തുന്നല്‍ക്കാരന്‍

ആരോ
ആകാശത്താരോടോ
ഈറ
പിടിച്ച്
രാവിന്‍റെ കമ്പളം
വലിച്ച്
കീറിയത്
തുന്നന്നതിന്
നൂല്
കോര്‍ക്കുന്നുണ്ട്
ആരോ

പടച്ചോന്‍റെ സൂചി
പൊന്നു
കൊണ്ട്
ആയതിനാല്‍

മിന്നല്‍.

വൃത്തം

മനസ്സകം തപിക്കുന്നു
ഭോഗിക്കണം പക്ഷേ-
യെനിക്കെവിടുന്നു
കിട്ടുമെന്‍റെ മറുപകുതി.

നിഴലായി ഘ്രാണയന്ത്രം
തകര്‍ക്കുന്ന
ഗന്ധമായിട്ടൊരു
രൂപമില്ലാ രൂപം തെളിയുമ്പൊഴും,

നിഴലിന്‍റെ
പിന്നാമ്പുറത്തളങ്ങളില്‍
വെളിച്ചത്തിന്‍ ചിത്രമൊന്നുമിന്നു
സൂര്യന്‍ രചിപ്പീലല്ലോ.

കരളിനെയറുക്കുവാന്‍
കണ്ണുകുത്തിത്തുളക്കുവാന്‍
കഠിനമീ ശ്ലഥ ചിന്തയൊരുങ്ങുന്നേരം
കരിനിഴല്‍പ്പാടു നോക്കി
കറയറ്റ താണ്ധവത്തിനൊരുങ്ങട്ടെ ഞാന്‍

ചൂട്

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുന്‍ചിരിക്കുമായിരുന്നു
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ്

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു എല്ലാറും കള്ളന്‍മാരാ...

O നാട്ടുഭാഷയില്‍ ചൂട് പിരാന്ത് വട്ട് എല്ലാം ഭ്രാന്തിനു പര്യായം

തിരുവള്ളൂര്‌

വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍

റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു

അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി

മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി

മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ

ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.

മഞ്ഞുകാലം ചെയ്യുന്നത്

പകലിനെ
ഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു
വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു
തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു...

ഒരിക്കല്‍

ബസ്റ്റാന്‍റില്‍
പാലക്കാട്ടേക്കുള്ള
വണ്ടികളുടെ മൂലയില്‍
ഒരു ശരീരം
കിടക്കുന്നതു കണ്ടു
ഉടുപ്പില്ലാതെ.

ഉളുപ്പില്ലാതെ
എന്ന്
തുണിക്കച്ചവടക്കാരന്‍
കൂട്ടുകാരന്‍.

വിളിച്ചപ്പോള്‍
ശവം
ഉറങ്ങാനും വിടില്ല
എന്നു തിരിഞ്ഞു കിടന്നു കളഞ്ഞു

സൂര്യ
മെഡിക്കല്‍സില്‍ നുന്നും
zeptole CR 400 പത്തെണ്ണം വങ്ങി
നാട്ടിലേക്കുള്ള ബസ്സ്
നോക്കുമ്പോള്‍
അയാള്‍ എഴുന്നേറ്റിരിക്കുന്നു
തൊട്ടടുത്തുണ്ട്
കല്യാണ്‍ കേന്ദ്രയിലേക്കുള്ള അനവധി കെട്ടുകള്‍

സാന്‍റ്‌ പേപ്പര്‍

പെങ്ങള്‍ക്ക്
കല്യാണം
നിശ്ചയിച്ചതോടെ

ചുമരുകളാകെ
വെള്ള
വലിപ്പിക്കുകയാണുപ്പ

വാതുക്കലെ
കട്ട്ള
ഉരച്ചു
വെളുപ്പിക്കുകയാണുമ്മ

ഓഫീസിലേക്കൊരുങ്ങുന്ന
എനിക്കും
കാണാം

തെളിഞ്ഞുവരുന്നുണ്ട്
കട്ട് ളപ്പടിയില്‍

മൂത്തപെങ്ങളുടെ
മൂക്ക്
പിഴിഞ്ഞ്
കോന്തലയിലും
ചുമരിലും
വിരല്‍ തുടച്ച
മൂക്കട്ടയുടെ ബാക്കി

പരമേശരനാശാരി
തട്ടിച്ച
മുഴക്കോലിന്‍റെ
വക്ക്

നട്ടുകാരുടെ
ഊരവേദനക്ക്
മൂത്തുമ്മ
കാച്ചിയ
തൈലങ്ങളുടെ
മണം

എളാപ്പ
കുവൈത്ത് ന്ന്
വന്നന്ന്
ചവച്ചു തുപ്പിയ
സ്റ്റിക്കര്‍മുട്ടായികളുടെ പശ

ഉപ്പാപ്പയെ
പുറത്തേക്കെടുക്കുമ്പൊള്‍
ഉമ്മാമയുതിര്‍ത്ത
നെടുവീര്‍പ്പുകളുടെ
കനം

ഉരക്കുകയാണുമ്മ
തെളിഞ്ഞു
മായുകയാണോരോന്ന്

തേപ്പുകാരുണ്ട്
ചോദിക്കുന്നു
സാന്‍റ്‌ പേപ്പറുണ്ടോ

അതു മാത്രം
ഓന്‍
മറന്നതെന്തെന്ന്
ഉമ്മ
ഉറക്കെ
ഉരച്ച് നോക്കുന്നുണ്ടെന്നെ

ഉരക്കടലാസ്
മതിയെങ്കില്‍
ഇതാന്ന്
സമാധാനിപ്പിക്കുന്നുണ്ടവരെ

തേപ്പുകാരുണ്ട്
ചിരിച്ച്
ഉമ്മാന്‍റെ കയ്യിലെ
സാന്‍റ്‌ പേപ്പര്‍
വാങ്ങി
ജനലുകളുരക്കുന്നു

വിള്ളല്‍

വലുതായിരുന്നു
വിള്ളല്‍
നടന്ന
വഴികളൊന്നാകെ
അതിലെ
പുറത്തെത്തി

കാലുരഞ്ഞ
കരിങ്കല്ല്
നായ ഓറ്റിയ
മൈല്‍ കുറ്റി
ഒരടയാളവും
ബാക്കി വച്ചില്ല വേദന

വരള്‍ച്ചയൊന്നും
ഉണ്ടായിരുന്നില്ല
എന്നിട്ടും
വിണ്ടു
ഇപ്പോഴൊരിത്തിരി
നടക്കനാവില്ല

കാര്യങ്ങളതു കൊണ്ട്
എളുപ്പമായി

മതിയാവോളം
ഈ ഇരിപ്പിരിക്കാം

ഇരുന്ന ഇരിപ്പില്‍
തീര്‍ക്കാം
കാലുമേറ്റി
നടക്കുന്നൊരാളെപ്പറ്റി
അയാളുടെ
പദ വിന്യാസങ്ങളെപ്പറ്റി
ഭൂമിയുടെ
വിള്ളലുകളെപ്പറ്റി
ഒരുപന്യാസം