ജെ.സി.ബി

ഇത്രയുമാണുണ്ടായത്
ഒരു രാവിലെ
വീട്ടിലേക്കു പോരുന്ന
ഇടവഴിയില്‍
മഞ്ഞ നിറത്തിലൊരു
ഹിംസ്ര ജന്തു പ്രത്യക്ഷപ്പെട്ടു
അതോടെ കുണ്ടനിടവഴി ഒരുവകയായി
ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമായി
നിരത്തിലൂടുള്ള അതിന്‍റെ
ജൈത്ര യാത്രകള്‍ കണ്ട്
നാട്ടുകാര്‍ വശംവദരായി

കുട്ടികള്‍ കാറുകളെ വിട്ട്
ജെ.സി.ബി വേണമെന്ന് കരയാന്‍ തുടങ്ങി
കുന്നുകള്‍ കുഴികള്‍ കുളങ്ങളെല്ലാം
ട്രിപ്പര്‍ ലോറികളിലേക്കെടുത്തു വെക്കുകയാണത്
ദിവസവും

അതിന്‍റെ ഉടമ ആനക്കാരന്‍റെ ഗമയില്‍
പല ചാലുകള്‍ നടക്കുന്നു

ഇപ്പോള്‍
രാവിലേയും
വൈകുന്നേരവും
അങ്ങാടിയിലൂടതിന്‍റെ എഴുന്നള്ളത്തുണ്ട്
അമ്പലത്തിലെ
തിറ മഹോല്‍സവത്തിലെ
എഴുന്നള്ളിപ്പു മാത്രമേയുള്ളൂ ബാക്കി
ഇടയില്ല മദമിളകില്ല
തുമ്പിക്കൈക്കാണെങ്കില്‍
ആനയേക്കാള്‍ പൊക്കം

സ്ര്ഷ്ടിപ്പില്‍
ദൈവത്തിനു നേരിട്ടു പങ്കില്ലാത്തതാവണം
ബാധകമായ പ്രക്ര്തി നിയമങ്ങളില്ല
ജീവനില്ല ജീവനുള്ളതെല്ലാതിനോടും ഈറ
നിറം പഴുത്തു വീഴുന്ന ഇലകളുടെ മഞ്ഞ
അതുകൊണ്ട് പച്ചപ്പുകളോടാണ്പക

ഇന്നലെ
ഞങ്ങളുടെ നാട്ടിലെ മുഖ്യമന്ത്രിക്കൊപ്പം
ടിവിയിലും വന്നു
ഭരണ കക്ഷിക്കിന്നത്
അരുമയായ വളര്‍ത്തു മ്രിഗം
പ്രതിപക്ഷത്തിനു പ്രതിയോഗി
മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തും
തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പുകളെ പൊളിക്കും
അഭേദ്യ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും
മുന്നണികള്‍ ക്ക് ഭാവിയുടെ ഘടകകക്ഷി
അടുത്ത തിരഞ്ഞെടുപ്പിന്
വോട്ടു ചോദിച്ച് വീട്ടുവാതില്‍ക്കല്‍
ഒരു ജെ.സി.ബി വരും
ഉറപ്പ്

23 എഴൂത്തും കുത്തും:

Anonymous said...

umbachi "kalakki" adipoli
gafoor dubai

vishak sankar said...

ഉംബാച്ചി,
കവിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ജെ.സി.ബി യുടെ രാഷ്ട്രീയം മുന്‍വിധികളുള്ളതും ഒരു വശം മാത്രം വെളിപ്പെടുത്തുന്നതുമാണെന്ന ഒരു പരാതി പറഞ്ഞു കൊള്ളട്ടെ.
തിരക്കിട്ട് എഴുതിയതാണെന്നു തോന്നുന്നു.പതിവില്ലാതെ ഒരുപാട് അക്ഷരപിശകുകളും മറ്റും!

മൂര്‍ത്തി said...

ജെ.സി.ബിയാണോ കമ്പിപ്പാരയാണോ എന്നതിനു പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ല. ചില കര്‍മ്മങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. തകര്‍ക്കാന്‍ പറ്റാത്തത് എന്നു കരുതിയിരുന്ന ചില വിശ്വാസങ്ങള്‍ പൊളിഞ്ഞു വീഴുന്നുണ്ട്. അതിന്റെ പോസിറ്റീവ് വശം കാണുക പ്രധാനമാണ്.

qw_er_ty

കുഴൂര്‍ വില്‍‌സണ്‍ said...

