊടുക്കുന്നതു പോലെ
ഒളിച്ചിരിക്കുന്നതും
നിശബ്ദത ഉടലാകെ വാരിച്ചുറ്റുന്നതും
മനസിന്റെയും ശരീരത്തിന്റെയും
മരവിപ്പിനെ മറികടന്ന്
ഉള്ളില്‍ ഉണരാന്‍ തുടങ്ങുന്നതെന്തോ
കുഴഞ്ഞു വീഴുന്നതും

എനിക്കിതൊക്കെ ആരെയെങ്കിലും അറിയിക്കണം
എനിക്കുമുമ്പേ ആരോടൊക്കെയോ
പറഞ്ഞുകാണും
എന്റെയീ പരിഭ്രമം
എന്നു തോന്നുന്നുണ്ടെങ്കിലും.

എങ്കിലും ആവിഷ്കാരത്തിന്റെ
ആദ്യത്തെ വാക്കിലെ അക്ഷരങ്ങള്‍
ബലാല്‍ക്കാരത്തിനിടയില്‍
ഉടഞ്ഞുപോയ കുപ്പിവള പോലെ
ഒരിക്കലും ചേരില്ലെന്നു
വാശിപിടിക്കുന്നതെന്താണ്?

മടി

മതി വരുവോളം
ഉറങ്ങി
കൊതി തീരുവോളം
മുഷിഞ്ഞ്
മടിയിലിങ്ങനെ
തല വച്ചു കിടക്കുന്നതിന്
ആരിരുന്നു തരും മടിയേതുമില്ലാതെ.

നികത്താനാവാത്ത വടിവ്

താര സുന്ദരി
മരണമടഞ്ഞെന്നറിഞ്ഞ്
പതിവ് പോലെ
അവരതേ ക്രമത്തില്‍
അനുശോചനത്തിന് വന്നതായിരുന്നു

ജാള്യത
തോന്നിയിട്ടായിരിക്കണം
പിന്നെ നോക്കുമ്പോളുണ്ട്

സ്ഥാനം മാറി നിന്നിരിക്കുന്നു.

എടുത്തു വയ്പ്പ്

വളിപ്പ്
പുസ്തകപ്പുഴുവായ് തുടങ്ങി
അക്ഷരപ്രഭുവായ്
വളര്‍ന്നു
അനന്തരം കിട്ടിയതുപോലും പുസ്തകങ്ങള്‍
‍വായനാന്ന് വച്ചാല്‍ വായന തന്നെ
മാഹാകാവ്യങ്ങള്‍ മഹത് ഗ്രന്ഥങ്ങള്‍
‍സംസ്കൃതവും അസംസ്കൃതവും
എല്ലാം വെട്ടി വിഴുങ്ങുകയായിരുന്നു,
വയറാണിപ്പോള്‍ സംസാരിക്കുന്നത്.


ഉപ്പുപ്പ (കവിത -ഉമ്പാച്ചി)

വെയിലിനേതായാലും
മറക്കുവാനാകില്ല
ഉച്ച ചെരിയുവോളം
എതിര്‍ത്തിരുന്നൊരാ മനുഷ്യനെ
കൈക്കോട്ടും പടന്നയും
കയ്യും കാലുമായിരുന്നൊരാ മെയ്യിനെ

ഉപ്പു കുറുക്കിയിരുന്നു
സൂര്യന്‍
പൊടിയുന്ന വിയര്‍പ്പില്‍ നിന്ന്
പകലിനൊപ്പം ചേര്‍ന്ന്

വാഴ്വു
മെനഞ്ഞു നല്‍കീ മണ്ണ്
പണിയെടുക്കുന്ന പ്രാണനില്‍
വേരുകള്‍ പടര്‍ത്തിപ്പടര്‍ത്തി നടത്തി

പണി തീര്‍ന്നൂ
മരണമടഞ്ഞെന്ന് പറയുന്നതെങ്ങനെ
നട്ട മരങ്ങളൊക്കെയും
പുതുക്കി പുതുക്കി ജന്മമണയുമ്പോള്‍

ആളനക്കം പോല്‍
കേട്ടിരിക്കണം
മണ്ണടരുകള്‍ മൊഴിയുന്നത്
വിത്തുകള്‍ക്കുള്ളില്‍ മുളകള്‍ പൊട്ടുന്നത്

ഓര്‍മ്മ കാണുമല്ലോ
പച്ച മണ്ണിനും
കുഴിയെടുക്കുമ്പോള്‍ മുറിഞ്ഞ വേരിനും
കിളച്ചിട്ട കൈകളെ
വെള്ളവും വളവുമെറ്റിച്ച വിരലോട്ടങ്ങളെ

നോവിക്കാനും തോന്നില്ല
വാറ്റിയിരുന്നതല്ലേ ചോര
മണ്ണിലങ്ങിങ്ങു
വഴ്വറുതിയോളം

സ്വര്‍ഗവാതില്‍
തുറന്നു വരും വരെ
കാത്തു വെക്കുകയാകും ചെയ്യുക
വെയിലു കൊള്ളിക്കാതുള്ളില്‍ മണ്‍തരികള്‍
മത്സരിച്ചങ്ങനെ....മത്സരിച്ചങ്ങനെ

കൈക്കോട്ടും പടന്നയും : മണ്ണിളക്കുന്നതിനും നീക്കുന്നതിനുമുള്ള പണിയായുധങ്ങള്‍

ഉമ്മ വച്ച ചോറ്

ജീവിച്ചു പോകുന്നതിന് എന്തെങ്കിലും ഒന്ന്, ഭ്രാന്തായൊ, ബാധയായൊ വേണം.
ചില ബുക്കുകള്‍, കുറച്ചു കൂട്ടുകാര്‍, ഏതാനും സംഭവങ്ങള്‍
അടുത്ത ആഴ്ചയിലെങ്കിലും അച്ചടിച്ചു വരാനിടയുള്ള ഫീച്ചര്‍, അടുത്ത മാസാന്ത അവധി, വരുന്ന പെരുന്നാള്‍.
ഒരു മാസത്തെ അവധിക്കാലം പോലും കത്തെഴുതാമല്ലൊ കൂട്ടുകാര്‍ക്ക് എന്ന ആഹ്ലാദമായിരുന്നു.
ഇപ്പോള്‍ ബ്ലോഗായിരിക്കുന്നു ആ ഭ്രാന്തും ബാധയും.
ഒരു പോസ്റ്റിടാനായി പുലരുന്നു ദിവസം.

ഉമ്പാച്ചി ബ്ലോഗ് തുടങ്ങീട്ട് ഒരു വര്‍ഷം.
അജ്ഞാത മേല്‍ വിലാസമായാണ് ഉമ്പാച്ചി എന്ന ഐഡി ക്രിയേറ്റ് ചെയ്തത്.
പത്രമോപ്പീസിലെ പണിക്കെടുതികള്‍ക്കിടയില്‍ വിരിഞ്ഞൊരു പ്രണയം ഓണ്‍ ലൈനായി
സൂക്ഷിക്കാന്‍ അതു വഴി തരപ്പെട്ടു.
ഓണ്‍ലൈനല്ലാതായതോടെ ആ പ്രണയം മുറിപ്പെട്ടു, ഉമ്പാച്ചി പാഴിലായി.
അപ്പോഴാണ് കുരുത്തക്കേടിന് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ചെന്നു കേറി പെണ്ണുകാണല്‍ തുടങ്ങിയത്.
അത് ബ്ലോഗിലേക്കുള്ള നിമിത്തമായി, ബ്ലോഗായി പിന്നെ ഇഹലോകം.
ഈ കഥയിലെ കഥാപാത്രങ്ങളേയും പങ്കെടുത്തവരേയും മനസ്സാ നമിക്കുന്നു.

മലയാളത്തില്‍ എഴുതാനുള്ള വഴി കാട്ടിയത്ത് ശ്രീജിത്താണ്.
കവിത പോലെ ഞാന്‍ എഴുതുന്നത് കവിതയാണെന്ന് ഉറപ്പു പറഞ്ഞത് വിഷ്ണുമാഷാണ്.
പിന്നെ എത്രയോ കൂട്ടുകാരെ കിട്ടിയിരിക്കുന്നു.
സങ്കുചിത മനസ്കനാണ് ചില ബ്രൈക്കുകള്‍ തന്നത്.
ലാപൂട രാം മോഹന്‍ പാലിയത്ത് എന്നിവരെ ശ്രദ്ധിക്കണം എന്ന് ഓര്‍മിപ്പിച്ചു സങ്കുചിതന്‍.
കുഴൂര്‍ വിത്സണ്‍, അനിലന്‍ എന്നിവരെ അടുത്തു കിട്ടി.
കോഴിക്കോടും പരശുരാം എക്സ്പ്രസ്സും വിട്ടുള്ള കൂടുമാറ്റം
എന്നെ ബാധിക്കാതിരുന്നത് ഈ ബ്ലോഗുള്ളത് കൊണ്ടുകൂടിയാണ്.
ഇപ്പോള്‍ ഒഴിവു നേരത്തെ കളിയല്ലിത്, അത്രക്കുണ്ട് ഇവിടെ കണ്ടുമുട്ടാം എന്ന് പിരിയുന്നവര്‍.

ഇപ്പോഴും ഈ ഉമ്പാച്ചി എന്നാല്‍...? എന്ന് മിഴിക്കുന്നുണ്ട് ചിലര്‍.
ഉമ്പാച്ചി വടകരയുടെ നാട്ടുമൊഴിയില്‍ നിന്നും വരുന്നു.
ചുംബനം,
കുഞ്ഞു പൈതങ്ങളെ ഉമ്മ വെക്കുന്നതിനാ അങ്ങനെ പറയാറ്,
അല്ലാത്തതിനും പറയും.
കിസ്സിലുള്ള ആ അത് ഇതിലില്ല എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.
എന്ത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: മാലിന്യം.

എന്‍റെ തോന്നലുകളെ നിങ്ങളുടെ മിഴിച്ചുണ്ടുകള്‍ വന്ന് ഉമ്മ വെക്കുന്ന
ഈ കവിള്‍ത്തടത്തിന് മറ്റെന്തു പേരിടണമായിരുന്നു?
ഇപ്പോള്‍ ഉമ്പാച്ചി എന്‍റെ തന്നെ പേരായിരിക്കുന്നു,
ആയതിനാല്‍ ................. ഇനി പായും തലയണയും.
ഇവിടെ വെക്കുന്ന വാക്കുകളൊക്കെയും
ഉമ്മ വച്ച ചോറു പോലെ എനിക്ക് വിശേഷപ്പെട്ടത്...
ഞാന്‍ പലകുറി വിശപ്പാറ്റിയത്.

