നിങ്ങളെന്നെ...


ളര്‍ത്തു പട്ടികളുടെ കാലം വരുന്നു വരുന്നു
എന്ന്‌ എത്രയോ കാലമായി കേട്ടിരുന്നതാണ്‌
അമേരിക്ക വരുന്നു ബിന്‍ലാദന്‍ വരുന്നൂ
എന്നൊക്കെയുള്ള മനുഷ്യരുടെ ബേജാറു പോലെ
ഒരു കിംവദന്തി
കൊല്ലം കൂടുമ്പോള്‍ പഞ്ചായത്തയക്കുന്ന
പട്ടി പിടുത്തക്കാരെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ്‌
അത്രയേ കരുതിയിരുന്നുള്ളൂ

എന്നെങ്കിലുമൊരിക്കല്‍ പുലി വരണമല്ലോ

കൂട്ടത്തില്‍ ആദ്യമാദ്യം തുടലു പൊട്ടിച്ചവര്‍
വേട്ടപ്പട്ടികാളായാണ്‌ മാറിയത്‌
ഇനി വളര്‍ത്തു പട്ടികളാവുകയാണ്‌ രക്ഷ
ജീവിതം അതോടെ ശുഭം
തീറ്റ തരുന്ന കൈകളോര്‍ക്കണം
വന്നു പോകുന്ന വിരുന്നുകാരെ മാനിക്കണം
പ്രഭാത സവാരിക്കിറങ്ങിയാല്‍
മറ്റുള്ളവരെ കടന്നു പോകുന്നേരം
ലേശം ഗമയും പായ്യാരവും ചമയണം

കടിക്കുന്ന പട്ടി കുരക്കില്ല



പട്ടികളുടെ ഗണം തിരിച്ചുള്ള പട്ടിക തയ്യാറാക്കുന്നുണ്ട്‌
ഏതു ഗണത്തില്‍ ചേര്‍ക്കണം
എന്നതിനു പൂരിപ്പിച്ചു നല്‍കേണ്ട
അപേക്ഷാ ഫോറവും വിതരണം ചെയ്യും
വീഴ്‌ച വരുത്തുന്നവയെ
നാലാമതൊരു ഗണത്തില്‍ പെടുത്തും
പേപ്പട്ടികള്‍
ശേഷം
പട്ടി പിടുത്തക്കാര്‍ക്കേല്‍പിച്ചു കൊടുക്കും

എല്ലാവരും വേട്ടപ്പട്ടികളോ
വളര്‍ത്തു പട്ടികളോ ആകുന്നതിനുള്ള
മല്‍സരത്തില്‍ പേരു കൊടുത്താല്‍ പിന്നെ
നിങ്ങളെന്നേ പേപ്പട്ടിയാക്കി
എന്നോ മറ്റോ ശീര്‍ഷകത്തിലെഴുതുന്ന
ഒരു നാടകം കൊണ്ടൊ
കവിത കൊണ്ടോ
പട്ടികളെ സംഘടിപ്പിക്കാനാകില്ല

എല്ലാം നാടകമായി കഴിഞ്ഞ
നാട്ടകങ്ങളില്‍ ചുറ്റിത്തിരിയാനിനി ഏതു പട്ടിയെ കിട്ടും
ഭയം നിറഞ്ഞ ചരിത്രത്തിന് ഏതു പട്ടി കാവല്‍ നില്‍ക്കും

വര: പാബ്ലോ പിക്കാസോയുടെ പട്ടി

മഴ പോലൊന്ന്‌

വീടുമാറിക്കയറിയ അതിഥിയാണ്‌
ദുബായിലെ മഴ
ഉറങ്ങുന്നവരുണരുമോയെന്ന
പരുങ്ങലോടെ
ഒച്ച കൂട്ടാതെ
തൊട്ടുവിളിക്കുക മാത്രം ചെയ്‌ത്‌
ഒന്ന്‌ കൊണ്ടയുടനെ
തെല്ലു ജാള്യതയോടെ
തിരിച്ചിറങ്ങിപ്പോയി

