കവിതയെഴുതുന്ന മുറി

കവിത
എങ്ങനെ ഉണ്ടാകുന്നു എന്ന്
നേരിട്ടു കാണാം
കവിതയെഴുത്തു മത്സരം
നടക്കുന്ന മുറിയില്‍

പേനകളുരയുന്ന
ശബ്ദം കേള്‍ക്കാം
കവിതകള്‍ വിളയുന്ന ഈ കാട്ടില്‍.

കവിതയെഴുതുവാനുള്ള ഏകാന്തത
ആരുമാവശ്യപ്പെടുന്നില്ല
അനുയോജ്യമായ വാക്കുകള്‍
വരാതെ
ആരെയും കളിപ്പിക്കുന്നില്ല

ആരും ക്ഷോഭിക്കുന്നില്ല
പ്രണയിക്കുന്നില്ല
സമരം ചെയ്യുന്നില്ല
ഒരേ ആയത്തില്‍ കുനിഞ്ഞ്
കണ്ണൂന്നി
വരികള്‍ കുറിക്കുന്നു
കവിതയെഴുതുന്ന ഈ കുട്ടികള്‍.

ഇടക്കിടെ ക്ലോക്കു നോക്കിയും
നീണ്ടു പോയ വരി
വെട്ടി നന്നാക്കിയും
ചില വാക്കുകള്‍ക്ക് പകരം
മറ്റെന്തെങ്കിലും
വെക്കാമോയെന്ന് ശ്രദ്ധിച്ചും.

അവരുടെ കവിതകള്‍
വിരിഞ്ഞുണര്‍ന്നതല്ല
അവയിലൊന്നു പോലും
വിപ്ലവം സ്വപ്നം കാണുന്നുണ്ടാവില്ല
ഒരു വിധി നിര്‍ണ്ണയത്തിന്റെ അപ്പുറം
അവയില്‍ മിക്കതും ജീവിക്കുക പോലുമില്ല.

പാവം കവിതകള്‍ എന്ന്
അവയെ വിളിച്ച്
കവിതയെഴുതുന്നവരെക്കുറിച്ചുള്ള
ഈ കവിത
അവസാനിപ്പിക്കാം

11 comments:

  1. കവിതയെഴുതുന്നവരുടെ
    മുറിയില്‍ നിന്ന്....

    ReplyDelete
  2. കവിതയെഴുത്ത് മത്സരമാകുമ്പോള്‍ ഇതൊക്കെ തന്നെ ആണ് നടക്കുന്നത്... കവിത ജനിക്കുന്നു...മരിക്കുന്നു...കവി പോലും അറിയാതെ...

    ReplyDelete
  3. 'പാവം കവിതകള്‍' CLOCK തൂക്കിയ എഴുതു മുറിയില്‍ മാത്രമല്ല, ആര്‍ക്കും എന്തും എഴുതി തൂക്കാവുന്ന ഇ-മുറിയിലുമുണ്ട്‌

    ReplyDelete
  4. വളരെ ശരിയാണ്‌. പണ്ട്‌ യൂണിവേഴ്സിറ്റി യൂത്ത്‌ ഫെസ്റ്റിവലിന്‌ കവിതയെഴുത്ത്‌ മല്‍സരത്തില്‍ പങ്കെടുത്തു. വിഷയം അപ്പോള്‍ തരുമെങ്കിലും എല്ലാവരും അവരെഴുതിയ പഴയ കവിതകള്‍ ഒന്നു അങ്ങുമിങ്ങും മാറ്റി എഴുതി മല്‍സരിക്കുന്നു. അതുകൊണ്ട്‌ :-

    അനുയോജ്യമായ വാക്കുകള്‍
    വരാതെ
    ആരെയും കളിപ്പിക്കുന്നില്ല

    ആരും ക്ഷോഭിക്കുന്നില്ല
    പ്രണയിക്കുന്നില്ല
    സമരം ചെയ്യുന്നില്ല

    ReplyDelete
  5. കവിതയെഴുതുവാനുള്ള ഏകാന്തത
    ആരുമാവശ്യപ്പെടുന്നില്ല
    അനുയോജ്യമായ വാക്കുകള്‍
    വരാതെ
    ആരെയും കളിപ്പിക്കുന്നില്ല

    കൊള്ളാം റഫീക്കെ..

    നന്മകള്‍

    ReplyDelete
  6. ഇതൊക്കെ മത്സരവേദികളില്‍ മാത്രമാണോ കവേ..

    ReplyDelete
  7. കവിതയില്‍ നേരത്തിന്റെ ചിട്ടവട്ടങ്ങളെ പൂട്ടിയിട്ട് ഒരു മത്സരം ഒരുക്കിയത് ആരാണ്?

    ReplyDelete
  8. കവിത`യുണ്ടാക്കുന്ന' ഫാക്‌ടറി
    കവികള്‍ തൊഴിലാളികള്‍
    കവിത വീണ്‌ പരിക്കേറ്റാല്‍
    ആരു തരും നഷ്‌ടപരിഹാരം?
    മരിച്ചാല്‍ കവിയുടെ കുടുംബത്തെ
    ആരു നോക്കും?

    ReplyDelete
  9. കവിത`യുണ്ടാക്കുന്ന' ഫാക്‌ടറി
    കവികള്‍ തൊഴിലാളികള്‍
    കവിത വീണ്‌ പരിക്കേറ്റാല്‍
    ആരു തരും നഷ്‌ടപരിഹാരം?
    മരിച്ചാല്‍ കവിയുടെ കുടുംബത്തെ
    ആരു നോക്കും?

    ReplyDelete
  10. ശരിയാണ്, കവിതയെഴുത്ത് മത്സരങ്ങളില്‍ കവിതകളുടെ നെടുവീര്‍പ്പ് കേല്‍ക്കാം

    ReplyDelete
  11. ശരിയാണ് അവയുടേ ആയുസ്സിന് നീളം കുറവാണ്‍`

    ReplyDelete