ചാവുകിടക്ക

കിടന്ന പുറം
മുറിഞ്ഞു പൊട്ടിയതിന്‍റെ
ചോരക്കലകളും ചലവും നീക്കി
കയ്യും കാലും കഴുകി
ഉപ്പയെ കുളിപ്പിച്ചെടുക്കുമ്പോള്‍
അവള്‍ പറഞ്ഞു,
അതിറ്റാലൊന്ന്
നമുക്കും വാങ്ങുന്നതാ നല്ലത്

നാരായണി ടീച്ചര്‍
ചരിഞ്ഞു മാത്രം കിടന്ന്
-ടീച്ചര്‍ ഹിന്ദി പടിപ്പിച്ചിരുന്നൂ അവളെ
എല്ലാ ഭാഷയും തെറ്റിച്ചപ്പോള്‍
മക്കള്‍ വാങ്ങിയ
വെള്ളം നിറക്കുന്ന കിടക്കക്ക്
എന്തു പറയണം എന്നറിയില്ല പാവത്തിന്

അതെവിടെയാണ് കിട്ടുന്നത്
എന്ന അന്വേഷണത്തില്‍
ദാമോദരന്‍ മേസ്ത്രിയുടെ വീട്ടിലുണ്ട്
ആറു മാസമദ്ദേഹം
അതിലായിരുന്നു നരകിച്ചത്

കമ്പോണ്ടര്‍ ശശി
അച്ചന്‍ കിടപ്പിലായപ്പോള്‍ വാങ്ങീട്ടുണ്ട്
അതില്‍ കിടത്തിയതിന്‍റെ
പിറ്റേന്ന് മൂപ്പരങ്ങു പോയി
അന്നു തന്നെ
അത്യാവശ്യക്കാരാരോ കൊണ്ടു പോയതാ

മെഡിക്കല്‍ കോളേജില്‍ നിന്നും
മടക്കിയ മൂസ മുസ്ലിയാരെ കിടത്തിയിരിക്കുന്നത്
പുതിയതൊന്ന് വാങ്ങിയാണ്

കഴിഞ്ഞ പള്ളിക്കമ്മിറ്റി കൂടിയപ്പോള്‍
വാങ്ങുന്നതിന് തീരുമാനിച്ചതാ
ഗള്‍ഫ് കമ്മറ്റിയുടെ പിരിവും എത്തീട്ടുണ്ട്
ഹാജിയാരെ ഒന്ന് കാണ്

വര്‍ഷങ്ങളുറങ്ങിയ ഉന്നക്കിടക്കയില്‍
ഉറക്കം കണ്ണു‍വിട്ട് പോകാന്‍ തുടങ്ങിയ
ആദ്യത്തെ വെള്ളിയാഴ്ച
മൂന്നാം കിടക്കയിലെ ദേഹം
തത്സ്ഥാനം ഒഴിഞ്ഞു തന്നു
മയ്യിത്ത് പുറത്തേക്കെടുക്കുമ്പോള്‍
ചായ്പ്പിലത് മടക്കി മൂലക്കിട്ടത് കണ്ടു

വേറെ നോക്കണ്ട
മുസ്ലിയാരു കിടന്നതല്ലേ
കണ്ണോക്കിനു ചെന്നപ്പോള്‍
അതാ നല്ലതെന്ന്
മനസ്സും മറ്റുള്ളവര്‍ക്കൊപ്പം നിന്നു

ഉപ്പയെ മാറ്റിക്കിടത്തി
കട്ടിലില്‍ നിവര്‍ത്തിയിട്ട്
വെള്ളം പിടിച്ച് വീര്‍പ്പിക്കുമ്പോള്‍
വീര്‍പ്പ് മുട്ടാന്‍ തുടങ്ങി
കണ്ണില്‍ ജലം നിറയാന്‍ തുടങ്ങി
ആരെയും കേള്‍പിക്കാനാകാത്തൊരു കരച്ചില്‍
അകമേ പടരാന്‍ തുടങ്ങി

വെള്ളത്തില്‍ ചേര്‍ത്ത നീലമരുന്ന്
അങ്ങിങ്ങു പരക്കാന്‍ തുടങ്ങി
കിടക്ക നിറയെ നീലച്ചോര നിറഞ്ഞ ഞരമ്പുകള്‍

ഹൃദ്രോഹം

മരുന്നും ഗുളികയുമൊന്നുമില്ല
പുറത്തിറങ്ങരുത്തെന്ന്
പറഞ്ഞിട്ടുണ്ട്
നിലാവ് കാണരുത്
കാറ്റ് കൊള്ളരുത്
പണ്ട് കൊണ്ടതും
കണ്ടതുമായ പലതും വേണ്ട
എന്നും ശാസിച്ചിട്ടുണ്ട്
അതൊക്കെയാണീ രക്തസമ്മര്‍ദ്ദത്തിന് ഹേതു.
മോളുംകുട്ടികളുമിന്നലെ
കടല്‍ക്കരയില്‍ പോകുന്നേരം
അതിനും കൂട്ടിയില്ല,
കടലും പറ്റില്ല
പകരം
കളര്‍മീനുകള്‍ പായുന്നൊരു
ചില്ലുവീടുമായവര്‍ മടങ്ങി വന്നിരിക്കുന്നു...
അത് കണ്ടുകൊണ്ടിരുന്നാല്‍ മതി.
പകല്‍ വെളിച്ചം വറ്റിയാല്‍
കുഞ്ഞു കോലായിലെ
ചാരുകസേരയിലേക്ക് വരാം,
റോട്ടിലേക്ക് നോക്കി ഈ ഇരിപ്പിരിക്കാം
ലേശം കാറ്റു കൊള്ളാം
അതും സൂക്ഷിച്ച്
ശുദ്ധവായുവാണേലും അധികമാകാതെ നോക്കണം.

പ്രണയ കവിത

ഒരു വിധം സുഖമായിരുന്നു ജീവിതം
ആറേഴുവരികളായങ്ങനെ...

ടീച്ചര്‍മാര്‍ കുട്ടികള്‍ക്കു മുമ്പാകെ
ബോര്‍ഡിലെഴുതിയും മായ്ച്ചും
ബ്ലാക്ക് ബോര്‍ഡിനു ചുവട്ടിലും മറ്റും
ചോക്കപ്പൊടിയായ് വീണു കിടന്നും
ക്ലാസിലാകെ
ചുഴിഞ്ഞ നോട്ടങ്ങളാല്‍‍ പരന്നും

ആര്‍ക്കും എഴുതാനില്ലാത്തത് കൊണ്ട്
ചില ‍ പെണ്‍കുട്ടികള്‍
അവരവരുടെ നോട്ടുബുക്കുകളില്‍ പകര്‍ത്തിയെഴുതി

പരസ്യമായ ഏറെ കൈമാറ്റങ്ങള്‍ക്കൊടുവില്‍
‍മുഷിഞ്ഞു പോയ പേപ്പര്‍ തുണ്ടുകളായി
ബെഞ്ചുകള്‍ക്കും കാലുകള്‍ക്കുമിടയില്‍ചു
രുണ്ടുവീണു കിടന്നു ചിലപ്പോള്‍.

ആണ്‍കുട്ടികള്‍ വാക്കുകള്‍ മാറ്റി
വേറെ വരികളുണ്ടാക്കിയും
അക്ഷരങ്ങള്‍ വെട്ടി
പുതിയ വാക്കുകള്‍ കണ്ടെത്തിയും

അങ്ങനെ ഒരു കാലം.

ഏതൊ ഒരു യുവകവിയുടെ
വായനയില്‍
വീണ്ടും പെട്ടുപോയതീയിടെ.
അതോടെയവര്‍
‍കൂട്ടത്തോടെ എനിക്കു നേരെ തിരിഞ്ഞു
അവരുടെ മൊബൈലിലെ എസ്സെമ്മെസ്സായി മാറി
ഉള്ള സ്വകാര്യത പോയി
മനസ്സമാധാനവും പോയി

ചൈനാസില്‍ക്ക്


മിനുസം മിനുസം
എന്ന വാക്കിന്‍റെ അര്‍ത്ഥം
അന്ന്
ആ നീളന്തുണിയില്‍
വിരല്‍ വച്ചാണ് പഠിച്ചത്
അതോടെ അത് ഹൃദിസ്ഥമായി
വീട്ടിലെല്ലാവരും
അന്നത്തെ ദിവസം ആ വാ‍ക്ക്
പലവട്ടം
ഉച്ചരിക്കുകയുണ്ടായി
അതുകേട്ട് ഉച്ചാരണവും ശുചിയായി
അമ്മാവന്‍
കുവൈത്തില്‍ നിന്നും
വന്ന ദിവസമായിരുന്നു അത്
അന്നു രാത്രി തന്നെ
ഓരോരുത്തരുടെയും അളവിനൊത്ത്
ആ തുണി മുറിച്ച്
അക്കൊല്ലത്തെ പെരുന്നാളും വീതിച്ചു കൊടുത്തു
അക്ഷരമാല
കൂട്ടിവായിച്ചെടുത്ത
വാക്കുകളൊക്കെ ഓരോന്നായി
ഓര്‍മ വിട്ടിട്ടും
മിനുസത്തിന് അന്നത്തെ അതേ മിനുസം.

ഹാ വിജിഗീഷു മൃത്യുവിന്നാമോ...

നമ്മുടെ മാഷ്

ജ്ഞാനിയുടെ മരണം ലോകത്തിന്‍റെ മരണമാകുന്നു
-മുഹമ്മദ് നബി

നമ്മുടെ മാഷ് പോയി,
മരണവും
പ്രവര്‍ത്തനമാക്കുന്നതെങ്ങനെ
എന്ന് കാണിച്ചുതന്ന് ഒരു മടക്കം.

മാഷിന്‍റെ
പ്രിയപ്പെട്ട വരികളിലൊന്ന് ഇതായിരുന്നു,
പലപ്പോഴായി മാഷിന്‍റെ എടുത്തുനോട്ടം കിട്ടിയത്,

ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍റെ കൊടിപ്പടം താഴ്ത്തുവാന്‍
-വൈലൊപ്പിള്ളി

ബഷീറിനെ
എഴുതുന്നേരം മാഷ് എഴുതി,
അയാള്‍ക്കു പിറകെ വാക്കുകള്‍
ഞങ്ങളെ എടുത്തോമനിക്കൂ
എന്ന് കരഞ്ഞു വിളിച്ചു നടന്നു എന്ന്,
മാഷിനു പിറകെ വാക്കുകളും നാം ഒട്ടേറെ മനുഷ്യരും
നടന്നു,
മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളുടെ
ഗുരുവാണിത്
എന്ന് മനസ്സിലുറപ്പിച്ച് നാവ് കൊണ്ട്
വെളിവാക്കി പറഞ്ഞു കൊണ്ട്...

തിരിച്ചു പോയാല്‍
ആദ്യം ചെന്നു കാണാന്‍
എന്‍റെ
മാഷ് ഇനി ഇല്ല,
കൊടുങ്ങല്ലൂരിലെ കരുണയില്‍.

വാക്കും
ആ വാത്സല്യവും
ചിതയിലെ വെളിച്ചവും ബാക്കി....

മധ്യപ്രലോഭനം

രണ്ടുകൈകളിലും
ഓരോ മധുരനാരങ്ങയുമായി
അവള്‍ പറഞ്ഞു വരൂ
എത്ര കേറിയാലും തീരാത്ത
പടികളുള്ളൊരു ഗോവണി
ഇരുകൈകളിലും ഞങ്ങളെയുമെടുത്ത്
മുകളിലേക്ക് കയറാന്‍ തുടങ്ങി
മുകളിലേക്ക് കയറുകയാണ്
തൊട്ടുമുന്നില്‍
പാഞ്ഞു പാഞ്ഞു പോകുകയാണ്
പടികളായ പടികളൊക്കെയും...
..............................................

