Showing posts with label ഉമ്പാച്ചി. Show all posts
Showing posts with label ഉമ്പാച്ചി. Show all posts

ഉമ്മ വച്ച ചോറ്

ജീവിച്ചു പോകുന്നതിന് എന്തെങ്കിലും ഒന്ന്, ഭ്രാന്തായൊ, ബാധയായൊ വേണം.
ചില ബുക്കുകള്‍, കുറച്ചു കൂട്ടുകാര്‍, ഏതാനും സംഭവങ്ങള്‍
അടുത്ത ആഴ്ചയിലെങ്കിലും അച്ചടിച്ചു വരാനിടയുള്ള ഫീച്ചര്‍, അടുത്ത മാസാന്ത അവധി, വരുന്ന പെരുന്നാള്‍.
ഒരു മാസത്തെ അവധിക്കാലം പോലും കത്തെഴുതാമല്ലൊ കൂട്ടുകാര്‍ക്ക് എന്ന ആഹ്ലാദമായിരുന്നു.
ഇപ്പോള്‍ ബ്ലോഗായിരിക്കുന്നു ആ ഭ്രാന്തും ബാധയും.
ഒരു പോസ്റ്റിടാനായി പുലരുന്നു ദിവസം.

ഉമ്പാച്ചി ബ്ലോഗ് തുടങ്ങീട്ട് ഒരു വര്‍ഷം.
അജ്ഞാത മേല്‍ വിലാസമായാണ് ഉമ്പാച്ചി എന്ന ഐഡി ക്രിയേറ്റ് ചെയ്തത്.
പത്രമോപ്പീസിലെ പണിക്കെടുതികള്‍ക്കിടയില്‍ വിരിഞ്ഞൊരു പ്രണയം ഓണ്‍ ലൈനായി
സൂക്ഷിക്കാന്‍ അതു വഴി തരപ്പെട്ടു.
ഓണ്‍ലൈനല്ലാതായതോടെ ആ പ്രണയം മുറിപ്പെട്ടു, ഉമ്പാച്ചി പാഴിലായി.
അപ്പോഴാണ് കുരുത്തക്കേടിന് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ചെന്നു കേറി പെണ്ണുകാണല്‍ തുടങ്ങിയത്.
അത് ബ്ലോഗിലേക്കുള്ള നിമിത്തമായി, ബ്ലോഗായി പിന്നെ ഇഹലോകം.
ഈ കഥയിലെ കഥാപാത്രങ്ങളേയും പങ്കെടുത്തവരേയും മനസ്സാ നമിക്കുന്നു.

മലയാളത്തില്‍ എഴുതാനുള്ള വഴി കാട്ടിയത്ത് ശ്രീജിത്താണ്.
കവിത പോലെ ഞാന്‍ എഴുതുന്നത് കവിതയാണെന്ന് ഉറപ്പു പറഞ്ഞത് വിഷ്ണുമാഷാണ്.
പിന്നെ എത്രയോ കൂട്ടുകാരെ കിട്ടിയിരിക്കുന്നു.
സങ്കുചിത മനസ്കനാണ് ചില ബ്രൈക്കുകള്‍ തന്നത്.
ലാപൂട രാം മോഹന്‍ പാലിയത്ത് എന്നിവരെ ശ്രദ്ധിക്കണം എന്ന് ഓര്‍മിപ്പിച്ചു സങ്കുചിതന്‍.
കുഴൂര്‍ വിത്സണ്‍, അനിലന്‍ എന്നിവരെ അടുത്തു കിട്ടി.
കോഴിക്കോടും പരശുരാം എക്സ്പ്രസ്സും വിട്ടുള്ള കൂടുമാറ്റം
എന്നെ ബാധിക്കാതിരുന്നത് ഈ ബ്ലോഗുള്ളത് കൊണ്ടുകൂടിയാണ്.
ഇപ്പോള്‍ ഒഴിവു നേരത്തെ കളിയല്ലിത്, അത്രക്കുണ്ട് ഇവിടെ കണ്ടുമുട്ടാം എന്ന് പിരിയുന്നവര്‍.

ഇപ്പോഴും ഈ ഉമ്പാച്ചി എന്നാല്‍...? എന്ന് മിഴിക്കുന്നുണ്ട് ചിലര്‍.
ഉമ്പാച്ചി വടകരയുടെ നാട്ടുമൊഴിയില്‍ നിന്നും വരുന്നു.
ചുംബനം,
കുഞ്ഞു പൈതങ്ങളെ ഉമ്മ വെക്കുന്നതിനാ അങ്ങനെ പറയാറ്,
അല്ലാത്തതിനും പറയും.
കിസ്സിലുള്ള ആ അത് ഇതിലില്ല എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.
എന്ത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: മാലിന്യം.

എന്‍റെ തോന്നലുകളെ നിങ്ങളുടെ മിഴിച്ചുണ്ടുകള്‍ വന്ന് ഉമ്മ വെക്കുന്ന
ഈ കവിള്‍ത്തടത്തിന് മറ്റെന്തു പേരിടണമായിരുന്നു?
ഇപ്പോള്‍ ഉമ്പാച്ചി എന്‍റെ തന്നെ പേരായിരിക്കുന്നു,
ആയതിനാല്‍ ................. ഇനി പായും തലയണയും.
ഇവിടെ വെക്കുന്ന വാക്കുകളൊക്കെയും
ഉമ്മ വച്ച ചോറു പോലെ എനിക്ക് വിശേഷപ്പെട്ടത്...
ഞാന്‍ പലകുറി വിശപ്പാറ്റിയത്.