നാട്ടിലേതു പോലെ
തുള്ളിക്കൊരു കുടമില്ല
മഴ പോലൊന്ന്‌
ഒറ്റ ദിവസം കൊണ്ട്‌
പാവം പിടിച്ചൊരു മഴക്കാലം

മഴ പെയ്യുന്നതറിഞ്ഞ്‌
മുറി വിട്ടിറങ്ങിയവര്‍ക്കത്‌
നാട്ടില്‍ നിന്ന്‌ കൊടുത്തയച്ച
പലഹാരപ്പൊതി
രുചിച്ച്‌
മതി വരും മുന്നേ
തീര്‍ന്നു പോയ മധുരം

ജീവിതം
നിലത്തു വീണ മഴ

പെറ്റപാട്‌


പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്‌
കാതു കൂര്‍പ്പിച്ച്‌ കൂര്‍പ്പിച്ച്‌
തേഞ്ഞു പോയ ചെവിവട്ടം
നോക്ക്‌

നോക്കിയപ്പോള്‍
അലിക്കത്തുകള്‍ തൂങ്ങിയ
കുഴികളില്‍
പാടകെട്ടിയ
കാതുകുത്തു നോവുകള്‍


പെറ്റപാട്‌ കുഞ്ഞുങ്ങള്‍
പാത്തുമ്മയോട്‌ മാത്രം സംസാരിച്ചു
തള്ളക്കോഴിയെ ഒരൊച്ചയും വെക്കാതെ
വിളിച്ചു വരുത്തുന്ന കുഞ്ഞുങ്ങളെ
പോലെ
ഗര്‍ഭത്തിലിരുന്നു തന്നെ അവര്‍
പാത്തുമ്മയെ വിളിച്ചു വരുത്തി

നിങ്ങളുടെ പാപച്ചോര പുരണ്ട
കൈകളു പോലല്ല
പേറ്റുചോരപുരണ്ട പേറ്റിച്ചിക്കൈകള്‍
നോക്ക്‌

നോക്കിയപ്പോള്‍
നല്ല പുഴുങ്ങിയ പൂളയില്‍
മുളകു കറി ഒഴിച്ച പോലെ
ചുവപ്പില്‍ വെളുവെളുപ്പുള്ള ഉള്ളം കൈ



കല്യാണ വീടുകളിലെ
അരി പെറുക്കുന്ന പെണ്ണുങ്ങളാണ്‌
പരദൂഷണങ്ങള്‍
അളന്നു കൂട്ടുന്നതിനിടക്കാണ്‌
പ്രായ പൂര്‍ത്തി കൊടുത്തത്‌,
മോന്തിക്ക്‌
ഒതുക്കുകല്ലുകള്‍ കയറിപ്പോയ
ഞെക്കുവിളക്കു വെളിച്ചത്തില്‍
അവള്‍ ഗര്‍ഭവതിയാകുന്നതും നോക്കി
തോട്ടു വക്കത്ത്‌
ഗ്രാമമൊന്നടങ്കം ഒളിച്ചിരുന്നു പലദിവസം

വെറുതേ ചൂണ്ടയിടുവരെ
ഇരുത്തിയിരുന്നു
അക്കാലത്തെ പകലവിടെ
മീന്‍ കണ്ണുള്ളോളെ തേടിയുമവരെ
വരുത്തിയിരുന്നൂ രാവവിടെ
മയക്കാനായില്ലെന്നിട്ടും
നിലാച്ചിരികള്‍ക്കൊന്നുമൊരിക്കലും

ഒറ്റത്തടിയായോലപ്പുരയില്‍
മുട്ടവിളക്കിന്റെ വെളു വട്ടത്തില്‍
കണ്ണിമ വെട്ടാതുള്ള ഇരിപ്പില്‍
പാത്തുമ്മ
മലക്കുകളോടും പിറക്കാനിരിക്കുന്ന
മക്കളോടും സംസാരിച്ചു പഠിച്ചു