അഭേദം

നിര്‍ത്താതെയുള്ള
ആലിംഗനങ്ങള്‍ക്കിടക്ക്
ഒട്ടിപ്പോയ
രണ്ടു കമിതാക്കളെ
പോലെ
ഇന്ന്
എന്നും കാണാറുള്ള
ഇരട്ട ഗോപുരങ്ങള്‍

സ്വര്‍ഗീയം

ഞാനാണ് കട്ടുറുമ്പ്
സ്വര്‍ഗസ്ഥനായിരുന്നു മുമ്പ്

ആറ്റിറമ്പിലും
പൂമരച്ചോട്ടിലും
അവരിരുവരും
പ്രണയം പോലുമാകാതെ
നടന്നു,
നഗ്നത മാത്രം
കണ്ടു കണ്ടു മടുത്ത്
ഒരു കുറിപ്പെഴുതിവച്ച് ഞാന്‍
നാടുവിട്ടു

വൈകാതെ
അവരുമിങ്ങെത്തി
പച്ചിലയില്‍ പൊതിഞ്ഞ
അവരുടെ
പരിഭവങ്ങള്‍
അന്നേ കണ്ടു നില്‍ക്കാനായില്ല

അന്നു തുടങ്ങിയതാണേ
ഈ തിരക്കിട്ടുള്ള നടത്തം
ഇവിടെ സ്വര്‍ഗം
തീര്‍ക്കൂന്നവരോടുള്ള ഈ അസൂയ...
അതു കൊണ്ടവരെ തേടിപ്പോകുന്നു
ഒന്ന് ചെറുങ്ങനെ അലോസരപ്പെടുത്തണം
അതവര്‍ക്കും ഒരു രസം.

കഫ്തീരിയ


സഹനം
എന്നാല്‍ ഈ അടുപ്പുകളുടേതാണ്
എത്ര തീ തിന്നിട്ടാണ്
ഈ സല്‍ക്കാരങ്ങളൊക്കെ ഒരുക്കുന്നത്

എന്നാലോ
ഓരോ അടുപ്പിനുമുന്ണ്ട്
ഈ വിരുന്നൊക്കെ ഊട്ടിയിട്ടും
നേരെയാവാത്ത സഹനവ്യവസ്ഥ...
.........................................................

മുള്ളൂശി*


വളഞ്ഞ നട്ടെല്ലിനാല്‍
കൂനി നില്‍ക്കുന്ന ജീവി
പേനും താരനുമുള്ള തലയില്‍
മക്കനയിട്ട്
അതിന്‍റെ ഒളിച്ചിരുത്തം

വിട്ട തുന്നുകളിലുണ്ട്
അല്ലെങ്കില്‍
തുന്നല്‍ വിധിച്ചിട്ടില്ലാത്ത
ചേര്‍ച്ചകളില്‍
രണ്ടതിരുകളെ മുറിച്ചു കടക്കും വേരായും
ആരും കാണാതെ ഇടവഴി മുറിച്ചു കടക്കുന്ന പാമ്പായും

മേശപ്പുറത്ത്
അഴിച്ചിട്ട
ബ്ലൗസിന്‍റെ കുടുക്കിനൊപ്പം

അലക്കുകല്ലിന്‍റെ
തൊട്ടുതാഴെ
എത്രനാള്‍ വേണമെങ്കിലും
മുനപ്പെട്ടു കിടക്കും

കുടുക്കു വിട്ട മുറിവായില്‍
ഒളിച്ചേ കണ്ടേ കളിക്കും

ഒരുങ്ങിയിറങ്ങും നേരത്ത്
തട്ടത്തിനും തട്ടത്തിനും മുടിക്കുമിടയില്‍
അതിനെയും തെരഞ്ഞു തെരഞ്ഞു
പെങ്ങള്‍ പാഞ്ഞു നടക്കും

പിന്നീട് മറ്റെവിടെയെങ്കിലുമുണ്ടാകും
മുമ്പെന്നോ എവിടെയൊക്കെയോ
തൊട്ടുരുമ്മിയിരുന്നു
വിയര്‍ത്തതിന്‍റെ ഓര്‍മ്മയില്‍
ചിരിച്ച്, അബോധത്തിലെന്നവണ്ണം.

കൂര്‍പ്പ്
ചുണ്ടുകള്‍ വെച്ചു പൂട്ടിയാല്‍ പിന്നെ
സാധു
നോക്ക് എന്നെ മൂപ്പിക്കണ്ട,
ഞാന്‍ കുത്തും എന്ന് പറയുകയേയുള്ളൂ
കുത്തില്ല.

ദ്വയാര്‍ഥങ്ങളൊന്നും
മനസ്സിലാവാതെ
ഉല്‍കണ്ഠകളില്ലാതെ
വെറുമൊരു സേഫ്റ്റി പിന്നല്ലേ
ഞാനെന്ന്
ഒരു നോട്ടത്തോടെയും ചിലപ്പോള്‍.

വളഞ്ഞിരിക്കുമ്പോഴെല്ലാം
അതൊരു പെണ്‍കുട്ടിയാണെങ്കിലും
വളവു നീര്‍ന്നാല്‍
സേഫ്റ്റി പിന്നേ അല്ലല്ലോ.


---------------------

*സേഫ്റ്റി പിന്‍

പത്രാധിപര്‍ക്കുള്ള കത്ത്

സാര്‍
ഞാനാണ്
ദുബായീന്ന് ഉമ്പാച്ചി
തങ്കള്‍ക്കും കുടും ബത്തിനും സുഖമെന്നു കരുതുന്നു
എനിക്കിവിടെ ഒരു മാതിരി സുഖം തന്നെ.
ഒരു കവിത അയക്കുന്നു,
ആഴ്ചപ്പതിപ്പില്‍
ഉള്‍പ്പെടുത്തി എന്നെ അനുഗ്രഹിക്കും
എന്ന് പ്രത്യാശിക്കുന്നു.

ആഴ്ചപ്പതിപ്പിന്‍റെ ആദ്യത്തെ കളര്‍ പേജുകള്‍
കവിതക്കായി നീക്കി വെക്കുന്നത്
ശ്രദ്ധേയമാകുന്നുണ്ട്
അവിടെ ഈയുള്ളവനും ഒരു സ്പേസ് തന്നാല്‍ വളരെ നല്ലത്.
കവിതകളുടെ ലേഔട്ട്
താങ്കള്‍ പത്രാധിപരായി വന്നതോടെ
വളരെ മാരിയിട്ടുണ്ട്,
മനോഹരം.
കവിത പോര എന്നു തോന്നിയാലും കാണാന്‍ എന്താ ചന്തം.

എന്‍റെ ഈ കവിത ഉള്‍പ്പെടുത്തുന്ന ലക്കം
ഏതെന്ന് അറിയിക്കണം
അതിറങ്ങുന്ന ദിവസം ഒരു മിസ്കാള്‍ തന്നാല്‍ മതി
ഞാന്‍ അങ്ങോട്ട് വിളിക്കാം
ആ ലക്കം വാങ്ങി കൊടുത്തയക്കാന്‍
വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്
അവള്‍ വാങ്ങി കൊടുത്തയച്ചോളും
-താങ്കള്‍ ഇടക്കു വിളിക്കാറുള്ള കാര്യം അവള്‍ പറയാറുണ്ട്.

കവിത ഇറങ്ങുന്ന ദിവസം
സര്‍, മിസ്കാളിടാന്‍ മറക്കരുത്

കഴിഞ്ഞ തവണത്തെ
അവധിക്കു വന്നപ്പോള്‍ ഞാനവിടെ വന്നിരുന്നുന്നു
താങ്കള്‍ ലീവിലാണെന്ന് ഓഫീസില്‍ നിന്നറിഞ്ഞു മടങ്ങി.
പിന്നെ വരാനൊത്തുമില്ല.
താങ്കള്‍ ഇവിടെ വന്നപ്പോള്‍ നാം തമ്മില്‍ കണ്ടിരുന്നു
ചില പരിപാടികളിലും കേള്‍വിക്കാരനായി ഞാനുണ്ടായിരുന്നു
നമ്മുടെ പെണ്‍ കുട്ടികളൊക്കെ എഴുത്തു തുടങ്ങിയതിനെ
പരാമര്‍ശിച്ച് താങ്കള്‍ അവതരിപ്പിച്ച നിരീക്ഷണങ്ങളെ ആസ്പദമാക്കി
ഞങ്ങളൊരു ചര്‍ച്ചയും പിന്നീട് സംഘടിപ്പിച്ചിരുന്നു

ഇനിയെന്നാണ് ഇങ്ങോട്ടോക്കെ വരുന്നത്
ഈ വര്‍ഷവും
ഏതോ വാര്‍ഷികത്തിന് താങ്കള്‍ക്കു ക്ഷണമുണ്ട് എന്ന് കേട്ടു
അതുവരെ കാത്തിരിക്കണമെന്നില്ല
ഒരു സന്ദര്‍ശനത്തിനുള്ള വിസ ഞാന്‍ ശരിയാക്കാം
വിസിറ്റ് വിസ ഞാന്‍ അയക്കാം

കവിത ഉള്‍പ്പെടുത്തും എന്ന് കരുതുന്നു
വിശദമായി ഫോണില്‍ സംസാരിക്കാം
ഈ എഴുത്തും
കവിതയും
കിട്ടിയാല്‍ ഒരു മിസ്കാള്‍ തന്നാല്‍ മതി
ഞാന്‍ തിരിച്ചു വിളിക്കാം
-കാവ്യ പൂര്‍വ്വം
ഉമ്പാച്ചി

ആല്‍കമിസ്റ്റ്

കടലിലെതോ
ദ്രവമൊഴിച്ചു
കരയുണ്ടാക്കുന്നതും
നോക്കി
കരിങ്കല്ലു കെട്ടിയ
കടപ്പുറത്തു
കൂട്ടുകാരൊത്തു
സംസാരപ്പെട്ടിരിക്കുന്നേരം
ഒന്നിമ
ചിമ്മിയ മാത്രയില്‍
കണ്ടൂ
ദൂരെ
ജലസമാധിയില്‍
കടല്‍ ഘനീഭവിച്ചുണ്ടായ
മുത്തു
കെട്ടിക്കുന്നതിനു
കരയൂതിയുരുക്കി
മോതിരമുണ്ടാക്കുന്നൊരു
വയൊധികനെ,
എത്ര കാട്ടിക്കൊടുത്തിട്ടും
കണ്ടില്ല
കൂടെയുണ്ടായിരുന്നവരതു
കല്ലുവച്ച നുണയെന്നവരെന്നെ
ചിരിച്ചു
തള്ളുന്നെരമെനിക്കു
കിട്ടീ
ആ മോതിരമിട്ട
കൈകൊണ്‍ടൊരഭിവാദ്യം

-മംസര്‍ രണ്ടാഴ്ച മുമ്പ്

കര്‍ക്കിടകം 

കറന്‍റു പോകാത്ത
രാവിലെകളില്‍
അമ്പലത്തില്‍ നിന്നും
രാമായണം കേട്ടിരുന്നു
അതിനൊപ്പം കേട്ടിരുന്നു
കാട്ടിലേക്ക് വിട്ടവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും നേരെ
മരങ്ങള്‍ കണ്‍മിഴിക്കുന്നതു പോലെ എന്തോ വേറെ...

