നാം മരുഭൂമിയിലായിരുന്നപ്പൊൾ


നാം മരുഭൂമിയിലായിരുന്നു,
നിലാവിനു വെളിച്ചം നൽകിയ
കണ്ണുകൾ കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം വീഞ്ഞായി മാറി.

മരുഭൂമി പൂത്ത് വാനമായി,
വേണ്ടത്ര നക്ഷത്രങ്ങളെ നാം നുള്ളിയെടുത്തു,
നാം പൂ എന്നു കരുതിയപ്പോൾ
അവ പൂക്കളായതായിരുന്നൂ സത്യത്തിൽ.

ആകാശം പഴുത്ത് പാകമായി
അദൃശ്യമായൊരു ഉദ്യാനത്തിൽ
തൊട്ടു തൊട്ടിരുന്ന്
നാമതിനെ അല്ലി അല്ലിയായി കഴിക്കാൻ തുടങ്ങി.

എന്റെ ശരീരത്തെ നോക്കുന്ന
അതേ കണ്ണു കൊണ്ട് നിന്റെ ശരീരത്തേയും കണ്ടു.
നാം പാട്ടുപാടി, നൃത്തം ചെയ്തു,
പ്രസന്നതയും ഉല്ലാസവും നമ്മുടേ മുമ്പിലൂടേ
കുട്ടികളെ പോലെ ഓടിക്കളിച്ചു.
അവരെ ശ്രദ്ധിക്കേണ്ടതില്ല എന്ന
സുരക്ഷിത ബോധത്തിൽ പരസ്പരം മുഴുകുന്ന
രണ്ട് ദമ്പതികളെ പോലെ നാം,
ഇരുന്ന ഇരുപ്പിലലഞ്ഞു, നമ്മളിലൂഞ്ഞാലാടി.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനു മധുരമിട്ട
ചുണ്ടു കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം വീഞ്ഞായി മാറി,

വേറെയും പാനപാത്രങ്ങൾ നിറക്കപ്പെട്ടിരുന്നു,
തോഴിമാരാൽ അവ കൊണ്ടു വരപ്പെട്ടു
ഒന്നും കുടിക്കരുതെന്നും
രുചിക്കുക മാത്രം മതിയെന്നും നീ പറഞ്ഞു
മതിമറന്നു പോകുമോ ഞാനെന്ന
നിന്റെ പേടി എനിക്കു ആഹ്ലാദമായി,
അതേ പേടിയിൽ
ചില കനികൾ, പഴച്ചാറുകൾ ഞാനും ഒഴിച്ചു കളഞ്ഞു.

പ്രണയത്തിൽ പോലും
ചിട്ടവട്ടങ്ങൾ അരുതെന്ന ശാഠ്യമുള്ള നീ
എന്നെ അറിയിക്കാതെ ഒറ്റക്കലഞ്ഞു, ഒളിച്ചു.
എനിക്കു വേദനിക്കാതിരിക്കാനുള്ള
നിന്റെ പാഴ്വേലകളോർത്ത് ഞാൻ ചിരിച്ചു,
നിന്റെ വിനോദങ്ങളെ അളവറ്റ് സ്തുതിച്ചു,

വേദനയും വിനോദവും
നിലാവും അതിന്റെ ചങ്ങാതിയുമാണ്,
ഉറ്റ മിത്രങ്ങൾ.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനെ ഉയരത്തിൽ നിർത്തിയ
കൈകൾ കൊണ്ട് നീ തൊട്ടപ്പോൾ
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം നമ്മുടെ വീഞ്ഞായി മാറി,
അകാരണമായൊരു ഭീതിയിൽ
അതിനെ തിരികെ ജലമാക്കിയാലോ എന്നു നീ.

ഇല്ല,
ഇനി വീഞ്ഞപ്പെട്ടി
കുതിർന്നൊഴുകുന്ന ചോരയാവും..
എന്റെ ഹൃദയപത്രം നിറയെ.

No comments:

Post a Comment