പാത്തുമ്മാ പാത്തുമ്മാ...
കുട്ടികള്‍ വിളിക്കുന്നു
അവരുടെ വിളി
ഏതു ദൂരേന്നും കേള്‍ക്കുന്നു
പള്ളേലിരുന്നുള്ള
അവരുടെ വിളിക്ക്‌
കാതു കൂര്‍പ്പിച്ച്‌ കൂര്‍പ്പിച്ച്‌

അവരോട്‌ മിണ്ടി മതി വരാതെ
ആദ്യമാദ്യം
പൈതങ്ങളുരിയാടുന്ന
സ്‌ത്രോത്രങ്ങള്‍ ഉരുവുട്ടുരുവിട്ട്‌..

ഉള്ളിയരിയുമ്പോള്‍ കരയുന്നവളേ...

2:11 PM me: hallo
2:14 PM salma: മ്... enthe?
2:16 PM me: മലയാളത്തിലേക്ക് വരൂ
കാണാറേ ഇല്ലല്ലോ ഇപ്പോള്‍
2:20 PM salma: നീ മറ്റുള്ളവര്‍ക്കു വേണ്ടി എഴുതുന്നു എന്ന് കേട്ടു
2:21 PM me: എന്‍റെ കയ്യില്‍ കുറച്ചു വാക്കുകളുണ്ട്.
നല്ല വില തരുന്നവര്‍ക്ക് അത് കൊടുക്കുന്നു.
അത്രയേ യുള്ളൂ
2:22 PM salma: എനിക്ക് തരുമോ?
2:27 PM me: വില തരാനാവുമെങ്കില്‍
2:29 PM salma: തരാം
2:30 PM me: നിനക്കെഴുതാനുള്ളത് പറയൂ
2:31 PM salma: ഉള്ളി വെട്ടുമ്പോള്‍ കരയുന്നതിനെ പറ്റി
2:32 PM me: എഴുതാം
(:!:)
ഉള്ളിയരിയുമ്പോള്‍ കരയുന്നവളേ...

അല്ലിയല്ലിയായി
പൊളിച്ചെടുത്താലേ
അറിയാനാകൂ
ഓരോന്നായി അഴിച്ചു മാറ്റാകുന്ന
ആവരണങ്ങള്‍ തന്നെ
അതിന്‍റെ അസ്തിത്വം

നിനക്കുള്ളേയില്ല
നീയാകെയുള്ളം
ഉള്ളും പുറവുമൊന്നായ സത്യം

അരിയുന്നവരെ
കരയിച്ചു കൊണ്ട് നീ
തിളക്കുന്ന ജീവിതത്തിന്‍റെ വേവിനൊരുങ്ങുന്നു

നിന്നെ അരിയുമ്പോള്‍
കരയാത്തത് പഠിച്ച പാചകക്കാര്‍ മാത്രം

വിധിവായന


ദൈവം വല്ലതും വായിക്കുന്നുണ്ടാകുമോ?
എല്ലാ ഭാഷകളുമവയുടെ വ്യാകരണങ്ങളുമവന്‌
പച്ച വെള്ളം പോലെ
എഴുതപ്പെടാത്ത പുസ്‌തകങ്ങള്‍
പോലുമവന്‌ ഹൃദിസ്ഥം

കണ്ടു കഴിഞ്ഞൊരു സിനിമയുടെ
തിരക്കഥ വായിക്കുന്നതു പോലെ
വിരസമാകുമോ
അതിനാലവനു വായന


വായിക്കുന്നൊരു പുസ്‌തകത്തിന്‍റെ
കഥാഗതിയും
പിറ്റേന്നത്തെ ലോകത്തിന്‍റെ ഗതിയും തമ്മില്‍
ഒരു രസത്തിനവനൊന്നു വച്ചുമാറിയാല്‍..
ദൈവമേ കാത്തു കൊള്ളണേ,
നിന്‍റെ വായനയില്‍ നിന്ന്‌
ഹൊറര്‍ ഫിക്ഷനുകളൊഴിവാക്കണേ...