"ഇപ്പോള്‍
രാവിലേയും
വൈകുന്നേരവും
അങ്ങാടിയിലൂടതിന്‍റെ എഴുന്നള്ളത്തുണ്ട്
അമ്പലത്തിലെ
തിറ മഹോല്‍സവത്തിലെ
എഴുന്നള്ളിപ്പു മാത്രമേയുള്ളൂ ബാക്കി
ഇടയില്ല മദമിളകില്ല
തുമ്പിക്കൈക്കാണെങ്കില്‍
ആനയേക്കാള്‍ പൊക്കം"

നീ എഴുതിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എഴുതുമായിരുന്നു. പരസ്പ്പരം കയ്യേറിയ ഇടങ്ങളെ ഒഴിപ്പിക്കുന്ന ജെ.സി.ബിയെ പറ്റി.

സന്തോഷം. നീയും മറുപടി കൊടുക്കണം. കേരളം വിട്ടാല്‍ കവിതയുണ്ടോ എന്ന ചോദ്യത്തിനു. പുറത്തായവര്‍ നാടിനെ എങ്ങനെ കാണുന്നു എന്നു

ശെഫി said...

ഇഷ്ടായി

വിഷ്ണു പ്രസാദ് said...

ഉമ്പാച്ചീ,ഒരു കൌതുകവുമുണ്ടാക്കുന്നില്ല.തന്റെ ഒരു പൊട്ടക്കവിത എന്നേ ഞാന്‍ കൂട്ടൂ...

kichu said...

നന്നായി രസിച്ചു. ഇനിയും തുടരുമല്ലൊ

സങ്കുചിത മനസ്കന്‍ said...

umbachi. u r in dubai?
please give contact no kvmnair@gmail.com

ലാപുട said...

ഉമ്പാച്ചീ,
“ജീവനില്ല ജീവനുള്ളതെല്ലാതിനോടും ഈറ ”-ഇതെനിക്കിഷ്ടമായി. ജെ.സി.ബിയെക്കുറിച്ചും ജെ.സി.ബിയുടേതായ നമ്മുടെ മണ്ണെടുപ്പ് കാലത്തെക്കുറിച്ചും ഇത് ഒരുപാട് സത്യം തന്നെ..

ആനുകാലിക രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കവിതയുടെ നല്ല സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും തോന്നി...

Manu said...

ഉമ്പാച്ചി... ഭാവിയില്‍ കടുത്തചുവപ്പുനിറമുള്ള കവിതകള്‍ മാത്രം എഴുതുക...... ഭാവിയുണ്ടാകും...

(ചിലര്‍ തിരഞ്ഞുപിടിച്ച് വിമരശന കോലാഹലം ഉണ്ടാക്കാനും മാത്രം ദോഷമൊന്നും ഇവിടെ കണ്ടില്ല.. അതുകൊണ്ട് എഴുതിപ്പോയതാണെ...ബാക്കിയുള്ളവര്‍ ഷെമി...)

mariam said...

ദെന്തൂറ്റ്‌റയിത്‌?

vishak sankar said...

ഉമ്പാച്ചി...,ക്ഷമിക്കുക.

മനു,
താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.

എനിക്ക് ഉമ്പാച്ചിയുടെ കവിതയെക്കുറിച്ച് പറയാനുള്ളത് ഇവിടെയും കാര്യകാരണസഹിതം വിശദമായ ഒരു പോസ്റ്റ് ആയി ഒറ്റ കവിതാ പഠനങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ബ്ലോഗിലും എഴുതി.അതിനുള്ള മറുപടി ആര്‍ക്കും അതുപോലെ കാര്യകാരണ സഹിതം പറയാവുന്നതാണ്.അതിനു പകരം ഒരു മാതിരി ‘കെറുവു വര്‍ത്താനം‘ പോലെ ഇനി ചുവപ്പന്‍ കവിതകള്‍ എഴുതു..ചിലര്‍ തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നു... എന്നൊക്കെ പറയേണ്ടതുണ്ടോ? ഇത്തരം വര്‍ത്തമാനങ്ങളിലുള്ള മെഴുക്കുപുരണ്ട ധ്വനികള്‍ മനസിലാകാത്തവണ്ണം കാഴ്ച്ചക്കുറവുളള്ളവരല്ല ഉമ്പാച്ചി ഉള്‍പ്പെടെയുള്ള ബൂലോകര്‍ എന്ന് മാത്രം മനസിലാക്കുക.