മഴ തോര്‍ന്ന ഉച്ചകളില്‍
വിരുന്നുകാരാരോ
വരുന്ന വിവരത്തിന്
കാക്കയിരുന്നു കരഞ്ഞിരുന്നു
അതോടെ ഉണര്‍ന്നു വരുന്ന
ഏതോ പ്രലോഭനത്തിന്‍റെ
ദാഹം
ചുമരു ചാരി നില്‍ക്കുകയും
വിശപ്പ്
അടുപ്പൂതിയൂതി പുക കെട്ടുകയും ചെയ്തിരുന്നു
ഉച്ചക്കു
വിട്ടുവരുംവഴി
പാട വരമ്പിലെ
കൈതപ്പൂക്കള്‍ക്കും
കുളത്തിലും കുഴിയിലും
തിരിച്ചെത്തിയ പരല്‍ മീനുകള്‍ക്കും
വിശപ്പിനേയും ദാഹത്തേയും
ഇട്ടു കൊടുത്ത്
മോനിപ്പോള്‍ ഉണ്ണാന്‍ വരും
അതുവരെ ഒറ്റക്ക് ഉരുവിടും അവളവളുടെ രാമായണം.

പൂത്തുമ്പി

കോലായിലിരുന്നു കാണാം
ഒരു നിഴലുണ്ട് നടന്നു പോകുന്നു
പറമ്പിനപ്പുറം
അരമതിലിലെ തണലിനും
കാറ്റിനുമപ്പുറം.

അതിനുമപ്പുറം പറക്കുന്നുണ്ട്
നിറം മങ്ങിയൊരാകാശം
വെയിലുണ്ട് പറക്കുമാകാശത്തിന്‍
ചിറകിനു കീഴില്‍
തണലുണ്ടോ എന്നുറ്റുനോക്കുന്നു

ആദ്യം കണ്ട നിഴലിനെയുണ്ട്
പൂനുള്ളുന്ന പെണ്‍കുട്ടിയായി
മാറ്റിയെടുക്കുന്നു ഉച്ചനേരം

അവളുണ്ട്
നെറ്റിയില്‍ കൈപ്പടം കൊണ്ട്
തണല്‍ വിരിച്ചിട്ട്
ദൂരേക്കു ദൂരേക്കു പാറിപ്പോകുന്നു
ഓരോ കാട്ടു പൊന്തയിലും
ചെന്നിരിക്കുന്നു
മഴ കല്ലുവഴികളില്‍ ഒട്ടിച്ചുവച്ച
പായലുകള്‍ അവളുടെ
കൈപിടിക്കുന്നത്
ചെടികള്‍ ചിലതെങ്കിലും
ഇറുത്തോളൂ എന്ന്
പൂക്കള്‍ പുറത്തെടുക്കുന്നത്
അവളിലിരുന്നാലോ എന്ന
ഉച്ചയുടെ ആസക്തിയെ
കാറ്റ് പതുക്കെ ആറ്റി തണുപ്പിക്കുന്നത്
തിരിച്ചെത്താന്‍ വൈകുന്തോറും
അവളെഴുതിയ കളങ്ങളില്‍
പൊന്നോണം പൂ നിരത്തുന്നത്

പൂവിളികള്‍ നേര്‍ത്ത ഓണമാണ്

വീട്ടില്‍ നിന്നു പോകുന്ന അവള്‍
തിരിച്ചെത്തുവോളം
എന്തു പറഞ്ഞാണ്
അവളെ ഇതിനകം ഇഷ്ടമായ
ഒരാളെ സമാധാനിപ്പിക്കുക
അവളെയും നോക്കി
എത്ര നേരമാ
നമ്മളിങ്ങനെ കാത്തുനില്‍ ക്കുക.....

കുഴല്‍ 

കുഴലിനുള്ളില്‍
കുടുങ്ങിപ്പോയ
ഞാന്‍
തന്നെകുടിച്ചതിന്‍റെ
ബാക്കിയാണ് ഞാന്‍
ഒരു
ഊത്തോ
ഒരു
ഊമ്പലോ
വന്നതിനെ
പുറത്തെടുക്കുന്നതിന്‍ മുമ്പേ....
വറ്റിച്ചു കളയല്ലേ....
ജീവിതമേ....

ബുക്ക് ഷല്‍ഫ്

മഴ
വീടിനെ
നനച്ചു വച്ചിരിക്കണം
തായ്യകത്തെ
ചുമരു തുളച്ച പൊത്തിലും
വാതുക്കലകത്തെ മരപ്പെട്ടിയിലും
ഈര്‍പ്പം കൊണ്ട്
അവര്‍ പനിച്ചിരിക്കുകയാവും
ഒരു വിരല്‍ തൊടലിന് തരിക്കുകയാകും
എത്രകാലമയി കൂടെ നടന്നിരിക്കുന്നു
എത്രരാവുകള്‍ ഒപ്പമുറക്കൊഴിച്ചിരിക്കുന്നു
കൂടെക്കിടന്നിരിക്കുന്നു
അവരല്ലേ അറിഞ്ഞിട്ടുള്ളൂ
ശരിക്കുമെന്‍റെ രാപ്പനികള്‍
നസറേത്ത്
വിധവ
രജസ്വലയായ
ഉര്‍സുല
ജാരരൂകയായ
ദേവി
നിലത്തെ
പൊടിയില്‍ നിന്നും
നിഴലില്‍ നിന്നും
ഉടുപുടയില്ലാതെ ഉയരുന്ന
മൈമുന
കുരു
കുത്തിപ്പൊട്ടിക്കുന്ന
സുഹറ
പൊരിവെയില്‍
പുള്ളികുത്തുന്ന
പകലിലിരുത്തി
എന്നെ
കുറ്റം തീര്‍ത്ത്
ഉണക്കിയെടുക്കുകയാണ്
അവരുടെ ശാപം

O കോളറകാലത്തെ പ്രണയം
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍
പാണ്ഠവപുരം
ഖസാക്ക്
ബാല്യകാലസഖി
എന്നിവ ഓര്‍ക്കാം

തോറ്റം

ഞാനും
എന്നെ കൊണ്ട് തോറ്റിരിക്കുന്നു
എത്ര അമര്‍ത്തിപ്പിടിച്ചാലും
മണത്തു തുടങ്ങിയാല്‍
പിന്നാലെ പാഞ്ഞു ചെല്ലും
മീന്‍ കാരനെ കാത്തുനിന്ന
വഴിയിലെ പൂച്ച,

വാ പൊത്തിപ്പിടിച്ചാലും
സഭയില്‍
അസഭ്യമിറക്കിവെക്കും
വിളമ്പും അല്‍പ്പത്തരങ്ങള്‍
വിരുന്നു വീടിന്‍റെ
അടുത്ത വീട്ടുകാരന്‍,

തുടലിട്ട് കെട്ടിയാലും
സദസ്സിന്‍റെ രസച്ചരട്
മുറിച്ചുകളയും
എല്ലുകാണാത്ത വളര്‍ത്തു നായ

എത്ര പടര്‍ന്നു
പകലിനെ മറച്ചാലും
വെട്ടിക്കളയില്ല പുകഴ്ത്തുകള്‍

അതു ന്യായമെന്ന്
ആരും പറയരുതെന്ന
ഒറ്റ ഉദ്ദേശ്യമേയുള്ളൂ
എന്നോട് ഞാൻ തോറ്റു
നീയും തോല്‍വി സമ്മതിക്കണം
ഇനി മരിച്ചാല്‍ കണ്ണടയും

മാന്യദേഹം

അദ്ദേഹം ഇന്നലെ
എന്നോടും സംസാരിച്ചു.
പാതവക്കിലെ പൂത്തുനിന്ന
വിളക്കു മരച്ചോട്ടില്‍ ഞങ്ങള്‍ കണ്ടുമുട്ടി.

പുഴുവിന് അതിന്‍റെ വഴി ധാരാളം,
ഉറുമ്പ് അതിന്‍റെ വഴി വരിയിട്ടെഴുതും
നീ നിന്‍റെ വഴി, നിന്‍റെ വരി
?
ഉത്തരം മുട്ടി
നോട്ടം ദൂരേക്കു നീട്ടി
നില്‍ക്കുന്നേരം
....................
....................
അകലെ നിന്ന്
വെളിച്ചത്തിന്‍റെ
രണ്ടു കണ്ണുള്ള ഒരിരുട്ടിനെ
റോഡ് വലിച്ചു കൊണ്ട് വന്നു,
ഞാന്‍ നോക്കി നില്‍ക്കേ
ആ കള്ളവണ്ടിയില്‍
കയറി
അപ്രത്യക്ഷനായി അദ്ദേഹം.

മഴക്കോന്തല

നനഞ്ഞല്ലോ
മോനെന്ന്
ഉമ്മാമയുടെ
കോന്തല
ഇറയത്തേക്കു നീണ്ടു വരും
തല തോര്‍ത്തും
മഴയുടെ
ഒരു തുള്ളി വെച്ചേക്കില്ല.

നേരം കെട്ട നേരത്തു
വന്നൊരു
കൂത്തിച്ചി മഴ
പുരപ്പുറം
തൂക്കുന്നതിലുള്ള
കലികയറ്റം
ഉമ്മയോടുള്ള
പതിവു
വഴക്കു പോലെ
മൂര്‍ഛിച്ച് മൂര്‍ഛിച്ച്
പതിയേ
നിലക്കും പിന്നെ.

നെറ്റിയിലുന്ന
വെച്ചാണ്`
മഴ ഓമനിക്കുക.
കവിളില്‍ നാറ്റി
ഉമ്മാമയും
ബാക്കിയാവുക
ഒരേ
തണുപ്പും പുതുമണവും

വിട്ടുപോകാത്തവ (മഅറൂഫിന്)

സ്നേഹം
പകരം
പ്രതീക്ഷിക്കുന്നതൊടെ
ദുഖമായിത്തീരുന്ന സമാപനം
O
പ്രതീക്ഷ
ചവറ്റുകുട്ടയിലേക്കു
തിടുക്കപ്പെടുന്നവയില്‍ നിന്നും
എന്‍.ഒ.സിയെ
മാറ്റിനിര്‍ത്തുന്ന ജാഗ്രത
O
ഏകാന്തത
സമയത്തിന്‍റേയും
ഒഴിവിന്‍റേയും
പ്രഭു
ഒരാളാകയാല്‍
ഭൂമിയില്‍
കയറിക്കിടക്കാനിടം കിട്ടാതെ പോയ
ഒറ്റ
O
അക്ര്ത്യത
ഓടിയെത്തുമ്പോഴേക്കും
പുറപ്പെട്ടു തുടങ്ങേണ്ടതിന്‍റെ
ദുര്യോഗത്തില്‍
പെന്ഡുലത്തിന്‍റെ
പഥങ്ങളില്‍ നിന്നുള്ള
പിണങ്ങിയിറക്കം
O
അവ്യക്തത
വെളിച്ചം ഇരട്ട പെറ്റ
കുഞ്ഞുങ്ങളില്‍
ഒന്ന്,
മറ്റേത് സന്ദേഹം
നിഴലിന്‍റെ മടിയില്‍
വളരുന്നൂ അത്
O
പ്രാര്‍ത്ഥന
ആകാംക്ഷയൊഴിഞ്ഞ
ഒരുഞൊടി
നേരത്തെ
ആത്മാവിന്‍റെ
ഏതു ധൂര്‍ ത്തും
ഏതു പിശുക്കും
O
അറിവ്
കണ്ണിലിരുട്ടു
കയറ്റുന്ന
വെളിച്ചതിന്‍റെ മുന
മുറിവ്
O
വിശ്വാസം
കഅബയിലേക്കോ
കര്‍ബലയിലേക്കോ
മുഖം തിരിക്കേണ്ടതെന്നറിയാത്ത,
ആകാശത്തിനു ചുവട്ടിലെ
-ക്ഷമിക്കണം
അമേരിക്കക്കു
ചുവട്ടിലെ അനിശ്ചിതത്വം
-ഒന്നുകൂടി ക്ഷമിക്കണം
നിശ്ചിതത്വം

മഴപ്പൊതി

മഴക്കാലം
തലയില്‍ ചൂടുവാന്‍
അനിയത്തിക്കൊരു
ഫോറിന്‍ കുട
കൊടുത്തയക്കണം.

