ശാരീരികം എന്ന തുടര്‍ നോവലിന്‍റെ ഒരാഴ്ചത്തെ ഭാഗം


കഥ ഇതുവരെ-

ഒരു ഹൃദയം
സുഹൃത്തിന്റെ പേരുമറന്ന്
ശരീരത്തില്‍ നിന്ന്
പുറത്തു കടന്ന്
തെരുവില്‍ നടന്ന്
ആകാശവാണിയില്‍ ചെന്ന്
പത്രമാപ്പീസുകള്‍ കയറി
പടവും പരസ്യവും കൊടുത്ത്
പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു

പിറ്റേന്ന്
പോസ്റ്റാഫീസുകളില്‍ അന്വേഷിച്ച്
പോലീസ് സ്റ്റേഷനുകളില്‍
പരാതി എഴുതിക്കൊടുത്ത്
കാണുന്നവരോട് പേരുചോദിച്ച്
സുഹൃത്തിന്റെ പേരതെന്ന് സംശയിച്ച്
സ്വയംപരിചയപ്പെടുത്തി
സുഹൃത്തതല്ലെന്നുറപ്പു വരുത്തി,

റയില്‍വേ സ്റ്റേഷനില്‍
റിസര്‍വേഷന്‍ ലിസ്റ്റുകള്‍
പലവട്ടം പരിശോധിച്ച് നോക്കി
കാത്തിരിപ്പ് മടുത്തിരിപ്പായപ്പോള്‍
കാഴ്ചപ്പതിപ്പുകള്‍ വാങ്ങിമറിച്ചു
വരികള്‍ക്കിടയില്‍
കടന്നുപോകുന്ന വണ്ടികള്‍വായിച്ചു
ഇറങ്ങുന്നവരേയും കയറുന്നവരേയും
കണ്ണാലുഴിഞ്ഞു
സ്ത്രീകളെ ഒളിഞ്ഞും
ഒപ്പമുള്ളവരെ തുറിച്ചും നോക്കി.

(തുടര്‍ന്ന് വായിക്കുക)
ഒരു സുഹൃത്ത്
ഹൃദയം കടന്നുകളഞ്ഞ ശരീരവുമായി
അവസാനം ആശുപത്രിയിലെത്തി,
ആളില്ലാത്ത ഒരു ഹൃദയം
പൊതിഞ്ഞു വാങ്ങി;
ഇറങ്ങിപ്പോകുന്നത് പേടിച്ച്
ശരീരത്തിലടച്ചിട്ടു.

അന്ന്
ഒരു ഹൃദയം തിരിച്ചെത്തി
ഒറ്റക്ക് 
(തുടരും)

5 comments:

  1. പാവമാ ഹൃദയം!
    അതിനി എപ്പളും അലഞ്ഞുനടക്കണ്ടി വരുമല്ലൊ!

    ReplyDelete
  2. കവിതയുടെശില്പത്തില്‍ നടത്തിയ ഈ പരീക്ഷണത്തെ അഭിനന്ദിക്കുന്നു.ആശയവും ഗംഭീരം.ബൂലോകരേ,എന്റെ ശുപാര്‍ശ പരിഗണിക്കുമെങ്കില്‍ ഈ കവിത വായിക്കാതെ പോവരുത്.

    ReplyDelete
  3. ഉംബാച്ചി,
    നന്നായിരിക്കുന്നു.
    ഹൃദയത്തേയും,സുഹൃത്തിനേയും,ശരീരത്തേയും പലകുറി മാറി മാറി വായിച്ചപ്പോള്‍ ചിത്രകാരന്റെ മസ്ത്തിഷ്ക്കത്തിലെ നൂലുകള്‍ കെട്ടുപിണഞ്ഞുപോയി. ആശുപത്രിയില്‍ നിന്നും ഒരു മസ്ത്തിഷ്കം പ്ലാസ്റ്റിക്കവറില്‍ വാങ്ങാനുള്ള ദുര്യോഗമില്ലാതിരിക്കട്ടെ !!!

    ReplyDelete
  4. കൊള്ളാം

    ReplyDelete
  5. എനിക്കു ഭയങ്കര ഇഷ്ടമായി

    ReplyDelete