മഞ്ഞുരുക്കം

അഭിപ്രായൈക്യപ്പെടാതെ നാമിരിക്കുന്നു
ഒരേ ഉദ്യാനത്തിലെ ഒരിരിപ്പിടത്തിൽ
തൊട്ട് തൊട്ട്
ഇംഗിതങ്ങൾ തമ്മിൽ തൊടാതെ.

നിന്നെ തട്ടിക്കൊണ്ടുവരാൻ
പണ്ടു പറഞ്ഞയച്ച വാക്കുകളെ ഞാൻ
ജാമ്യത്തിലെടുക്കുന്നു

ഇല്ലാത്ത തെളിവുകൾ കണ്ടെത്തി
നിന്റെ ഭാഗം വാദിച്ച് ജയിക്കുന്നൂ ഞാനും,
എന്റെ മുനയൊടിച്ച്
മിഴിയാലെന്നെ വിസ്തരിക്കുന്നൂ നീയും,
മോഹഭംഗങ്ങളെ
മാപ്പുസാക്ഷികളാക്കുന്നൂ ഒടുക്കം നമ്മൾ.

പതിവു പോലെ
തീരുമാനമാകാതെ
നമ്മുടെ കീഴ് കോടതി പിരിയുന്നു.
അപ്പോൾ പരമോന്നത കോടതിയുടെ
ഉത്തരവെത്തുന്നൂ, ഉദ്യാനം മഞ്ഞുമൂടുന്നു.

വെയിലു ചായുന്നു, തണുപ്പ് തലോടുന്നു
ഇത്രയൊക്കെ
ഇരു പക്ഷത്തിരുപ്പുറപ്പിച്ചിട്ടും
തർക്കിച്ചിട്ടും
രണ്ടാൾക്കും തണുക്കുന്നു
ഈ മഞ്ഞിന് എന്തൊരു നിഷ്പക്ഷത.

No comments:

Post a Comment