വീട്ടിലേക്കുള്ള
വിളിയില്‍
മഴ
പെയ്തിറങ്ങി.

നാലു മണിക്കുള്ള
ലോങ് ബെല്ല്`
തുറന്നു വിടുന്ന
കുടകളുടെ കാട്ടിലെ
പണ്ടത്തെ
മഴപ്പൊട്ടനുണര്‍ന്നു.

ഇടവപ്പാതിയില്‍ നിന്ന്`
ഒരു പൊതി
കൊടുത്തയക്കുമോ..
.........
.........
നല്ല മഴയാണ്
നീ പറയുന്നതൊന്നും
മനസ്സിലാവുന്നില്ല.
പിന്നെ വിളിക്കുമോ നീ,
ലൈന്‍ കട്ടായി.

കോടതിയലക്`ഷ്യം

Wednesday, June 13, 2007

ചിരി മുറിയില്‍ വിശ്രമത്തിലായിരുന്നു.
ഒരു
കിനാവ്
അന്നേരം
അതിനായി കൊണ്ടുവരപ്പെട്ടു.

കട്ടില്‍
ഒന്നു കരയുക മാത്രമുണ്ടായി.
ചുറ്റും കുതറിയോടുന്ന
കിനാവിന്‍റെ നിലവിളി കേട്ട്.

ഒരു കട്ടിലിന്`
ഒറ്റക്കൊന്നും ചെയ്യാനാവുകയില്ല.
ഒന്നു തെളിവു പറയാന്‍ പോലും.

പിഞ്ഞിത്തുടങ്ങും മുമ്പേ
പൊട്ടിപ്പോകുന്നതിന്‍റെ നൊമ്പരത്തില്‍
‍തുന്നലിന്‍റെ നൂലിഴകളും
ചെറുത്തു നോക്കി.
ഉടുപ്പുകള്‍ക്ക്
അഴകിനെയും അഴുക്കിനെയും
കാണിക്കാനേ ആവൂ.
തടുക്കാനാവില്ല.

കിനാവ് അപ്പോഴും അതേ നിലവിളി.
ചിരി പഴയ ചിരിയും.

വര്‍ക് ഷീറ്റ്:

എന്നതു തിരുത്തിയാണോ
കിനാവെന്നു വരുത്തിയത്
എന്നറിയാന്‍
അന്യദേശത്തെ
രാസപരിശോധനാ മുറിയില്‍
‍അയക്കപ്പെട്ടിരിക്കുന്നൂ
കവിത.

അബറ

2007 ജൂണ്‍ 7

കടവത്ത്
ബര്‍ദുബയില്‍ നിന്നും
വരാനുള്ള
ചങ്ങാതിയേയും കാത്ത്
അങ്ങനെ നില്‍ക്കുമ്പോള്‍
അബറയുടെ മരപ്പലകമേല്‍ നിന്ന്
ഒരു നൂറിന്‍റെ നോട്ട് കിട്ടി.

വല്ലാതെ മുഷിഞ്ഞിരുന്നു
സൂര്യകോപം
ഇത്ര കടുപ്പത്തില്‍
ആദ്യമേല്‍ക്കയാലാകണം.

ഒരരുക്ക്
തനിച്ച് വിമ്മിട്ടപ്പെട്ടിരിപ്പായിരുന്നു
കടല്‍ കടന്നതോടെ
ഉള്ള വിലയും പോയതിന്‍റെ
ഖേദത്തിലാകണം.

എടുത്ത്
ഒന്നുരണ്ടുവട്ടം
തിരിച്ചും മറിച്ചും നോക്കിയിട്ടേ
എന്നോടും പരിചയം ഭാവിച്ചുള്ളൂ.
എടുത്തുനോക്കിയ ഒരുപാടുപേര്‍
ഉറുപ്പികയെന്നോ
ഉലുവയെന്നോ
വായിക്കേണ്ടതെന്നറിയാതെ
കിട്ടിയേടത്തു തന്നെ ഉപേക്ഷിച്ചു പോയതല്ലേ
അതിന്‍റെ കോപം കാണും.

ഗാന്ധിയെ അറിയും എന്നു പറഞ്ഞപ്പോള്
കൂടെപ്പോരാന്‍ കൂട്ടാക്കി.
ഊന്നുവടി കളഞ്ഞു പോയൊരു
കാരണവരുടെ
ചാഞ്ചല്യത്തോടെ.

ഇപ്പോഴെന്‍റെ കൂടെ നില്‍ക്കുന്നു
ഒരു സഹായത്തിന്,
നാട്ടില്‍ നിന്ന് വന്ന
സച്ചിദാനന്ദന്‍ കവിതകളുടെ
മൂന്നു വാള്യങ്ങളുള്ള സമാഹാരത്തില്‍
‍അടയാളമായി വര്‍ത്തിക്കുന്നു

കേട്ടെഴുത്ത്

കഴിഞ്ഞ കാലത്തെപ്പറ്റി
തത്വ വിചാരങ്ങളിൽ മുഴുകി
സ്കൂൾ മുറ്റത്തെ നാട്ടുമാവും
മറ്റേ കൊള്ളിലെ പുളിമരവും
ഇംഗ്ലീഷ് മീഡിയം കുട്ടികളെ
വാടകവണ്ടികള്‍ കൊണ്ടു പോകുന്നത്
ഇടം കണ്ണിട്ട് നോക്കി ഗവൺമെന്റ് എല്പിയും.

പലവട്ടം പ്ലാനിട്ടതാണവരു
കുട്ടികളില്ലാത്ത തക്കംനോക്കി
മേൽക്കൂരയെ താഴെയിറക്കി
ക്ലാസുകളിലെ ബെഞ്ചിലിരുത്തി
നാട്ടുകാരെ ഒരു പാഠം പഠിപ്പിക്കണം.

കുട്ടികൾക്കൊപ്പം കേട്ടെഴുതിയ
ചുമരുകൾ സമ്മതിക്കുന്നില്ല,
അതുകൊണ്ടിന്നും ബാക്കിയുണ്ട്
ബോഡുപോലുമില്ലാതെ ഒരോടുപുര.

ജെ.സി.ബി

ഇത്രയുമാണുണ്ടായത്
ഒരു രാവിലെ
വീട്ടിലേക്കു പോരുന്ന
ഇടവഴിയില്‍
മഞ്ഞ നിറത്തിലൊരു
ഹിംസ്ര ജന്തു പ്രത്യക്ഷപ്പെട്ടു
അതോടെ കുണ്ടനിടവഴി ഒരുവകയായി
ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമായി
നിരത്തിലൂടുള്ള അതിന്‍റെ
ജൈത്ര യാത്രകള്‍ കണ്ട്
നാട്ടുകാര്‍ വശംവദരായി

കുട്ടികള്‍ കാറുകളെ വിട്ട്
ജെ.സി.ബി വേണമെന്ന് കരയാന്‍ തുടങ്ങി
കുന്നുകള്‍ കുഴികള്‍ കുളങ്ങളെല്ലാം
ട്രിപ്പര്‍ ലോറികളിലേക്കെടുത്തു വെക്കുകയാണത്
ദിവസവും

അതിന്‍റെ ഉടമ ആനക്കാരന്‍റെ ഗമയില്‍
പല ചാലുകള്‍ നടക്കുന്നു

ഇപ്പോള്‍
രാവിലേയും
വൈകുന്നേരവും
അങ്ങാടിയിലൂടതിന്‍റെ എഴുന്നള്ളത്തുണ്ട്
അമ്പലത്തിലെ
തിറ മഹോല്‍സവത്തിലെ
എഴുന്നള്ളിപ്പു മാത്രമേയുള്ളൂ ബാക്കി
ഇടയില്ല മദമിളകില്ല
തുമ്പിക്കൈക്കാണെങ്കില്‍
ആനയേക്കാള്‍ പൊക്കം

സ്ര്ഷ്ടിപ്പില്‍
ദൈവത്തിനു നേരിട്ടു പങ്കില്ലാത്തതാവണം
ബാധകമായ പ്രക്ര്തി നിയമങ്ങളില്ല
ജീവനില്ല ജീവനുള്ളതെല്ലാതിനോടും ഈറ
നിറം പഴുത്തു വീഴുന്ന ഇലകളുടെ മഞ്ഞ
അതുകൊണ്ട് പച്ചപ്പുകളോടാണ്പക

ഇന്നലെ
ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം
ടിവിയിലും വന്നു
ഭരണ കക്ഷിക്കിന്നത്
അരുമയായ വളര്‍ത്തു മ്രിഗം
പ്രതിപക്ഷത്തിനു പ്രതിയോഗി
മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തും
തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ പൊളിക്കും
അഭേദ്യ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും
മുന്നണികള്‍ ക്ക് ഭാവിയുടെ ഘടകകക്ഷി
അടുത്ത തിരഞ്ഞെടുപ്പിന്
വോട്ടു ചോദിച്ച് വീട്ടുവാതില്‍ക്കല്‍
ഒരു ജെ.സി.ബി വരും
ഉറപ്പ്

ദേര

ആക്സിലറേറ്ററില്‍ നിന്നും
കാലെടുക്കാതെ
കാതില്‍ നിന്നും
ഫോണെടുക്കാതെ
ഒത്തു കിട്ടിയാല്‍
ഒരാളെ
ഇടിച്ചു കൊല്ലാമെന്ന ശ്രദ്ധയോടെ
വണ്ടിയോടിച്ച് കൊണ്ടിരുന്ന
കൂട്ടുകാരന്‍
പറഞ്ഞു
ദേ

ചുറ്റുമുള്ള
ഒട്ടിനില്‍ ക്കുന്ന
മഹാസൌധങ്ങളില്‍ നിന്നും
ഒലിച്ചിറങ്ങുന്നത്
മാത്രം കണ്ടു
ചോ

എന്‍റെ മുമ്പേ വന്നവരുടെ ചോര

ഉമ്പാച്ചി പോകുന്നു

ബഹുലോക വാസികളേ,
ശനിയാഴ്ച
ഞാന്‍ ദുബായിക്കു പറക്കും....
ചിറകൊടിയാതെ
കാക്കാന്‍
ദൈവത്തെ തന്നെ വിളിക്കുക
എന്നൊരപേക്ഷ മാത്രം

കവിത പോലെ
കുറേ
ഉള്ളിലെഴുതീട്ടുണ്ട്
ഒരിരിപ്പിഠമായാല്‍ ബ്ലോഗിത്തുടങ്ങാം
ശരീന്നാല്‍..................

വിരലെഴുതിയത്


നഖങ്ങള്‍
ഇര പിടിക്കുന്നില്ല
എന്നാലും വേണം
വ്രണമായാല്‍
ഞെക്കിപ്പൊട്ടിക്കുന്നതിന്.