പങ്കെടുക്കുന്നവരും കഥാപാത്രങ്ങളും
പരസ്‌പരം മാറിപ്പോകാതെ
ഈലോക കഥയെഴുതുന്നവന്‌
അല്ലെങ്കിലെന്തിനു വായന വേറെ...

പച്ച ഒപ്പരം രാപ്പനി

മൂന്ന് കവിതാ ബ്ലോഗുകളെ വായിച്ചുള്ളൊരു പഠനം
സന്തോഷ് പല്ലശ്ശന എഴുതിയതിയിട്ടുണ്ട്.
മൂന്നില്‍ ഒന്ന് ഒപ്പരം,
മറ്റുള്ളവ സെറീനയുടെ പച്ചയും
ടി.പി അനില്‍ കുമാറിന്‍റെരാപ്പനിയും.
ഒന്ന് ഒപ്പരമായ സ്ഥിതിക്ക് ഞാനിക്കാര്യം നാലാളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?
ഇവിടെ ഞെക്കിയാല്‍ അതൊന്ന് കണ്ണോടിക്കാം.

നോമ്പരം



നോമ്പ്‌ നിയ്യത്തു ചൊല്ലി
വാമൊഴിയുന്നത്‌ കാതിനെപ്പോലും
കേള്‍പ്പിക്കാതെ

ഇക്കൊല്ലത്തെ
റമദാന്‍ മാസത്തിലെ
നാളത്തെ നോമ്പിനെ
അല്ലാഹുത്തആലാക്ക്‌ വേണ്ടി
നോറ്റു വീട്ടുവാന്‍ കരുതി ഉറപ്പിച്ചു

അരിയിട്ടോ
അത്താഴത്തിനാരാ വിളിക്കുക
ഉമ്മാമ ചോദിച്ചു

മാസം കണ്ടോ അതിന്‌
ഉപ്പാപ്പ

ഒരു പ്രത്യേക അറിയിപ്പ്
റേഡിയോ തുടങ്ങി
കുറേ നിശ്ശബ്ദതകള്‍ അത് കാതു കൂര്‍പ്പിച്ചു കേട്ടു
റംസാന്‍ മാസപ്പീറവി കണ്ടതായി
ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല
അടുത്ത അറിയിപ്പ്
അതൊന്ന്‌ പൂട്ടുന്നുണ്ടോ
ബാങ്ക്‌ കൊടുത്താല്‍ കേള്‍ക്കില്ല
ഉപ്പാപ്പ
അതിനെ ബാക്കി പറയാനയച്ചില്ല

പൂട്ടുന്ന സമയം
റേഡിയോയില്‍ ഖാന്‍ കാവിലിന്‍റെ നാടകം
തുടങ്ങി
ബാങ്ക്‌ കൊടുക്കുന്നതു വരേ
നാടകം കാത്തു നില്‍ക്കില്ലെന്ന്‌
അടുക്കള അക്ഷമ കൂട്ടി
റേഡിയോ കോലായീന്ന്‌
പതുക്കേ അകത്തേക്ക്‌ കയറി

ഒരു പ്രത്യേക അറിയിപ്പ്‌
മാസപ്പിറവി കണ്ടതായി
വിവരം ലഭിച്ചതിനാല്‍
നാളെ റമദാന്‍ ഒന്നായി
ഖാദിമാര്‍ ഉറപ്പിച്ചെന്ന്‌
അകത്തു നിന്ന് റേഡിയോ പറഞ്ഞു