എനിക്ക് ഉമ്പാച്ചിയെ തിരഞ്ഞുപിടിച്ച് വിമര്‍ശിക്കേണ്ട കാര്യമില്ല.പ്രതിഭയുള്ളവരെ അംഗീകരിക്കാന്‍ ഒരിക്കലും മടി കാട്ടിയിട്ടുമില്ല.അത് ഉമ്പാച്ചിയുടെ തന്നെ മുന്‍കാല കവിതകള്‍ക്ക് ഞാന്‍ ഇട്ട കുറിപ്പുകളോ,വിനിമയത്തിലെ ലേഖനം തന്നെയോ മുന്‍വിധികളില്ലാതെ വായിച്ചാല്‍ മനസ്സിലാവും.
വിഷം പുരണ്ട ഇത്തരം പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക.

ദില്‍ബാസുരന്‍ said...

ഉമ്പാച്ചി ‘ടച്ച്’ ഇല്ലാത്ത എന്നാല്‍ മോശമല്ലാത്ത ഒരു കവിത.

ഓടോ: എന്റെ നല്ലൊരു അമ്മാവന്‍
അമ്മാവന് ചുവന്ന കോണകം
എന്ന് രണ്ട് വരി എഴുതിയാലും വില്‍ക്കാന്‍ വെച്ചിരിക്കുന്ന പച്ച ബക്കറ്റുകള്‍ മാത്രമുള്ള കട കണ്ടാലും അതില്‍ കാണേണ്ടവന്‍ രാഷ്ട്രീയം കാണും. ഒന്നിനെ തന്നെ നിനച്ചിരുന്നാല്‍... എന്നാണല്ലോ.

vishak sankar said...

സങ്കുചിതാ,
രാഷ്ട്രീയം എന്ന വാക്കില്‍ കക്ഷി രാഷ്ട്രിയം എന്ന ഒറ്റ അര്‍ത്ഥം മാത്രം കാണാന്‍ ശേഷിയുള്ള അമ്മാവന്മാര്‍
ചുവപ്പും പച്ചയും ഒക്കെ മാത്രമേ കാണു.അത് ഒന്നിനെ തന്നെ നിനച്ചിരിക്കുന്നതുകൊണ്ടല്ല.ഒന്നും നിനയ്ക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ്.
അമ്മാവനൊക്കെ പ്രായമായില്ലെ...:)

vishak sankar said...

അയ്യൊ...സങ്കുചിതാ,പൊറുക്കൂ...
ദില്‍ബാസുരനെന്ന് റ്റൈപ് ചെയ്തതു പിശകി സങ്കുചിതനെന്നായിപ്പോയതാണ്.ക്ഷമിക്കൂ...

Manu said...

എനിക്ക് താങ്കള്‍ക്കെതിരെ വിഷം പുരട്ടി പ്രചരണം നടത്തേണ്ടുന്ന ആവശ്യം ഒന്നും ഇല്ല വിശാഖ്. ആരുടെയും കോണകം നോക്കി രാഷ്ട്രീയം കണ്ടുപിടിക്കേണ്ട ആവശ്യവുമില്ല (sankuchithan).നിങ്ങള്‍ തന്നെ നോക്കു.. കക്ഷി രാഷ്ടീയ ചര്‍ച്ചകള്‍ നടക്കുന്ന ഒരു ബ്ലോഗിലും ഞാന്‍ ആര്‍ക്കും വേണ്ടി കൊടി പിടിക്കാന്‍ പോയിട്ടില്ല. സാധാരണ ആ വഴിക്കെങ്ങമും പോകാറുമില്ല.

പിന്നെ ഇവിടെ ഉമ്പാച്ചിയുടെ കവിതയെ രാഷ്ടരീയത്തിന്റെ വശം മാത്രം പറഞ്ഞ് വിമര്‍ശിച്ചിട്ടുള്ളത് വിശാഖ് മാത്രവുമല്ല. ഇത് ബ്ലോഗിലെയും പൊതുവെ കേരള സാഹിത്യരംഗത്തെയും ആശാവഹമല്ല എന്ന് ഞാന്‍ കരുതുന്ന ചില ദിശാബോധങ്ങളുടെ പരിണാമം മാത്രമാണ്. നിങ്ങള്‍ വെറും ഒരു നിമിത്തവും.

