ആദ്യപകല്‍

ആദ്യരാത്രി
പോലെ
പേരെടുത്തിട്ടില്ല
അവിവാഹിതരായ
ചെറുപ്പക്കാരെ
കൊതിപ്പിച്ചും
പ്രതിശ്രുത
വധുക്കളെ
പേടിപ്പിച്ചും
കഥകളില്‍ വളര്‍ന്നിട്ടില്ല

നേരം
വെളുത്ത കാരണം
രഹസ്യത്തിന്‍റെ
മൂടുപടവുമില്ല മുഖത്ത്

പുലരും
മുമ്പെണീറ്റ്
അഴിഞ്ഞ
പൂമുടിക്കെട്ടുമൊതുക്കി
അവള്‍
പുറത്തു കടന്നിരിക്കും

ഇന്നു കൂടി
കഴിഞ്ഞിട്ട്
പോകാമെന്ന്
ഉമ്മ പിടിച്ചു നിര്‍ത്തിയ
കുടുംബക്കാരൊക്കെ
പൊകാനൊരുങ്ങുകയാവും
അലക്കിനും
തുടപ്പിനുമുള്ള
തിടുക്കത്തിലാവും വീട്

പിറ്റേന്നെങ്ങും പോക്ക്
നടപ്പില്ലത്തതിനാല്‍
കുറച്ചധികം ഉറങ്ങാം
അതും കഴിഞ്ഞാല്‍ പിന്നെ,
എഴുന്നേറ്റ്
എങ്ങനെ
പൂമുഖത്തു വരും

കള്ളച്ചിരി
കത്തിച്ചു
നില്‍ക്കുന്ന
പകല്‍വെളിച്ചത്തെ
എങ്ങനെ എതിരേല്‍ക്കും

ആദ്യപകല്‍
ഒരൊത്തുകളിയാണ്
അറിഞ്ഞു കൊണ്ടുള്ള
ഒരൊളിച്ചു കളി.

53 comments:

  1. ആദ്യപകല്‍
    -കവിത പോലൊന്നു കൂടി...

    ReplyDelete
  2. ഉമ്പാച്ചീ,പതിവു പോലെ മനോഹരം.പ്രതിഭയുടെ തിളക്കം കാണണമെങ്കില്‍ ഈ ബ്ലോഗ് കാണണം.

    ReplyDelete
  3. ഉമ്പാച്ചി,
    നന്നായിരിക്കുന്നു. ഒരു നാ‍ണത്തില്‍ പൊതിഞ്ഞ ആദ്യപകല്‍.
    ആബിദ് ഖാന്റെ വരികളുണ്ട് first night (poem)
    “meet me after midnight
    underneath the waxing moon
    I'll be under the tall oak tree
    adorning the glow of sensual skin“

    അതുപോലെ

    ചെറുപ്പക്കാരെ
    കൊതിപ്പിച്ചും
    പ്രതിശ്രുത
    വധുക്കളെ
    പേടിപ്പിച്ചും
    കഥകളില്‍ വളര്‍ന്നിട്ടില്ല


    ആസ്വദിച്ച് വായിച്ചു.അഭിനന്ദനങ്ങള്‍

    ReplyDelete
  4. വിഷ്ണൂ:))
    ഹാ!എന്താ തിളക്കം!പ്രതിഭ!മഹത്തായ പ്രതിഭ!
    ദാ ഇതും കവിത.
    ഉപ്പുമു
    ളക് മഞ്ഞ
    ള്‍പ്പൊടി
    പിന്നെ ശര്‍
    ക്കരയും
    എല്ലാം
    കൂടി ഒരു
    സാമ്പാ
    ര്‍പോലെ.

    ഓ:ടോ:എന്തായാലും അവസാനം ഞാന്‍ പൂര്‍ണ്ണ വിരാമ ചിഹ്നം ഇട്ടു.