മാസം കണ്ടു കൂയ്‌
അക്കുഡേറ്റ്‌ അടുത്ത രാജ്യത്തേക്ക്‌
ആളെ കടത്തുന്ന തുളയില്‍
ഒരു ചൂട്ട്‌ മിന്നി

നോമ്പു നോറ്റാല്‍
പെരുന്നാളു കിട്ടുമെന്ന്‌
ഉപ്പാപ്പ പറഞ്ഞു

നോമ്പെടുക്കുമെന്ന്‌
കുട്ടികള്‍ കരഞ്ഞു
വിശപ്പില്ലാത്ത
ക്ഷമയായതിനെ നാമകരണം
ചെയ്യുമവര്‍ നാളെ

o
മുഴുവന്‍ കണ്ടു കഴിഞ്ഞാല്‍
തീര്‍ന്നു പോകുമല്ലോ എന്ന്‌ കരുതീട്ട്‌
പിറ്റേന്നു മുതല്‍
ആകാശം നിലാവിനെ
കുറേശ്ശെയായി പുറത്തു കാണിച്ചു

*നോമ്പരം എന്ന ടൈറ്റിലിന് നോവലിസ്റ്റ് ഹഫ്സ എന്ന ഹാശിമിക്കയോട് കടപ്പാട്

മരങ്ങളില്‍ വെളുത്ത ദളിതന്‍


ഇപ്പോള്‍ വേണമെങ്കില്‍
വേരില്‍ കായ്‌ച്ചു കാണിക്കാമെന്ന്‌
ബലം പിടിച്ചു നില്‍ക്കുന്ന പ്ലാവിനും

ഒടിഞ്ഞ കൈകളില്‍
കാറ്റു തട്ടുമ്പോള്‍
പതുക്കേ ഞരങ്ങുന്ന വാഴത്തഴപ്പുകള്‍ക്കും

ഇടയില്‍

വെളുത്ത്‌ കൊലുന്നനെ
ഭൂപരിഷ്‌കരണത്തില്‍ കിട്ടിയ
കുടികിടപ്പില്‍ മരങ്ങളുടെ കൂട്ടത്തിലങ്ങനെ

തണ്ടും തടിയുമില്ല
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടികളെപ്പോലും
മറച്ചുപിടിച്ചിട്ടില്ലിതേവരേ
അഭയത്തിനു വന്നവരും
ഭയന്നോടിയവരുമായാരും
ഒളിച്ചുകഴിഞ്ഞതിന്‍റെ വിപ്ലവ സ്‌മൃതികളേയില്ല
ആത്മകഥയായാകെക്കൂടി
കറിവെക്കുന്നതിനിലകള്‍ മുഴുവന്‍
പാവങ്ങള്‍ക്കു നല്‍കിയ ദാനം മാത്രം

ഒരുറപ്പുമില്ല
പൊട്ടിവീഴുമോ തട്ടി,
തൊട്ടരികിലെ ചെറുചെടികള്‍ക്കു പോലുമില്ല
ഒഴിഞ്ഞു നില്‍ക്കാനൊരു തോന്നല്‍
ആടിയുലയുമ്പോള്‍ കാറ്റില്‍

മുമ്പു പടക്കുപോയതിന്‍
പ്രതാപമറിയിച്ചാവണം
ശോഷിച്ച കൈകളില്‍
വാളു തൂക്കിയിട്ടുള്ള ഈ നില്‍പ്പ്‌
ആണ്ടിലൊരിക്കല്‍
അധികം ചൂച്ചമയങ്ങളൊന്നും
പുറമേക്കില്ലാതെ

കാര്‍ഷിക സര്‍വ്വകലാ ശാലയില്‍
പൊടിച്ച
ചെടിമുരിങ്ങയല്ല
മിറ്റക്കൊള്ളിലെ വെറും മുരിങ്ങ.

ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം


ചിലപ്പോള്‍
രാവിലെ ബസ്റ്റോപ്പില്‍
ഞാനെത്തുന്ന നേരത്ത് എത്തുന്ന
ഒരു പെണ്‍കുട്ടിയാകാം,
ആ സമയം നോക്കി
അവള്‍ വന്നു നില്‍ക്കുന്നതാണെന്ന് തോന്നാം,
അവളു പോലും അറിയുന്നുണ്ടാവില്ല അത്.

പക്ഷേ, അവളായിരിക്കും
ഒന്നു കൂ‍ടി കിടക്കാനുള്ള
കിടക്കപ്പായയുടെ ക്ഷണത്തില്‍ നിന്നും
വിട്ടു പോരാന്‍ നിര്‍ബന്ധിക്കുന്നത്
വിളിച്ചെഴുന്നേല്‍പ്പിക്കുന്നത്
പുറപ്പെടുവിക്കുന്നത്
ആദ്യത്തെ ബസ്സിനു തന്നെ പോകാനുള്ള കാരണം.

6 വരികള്‍

കുട്ടികളെപ്പോലെ
ഓടിക്കളിക്കുന്ന പാതകളേ,
നിങ്ങളെന്‍റെ
അരപ്പട്ട കെട്ടിയ ഗ്രാമത്തെ കാണണം
നിങ്ങള്‍ക്ക്
ഒരരഞ്ഞാണം പോലുമില്ലല്ലൊ.