ചുര മാന്താറില്ല
എന്നാലും വേണമസ്ഥികള്‍
വിയര്‍പ്പായാല്‍
തുടച്ചെടുക്കുന്നതിന്.

പേടിക്കേണ്ടതില്ല ഞങ്ങളെ
എഴുന്നേല്‍ക്കുന്നത്
തോണ്ടി വിളിക്കുന്നതിനും
ചൂണ്ടിക്കാട്ടുന്നതിനുമാണ്;
ചൂണ്ടുവിരല്‍ എന്നു പറയും.

ഒത്തു നില്‍ക്കുന്നത് ഒരുറപ്പിന്,
മനുഷ്യരുടെ കയ്യിലല്ലേ ദൈവം മുളപ്പിച്ചത്.
ഒറ്റക്കൊരു തീരുമാനവും എടുക്കാറില്ല,
അടുത്തടുത്താണെങ്കിലും താമസം ഒറ്റക്കൊറ്റക്ക്.

ക്ഷണികം


നിന്നിടത്തെല്ലാം
ഇണ ചേരാനുള്ള
ഒരു ക്ഷണം
ഇട്ടേച്ചു
പോവാറുണ്ടെന്ന്
ഒരു മണം പരന്നു

അലസത അടര്‍ത്തിയിടുന്ന
ഷാളറ്റം
ഞെക്കിപ്പൊട്ടിക്കാന്‍
വിട്ട
ഒരു മുഖക്കുരു
വളവു വെട്ടിക്കുന്ന
ബസ്സിനൊപ്പിച്ചുള്ള
ആട്ടവുമിളക്കവും
കണ്ടു നിന്നവരെപ്പോഴും
ഒന്നു ക്ഷണിക്കപ്പെട്ട പോലെ
പരുങ്ങി

വളവില്‍ കൊന്ന
പൂത്തു നിന്നിരുന്നു
അതിനുമപ്പുറം
കോട്ടുവായ കൊണ്ട്
തുറന്നു വിടപ്പെട്ട
ഒരു വിരസത
ഒന്തമിറങ്ങി വന്നിരുന്നു
അതു കണ്ട് ചിരിച്ച്
മുണ്ടിന്‍റെ
മടക്കിക്കുത്തഴിച്ച്
കൊന്നച്ചോട്ടിലിട്ട
പോസ്റ്റ് തൂണിലിരിക്കാന്‍
ഓങ്ങുമ്പോഴാണ്
പറഞ്ഞു കേട്ട നോട്ടം
എതിരേ വന്നത്

വഴിനീളെ
കുറേ നോട്ടങ്ങളിറങ്ങി വന്നു
കണ്ണു കൊണ്ടെങ്കിലും
ഒരു ബന്ധം
സ്ഥാപിക്കാനാകുമോ
എന്നു നോക്കി നിന്നു

അങ്ങനെ നില്‍ക്കുമ്പോള്‍
ഓട്ടോ വന്നു
അടുത്തടുത്തിരുന്ന്
പുറപ്പെട്ടു
അങ്ങാടീല്‍
ഒരിടത്തിറങ്ങി
മരുന്നു ശാപ്പിനു
മുന്നില്‍
പച്ചക്കറിപ്പീടികക്കരികെ
ക്ഷണം കാത്തു
നില്‍ക്കുന്നവരെ കണ്ടു

മീന്‍ ചാപ്പയില്‍ വെച്ച്
പിന്നെയും
നോട്ടമിട്ടു
ക്ഷണിച്ചില്ല
ചത്ത മീനിന്‍റെ
കണ്ണു കിള്ളി നോക്കിയിട്ട്
മീന്‍ വാങ്ങാതെ
ഇറങ്ങിപ്പോയി
തല്‍ ക്ഷണം...

വെട്ടി ഒട്ടിച്ചത്

കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു

കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു

പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി

നടപ്പ്

മുറിയില്‍
ഒറ്റക്ക്
വെറുതേയിരുന്നു
മടുത്ത
ഒരു മുഷിപ്പ്
ഷല്‍ഫില്‍ കയ്യിട്ട്
ഒരു ബുക്കിനെ
പിടിച്ചു
കൊണ്ടുവന്നു

തുറക്കേണ്ട
താമസം
ഒരു ക്ഷമ
ഒറ്റച്ചാട്ടത്തിന്
ഇറങ്ങിയോടി
പിന്നെ
മുറ്റത്തു
വന്ന്
നിന്ന്
ഒന്നു നടന്നു വരാന്‍
വിളിക്കുകയുണ്ടായി
അങ്ങനെ വായന നടന്നുവന്നു

ഹോം വര്‍ക്ക്

എനിക്കിവിടെ തിരക്കാണ്
രാവിലെ
എഴുന്നേറ്റാല്‍
രാത്രി
പന്ത്രണ്ട് മണി
അടുപ്പിച്ചാവും കിടക്കാന്‍
വീട്ടിലെ
ചെറിയ പണിയൊക്കെ
തീര്‍ത്തിട്ടാണ്
ഒമ്പത് മണിയാകുമ്പോള്‍
ക്ലാസിനു പൊകുക
....................
അതിനിടക്ക്
മോളേയും അയക്കണം
ക്ലാസ് നാലു മണി വരേയാണ്
അഞ്ചു മണിയാകും
വീട്ടിലെത്താന്‍
പിന്നെയുമുണ്ടാകും
എന്തേലുമൊക്കെ പണികള്‍
അതിനു ശേഷം
അലക്ക്
അടിച്ചുവാരല്‍ ഒക്കെ വേറെയും

ഒന്നും
ചെയ്തിട്ടില്ലേലും
ആരും
ഒന്നും പറയില്ല
എന്നു കരുതി മടിച്ചിയാകാന്‍ പറ്റുമോ
അതു കൊണ്ട്
ചെറുതായെന്തെങ്കിലുമൊക്കെ
കാട്ടിക്കൂട്ടിയെങ്കിലും വെക്കും

സന്ധ്യയായാല്‍ പിന്നെ
കുട്ടികളെ പടിപ്പിക്കലും
എന്‍റെ പടിത്തവും ഒക്കെക്കൂടി നടക്കണം
അതിനിടെ
വല്ലവരും പ്രത്യേകിച്ചു
വീട്ടില്‍ വന്നാലോ
മറിഞ്ഞതു തന്നെ
തകിടം
..............
രാത്രി ഭക്ഷണത്തിനു ആളുണ്ടാകും
എന്നൊരു
കോളില്‍ തീരും അറിയിപ്പ്

മാവു കുഴച്ചും
ചപ്പാത്തി പരത്തിയും
നടുകുഴയും

വല്ലപ്പോഴും
നിന്നെപ്പോലൊരാള്‍
വന്ന്
എന്‍റെയീ തിരക്കുകള്‍
കൂട്ടിവായിക്കുമെന്ന്
കണക്കു കൂട്ടിയിട്ടുണ്ട്
വളരേ മുമ്പേ....

ഗുഡ് നൈറ്റ്

പെരുമഴ
തോര്‍ന്ന
മൌനം
വിളിച്ചപ്പോള്‍
ഇറവെള്ളം
ചവിട്ടി
പനി വന്നു

കരിമ്പടത്തിനുള്ളിലെ
ഇരുട്ടില്‍
ചൂടും തണുപ്പും
കെട്ടിപ്പിടിച്ച്
കിടന്നുറക്കമായി

ജ്വര മൂര്‍ച്ച
ചോരയും
മാംസവും
ഊറ്റിക്കടഞ്ഞു
ഉഷ്ണമേഘമായി
ഞാന്‍

പനി
ആയിരത്തി
രണ്ടാമത്തെ രാവുമായി

രാക്കഥ കഴിഞ്ഞ്
പാതിര
മയങ്ങിയപ്പോള്‍
പനി
കാതിലോതി
''ഗുഡ്നൈറ്റ്''

ആദ്യപകല്‍

ആദ്യരാത്രി
പോലെ
പേരെടുത്തിട്ടില്ല
അവിവാഹിതരായ
ചെറുപ്പക്കാരെ
കൊതിപ്പിച്ചും
പ്രതിശ്രുത
വധുക്കളെ
പേടിപ്പിച്ചും
കഥകളില്‍ വളര്‍ന്നിട്ടില്ല

നേരം
വെളുത്ത കാരണം
രഹസ്യത്തിന്‍റെ
മൂടുപടവുമില്ല മുഖത്ത്

പുലരും
മുമ്പെണീറ്റ്
അഴിഞ്ഞ
പൂമുടിക്കെട്ടുമൊതുക്കി
അവള്‍
പുറത്തു കടന്നിരിക്കും

ഇന്നു കൂടി
കഴിഞ്ഞിട്ട്
പോകാമെന്ന്
ഉമ്മ പിടിച്ചു നിര്‍ത്തിയ
കുടുംബക്കാരൊക്കെ
പൊകാനൊരുങ്ങുകയാവും
അലക്കിനും
തുടപ്പിനുമുള്ള
തിടുക്കത്തിലാവും വീട്

പിറ്റേന്നെങ്ങും പോക്ക്
നടപ്പില്ലത്തതിനാല്‍
കുറച്ചധികം ഉറങ്ങാം
അതും കഴിഞ്ഞാല്‍ പിന്നെ,
എഴുന്നേറ്റ്
എങ്ങനെ
പൂമുഖത്തു വരും

കള്ളച്ചിരി
കത്തിച്ചു
നില്‍ക്കുന്ന
പകല്‍വെളിച്ചത്തെ
എങ്ങനെ എതിരേല്‍ക്കും

ആദ്യപകല്‍
ഒരൊത്തുകളിയാണ്
അറിഞ്ഞു കൊണ്ടുള്ള
ഒരൊളിച്ചു കളി.

ഓവുപാലം

ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി
നിരപരാധികളെന്നു കണ്ട്
പറഞ്ഞയച്ചു


ഓവുപാലത്തിലിരുന്നല്ലേ
ഞങ്ങള്‍
കുട്ടികളല്ലാതായ കാര്യം
നാട്ടുകാരെ അറിയിച്ചത്,
പ്രായ പൂര്‍ത്തിയെത്തിയെതിന്‍റെ
തെളിവായി
ഓരോരോ
ആലോചനകളും
ഉണര്‍ച്ചകളും
തളിര്‍ത്തു തുടങ്ങിയത്,
പെണ്ണും കൊണ്ട്
ബ്രോക്കര്‍മാര്‍ വന്നത്,
എന്തിന് ലോക സമാധാനത്തെക്കുറിച്ച്
അപ്പു മാഷ് ക്ലാസ്സെടുത്തത്,
കുടിച്ച കള്ള്
മാഷിന്‍റെ വയറ്റില്‍ കിടക്കാതെ
കട്ടിവാക്കുകള്‍ക്കൊപ്പം
നിലത്തെത്തിയത്,
തിറക്കും നേര്‍ച്ചക്കുമുള്ള
വരവുകള്‍ക്ക്
നാരങ്ങവെള്ളം കൊടുത്തത്..
എന്നിട്ടും
ഇന്നലെയാന്ന്
തോന്നുന്നു
ഓവുപാലത്തിലിരുന്ന
മൂന്നാലാളുകളെ
പോലീസ്
പിടിച്ചു കൊണ്ടുപോയി

അല്ല
പോലീസ് പറയുന്നതിലും
ഇല്ലേ ന്യായം
കഴിഞ്ഞആഴ്ച

ഓവുപാലത്തിലിരുന്നതല്ലാതെ
കുഞ്ഞിമോന്
വെട്ടേറ്റതിനു
എന്താ വേറെ കാരണം?