ജെ.സി.ബി. ഹിംസാത്മകമായ ഒരു പ്രതീകമാണ്. അതിന്റെ ഹിംസാത്മകത ഉമ്പാച്ചി നന്നായി അവതരിപ്പിക്കുന്നുമുണ്ട്. അക്കാര്യത്തില്‍ നിങ്ങളാരും വിയോജിക്കുമെന്ന് തോന്നുന്നില്ല.

അപ്പോള്‍ വിയോജിപ്പുള്ളത് രാഷ്ട്രീയമായൊരു പ്രശ്നത്തിലാണ്. മൂന്നാറിലെ ജെ.സി.ബി. ഉപയോഗം അരാഷ്ടീയമായ ഒരു സാമൂഹ്യമാറ്റത്തെകുറിക്കുന്നു; അതുകൊണ്‍ട് അതില്‍ നീതിബോധമുള്ള സമൂഹം മുഴുവന്‍ അതിനെ പിന്തുണക്കണം എന്ന് സഖാക്കള്‍ (ഒരു ഗ്രൂപ്പ് മാത്രമെങ്കിലും) ഘോരഘോരം പ്രസംഗിക്കും എന്ന് എനിക്കറിയാം. I am unconvinced. And I have my right to be unconvinced too. Umpacchi has the same right for that matter. അവനവന്റെ ബോധ്യങ്ങള്‍
ജെ.സി.ബിയുടെ ഹിംസാത്മകത ഇല്ലാതെ അവതരിപ്പിക്കാന്‍ ഉള്ള മാധ്യമമാണ് ബ്ലോഗ് എന്ന് ഞാന്‍ വിചാരിക്കുന്നു. മൂന്നാറിലെ നടപടിയുടെ രാഷ്ട്രീയസാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയതുകൊണ്ട് മാത്രം ഉമ്പാച്ചിയുടെ കവിത ജെ.സി.ബി. കയറ്റാനും 'വെട്ടിനിരത്താനും' (കടപ്പാട് വിശ്വേട്ടനോട്) ഉള്ളതാണെന്ന് ചിലരൊക്കെ വിശ്വസിക്കുന്നത് തങ്ങള്‍ക്കെതരാകുന്ന ഏതഭിപ്രായപ്രകടനവും mob violence വഴി തുടച്ചുനീക്കപ്പെടുകയും നിര്‍‌വീര്യമാക്കപ്പെടുകയും ചെയ്യേണ്ടതാണ് എന്ന് വിശ്വസിക്കുന്ന, ചിലരൊക്കെ ശീലിച്ചുപോയ, communist fixation-കളുടെ പ്രശ്നമാണ്.

കക്ഷിരാഷ്ട്രീയം പച്ചമാങ്ങയുടെ തൊലിയാണ്. ഉമ്പാച്ചിയും ഞാന്‍ തന്നെയും വിരല്‍ചൂണ്ടുന്ന പ്രശ്നത്തിന് ഒരു കൊടിയുടെ നിറവുമില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജെ സി ബി ഓടിച്ചുകയറ്റിയത് രാഷ്ട്രത്തിന്റെ രക്ഷകവേഷം കെട്ടിയ ഒരു കുടുംബത്തിലെ സന്തതി തന്നെയാണ്- സഞ്ജയ് ഗാന്ധി. ബാബറിമസ്ജിദിലേക്ക് ഓടിക്കയറിയതും ഈ ജെ.സി.ബിയുടെ മനുഷ്യരൂപങ്ങളാണ്. ഈ ജെ.സി.ബി കളെല്ലാം വോട്ടിനുള്ള credential ആയിട്ട് പിന്നീടുള്ള ഇലക്ഷനുകളില്‍ വീടുകള്‍ കയറിയിറങ്ങിയിട്ടുമുണ്ട്. ഈ ചരിത്രം ഓര്‍മയുള്ളവര്‍ക്ക് ഉമ്പാച്ചി എഴുതിയ കവിതയെ പിന്നില്‍ കടിച്ചുതൂങ്ങിയ അട്ടകളുടെ ഒന്നും സഹായമില്ലാതെ വായിക്കാനാവും. അട്ട കടിച്ചുതൂങ്ങിയിരിക്കുന്നത് ഉമ്പാച്ചിയുടെ പിന്നിലല്ല. നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെയും ബോധ്യങ്ങളുടെയും പിന്നിലാണ്.