    ReplyDelete
  5. "കന്യകേ നിന്‍റെ കണ്ണുകളില്‍ നിന്നാണ് അരിവിന്‍റെ ആദ്യത്തെ കിരണം എന്‍റെ അകതാരിനെ ചും ബിച്ചത്. തന്നെയുമല്ല നിന്‍റെ സാന്നിധ്യത്തില്‍ മറ്റു മുഖങ്ങളെല്ലാം നിഷ്പ്രഭമായി മായുകയാണ്"
    "ആ പൂവ് നീ എന്തു ചെയ്തു"
    "ഏതു പൂവ്"
    "രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്"
    "ഓ അതോ"
    "തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്"
    "ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയുവാന്‍"
    "കളഞ്ഞുവെങ്കിലെന്ത്?"
    "ഓ ഒന്നുമില്ല എന്‍റെ ഹ്ര് ദയമായിരുന്നു അത്.."
    വൈക്കം മുഹമ്മദ് ബഷീര്‍
    അനംഗാരീ
    സ്നേഹം മാത്രം

    ReplyDelete
  6. ഒരു തംസ് അപ്പ് ഉമ്പാച്ചിക്ക്. ആ കമന്റിന്:)

    ReplyDelete
  7. രേഷ്മാസ്,
    എന്നാ എനിക്കൊരു ഡയറ്റ് പെപ്സി പ്ലീസ് വിത്തൌട്ട് ഐസ്..

    ഉമ്പാച്ചി, സോറി ഉണ്ടെ :)

    ReplyDelete
  8. ഉമ്പാച്ചി..നല്ല കവിത..
    ആശംസകള്‍്.!
    -ആമി

    ReplyDelete
  9. ഉമ്പാച്ചി നന്നായിരിക്കുന്നു.

    ReplyDelete
  10. ഉമ്പാച്ചി:എനിക്ക് താങ്കളോട് സഹതാപമുണ്ട്.താങ്കളില്‍ പ്രതിഭയുണ്ട്.അതു പക്ഷെ ഇങ്ങനെ വേണ്ട സ്ഥാനങ്ങളില്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കാതെയും,വാക്കുകള്‍ മുറിച്ചും വരികള്‍ക്ക് നീളം കൂട്ടിയും കവിതയാക്കി ആ പ്രതിഭയെ നശിപ്പിക്കരുത് എന്ന് മാത്രമാണ് എന്റെ അപേക്ഷ.ബൂലോഗത്തെ സുഖിപ്പിക്കല്‍ പ്രസ്ഥാനത്തിന്റെ വക്താവായി നിന്ന് താങ്കളിലെ പ്രതിഭയെ നശിപ്പിക്കാന്‍ ഞാന്‍ ആളല്ല.സുഖിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്‍ഷ്യങ്ങളുണ്ട്.തിരിച്ചറിയുക.സ്വന്തം പ്രതിഭയെ കുരുതികൊടുക്കാതിരിക്കുക.
    സ്നേഹത്തോടെ

    ഓ:ടോ:കവിതകള്‍ സ്വയം വായിച്ച് നോക്കുക.എവിടെയൊക്കെ ചിഹ്നങ്ങള്‍ താങ്കള്‍ ഒഴിവാക്കിയെന്ന് കാണുക.താങ്കളുടെ കവിതകളിലെ സ്ഥിരം പിശകാണത്.അതുമൂലം താങ്കളുടെ കവിതകള്‍ക്ക് ഉണ്ടാകുന്ന ദൌര്‍ബല്യം കാണുക.അര്‍ത്ഥവ്യത്യാസങ്ങള്‍ കാണുക.

    ReplyDelete
  11. ശരിതന്നെ,
    ചിഹ്നങ്ങള്‍ പലയിടത്തും ഒഴിവാക്കിയിട്ടുണ്ട്. എന്നാലതുകൊണ്ട് കവിത മോശമാകുമോ?
    പിന്നെ, വാക്കുകള്‍ മുറിച്ചെഴുതുന്നത്, അതത്ര തെറ്റാണോ?

