Showing posts with label കര്‍ക്കിടകം. Show all posts
Showing posts with label കര്‍ക്കിടകം. Show all posts

കര്‍ക്കിടകം 

കറന്‍റു പോകാത്ത
രാവിലെകളില്‍
അമ്പലത്തില്‍ നിന്നും
രാമായണം കേട്ടിരുന്നു
അതിനൊപ്പം കേട്ടിരുന്നു
കാട്ടിലേക്ക് വിട്ടവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും നേരെ
മരങ്ങള്‍ കണ്‍മിഴിക്കുന്നതു പോലെ എന്തോ വേറെ...

മഴ തോര്‍ന്ന ഉച്ചകളില്‍
വിരുന്നുകാരാരോ
വരുന്ന വിവരത്തിന്
കാക്കയിരുന്നു കരഞ്ഞിരുന്നു
അതോടെ ഉണര്‍ന്നു വരുന്ന
ഏതോ പ്രലോഭനത്തിന്‍റെ
ദാഹം
ചുമരു ചാരി നില്‍ക്കുകയും
വിശപ്പ്
അടുപ്പൂതിയൂതി പുക കെട്ടുകയും ചെയ്തിരുന്നു
ഉച്ചക്കു
വിട്ടുവരുംവഴി
പാട വരമ്പിലെ
കൈതപ്പൂക്കള്‍ക്കും
കുളത്തിലും കുഴിയിലും
തിരിച്ചെത്തിയ പരല്‍ മീനുകള്‍ക്കും
വിശപ്പിനേയും ദാഹത്തേയും
ഇട്ടു കൊടുത്ത്
മോനിപ്പോള്‍ ഉണ്ണാന്‍ വരും
അതുവരെ ഒറ്റക്ക് ഉരുവിടും അവളവളുടെ രാമായണം.