മൂന്നാറിലേക്ക് വീണ്ടും. നശീകരണം കൊണ്ട് മൂന്നാറിലെ ecological പ്രശ്നത്തിനു പരിഹാരമാവില്ല, അതിനു കൂടുതല്‍ നിര്‍മ്മാണാത്മകമായ കാഴ്ചപ്പാട് വേണം എന്നു സൂചിപ്പിച്ച് കൈപ്പള്ളി ഇട്ടിരുന്ന പോസ്റ്റിലേക്കും ജെ സി ബി ഓടിച്ചുകയറ്റിയിരുന്നു ഒന്നു രണ്ട് സഖാക്കള്‍. ഞാന്‍ കൈപ്പള്ളിയോട് പൂ ര്‍ണ്ണമായും യോജിക്കുന്നു. അതു മാത്രമല്ല. തങ്ങളുടേതല്ലാത്തകുറ്റത്തിനു ജീവന്‍ മുഴുവന്‍ കണ്ട സ്വപ്നങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുന്ന ഇടത്തരം കുടുംബങ്ങളുടേതു കൂടിയാണ് വിഷയം. (മൂന്നാറില്‍ കുടിയിറക്കപ്പെടുന്നവരെല്ലാം കുറ്റകരമായ വനനശീകരണം നടത്തിയവരോ റബര്‍ കറകുടിച്ചുവളര്‍ന്ന വര്‍ഗശത്രുക്കളോ Petit-bourgeois കളോ ആണെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ പ്രശ്നം ഉമ്പാച്ചിയുടേതോ എന്റെയോ അല്ല. മനുഷ്യനെ കാണാനാവാത്തവിധം വര്‍ഗീകരിക്കപ്പെട്ട മനസ്സിന്റേതാണ്)

പിന്നെ വോട്ട് ഗിമിക്കിന്റെ പ്രശ്നം. I would better wait for time to prove it. അടുത്ത ഇലക്ഷന്‍ കാലത്ത് മുഖ്യന്റെ മുഖം പതിച്ച ജെ സി ബി കള്‍ എന്റെ വീട്ടുമുറ്റത്ത് എത്തും എന്ന് എനിക്കുറപ്പുണ്ട്. തര്‍ക്കിക്കണ്ട. just wait and see.

കൂടുതല്‍ വിശദമായ ഒരുത്തരം തയ്യാറാക്കണം എന്നുണ്ടായിരുന്നു. 'പ്രചരണം' എന്ന ആരോപണം വഴി താങ്കള്‍ എനിക്ക് നിഷേധിച്ചത് അതിനുള്ള സാവകാശമാണ്, വിശാഖ്. I hate that word that much.

Manu said...

വര്‍ഗീകരണം എന്ന വാക്ക് communal എന്ന അപചയം വന്ന അര്‍ത്ഥത്തില്‍ അല്ല. വര്‍ഗസമരം എന്നൊക്കെ വിളിച്ചുകൂവാറുള്ളതിലെ വര്‍ഗ്ഗം ആണുദ്ദേശ്യം.

(സമരത്തിന്റെ കടും നിറമുള്ള കമ്യൂണിസ്റ്റ് വിഭാഗീയതക്ക് മതവികാരത്തിന്റെ മുഖമുള്ള വര്‍ഗീയവിഭാഗീയതയെക്കാള്‍ മഹത്വം ഉണ്ടെന്ന് ധരിച്ചുവശായിട്ടൊന്നും അല്ല ഈ clarifcation. മനുഷ്യനെ മനുഷ്യന്‍ എന്ന് വിളിക്കാത്ത ഏത് മത്തങ്ങായുടെ കുരുവും ഒന്നുപോലെ തന്നെയാണ്.)

ഓണ്‍ലൈന്‍ എഡിറ്റര്‍ ഉപയോഗിക്കുന്നതുകൊണ്ട് ചില typo-കള്‍ വന്നിട്ടുണ്ട്. ക്ഷമിക്കുക.

qw_er_ty

parajithan said...