    പുലരും മുമ്പെണീറ്റ്
    അഴിഞ്ഞ
    പൂമുടിക്കെട്ടുമൊതുക്കി
    അവള്‍
    പുറത്തു കടന്നിരിക്കും

    ഇതുതന്നെ
    പുലരും മുമ്പെണീറ്റഴിഞ്ഞപൂ-
    മുടിക്കെട്ടുമൊതിക്കിയവള്‍
    പുറത്തുകടന്നിരിക്കും.

    എന്നെഴുതിയാല്‍ മാത്രമേ കവിതയാവുകയുള്ളോ?
    അതൊക്കെ കവിയുടെ സ്വാതന്ത്ര്യത്തിനു വിട്ടുകൂടേ? (എനിക്കും മുറിച്ചെഴുതുന്നതിഷ്ടമല്ല, എന്നിരുന്നാലും മുറിച്ചെഴുതുന്നത് ‘തെറ്റ്’ എന്ന് പറയുവാനൊക്കുകയില്ലല്ലോ!)
    --

    ReplyDelete
  12. ഹരീ ഞാനും ഒരു കുഞ്ഞ് സാധനം എന്റെ ആദ്യത്തെ കമന്റില്‍ എഴുതിയിട്ടുണ്ട്.അതു തന്നെയാണ് ഹരിയുടെ സംശയത്തിനുള്ള മറുപടി.ഞാനീയെഴുതുന്നതും,ഹരിയെഴുതുന്നതുമൊക്കെ,യാതൊരു ചിഹ്നങ്ങളും യഥാസ്ഥാനത്ത് ഉപയോഗിക്കാതെ എഴുതിനോക്കൂ.അപ്പോള്‍ അതിന്റെ കുറവ് മനസ്സിലാക്കും.ഓരോ വാക്കുകളും കഴിയുമ്പോള്‍ നാമെന്തിന് അടുത്ത വാ‍ക്കില്‍ നിന്ന് തിരിച്ചറിയാനായി സ്പേസ് ഉപയോഗിക്കണം?അങ്ങു കൂട്ടിയെഴുതിയാല്‍ പോരെ.കുഴപ്പമൊന്നും ഇല്ലല്ലോ?ഉവ്വോ?

    ReplyDelete
  13. ഹരീ ഞാനും ഒരു കുഞ്ഞ് സാധനം എന്റെ ആദ്യത്തെ കമന്റില്‍ എഴുതിയിട്ടുണ്ട്.അതു തന്നെയാണ് ഹരിയുടെ സംശയത്തിനുള്ള മറുപടി.ഞാനീയെഴുതുന്നതും,ഹരിയെഴുതുന്നതുമൊക്കെ,യാതൊരു ചിഹ്നങ്ങളും യഥാസ്ഥാനത്ത് ഉപയോഗിക്കാതെ എഴുതിനോക്കൂ.അപ്പോള്‍ അതിന്റെ കുറവ് മനസ്സിലാക്കും.ഓരോ വാക്കുകളും കഴിയുമ്പോള്‍ നാമെന്തിന് അടുത്ത വാ‍ക്കില്‍ നിന്ന് തിരിച്ചറിയാനായി സ്പേസ് ഉപയോഗിക്കണം?അങ്ങു കൂട്ടിയെഴുതിയാല്‍ പോരെ.കുഴപ്പമൊന്നും ഇല്ലല്ലോ?ഉവ്വോ?