ഹാ വിജിഗീഷു മൃത്യുവിന്നാമോ...

നമ്മുടെ മാഷ്

ജ്ഞാനിയുടെ മരണം ലോകത്തിന്‍റെ മരണമാകുന്നു
-മുഹമ്മദ് നബി

നമ്മുടെ മാഷ് പോയി,
മരണവും
പ്രവര്‍ത്തനമാക്കുന്നതെങ്ങനെ
എന്ന് കാണിച്ചുതന്ന് ഒരു മടക്കം.

മാഷിന്‍റെ
പ്രിയപ്പെട്ട വരികളിലൊന്ന് ഇതായിരുന്നു,
പലപ്പോഴായി മാഷിന്‍റെ എടുത്തുനോട്ടം കിട്ടിയത്,

ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍റെ കൊടിപ്പടം താഴ്ത്തുവാന്‍
-വൈലൊപ്പിള്ളി

ബഷീറിനെ
എഴുതുന്നേരം മാഷ് എഴുതി,
അയാള്‍ക്കു പിറകെ വാക്കുകള്‍
ഞങ്ങളെ എടുത്തോമനിക്കൂ
എന്ന് കരഞ്ഞു വിളിച്ചു നടന്നു എന്ന്,
മാഷിനു പിറകെ വാക്കുകളും നാം ഒട്ടേറെ മനുഷ്യരും
നടന്നു,
മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളുടെ
ഗുരുവാണിത്
എന്ന് മനസ്സിലുറപ്പിച്ച് നാവ് കൊണ്ട്
വെളിവാക്കി പറഞ്ഞു കൊണ്ട്...

തിരിച്ചു പോയാല്‍
ആദ്യം ചെന്നു കാണാന്‍
എന്‍റെ
മാഷ് ഇനി ഇല്ല,
കൊടുങ്ങല്ലൂരിലെ കരുണയില്‍.

വാക്കും
ആ വാത്സല്യവും
ചിതയിലെ വെളിച്ചവും ബാക്കി....

ഉമ്പാച്ചി പോകുന്നു

ബഹുലോക വാസികളേ,
ശനിയാഴ്ച
ഞാന്‍ ദുബായിക്കു പറക്കും....
ചിറകൊടിയാതെ
കാക്കാന്‍
ദൈവത്തെ തന്നെ വിളിക്കുക
എന്നൊരപേക്ഷ മാത്രം

കവിത പോലെ
കുറേ
ഉള്ളിലെഴുതീട്ടുണ്ട്
ഒരിരിപ്പിഠമായാല്‍ ബ്ലോഗിത്തുടങ്ങാം
ശരീന്നാല്‍..................

ഉമ്പാച്ചിയുടെ യാത്രകള്‍

ല്ഹിയില്‍ നിന്നു പുറപ്പെട്ട
ഡല്ഹി-ഹൌറ എക്സ്പ്റെസ്സ്
കല്കത്ത നഗരത്തിലേക്കു പ്രവേശിക്കുന്നു. ഇരുപത്തി നാലു മണിക്കൂര്‍
നേരത്തെ മടുത്തിരിപ്പിനും കാത്തിരിപ്പിനും ശേഷം കേരളത്തിന്ടേതു പോലൊരു
ഭൂ പ്രക്രുതി തെളിഞ്ഞു വന്നു.
മഴ പതുക്കെ തുള്ളിയിടാന്‍ തുടങ്ങി. നദികള്‍, പാലങ്ങള്‍, സൂര്യകാന്തി പാടങ്ങള്‍ കടുകു ക്രിഷിനിലങ്ങള്‍....കടന്നു പാഞ്ഞ വണ്ടി മഴയേറ്റു തണുത്തു വന്നു.
''പര്ദേസി....പര്ദേസി ജാനാ.....നഹീ,
മുജേ ചോട് കേ.........മുജേ ചോട് കേ''
എന്ന കമ്പാര്റ്റ്മെന്റുകള്‍ തോരും കയറിയിറങ്ങി ,
കവിളില്‍ മറുകുള്ള ബീഹാരി പെണ്‍ കൊടി പാടിയ പാട്ട് തോറ്ന്നു.
മുകളിലെ ബറ്ത്തില്‍ നിന്നു,
അവിടെ ഉണ്ടായിരുന്ന പ്രണയിനികളാരോ ഇട്ടേച്ചു പോയ
മുല്ലപ്പൂക്കളിലൊന്നു എന്ടെ തലയില്‍ വീണു,
മുത്തുവിന്ടെ മടിയിലേക്കു തൊഴിഞ്ഞു .അവനതു നിലത്തേക്കിട്ടു.
നാക്കില്‍ കാവ്യ ദേവത കുടിപാറ്പ്പുള്ള സഹയാത്രികന്‍
ബീഹാരി പറഞ്ഞു.
''ബാരിശ് സേ സ്വാഗത് ഹോ രഹീ ഹേ''
മഴ കൊണ്ടു നനച്ചു കല്കത്ത ഞങ്ങളെ വരവേറ്റു.