കവിതയും കഥയുമൊക്കെ വായിക്കുന്നവന്‌ തനിക്ക്‌ ബോധ്യപ്പെട്ടിട്ടുള്ള കാര്യങ്ങളുമായി അതിനെ ചേര്‍ത്തു വയ്ക്കാനും ആ രീതിയില്‍ പ്രതികരിക്കാനുമൊക്കെ അവകാശമുണ്ട്‌. അല്ലെങ്കില്‍ കവിതയെഴുതുന്നവന്‍ അത്‌ പെട്ടിയില്‍ പൂട്ടി വയ്ക്കണം. ഇവിടെ സാന്റോസ്‌ പ്രതികരിച്ചിരിക്കുന്നത്‌ നോക്കൂ. ആ പോസ്റ്റിട്ട ഞാന്‍ എന്റെ 'ആവിഷ്കാര'ത്തിനു മേല്‍ സാന്റോസ്‌ മെക്കിട്ടുകയറിയെന്നു പറഞ്ഞില്ല. അയാള്‍ കവിത വായിച്ചപ്പോള്‍ തനിക്ക്‌ അനുഭവപ്പെട്ട കാര്യം ആര്‍ജ്ജവത്തോടെ പറയുകയാണ്‌ ചെയ്തത്‌. അത്‌ തികച്ചും ന്യായമാണെന്നു മാത്രമല്ല, അത്തരം പ്രതികരണങ്ങള്‍ കൂടിയാണ്‌ ഒരു പോസ്റ്റ്‌ ലക്ഷ്യമിടുന്നത്‌. വിഷ്ണുപ്രസാദ്‌ എഴുതിയ തിരുപ്പൂര്‍ എന്ന കവിതയിലെ വീക്ഷണത്തോടും ഞാനൊക്കെ ഒട്ടൊരു വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. അതിനു പകരം റോസ്‌മേരി ലൈനില്‍ 'പ്രക്ഷുബ്ധമനോജ്ഞം!' (കടപ്പാട്‌: മറിയം) എന്നു പറയാമായിരുന്നു, വേണമെങ്കില്‍.

പിന്നെ, ഹിംസാത്മകതയെക്കുറിച്ചും വരിയുടയ്ക്കലും ചേരിനിര്‍മ്മാര്‍ജ്ജനവുമായി തകര്‍ത്താടിയ സഞ്ജയ്‌ ഗാന്ധിയെ ഇവിടേക്ക്‌ വലിച്ചിഴച്ചതിനെപ്പറ്റിയുമൊക്കെ സംസാരിച്ച്‌ സമയം കളയുന്നില്ല. ഇത്രയുമെഴുതിയതു തന്നെ, ഉമ്പാച്ചിയുടെ കവിതയിലെ വീക്ഷണത്തോട്‌ വിയോജിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുള്‍പ്പെടുന്നുവെന്നതിനാലാണ്‌. കഴിയുമെങ്കില്‍ ഇതേപ്പറ്റി സംസാരിക്കേണ്ട എന്നായിരുന്നു ആദ്യം ഞാനെടുത്ത തീരുമാനം. മറ്റൊന്നും കൊണ്ടല്ല, ഉമ്പാച്ചിയുടെ എഴുത്തിനോടുള്ള താല്‌പര്യം കൊണ്ട്‌ മാത്രം. പ്രതികരിക്കേണ്ടി വന്നത്‌ വിനിമയങ്ങള്‍ എന്ന (വിശാഖിന്റെ) ബ്ലോഗിലും ഇവിടെയും മനു കാണിച്ച അമിതാവേശം കണ്ടതുകൊണ്ട്‌ മാത്രം. ഇനി, പോസ്റ്റിനോട്‌ പ്രതികരിച്ചാല്‍ മതി, കമന്റിനോട്‌ പ്രതികരിക്കേണ്ട എന്ന 'എത്തിക്കല്‍' ലൈന്‍ പറഞ്ഞ്‌ എന്റെ 'അഭിപ്രായസ്വാതന്ത്ര്യ'ത്തിന്‌ കൂച്ചുവിലങ്ങിടല്ലേ മനു. :)

(ഉമ്പാച്ചി, ക്ഷമിക്ക്‌. വ്യാജ സിഡി വേട്ടയെക്കുറിച്ച്‌ ഒരു കവിത ഇവിടെ പ്രസിദ്ധീകരിക്കാന്‍ തോന്നുന്നു. ഞാനൊരു വഷളനായതു കൊണ്ടാ. വേറൊന്നും കരുതരുത്‌.