    ReplyDelete
  14. പ്രിയ അനംഗാരി ചേട്ടന്,
    താങ്കള്‍ക്ക് കവിതയുടെ കാര്യത്തില്‍ മുന്‍വിധികള്‍ ഉള്ളതായിട്ടാണ് എനിക്ക് തൊന്നിയിട്ടുള്ളത്. ഈ ണത്തില്‍ ചൊല്ലാവുന്ന
    പാമ്പേ പാമ്പേ കൊച്ചു പാമ്പേ
    ചേമ്പേ ചേമ്പേ കള്ളിച്ചേമ്പേ
    എന്ന ട്യൂണിലും വള്ളിപുള്ളിക്കുത്തോടും കൂടിയ വരികള്‍ മാത്രമേ കവിതയാവുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പാട്ടെഴുതുമ്പോഴും നേഴ്സറി പിള്ളേര്‍ക്ക് റൈംസ് എഴുതുമ്പോഴും ഈണം വേണം. സമ്മതിച്ചു. പക്ഷേ മുറിച്ചെഴുതാനും ചിഹ്നങ്ങള്‍ തെറ്റാതെ ഉപയോഗിക്കാനും ശ്രദ്ധിക്കുന്നതിനേക്കാള്‍ ആശയത്തിലാണ്, അത് വ്യക്തമാക്കുന്ന വരികളിലാണ് കവിത എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    വള്ളിപുള്ളിയോടും വരിതെറ്റാത്ത ദന്തനിരയോടും കൂടി പരത്തി 4 വരി എഴുതുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഉമ്പാച്ചിയുടെ ശൈലി. (ഇനി ഇപ്പൊ ഇതൊന്നുമാവില്ല താങ്കള്‍ ഉദ്ദേശിച്ചത്.അല്ലല്ലോ? എനിക്ക് സമാധാനമായി):-)

    ഓടോ: അതെ,ഞാന്‍ ഭയങ്കര കവിതാസ്വാദകനാ. മലയാളത്തിലിറങ്ങിയ എല്ലാ കവിതയും വായിച്ച് കഴിഞ്ഞു. ഒരേ ആശയത്തിലോ ഒരേ വാക്കുകളിലോ പഴയ എതെങ്കിലും കൃതികള്‍ (ഐ മീന്‍ 1857 മുതല്‍ ഉള്ളവ) ആരെങ്കിലും എഴുതിയാല്‍ ഞാന്‍ ക്ണ്ടെത്തും ജാഗ്രതൈ! :-)

    ReplyDelete
  15. അയ്യോ ദേ കവിതാ പോലീസിങ്ങ്,


    ഉമ്പാച്ചീ, ഓടിക്കോ ഒരു രക്ഷയുമില്ല,
    അത്രക്കങ്ങ് മുട്ടുന്നെങ്കില്‍ വല്ല എഡിറ്റര്‍മാര്‍ക്കുമയച്ച് കൊടുത്തു തിരിച്ചുവരുന്ന മറുപടിക്കത്തിലെ വാചകങ്ങളെ നോക്കി നിര്‍വൃതിയടയൂ, നിയമലംഘനം ഞങ്ങള്‍ ബൂലോക വിമര്‍ശകര്‍ വെച്ചുപൊറുപ്പിക്കത്തില്ല, ജാഗ്രതൈ !

    (അനംഗാരീ, ക്ഷമിക്കുക)

    ReplyDelete
  16. ഉമ്പാച്ചി കവിതനന്നായിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലൊ. തുടരുക.

    -സുല്‍

    ReplyDelete
  17. കവിത ഇഷ്ടമായി ഉമ്പാച്ചീ. ആരുമധികം പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരു ദിവസത്തിന്റെ
    ഒച്ചയനക്കങ്ങളെ ആര്‍ഭാടങ്ങളില്ലാത്ത അര്‍ത്ഥങ്ങള്‍ കൊണ്ട് താങ്കള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍, ആശംസകള്‍

