ഉത്തരം ഹസീന

മൊയ്തു മാഷായിരുന്നു 
ഞങ്ങളുടെ മലയാളം
അന്നുണ്ടായിരുന്നില്ല 
എളുപ്പമുള്ളതൊന്നും
തുടയില്‍ നീറ്റി 
കുന്നിയില്‍ ചുവന്നണ്
പുത്തനക്ഷരങ്ങള്‍ ഓരോന്ന് 
കൈവഴങ്ങിയത്.

അവരവരുടെ പേര്‌
ആഴി
ആകാശം
പൂമരം
പത്തായം
ഉല്‍സാഹം..
കേട്ടെഴുത്താണ് കടുപ്പം.

ആകാശത്തു വച്ചേ എന്‍റെ പായും ശായും
ഒട്ടിപ്പിടിച്ചിരിക്കും,
അന്നേരമാണ് അവളുടെ കണ്ണിമകള്‍
എനിക്ക് നേരെ വെട്ടാന്‍ തുടങ്ങുക.
കട്ടെഴുത്താണ് എളുപ്പം.

അവള്‍ക്കടി ഉറപ്പയാല്‍
അറിയാതെ എഴുന്നേറ്റു നിന്നുപോകും
ശ് എന്ന ഒച്ചയും
കൈവെള്ളയില്‍ മറ്റേ കൈകൊണ്ടുള്ള
അമര്‍ത്തിപ്പിടിത്തവും വന്നു പോകും 
മലയാളത്തിൽ ഒന്നും മറച്ചു പിടിക്കാനാകില്ല
അവളെ ആരൊക്കെയോ മറച്ചു പിടിച്ചു
പിന്നെ കാണാനായില്ല.

മോനെ
കൈ പിടിച്ച്
റോഡ് വക്കിലൂടെ
നടത്തിക്കുന്ന
മാഷിനെ ഇടക്ക് കണ്ടു.

മൊയ്തു മാഷ് മരിച്ചു
അനുശോചനത്തിനു പോയി,
അങ്ങാടിയില്‍ കൂടിയ യോഗത്തിനും നിന്നു.
അറിയാതെ പറഞ്ഞു പോയി
കുട്ടികളുടെ ഭാഷയില്‍
അക്ഷരങ്ങള്‍ക്കു പ്രത്യേകം സ്വരങ്ങളെന്ന പോലെ
വാക്കുകള്‍ക്കു അര്‍ത്ഥങ്ങളും മാഷറിഞ്ഞിരുന്നു.
അവനെപ്പറ്റി എന്നു കരുതിയാകണം
മാഷിന്‍റെ മോന്‍ വല്ലാതെ ചിരിച്ചു.

ഇന്നുമറിയില്ല
ആരാവും
മാഷെ മോന്‍മാഷായാല്‍
മാഷെന്തു വിളിക്കും മാഷേന്നു
ഹാജര്‍ പട്ടികയുടെ ബാക്കിലെഴുതിയത്..?

3 comments:

  1. ഉമ്പാച്ചീ,താങ്കളുടെ മനസ്സില്‍ കവിതയുടെ ഒരു സഞ്ചാരമുണ്ടെന്ന് ഈ വരികള്‍ സാക്ഷ്യപ്പെടുത്തുന്നു:
    'ആകാശത്തു വച്ചേ
    എന്‍റെ പായും ശായും
    ഒട്ടിപ്പിടിച്ചിരിക്കും'
    'അവളെ പിന്നെ കാണാനായില്ല
    മോനെ
    കൈ പിടിച്ച്
    റോഡ് വക്കിലൂടെ
    നടത്തിക്കുന്ന
    മാഷിനെ ഇടക്ക് കണ്ടു.'
    'മൊയ്തു മാഷ് മരിച്ചു
    അനുശോചനത്തിനു പോയി'
    പക്ഷേ,ഭാഷയൂടെ കാര്യത്തില്‍ താങ്കള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  2. മൊയ്തു മാഷ്‌ മരിച്ചോ ?
    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിൂന്‍.

    ReplyDelete
  3. എളുപ്പമുള്ളതൊക്കെ ഇന്നും മലയാളത്തില്‍ കുറവാണ്.
    ഉള്ളില്‍ നീറ്റി..
    കണ്ണില്‍ ചുവന്നു തന്നെ ഇന്നും പഴയ അക്ഷരങ്ങള്‍ പുറപ്പെട്ടു പോകുന്നത്.
    വിരുന്നു വന്ന പുതിയ അക്ഷരങ്ങളൊക്കെ അതു കാണുമ്പോള്‍ കുറ്റം ചെയ്തവരെപ്പോലെ തലകുനിച്ചു നില്‍ക്കും.
    പാവങ്ങള്‍! അവരെന്തു ചെയ്തിട്ടാ അല്ലേ..?

    ഉമ്പാച്ചീ.. ഇതു വായിച്ചപ്പോ ഞാനൊരു സങ്കടമോര്‍ത്തു.

    പഴയ കളിക്കളത്തില്‍ എനിക്കു പങ്കിനായി വാദിച്ചു കരയാറുണ്ടായിരുന്ന ഒരു കൂട്ടുകാരിയൂണ്ടായിരുന്നു.
    കൊല്ലങ്ങള്‍ക്കു ശേഷം ആര്‍‌ത്തിയോടെ അവളെ കാണാന്‍ പോയി.
    കുറേ നോക്കി. അവളെന്നെയും ഞാന്‍ അവളേയും കണ്ടില്ല
    പിന്നെ കുശലം പറഞ്ഞു പിരിഞ്ഞു.

    ReplyDelete