"കവറില്‍ നിന്ന്
പുറത്തുവന്ന സിഡി
ഉദയസൂര്യന്റെ ഒരു കുഞ്ഞു പകര്‍പ്പ്‌.
വെളിച്ചത്തെ നിരന്തരം പകര്‍ത്തി
ഏഴായി പിരിച്ച്‌
അതിന്റെ ഉള്ളു കാട്ടിത്തരുന്നവന്‍.
അവനിലെ കാന്തലിഖിതങ്ങളുടെ ഉറവിടം
അവനറിയില്ല.
അവന്റെ ദൗത്യം
പകരല്‍ മാത്രം.

..............

മാന്‍പേടയെ പോറ്റുമൃഷിയും
അതിനെ അമ്പില്‍ കോര്‍ക്കും രാജനും
ഒത്തുചേര്‍ന്നവന്‍
വന്യദാഹത്തോടെ വന്നു.
ബൂട്ടുകള്‍ക്കടിയില്‍ തകര്‍ന്നത്‌
വെറും തകിടായിരുന്നില്ല.
ഒരു പിടി അന്നം,
ഒരു പ്രണയസമ്മാനം,
ഒരു സ്കൂള്‍ബാഗ്‌,
ഏഴാം വാര്‍ഡിലെ
പതിനൊന്നാം നമ്പര്‍ രോഗിയ്ക്കായുള്ള
രണ്ട്‌ കുപ്പി മരുന്ന്..
അങ്ങനെ
പകരം വയ്ക്കാനാകാത്ത
പല സ്വപ്നങ്ങളും
ചവിട്ടടിയില്‍ കിടന്ന്
നിശ്ശബ്ദമായി നിലവിളിച്ചു.

...............

ഇനിയുള്ള ഇലക്ഷനില്‍
ഏഴു വര്‍ണ്ണങ്ങളില്‍ ആറിനെയും പടിയിറക്കി
ചുവന്ന സൂര്യന്മാരായി
ഈ സിഡികള്‍ ഉദിച്ചുയരും.
അന്ന്,
എന്റെ വിരലിലണിയുന്ന
കറുത്ത സൂര്യനിലൂടെ
ഞാന്‍
നിഗൂഢമായൊരു കവിത വായിക്കും."

തിരക്കിട്ടെഴുതിയതു കാരണം എന്നിലെ ‘എഡിറ്റിം‌ഗ് മാനിയാക്ക്’ വേണ്ട വിധം ജോലി ചെയ്തിട്ടില്ല. അതിന്റെ കുഴപ്പങ്ങള്‍ കവിതയിലുണ്ടാകും. ക്ഷമിക്കുക. പിന്നെ, ഒരു മുന്നറിയിപ്പ്: ഈ കവിത വാ‍യിച്ച് മര്യാദയ്ക്ക് വിമര്‍‌ശിക്കാനായി ആരെങ്കിലും വന്നാല്‍ അവന്റെ കൂമ്പിനിട്ട് നല്ല ഒന്നാന്തരം ‘അരാഷ്ട്രീയ ഇടി’ ഇടിക്കുന്നതാ‍യിരിക്കും.)

Manu said...

ഹരിയേട്ടാ... പ്രതികരണം അസ്സലായി. :) ഒന്നു രണ്ടുകാര്യങ്ങള്‍..

1. എത്തിക്കല്‍ ലൈന്‍..ആ പോസ്റ്റിലെ മുഴുവന്‍ കമന്റും എന്റെ തലേല്‍ കൂടെ വന്നാലുള്ള ബൂലോഗസമ്മര്‍ദ്ധം പേടിച്ച് ഞാന്‍ ഓടിയതല്ലേ... എത്തിക്സുമില്ല ഒരു തേങ്ങേമില്ല.