    ReplyDelete
  18. ഉമ്പാച്ചിയുടെ ഏറെക്കുറെ എല്ലാ കവിതകളും ഞാന്‍ വായിച്ചിട്ടൂണ്ട്. അനംഗാരി പറയുന്നതിനോട് യോജിപ്പില്ല. പൊതുവെ ഞാന്‍ കവിതകള്‍ വായിക്കാറില്ല. ബൂലോകത്തിലെ കവിതകള്‍ പോലും, പലപ്പോഴും. എന്നാല്‍ ഉമ്പാച്ചിയുടെ കവിതകള്‍ മിക്കവയ്ക്കും ഒരു പ്രത്യേക സുഖമുണ്ട്. ലളിതമായ വിഷയങ്ങള്‍, അത്ഭുതപ്പെടുത്തുന്ന അവതരണം.

    ReplyDelete
  19. വിഷ്ണുപ്രസാദ്‌ ഉംബാച്ചിയെക്കുറിച്ച്‌ എഴുതിയ നല്ലവക്കുകള്‍ കണ്ടാണ്‌ ഇവിടെ വന്നത്‌. വിഷ്ണുപ്രസാദിന്റെ പ്രതിഷേധത്തിനും, ഉംബാച്ചിയുടെ കവിതക്കും നന്ദി !
    ചിത്രകാരന്‍ വീണ്ടും വരും സ്വന്തം മുന്‍വിധികളെ തിരുത്താനെങ്കിലും.

    ReplyDelete
  20. എന്റെ അഭിപ്രായം പറയാന്‍ എനിക്കാരുടേയും മുഖം നോക്കേണ്ട കാര്യമില്ല.
    ഉംബാച്ചിയുടെ പ്രതിഭ നഷ്ടപ്പെടുത്തണമെന്നാണ് പലര്‍ക്കും താല്‍പ്പര്യം.ഈ ബ്ലോഗില്‍ കമന്റിടണമെന്ന് കരുതിയല്ല.പക്ഷെ, വിഷ്ണുവിന്റെ കമന്റാണ് അതിന് പ്രേരിപ്പിച്ചത്.ആ കമന്റും, ദ്രൌപതിവര്‍മ്മയെ കുറിച്ച് വിഷ്ണുവിട്ട കമന്റും ചേര്‍ത്ത് വായിക്കുക.ഉംബാച്ചിയും,വിഷ്ണുവും,ശിവപ്രസാദും,ലാപുടയും,പൊതുവാളനുമൊക്കെ ഈ ബൂലോഗത്തിനുമപ്പുറം വളരണമെന്ന് തന്നെയാണ് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നത്.അതു പക്ഷെ വ്യാകരണനിയമങ്ങള്‍ പാലിക്കാതെ, അത് കഥയായാലും, കവിതയായാലും,ഒരു പ്രസ്താവനയായാലും,അതിന്റെ ദൌര്‍ബല്യം എടുത്തു കാണിക്കും.തട്ടിയെടുത്തു മാങ്ങ പൂച്ച എന്നെഴുതിയാല്‍ അത് പിശകാണ്.അതില്‍ വ്യാകരണ നിയമം പാലിക്കുക തന്നെ വേണം.അതിനാണല്ലോ നാമെഴുതുമ്പോള്‍ ഈ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത്.
    എന്റെ നെഞ്ചത്തോട്ട് കയറാനുള്ള ആവേശത്തില്‍ ഇതൊക്കെ മറക്കാതിരിക്കുക.ഉംബാച്ചിയെന്ന പ്രതിഭയെ കൊല്ലാതിരിക്കുക.അത്ര തന്നെ.
    (ഓ:ടോ:ഓര്‍ക്കുക.ഉംബാച്ചിയുടെ കവിതകള്‍ മോശമാണെന്ന് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല.അതു പക്ഷെ വഴിതെറ്റിയ കുഞ്ഞാടുകളെ പോലെയാണ്).ദില്‍ബൂ:ഞാന്‍ ഗദ്യകവിതയെ തള്ളിപ്പറയുന്ന ആളല്ല.ഇഷ്ടപ്പെടുന്ന ആള്‍ തന്നെയാണ്.ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായികാണുമെന്ന് വിശ്വസിക്കുന്നു.
    അയ്യപ്പപണിക്കരുടെ ഒരു കവിതയുണ്ട്:
    പന്തിരാണ്ട് കഴിഞ്ഞ ഭവാനി
    അവളുടെ നെഞ്ഞത്തേക്ക് നോക്കി നെടുവീര്‍പ്പിട്ടു;
    ഇനി എന്നാണാവോ
    ഈ ശവങ്ങള്‍ വളരുക?.
    ഈ വരികളിലെ അര്‍ത്ഥവും,അതിനു പിന്നിലെ ആശയവും എത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
    എന്ന് കാണുക.അതെ ഞാന്‍ ഗദ്യ കവിതയെ സ്നേഹിക്കുന്ന ആള്‍ തന്നെ.
    ലാപുടയുടെ കമ്മ്യൂണിസ്റ്റ് പച്ച,ചിഹ്നങ്ങള്‍,ഇടങ്ങളുടെ വികസിച്ചവര്‍ക്ക് പറയാനുള്ളത്,മരിച്ചവരുടെ ഓര്‍മ്മ പുസ്തകം..അങ്ങിനെ...