ഉമ്പാച്ചിക്കൊരു കെ.ജി.എസ്‌ വായന

പോക്കും വരവും ബന്ധനസ്ഥമായ നിലനില്‍പ്പും മൊഴിയുടെ പുതു സ്വച്ഛന്ദതയില്‍ ആഖ്യാനം ചെയ്യുകയാണ്‌ റഫീക്ക്‌ "തിരുവള്ളൂരി'ല്‍. സമയം തെറ്റാതെ, ദിശ തെറ്റാതെ, കൃത്യമായ റൂട്ടുകളില്‍, കൃത്യമായ സമയപ്പട്ടികയില്‍ പോക്കുവരവ്‌ നടത്തുന്ന ബസ്സുകള്‍. സ്‌കൂള്‍ കുട്ടികളും. ഒരു പട്ടിയും ചിട്ടയുമില്ലാതെ തെക്കുവടക്ക്‌ നടന്ന്‌ കുരുത്തക്കേട്‌ പാസായി ചിലര്‍ പാസ്‌പോര്‍ട്ടെടുത്ത്‌ ഗള്‍ഫില്‍ പോയി ധനികരായി തിരിച്ചെത്തുന്നു. മുഹമ്മദിന്റെ തുണിപ്പീടികയും മൊയ്‌തീന്റെ അനാദിക്കടയും മുന്നോട്ടു പോയി; യഥാക്രമം ഫാഷന്‍ സ്‌പോട്ടിലേക്കും സൂപ്പര്‍ മാര്‍ക്കറ്റിലേക്കും. അതുവഴി നാട്ടിലെ ഒരു വിഭാഗവും മുന്നോട്ടു പോയി. ചലനമറ്റു നിന്നുപോയി മുനീറിന്റെ ചെരുപ്പുകട; ഈ ചെരിപ്പെല്ലാമുണ്ടായിട്ടും ഒരടി എങ്ങോട്ടും പോകാനാവാതെ. പടിക്കു പുറത്തുവച്ച ചെരുപ്പു പോലെ അതവിടെത്തന്നെ ഉണ്ട്‌; ആരും തട്ടി വീഴ്‌ത്താതെ. നിശ്ചലതയുടെയും മരവിക്കലിന്റെയും തീരത്തെ പുതിയൊരു കെടുനില്‍പ്പ്‌. എത്രയോ നിസ്വജന്മങ്ങളുടെ ഛായാചിത്രമാകുന്നുണ്ടിത്‌. ലത്തീഫിന്റെ തുന്നല്‍പ്പീടികയുമുണ്ട്‌ കൂട്ടുനില്‍പ്പിന്‌. ഒരു വ്യത്യാസം മാത്രം. ലത്തീഫിന്റെ ജന്മം മറ്റുള്ളവരുടെ ആഘോഷങ്ങളുടെയും വളര്‍ച്ചയുടെയും അളവുബുക്കാണ്‌. പെരുന്നാളിന്റെയും നിക്കാഹിന്റെയും സന്തോഷഭാഷയുടെയും അഴകളവുകളുടെയും കണക്കുകള്‍ അതിലുണ്ട്‌. സ്വന്തം പെങ്ങളുടെ ജീവിതവും പടവുകള്‍ പിന്നിട്ടത്‌ ആ അളവു ബുക്കിന്റെ പടികള്‍ ചവിട്ടി. എത്ര പരതിയാലും കാണില്ല, ആ ഏടുകളില്‍ അവന്റെ സ്വന്തം ഒരളവും. ചരിത്രത്തില്‍ ഇല്ലാത്തവരില്‍ ഒരാള്‍. ഇങ്ങനെയുണ്ട്‌ എത്രയെങ്കിലും പരാര്‍ത്ഥ ജന്മങ്ങള്‍ ഇന്നും നമ്മുടെ നാടന്‍ വാഴ്‌വില്‍. പോകാന്‍ മോഹമുണ്ടെങ്കിലും പോകാനാവാത്ത ബഹുഭൂരിപക്ഷത്തെ മുഴുവനായി കാണിക്കുന്നു ഇപ്പോഴും നിരത്തിലിറങ്ങി അടുത്ത ബസ്സിനു പോയാലോ എന്നു നില്‍പ്പായ അങ്ങാടി എന്ന ഗ്രൂപ്പ്‌ ഫോട്ടോ. തീവെപ്പും അടിപിടിയും കൊള്ളയും ഭീകരാക്രമണങ്ങളും എത്രയുണ്ടായാലും അകലെയോ അടുത്തോ മറ്റൊരഭയമില്ലാത്തവ; വിട്ടുപോകാനാവാത്ത ബന്ദിജനത. അങ്ങനെ പോക്കുവരവുകളുടെയും പോകാവരായ്‌കകളുടെയും പൊരുള്‍ ആളുന്ന വെട്ടവുമായി റഫീക്കിന്റെ വാക്കുകളും. കാലത്തെ തൊട്ട്‌.
-ദുബൈയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രവാസ ചന്ദ്രികയില്‍ നിന്ന്

അസ്തമയം

കളിക്കുന്ന
കുട്ടികള്‍ക്കിടയില്‍ നിന്ന്
പന്ത്
ചക്രവാളത്തിലേക്ക് തെറിച്ചുപോയി.

ഹെയര്‍ ബെന്‍റ്

എന്‍റെ നാലു പെണ്മക്കളും
മരിച്ചിരിക്കുന്നു
കൂട്ടത്തിലേറ്റവും ഇളയവള്‍
അവളുടെ കാണാതായ
ഹെയര്‍ ബെന്‍റ് തിരഞ്ഞു കൊണ്ട്
കുനിഞ്ഞിരിക്കുകയായിരുന്നു
അപ്പോഴാണ് ഒച്ച പോലും കേള്‍പ്പിക്കാതെ,

വളഞ്ഞ് ഒരു നിലാവിന്‍റെ തുണ്ട് പോലെ
കിടക്കുകയായിരുന്നു അവള്‍
അവളെ കുളിപ്പിക്കാനെടുക്കുമ്പോള്‍
അര്‍ദ്ധചന്ദ്രാകൃതിയിലുള്ള
തിളങ്ങുന്നൊരു ഹെയര്‍ ബെന്‍റിനെ
എല്ലാരും ചേര്‍ന്ന്
മായ്ച്ചു കളയുന്ന പോലെ തോന്നി
എനിക്ക്,