2. സഞ്ജയ്‌ഗാന്ധി. സഞ്ജയ് പോട്ടെ. ബാബറി മസ്ജിദിന്റെ കാര്യം ഇവിടെ മിണ്ടിയതിനു എല്ലാം കൂടെ എന്നെ കശാപ്പ് ചെയ്യും എന്ന് വിചാരിച്ച് തന്നെയാ ഞാന്‍ വന്നത്. ആ റെഫെറന്‍സ് വിശദീകരണം ആവശ്യമുള്ളതാണ്. ഞാന്‍ ഉദ്ദേശിച്ചത് ഇതേയുള്ളൂ. ആരെങ്കിലും കെട്ടിപ്പൊക്കിയത് ഇടിച്ചുനിരത്തുന്നതിന് ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങളുണ്ട്. നഗരവികസനം... തെറ്റായെങ്കിലും വ്യാഖ്യാനിക്കപ്പെടുന്ന വിശ്വാസങ്ങള്‍.. രാഷ്ട്രീയ തത്വസംഹിതകള്‍... പക്ഷെ എവിടെയാണെങ്കിലും നശീകരണം നിര്‍മാണപരമല്ലാതെ പകുതിവഴിക്ക് നില്‍ക്കുന്നെങ്കില്‍ അതിനു ന്യായീകരണങ്ങളില്ല എന്ന് ഞാന്‍ കരുതുന്നു. മൂന്നാറിന്റെ കാര്യം കൃത്ര്യമായി പറഞ്ഞാല്‍ അവിടെ വീണ്ടും വനവല്‍ക്കരണത്തിനും ക്രയവിക്രയങ്ങളിലൂടെ കെണിയില്‍ കുടുങ്ങിയ ഇടത്തരക്കാരുടെ കുടുംബങ്ങള്‍ക്കെങ്കിലും ന്യായമായ പരിഹാരത്തിനും ഉള്ള മാര്‍ഗങ്ങള്‍ ചേര്‍ത്ത് ഒരു പൂര്‍ണ്ണ പദ്ധതി ഉണ്ടാകുന്നതു വരെ മൂന്നാര്‍ നടപടി ഹിംസാത്മകമായ ഒരു പ്രതികരണം മാത്രമാണ്. അവിടെ (അവിടെ മാത്രം) ആണ് മുന്‍പ് പറഞ്ഞനടപടികളുമായി അതിനുള്ള സാമ്യം. എല്ലാ ജെ സി ബികളും ഒരുപോലെയാകുന്നത്.

3. ഹരിയേട്ടന്‍ ആദ്യം നീട്ടി പറഞ്ഞ കാര്യം. ഒരു പോസ്റ്റില്‍ കമന്റിടുന്നത് പോലെയല്ല വിമര്‍ശനം പോസ്റ്റാക്കി ഇടുന്നത്. അതു ഉമ്പാച്ചിയുടെ മേല്‍ ആശയപരമായ സമ്മര്‍ദ്ധം ഏറ്റാനുള്ള മനഃപൂര്‍വ്വമായ ശ്രമമായേ എനിക്ക് തോന്നിയുള്ളു. (യഥാര്‍ത്ഥത്തില്‍ അത്തരം ഒരു ശ്രമത്തിനെതിരെയാണ് വിശാഘിന്റെ പോസ്റ്റില്‍ അല്പം പരിഹാസച്ചുവയോടെ എനിക്ക് പ്രതികരിക്കണ്ടിവന്നത്)

ഉമ്പാച്ചി said...

ഒരുപാട്
thanks,
purathu poyi cheyyunnu..
athinte kuravukalkk kshama.

കെ.പി.റഷീദ്‌ said...

jcb oru jeevi thanne
changathee.

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

ആനുകാലികം കവിതയെ ചുരുക്കിക്കളഞ്ഞെന്ന ലാപുടയുടെ നിരീക്ഷണത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. എന്തെങ്കിലുമൊക്കെ ഉടഞ്ഞുവീഴുന്നതു കാണാനുള്ള ആവേശം കൊണ്ട്‌ ജെ.സി.ബികളെ ആരാധിക്കുന്ന എന്നെപ്പോലുള്ള കുട്ടികളില്‍ നിന്നും കാശു വെള്ളത്തിലായതിന്റെ അമര്‍ഷത്തില്‍ സൂട്ടിങ്ങ്സില്‍പ്പൊതിഞ്ഞ ഖാദിക്കോണകത്തിലും കാവിക്കോണകത്തിലും അര്‍ശോരക്തം ചൊരിയുന്നവരില്‍ നിന്നും വേറിട്ടുനിന്ന് ഈ മഹാദന്തിയെ ഹിംസ്രജന്തുവായിക്കാണാനുള്ള സാധ്യതയുള്ള ഈ കവിതയ്ക്ക്‌ ഉമ്പാച്ചി ഒരു പുനര്‍ജ്ജന്മം കൊടുക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്‌

Raji Chandrasekhar said...

"ജെ.സി.ബി" വായിച്ചു.
ഉമ്പാച്ചി സ്പര്‍ശം എനിക്ക് അനുഭവപ്പെട്ടില്ല.
ക്ഷമിക്കണേ എന്റെ ആസ്വാദനത്തിന്റെ തകരാറാകാം.