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. അനംഗാരിയുടെ കമന്റിനുള്ള ഒരു പ്രതികരണം ഇവിടെ.

    ഇവിടെ കമന്റിടാന്‍ വലിയ ബുദ്ധിമുട്ടു്. കമന്റ്‌ പുതിയ വിന്‍ഡോയില്‍ വരുന്നതു മാറ്റുമോ ഉമ്പാച്ചീ?

    ReplyDelete
  23. പ്രിയ കുത്ത് കോമാ സുഹൃത്തുക്കളെ
    ആംഗലെയകവി ഇ.ഇ.കുമിംഗ്സിന്റെ am was.
    എന്ന പ്രശസ്തമായ കവിതയാണ് താഴെ. ഒന്ന് ചിഹ്നം വീളിച്ച് ചിഹ്നനം ചെയ്ത് തരുമൊ?
    am was. are leaves few this. is these a or
    scratchily over which of earth dragged once
    -ful leaf. & were who skies clutch an of poor
    how colding hereless. air theres what immense
    live without every dancing. singless on-
    ly a child's eyes float silently down
    more than two those that and that noing our
    gone snow gone
    yours mine
    . We're
    alive and shall be:cities may overflow(am
    was)assassinating whole grassblades,five
    ideas can swallow a man;three words im
    -prison a woman for all her now:but we've
    such freedom such intense digestion so
    much greenness only dying makes us grow

    ReplyDelete
  24. ചിഹ്നങ്ങള്‍ വാക്കുകള്‍ തന്നെയല്ലേ ? (ഇനി അല്ലായിരിക്കുമോ..?)


    സംശയമില്ല.
    ലാപുഡയും ഉമ്പാച്ചിയും തന്നെ!

    ഉമ്പാച്ചീ, ഒരു ചായ.
    ലാപുഡേ, സ്റ്റ്രോ വേണ്ടാട്ടോ..

    -മറിയം-

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ബൂലോകരേ,

    ഇവിടത്തെ കമന്‍‌റ്റുകള്‍ കണ്ടു. സ്വതവെ ബൂലോകത്തെ ഇത്തരം അടിപിടികളില്‍ നിന്നു ഒഴിയാറാണ്‍ പതിവ്. വിമര്‍ശനത്തിന്‍‌റ്റെയും വിമര്‍ശനത്തിനുള്ള മറുപടികളുടെയും ആഴവും പരപ്പും അളക്കാതെ, ബാലിശമായ തര്‍ക്കവിതര്‍ക്കങ്ങളിലേക്കും വ്യക്തിഹത്യകളിലേക്കും അനാവശ്യമായ് സ്വയം വലിച്ചിഴക്കാന്‍ താല്പര്യമില്ലാത്തതിനാലാണത്. പക്ഷെ ഇവിടെ ഇത്തിരി ഒന്നു പറയണം എന്നു തോന്നിപ്പോയി. പക്ഷെ, ഇതില്‍ കമന്‍‌റ്റിട്ട ആരേയും സ്പ്പോറ്ട്ട് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ അല്ല എന്‍‌റ്റെ ഉദ്ദേശ്യം എന്നാദ്യമേ വ്യക്തമാക്കുന്നു.

