വൈകുന്നേര കവിത

വൈകീട്ട്‌
തൊട്ടു താമസിക്കുന്ന വീട്ടിലെ
കുട്ടി വന്നിട്ട്‌
കാലു പിടിക്കുന്നൂ
അവനൊരു കവിത വേണം
അരപ്പായ
വെള്ളക്കടലാസുമായ്‌
അവന്റമ്മയും വക്കാലത്തിന്‌

കൈ കഴുകീട്ട്‌
തുണി കൂട്ടി തൊടണമത്രയും
നല്ലവളയല്‍ക്കാരി
ചോദിച്ചിട്ടൊരു
കവിത കൊടുക്കാത്തവനെന്തു
കവിതക്കാരനിടവലക്കാരന്‍

'രാവിലെ'യാണു
ടീച്ചറു കൊടുത്ത വിഷയം
എന്തെഴുതാനാണു ഞാന്‍
കവിതയാക്കാമോ രാവിലത്തെ
വെളുപ്പിനെ,തിരക്കിനെ
കവിത തേടുന്നവരും
കൂടെ ഞാനും, മുന്നില്‍ കാണാം
വെളുത്തു വരുന്നൊരു ലോകം

"രാവിലെ"

എത്ര വിളിച്ചാലുമുണരാ
മരങ്ങളെ
നെറും തലയില്‍
വെള്ളമിറ്റിച്ചുണര്‍ത്തിയതാണാകാശം
ഇലകളിലുണ്ടതിന്‍ കുഞ്ഞുനനവ്‌

മരക്കൊമ്പില്‍ പിന്നെയും
തല ചായ്‌ച്ചുറങ്ങൂന്നൂ വെയില്‍
ചില്ലകള്‍ വീശിക്കുടഞ്ഞ്‌
ഉണര്‍ന്നു വരുന്ന കിളികളെ
പല്ലു തേപ്പിക്കുകയാണു കാറ്റ്‌
കാറ്റിലവയുടെ കുഞ്ഞുവാമണം

സ്‌കൂളില്ലിവര്‍ക്കൊന്നും
അതാവുമിത്ര പെട്ടന്നെല്ലാരും
കണ്ണു തിരുമ്മി എഴുന്നേറ്റത്‌...

3 comments:

  1. ഹായ്, ഹായ് നല്ല രസം. ഇനിയിതിൽ വൃത്തൊല്യ, ചതുരോല്യ ന്ന് ടീച്ചറമ്മ പറയൂന്നേ ഉള്ളൂ ഒരു ഭയം.

    ReplyDelete
  2. nannayittundu........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................

    ReplyDelete