ആകമാനം

തലക്കു മീതെ
അര്‍ദ്ധവൃത്താക്റ്‌തിയില്‍
ഒരു മേലാപ്പാണ്`
ഗ്രാമത്തിലെ ആകാശം

കണ്ണില്‍ കുത്തുന്ന
ഒരു സൂര്യനാണവിടത്തെ
താമസക്കാരന്‍

അയാള്‍ ക്ക്
ഗ്രാമത്തിലുണ്ടായിരൂന്നു
പച്ചയില്‍ മണ്ണു പുറ്റുകുത്തിയ
ഒരു പുല്‍ത്തകിടി

അവിടേക്ക്
കതകു തുറന്നിരുന്നു
എല്ലാ കാതുകളും
അവിടേക്ക്
കളിക്കാന്‍ വന്നിരൂന്നു
എല്ലാ കുട്ടികളും

ഇന്നലെ
ഒരു മണ്ണു മാന്തിയന്ത്രം
എല്ലാം കണ്ടു വച്ചു പൊയിട്ടുണ്ട്

മാനം
കമാനം
ആകെയുള്ളതു മാനം
എന്നൊക്കെത്തോന്നുന്ന
ഈ പ്രായത്തിലും
പഴയ മേലാപ്പാണ് ആകാശം

ആ കമാനത്തിനു
കുറുകെ കെട്ടിയ
സമരപ്പന്തലാണ്
ഗ്രാമം

അടുത്ത വീട്

ചായക്കോപ്പയുടെ
രൂപത്തിലുണ്ടാക്കിയ
വാട്ടര്‍ ടാങ്കിനു കീഴെ
വൈകുന്നേരത്തെ
വിശ്രമത്തിലാണ്
ആളില്ലാത്ത വീട്

ഒറ്റക്കിരുന്നു
മുഷിഞ്ഞിട്ട്

കാട്ടിലേക്കു
തന്നെമടങ്ങിയാലോ
എന്നാലോചിക്കുന്ന
ഒരുമരത്തിന്‍റെ
കയ്യോ കാലോ ആയിരിക്കണം
വാതിലും ജനലും

ഒരു കൂര്‍ക്കം വലിയോ
അടക്കംപറച്ചിലോ
കേള്‍ക്കുന്നതിന്
അപ്പുറത്തെ
വീട്ടിലേക്ക്
ജനല്‍ തുറന്നിട്ടുണ്ട്
ഒരു മുറി

കുഞ്ഞിലകള്‍

കാറ്റു
പറഞ്ഞു
വാ
കുറച്ചു
പറന്നു നടക്കാം
ഞാനില്ല
ഞാന്‍
മുളച്ചു പോയി
കണ്ടില്ലേ
എന്‍റെ വേരുകള്‍
എന്‍റെ കുഞ്ഞിലകള്‍

o
oo
ooo
oooo
ooooo
000000
0000000
00000000
000000000
0000000000
55
മണികളുള്ള
അബാക്കസ് സ്ലേറ്റില്‍

എഴുതാന്‍
ആച്ചിയുടെ
ശ്രമം

പച്ചപ്പനംപട്ടയും
പാപ്പാനും
അടുത്തില്ലാത്ത
കറുപ്പില്‍
തുമ്പിക്കൈ
പൊക്കി
സലാംവെച്ചു
നില്‍ക്കനാണ്
ആയുടെ
ശ്രമം

രണ്ടാമത്തെ
അക്ഷരം
തന്നെ
തെറ്റിച്ചതിന്
ചെവി
പിടിക്കുമോയെന്ന്
വട്ടം പിടിക്കുകയാണാച്ചി

മോളുടെ
ആ വേണോ
ആന വേണോ
എന്നൊരു
വാരിക്കുഴിയിലാണ്
വീട്ടുകാരി

പുതിയ കളിക്കാരന്‍

ഒരുത്തിയെ
പിറകിലിരുത്തീട്ട്
ഒരുത്തന്‍
റോഡിന്‍റെ
ഒത്ത നടുവിലൂടെ
പറപ്പിച്ചു പോയി

ഷട്ടര്‍ പൊക്കി
ഉള്ളിച്ചാക്കും
ഉപ്പുപെട്ടിയും
പുറത്തേക്കിറക്കുന്നതിനും

തല പോയി
മുലകള്‍ സ്ഥാനക്കയറ്റം നേടിയ
ബൊമ്മകള്‍ക്ക്
ചുരിദാറു ചുറ്റുന്നതിനും

എവിടെ നിന്നെന്നില്ലാതെ
ഓട്ടോറിക്ഷകള്‍
ഓരോന്നായി വന്ന്
വരി ചേരുന്നതിനുമിടയില്‍

അങ്ങാടി
മൊത്തം
അടക്കം പറഞ്ഞു
പുതിയ കളിക്കാരനാല്ലേ..
പടച്ചോന്‍..കാത്തു..

ഉച്ചയൂണിന്
വീട്ടില്‍ പോയി
മടങ്ങുന്ന
അറബി മാഷിന്‍റെ
തോളില്‍
ജമാഅത്തെ ഇസ്ലാമിയുടെ
ജില്ലാ സമ്മേളനത്തിന്‍റെ
ഫ്ലക്സ് ബോഡിലിരുന്ന
ഒരു കാക്ക തീട്ടമിട്ടുകൊടുത്തു

കക്ക തൂറുന്നതല്ല
തൂറിക്കഴിഞ്ഞിട്ട്
അതിന്‍റെ ഒരു നോട്ടമുണ്ട്
ഉദ്ദിഷ്ട സ്ഥാനത്ത്
എത്തിയോ എന്നറിയാനായിട്ട്
എന്നൊരഭിപ്രായത്തില്‍
ഉച്ചനേരം പോയി
വൈകുന്നേരം വന്നു

കട
തുറക്കുന്നേരം
ബൈക്കു പോയതിന്‍റെ
എതിര്‍ ദിശയിലേക്ക്
അങ്ങാടി
ഉറങ്ങാന്‍ പോകുന്നേരം
ഒരാമ്പുലന്‍സ്
പോയി

അങ്ങാടി പിറ്റേന്നും
ഓരോന്ന്
അടക്കം പറഞ്ഞു

പിറകിലിരുന്ന
പെണ്‍കുട്ടിയെപ്പറ്റി
ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല
മരിച്ച വീട്ടിലായാലും
ആശുപത്രിയിലായാലും
അവളിനി ഒറ്റയാണ്

ജീപ്പ്

അവതാരിക

ജീപ്പാണ്
ഞങ്ങളുടെ
ദേശീയ മൃഗം,
അങ്ങാടി
ആശുപത്രി
ഭാര്യാവീട്
വലിയ ഖബര്‍സ്ഥാന്‍
ഏതു ഭാഗം കൊള്ളേയും
അതിന്‍റെ നാലു കാലുകള്‍
വലിഞ്ഞു നടന്നു.

പോക്ക്
വരവ്
തീറ്റ
കുടി
പ്രണയം
മംഗലം
ഭോഗം
രോഗം
പ്രസവം
മരണം
കണ്ണോക്ക്
നടത്തിപ്പ്
ഏതും അതിന്‍റെ വക.

o
ഒന്ന്

കല്ലു തട്ടി
കാലു വേദനിക്കുമോ
എന്ന്
സങ്കടപ്പെട്ടാണവളെ
ആദ്യമാദ്യം
കയറ്റിയത്,

കാലു തട്ടി
മണ്ണിനു
നോവുമോ
എന്നാലോചിച്ച്
പിന്നെപ്പിന്നെ...
o

മൂന്ന് കുട്ടികളുമായി
ബദ്ധപ്പെട്ടു
പോകുന്നവളെ
വിശദമാക്കാനാണ്
ചങ്ങാതിയുടെ ജീപ്പ്
പഴങ്കഥയുടെ
കെട്ടഴിച്ചത്

പന്ചറായ
ടയറൊട്ടിക്കാനാണ്
നിര്‍ത്താതെ
ഓടിക്കൊണ്ടിരിക്കുന്ന
അത്
ഇടക്കിങ്ങനെ
ഒന്നു നിന്നു തരാറുള്ളത്

ഇപ്പോള്‍


പൂവിന്‍റെ
നിറമായിരുന്നു
ഉടുപ്പിനും
അതിനോട് ചേര്‍ന്ന നിറം

ചുറ്റിലും
മുള്ളിന്‍റെ
നോവായിരുന്നു
ഉള്ളിലതു
ചുമക്കുന്നതിന്‍റെ മൌനവും

അനേകം
വരികള്‍ കൊണ്ട്
നിനക്ക്
വട്ടത്തിലൊരു വേലി കെട്ടി
എന്‍റെ മുറ്റത്തു
പൂത്തു നില്‍ക്കണേയെന്ന്
പ്രാര്‍ത്ഥിക്കുകയായിരുന്നു

പൂനുള്ളിപ്പോയ
ഒരു കുട്ടിയായാല്‍ മതിയെന്നു നീ
പൂവിടലുകള്‍ക്ക്
കൂട്ടിരിക്കണം
എനിക്കെന്നു ഞാന്‍

ഇപ്പൊള്‍
എന്‍റെ മോഹം
നിന്‍റെ കുഞ്ഞായി
പിറക്കണമെന്നാണ്

വൈകുന്നേരത്തെ വട


ഉച്ച
കഴിഞ്ഞാല്‍
കണ്ണാടിക്കൂട്ടിലെ
വടക്ക്
ഒരു കുഴപ്പമുണ്ട്
നടുക്കുള്ള
വട്ടത്തിലുണ്ടാകും
വടയാണെന്നൊരു
മുന്നറിയിപ്പ്

പിന്നെ
വിശപ്പിനും
മുഷിപ്പിനുമൊന്നും
അതിനെ
സഹിക്കാനാവില്ല
വൈകുന്നേരം.

ശാരീരികം എന്ന തുടര്‍ നോവലിന്‍റെ ഒരാഴ്ചത്തെ ഭാഗം


കഥ ഇതുവരെ-

ഒരു ഹൃദയം
സുഹൃത്തിന്റെ പേരുമറന്ന്
ശരീരത്തില്‍ നിന്ന്
പുറത്തു കടന്ന്
തെരുവില്‍ നടന്ന്
ആകാശവാണിയില്‍ ചെന്ന്
പത്രമാപ്പീസുകള്‍ കയറി
പടവും പരസ്യവും കൊടുത്ത്
പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു

പിറ്റേന്ന്
പോസ്റ്റാഫീസുകളില്‍ അന്വേഷിച്ച്
പോലീസ് സ്റ്റേഷനുകളില്‍
പരാതി എഴുതിക്കൊടുത്ത്
കാണുന്നവരോട് പേരുചോദിച്ച്
സുഹൃത്തിന്റെ പേരതെന്ന് സംശയിച്ച്
സ്വയംപരിചയപ്പെടുത്തി
സുഹൃത്തതല്ലെന്നുറപ്പു വരുത്തി,

റയില്‍വേ സ്റ്റേഷനില്‍
റിസര്‍വേഷന്‍ ലിസ്റ്റുകള്‍
പലവട്ടം പരിശോധിച്ച് നോക്കി
കാത്തിരിപ്പ് മടുത്തിരിപ്പായപ്പോള്‍
കാഴ്ചപ്പതിപ്പുകള്‍ വാങ്ങിമറിച്ചു
വരികള്‍ക്കിടയില്‍
കടന്നുപോകുന്ന വണ്ടികള്‍വായിച്ചു
ഇറങ്ങുന്നവരേയും കയറുന്നവരേയും
കണ്ണാലുഴിഞ്ഞു
സ്ത്രീകളെ ഒളിഞ്ഞും
ഒപ്പമുള്ളവരെ തുറിച്ചും നോക്കി.