    ബൂലോകത്തിലെ മിക്കവരും എഴുതുന്നത് ഗദ്യകവിതകളാണ്. എഴുതാനുള്ള സൌകര്യം ആണ്‍ ഒരു പ്രധാനകാരണം. കാരണം നമ്മളില്‍ പലര്‍ക്കും വൃത്തങ്ങളെ പറ്റിയോ കവിതാരചനാസങ്കേതങ്ങളെ പറ്റിയോ അത്ര വലിയ പരിജ്ഞാനമില്ല എന്നത് പരമാര്‍ത്ഥം (ഉള്ളവര്‍ ഉണ്ടായിരിക്കാം, പക്ഷെ വളരെ കുറവായിരിക്കും). മനസ്സില്‍ വിമ്മി നില്‍ക്കുന്ന വിചാരങ്ങളെ പുറംതള്ളാനും, എഴുതി തെളിയാനുമാണ്‍ ബൂലോകര്‍ എഴുതുന്നത്. അതു കൊണ്ട് എന്തെഴുതുമ്പോഴും നമുക്കെല്ലാം ഒരു കാര്യം ശ്രദ്ധിക്കാം-എഴുതുന്നത് കവിതയായാലും കഥയായാലും ഉപന്യാസമായാലും അതില്‍ സാഹിത്യമുണ്ടായിരിക്കണം; സംവേദിക്കാനൊരു വിഷയവും പറയാനൊരു ശൈലിയും ഉണ്ടായിരിക്കണം. എഴുതുന്നത് കവിതയാണെങ്കിലോ, ഭാഷയ്ക്ക് വ്യക്തതയും വാക്കുകളുടെ ആത്മാവില്‍ കവിത്വവും വേണം വേണ്ടെ?

    ഉമ്പാചി,
    താങ്കളുടെ കവിതകള്‍ എല്ലാം വായിച്ചു. ആശയങ്ങള്‍ക്ക് വൈവിധ്യവും വ്യക്തതയുമുണ്ട്.
    പക്ഷെ, കവിത്വം കാണാന്‍ സാധിച്ചില്ല. കവിതയില്‍ കവിത വേണം എന്നു മനസ്സില്‍ ശാഠ്യം പിടിച്ചു എഴുതി നോക്കുക, ആദ്യപകലിന്‍‌റ്റെ മാറ്റ് കൂടുന്നത് കാണാം. അതേറ്റവും സന്തോഷിപ്പിക്കുക താങ്കളെ തന്നെ ആയിരിക്കുമല്ലോ. ആ സന്തോഷത്തില്‍ കവിത ഇഷ്ടപ്പെടുന്ന ബൂലോകരും കൂടും. തീര്‍ച്ച.

    തുടര്‍ന്നും ഒരുപാട് എഴുതുക.

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  27. കവിതയും ചിഹ്നന ചര്‍ച്ചയും വായിച്ചു.

