വീണ ബസ്സ്

ഇടവഴികള്‍
വീടുകള്‍ക്കു മുന്നിലൂടെയും
പറമ്പുകള്‍ക്കിടയിലൂടെയും
ഇറങ്ങി വന്നു
പാടം മുറിച്ചു കടന്ന്
വരമ്പുകള്‍ കയറി വന്നു
ഗ്രാമ ഞരമ്പുകള്‍
ഹാജര്‍ പറഞ്ഞു
കൂട്ടത്തോടെ കാത്തു നിന്നു
റോഡ്
വരുന്നതും നോക്കി

തോടുകള്‍ കമിഴ്ന്നു കിടന്നു കൊടുത്തു
മുന്നോട്ട് മുന്നോട്ട് പോകുന്നതിന്
അമ്പലക്കുളം പോലും
കുറച്ചങ്ങോട്ട് മാറിനിന്നു

റോഡ് വന്നു
പഴയ നിരത്തിനെ വിഴുങ്ങി
അത് മലര്‍ന്നു കിടന്നു

ബസ്സ് വന്നു

സമയം നോക്കി റഡിയാക്കി
കുറച്ചു നേരത്തേ
റോഡിനിരുപുറവും
ബസ്റ്റോപ്പില്‍ വന്നു കാത്തു നില്‍ക്കാന്‍ തുടങ്ങി

വരമ്പുകളാണാദ്യം പിരിഞ്ഞു പോയത്
മടിപൊടിച്ചു തുടങ്ങിയ
പാടങ്ങളും കൂടെപ്പോയി
റോഡുകളായി നടിക്കാന്‍ തുടങ്ങിയ
ഇടവഴികളും മടങ്ങി
അവരവരുടെ വീടുകളിലേക്ക്
സ്വന്തം സ്വന്തം വണ്ടികള്‍ വാങ്ങുകയും ചെയ്തു

റോഡ് കിടക്കുന്നു
മടങ്ങുന്നതിനുള്ള ബസ്സ് വരുന്നതും കാത്ത്,
നഗരത്തില്‍ നിന്നും
വിളിച്ചു വരുത്തിയതെന്തിന് എന്ന് ചോദിച്ചു കൊണ്ട്.

മുളകിട്ടത്

എത്ര കഷണം വേണമെങ്കിലും
മുറിക്കാവുന്ന കൂട്ടുകാരുണ്ട്
നടുക്കഷണം തന്നെ വേണെമെനിക്കെന്ന്
കൂട്ടുന്നവരോരോരുത്തരും കൊതിക്കും
സ്വന്തം ചങ്ങാതിയെയാണ്
തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല
അത്രയും രുചി
മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും

2009 -ല്‍ വിട്ടുപോയവ

മരത്തുള്ളി

പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു മോഹിച്ച്
വഴിയില്‍
ഓര്‍മ്മിച്ചു നില്‍ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍

മഴപ്പെട്ടി

ഓടിട്ട
ഒരു വീട്ടിലായിരുന്നെങ്കില്‍
ഇന്നലെ പെയ്ത മഞ്ഞു കട്ടകളുടെ മഴ
മേല്‍ക്കൂര പൊളിച്ചെന്‍റെയും അകത്തു കടക്കും

രക്ഷാ പ്രവര്‍ത്തനത്തിനു വന്ന
അയല്‍ക്കാരെപ്പോലെ
എന്നെയും പുറത്തെടുക്കും
ജീവനോടെ,
ഒന്നുമുണ്ടായില്ല

മഴ മഞ്ഞെറിഞ്ഞു കളിക്കുക മാത്രം ചെയ്തു

ഉള്‍ക്കിണര്‍

കൈവരി കെട്ടാത്ത
ഒരു കിണറുണ്ട് മനസ്സിനറ്റത്ത്
അതിലേക്ക് കെട്ടിത്തൂക്കിയ
തൊട്ടി ആത്മീയത

അനേകം മലക്കം മറിച്ചിലുകള്‍ കഴിഞ്ഞ്
ജലനിരപ്പില്‍ മുഖം പൂഴ്ത്തി
ജലസമാധി
തണുപ്പുമായി മടങ്ങിവരവ്
ഒഴിഞ്ഞ് ഉള്ളുമായി തിരിച്ചിറക്കം

വീണ്ടും വീണ്ടും ഒരേ വെള്ളം കോരലുകളുടെ പുനരാഖ്യാനം

മാര്‍ച്ച് 16

മിന്നുന്നൂ മുന്നില്‍
നീ
യെന്തൊരു തിളക്കം
പണയത്തില്‍ നിന്നും
തിരികെയെടുത്ത പൊന്നു പോലിന്ന്

ഒന്നു കൂടി നിന്നെപ്പെണ്ണു കാണുവാന്‍
പരിചയിക്കുവാനതിശയം
മാറാതെ
വിളിക്കുവാനോരോ മണിക്കൂറിടവിട്ട്
പറയുവാനോരോയിളക്കവുമനക്കവും
തിളക്കവും
ബാറ്ററി തീരുവാനിടക്കു റീചാര്‍ജ് ചെയ്യുവാന്‍
പ്രണയത്തിലാകുവാനതിനാല്‍
പിണങ്ങുവാനിണങ്ങുവാന്‍
വീട്ടുകാരറിയാതൊളിച്ചുള്ള
ചെറു ചെറു യാത്രകള്‍ പോകുവാന്‍
ഒന്നു തൊട്ടു നോക്കുവാന്‍
വിരലില്‍
നീ പരുങ്ങുന്നതും
കോരിത്തരിച്ചതുമറിയുവാന്‍

കല്യാണ നിശ്ചയം,
ക്ഷണമൊക്കെയൊന്നുകൂടി
വധൂവരന്മാരായിത്തീരുവാന്‍
പലകുറി
ആദ്യരാത്രിയാകുവാന്‍
മോഹം

മതിവരായ്കകളല്ലേ
നമ്മിലും
ജീവിതം കൊരുക്കുന്നൂ നിരന്തരം.

ഡയറി-2009 മാര്‍ച്ച് 16 (വിവാഹ വാര്‍ഷികം)