(തുടര്‍ന്ന് വായിക്കുക)
ഒരു സുഹൃത്ത്
ഹൃദയം കടന്നുകളഞ്ഞ ശരീരവുമായി
അവസാനം ആശുപത്രിയിലെത്തി,
ആളില്ലാത്ത ഒരു ഹൃദയം
പൊതിഞ്ഞു വാങ്ങി;
ഇറങ്ങിപ്പോകുന്നത് പേടിച്ച്
ശരീരത്തിലടച്ചിട്ടു.

അന്ന്
ഒരു ഹൃദയം തിരിച്ചെത്തി
ഒറ്റക്ക് 
(തുടരും)

ഗാര്‍ഹികം

മുറ്റത്ത്
വെളുത്ത
നിറത്തില്‍
കറുത്ത
പാടുള്ളൊരു
മരമുണ്ട്

ഇംഗ്ലീഷ് മരം
എന്നാണതിനെ
വീട്ടില്‍
വിളിക്കുന്നത്

അതിന്‍റെ
കൂട്ടത്തിലുള്ളതൊന്നും
ഇപ്പോഴില്ല
എന്നാണ് കേള്‍വി

അടുത്തു
ചെന്നുനിന്നാല്‍
കാണാം
ദേഹത്തു
ചൂടുകുത്തിയ
പലപല ചിത്രങ്ങള്‍

ആട്ടിന്‍കുട്ടി
ചിരട്ട കത്തിച്ചിടുന്ന
ഇസ്തിരിപ്പെട്ടി
അരിഷ്ടത്തിന്‍റെ കുപ്പി
വീട്ടിലിപ്പോള്‍
ഉപയോഗത്തിലില്ലാത്ത
പലതും
ഒരു കിളിയും

അവധിക്കു
ചെന്നപ്പോള്‍
അനിയന്‍റെ
ബൈക്കിനു
വഴികൊടുത്ത്
ഇംഗ്ലീഷ് മരം
സ്ഥലംകാലിയാക്കിയ
ഒഴിവു കണ്ടു
മുറ്റത്ത്

നഷ്ട പ്രദേശങ്ങള്‍

സ്കൂളിലേക്ക് പോകുന്ന വഴിക്ക്
ഒരിടത്തും
സ്കൂളിലേക്ക് പോയ വഴി കാണാനില്ല.

മെല്ലെ മെല്ലെയെന്ന്
പതുക്കെയാക്കീട്ടും
കണ്ണ് വളവുകളാകെ
തപ്പിപ്പോയി നോക്കീട്ടും
കണ്ടില്ല പഴയ വഴി.

വീഴുമെന്നു ഭയന്ന 
കനാലിന്‍റെ കിണര്‍വട്ടം 
വാപിളർത്തിക്കാട്ടി
കുത്തുമെന്ന് നിവര്‍ന്ന 
കൈതോലകളുടെ കുടുംബം 
കൈകൾ മലർത്തി
മറ്റു പലരേയും കണ്ടില്ല
വഴി
എങ്ങു പോയെന്ന് ചൊദിക്കാന്‍.

റോഡ് റോട്ടുമ്മലും 
അങ്ങാടി അങ്ങാടിയിലും
തന്നെയുള്ള പോലെ
സ്കൂളിലേക്കുള്ള വഴിയും
അവിടെത്തന്നെ കാണുമെന്ന്
കരുതിയതായിരുന്നു.

പകരം കണ്ടത്
1986 ജൂണ്‍ മാസത്തിലെ
രണ്ടാം തിയ്യതി
പത്തു മണി നേരം
ഒന്നാംക്ലാസ്സില്‍ പുതുതായിച്ചേര്‍ന്ന
കുട്ടിയെയും കൊണ്ട്
കരയല്ലേ എന്ന് തലോടി നില്‍ക്കുന്നത്

തൊട്ടടുത്തുണ്ട്
മഞ്ഞക്കസവുള്ള
വെള്ള സാരിയും ചുറ്റി കദീശട്ടീച്ചര്‍.

കുട്ടീ..,
സ്ഥാനങ്ങളോക്കെ സ്ഥലംവിട്ടാലും
സമയം യഥാസ്ഥാനത്തു നില്‍ക്കും

ശരിക്കും
നോക്കിയാല്‍ കാണും

ബിര്‍ളാ മന്ദിരത്തിന്‍റെ*
മുന്നിലിപ്പോഴും
തോക്കു പിന്നിലൊളിപ്പിക്കുന്ന
മറ്റൊരു
പത്തു മണി നേരം,

ജര്‍മനിയിലെ
ഒളിമ്പിയാ സ്റ്റേഡിയത്തിലുമുണ്ട്*
വെട്ടാന്‍ വരുന്നൊരു
തലയോട്
വേദമോതി
ഒരു നട്ടപ്പാതിര നേരം. 
(2006)

**
​ ഗാന്ധി വധവും 2006 ലോകകപ്പിലെ സിദാൻ മറ്റരാസി കൂട്ടിയിടിയും.

വല്ല ആവശ്യവുമുണ്ടോ?

സ്കൂള്‍ വിട്ടു വന്ന്
കയ്യും മുഖവും കഴുകി
ചോറും തിന്ന് ഒറ്റയോട്ടത്തിന്
കളിക്കാനെന്ന് വീട്ടില്‍ നിന്നോടി
പോരുന്ന വഴിക്ക്
പ്രകാശനെ തല്ലിയ അജ്മലിനെ
ഗ്രൌണ്ടിലിട്ട് ചാമ്പി
നന്നായ്യിട്ട് തിരിച്ചു കിട്ടിയ
പൂശും കൊണ്ട് വരുന്നേരം കേട്ടിട്ടുണ്ട്
അന്ന് ഉമ്മ ചോദിച്ചത്
പ്രകാശന്‍റെ അമ്മ ചോദിച്ചതും

ഹെഡ്മാഷ് സ്റ്റാന്‍റപ്പ് പറഞ്ഞപ്പോള്‍
ഇരുന്നതിനു കിട്ടിയത്
കയ്യിലേറ്റു വാങ്ങിയപ്പോള്‍
അടുത്തിരുന്നവളും ചോദിച്ചു

നിര്‍ത്താതെ പോയ ബസ്സിനു
ക്ലാസിലെ കുട്ടികള്‍
കല്ലെറിഞ്ഞതിന്‍റെ പിറ്റേന്ന്
നിന്നെയങ്ങനെ
തോന്ന്യാസത്തിനു വിട്ടാല്‍ പറ്റില്ലെന്ന്
ബൈക്കില്‍ കേറ്റി
സ്കൂളില്‍ കൊണ്ടാക്കിയ
അമ്മാവനും ചോദിച്ചിട്ടുണ്ട്

അഭിനവിനെ തല്ലാന്‍ വന്ന
അനുപമയുടെ വീട്ടുകാര്‍
നെറും തലയില്‍ കെട്ടിവച്ചത് കണ്ടിട്ട്
ശ്യാമള ടീച്ചറും ചോദിച്ചു

സെക്കന്‍റ്‌ഷോ വിട്ടു വരുന്നേരം
മിഠായിത്തെരുവില്‍ തടഞ്ഞു നിര്‍ത്തി
നിങ്ങള്‍ വൈകുന്നേരത്തെ സമരത്തിനു വന്നതല്ലേ
എന്നു കുരച്ച ആപ്പീസര്‍ക്ക്
കീശയിലെ
ഐഡെന്‍റിറ്റി കാര്‍ഡ് കാട്ടി
തടി രക്ഷപ്പെടുത്തുമ്പോള്‍
പരിചയക്കരന്‍ പോലീസും ചോദിച്ചിട്ടുണ്ട്
ഏതാണ്ടിതേ വാക്യം

ഈയടുത്ത് ഇന്‍ബോക്സിലെ
sms മെസ്സേജുകള്‍
വായിച്ചുള്ള കൂട്ടച്ചിരിയില്‍ ചേരാതെ
ഹരോള്‍ഡ്പിന്‍ററുടെ
അമേരിക്കയെ പറ്റിയുള്ള
കവിത എടുത്തിട്ടു വഴിതെറ്റിച്ചതിന്
സംഭാഷണ വിദഗ്ധരായ
സഹജീവനക്കാര്‍ കോപിച്ചിട്ടുണ്ട്
ഇതേ ചോദ്യം കൊണ്ട്

അയലത്തെ ഹാജ്യാരുടെ പശു
വളപ്പില്‍ കയറി നിരങ്ങിയാല്‍
കുറ്റം ഞങ്ങള്‍ വേലി കെട്ടാത്തത്
വീട്ടിലെ കറമ്പി
അവിടത്തെ തൈ കടിച്ചാല്‍
തെറ്റ് ഞങ്ങള്‍ പശുവിനെ കെട്ടാത്തത്
എന്നായപ്പോള്‍ അനിയനുണ്ടാക്കിയ
വഴക്കു കഴിഞ്ഞതിന്‍റെ പിറ്റേന്ന്
പള്ളിയില്‍ വച്ചു കണ്ടപ്പോള്‍ ഇമാമും
കുശലം പോലെ ചോദിച്ചിട്ടുണ്ട്

നീ ചോദിക്കെന്ന് എല്ലാവരും
പിന്തിരിഞ്ഞ ദിവസം
ചോദ്യവുമായി എഴുന്നേറ്റ് നിന്നു
പണ്ടേ കുപിതനായ പ്രൊഫസറെ
വെള്ളം കുടിപ്പിച്ച
ചങ്ങാതിയോട്
ഞാനും ചോദിച്ചു പോയിട്ടുണ്ട്

ജനറല്‍ മാനേജരുടെ വിരട്ടലിനു
ചുട്ട മറുവെടി വെച്ച
പിരിച്ചുവിടപ്പെട്ട വാച്ച് മാനോട്
പ്ലാച്ചിമടയില്‍
സമരത്തിനു പോയ ചങ്ങാതിയോട്
ബുഷിന്‍റെ കോലം കത്തിച്ച പരിചയക്കാരോട്
ഞാനുമിയ്യിടെ
ഈ ചോദ്യം തുടങ്ങിയിരുന്നു

അന്നൊന്നും
തിരിച്ചു പറയാതിരുന്ന
തിരിച്ചു കിട്ടാതിരുന്ന
ഉത്തരം
കഴിഞ്ഞ വര്‍ഷത്തെ
അവസാന ദിവസത്തിന്‍റെ
തലേന്ന് കിട്ടി
ഇന്ത്യന്‍ സമയം 8.3oന്.

പായില്‍ കിടന്ന്
ചാവാതിരിക്കാന്‍

മരണം തൂക്കു കയറുമായി വന്നാലും
തൊണ്ട വരണ്ട്
നാവനങ്ങാത്ത നേരത്തും
ജീവിതത്തെ ആവിഷ്കരിക്കാന്‍
ആവശ്യമുണ്ട് വല്ലതും