    എഴുതുന്നയാള്‍ ഉദ്ദേശിക്കുന്ന ആശയം/പ്രതീതി വായിക്കുന്നയാള്‍ക്കു പകരുക എന്നതല്ലേ വാക്കുകളുടെയും ചിഹ്നങ്ങളുടെയുമൊക്കെ ലക്ഷ്യം? ചിഹ്നങ്ങളുടെ കുറവുകൊണ്ട്‌ ഈ കവിതയ്ക്ക്‌ അതു ചെയ്യാന്‍ കഴിയാതെ വരുന്നുണ്ടോ? എനിക്കു തോന്നിയില്ല. ഏറ്റവും കുറച്ചു ചിഹ്നങ്ങള്‍ (വാക്കുകളും) ഉപയോഗിച്ച്‌ ആശയവിനിമയം ചെയ്യുന്നയാളാണ്‌ കഴിവുകൂടിയ എഴുത്തുകാരനെന്നു പണ്ടാരോ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. വി. കെ. എന്‍. എഴുതിയതു പലതും ശ്രദ്ധിക്കുമ്പോള്‍ അതു ശരിയായിരിക്കാമെന്നും തോന്നിയിട്ടുണ്ട്‌.

    മറിച്ച്‌, ഒരു ചിഹ്നമുണ്ടായിരുന്നെങ്കില്‍ വായിക്കാനും മനസ്സിലാക്കാനും എളുപ്പമായേനേ എന്നു തോന്നിയ ഒരു ഉദാഹരണം. ഉമ്പാച്ചിയുടെ 'ആകമാനത്തില്‍' നിന്ന്:

    അവിടേക്ക്
    കതകു തുറന്നിരുന്നു
    എല്ലാ കാതുകളും
    അവിടേക്ക്
    കളിക്കാന്‍ വന്നിരൂന്നു
    എല്ലാ കുട്ടികളും

    അതല്ല, ലോനപ്പന്‍ ഉദ്ധരിച്ച കവിതയിലേതുപോലെ ആ പ്രതീതിയാണുദ്ദേശിച്ചതെങ്കില്‍ ഇങ്ങനെതന്നെ വേണം താനും എഴുതാന്‍.

    ReplyDelete
  28. രാജേഷിനും, ഉമേഷിനും,രാധേയനും നന്ദി.വികാര ഭരിതരായില്ലല്ലോ? സന്തോഷം.
    എന്തിനാണ് ചിഹ്നങ്ങള്‍?.ഉദാഹരണം: ഞാനിവിടെ ഒരു ചോദ്യ് ചിഹ്നമുപയോഗിച്ചത് എന്തിനാണ്?.അതൊരു ചോദ്യമാണെന്ന് തിരിച്ചറിയാന്‍.
    മറ്റൊരു ഉദാ:നിനക്കൊരു കത്ത് അയക്കാമായിരുന്നു.
    എന്താണ് അര്‍ത്ഥം? ഞാന്‍ അവന് ഒരു കത്തയക്കണമെന്നാണോ ധ്വനി?അതല്ലെങ്കില്‍ അവന്‍ എനിക്കൊരു കത്തയക്കണമെന്നായിരുന്നോ ധ്വനി? ഇവിടെ, നിനക്ക്; ഒരു കത്തയക്കാമായിരുന്നു എന്ന് ഒരു കോമ കൊണ്ട് കുറച്ച് കൂടി വ്യക്തത വരുന്നത് കാണാം.എന്റെ ആദ്യത്തെ കമന്റില്‍ തന്നെ ഞാനെഴുതിയ ഉപ്പു മുളക് എന്ന് തുടങ്ങുന്ന വരികള്‍ വായിച്ച് നോക്കുക.ആശയ സ്ഫുടതയും അര്‍ത്ഥ സ്ഫുടതയും വരുന്നതിനാണ് നമ്മള്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത്.ഒരു പൂര്‍ണ്ണ വിരാമ ചിഹ്നം ഇല്ലെങ്കില്‍ ഒരു വാചകം പോലും പൂര്‍ണ്ണമാകാതെ മറ്റൊന്നിന്റെ തുടര്‍ച്ചയായി തീരും.അപ്പോള്‍ പൂര്‍ണ്ണ വിരാമ ചിഹ്നത്തിന് പ്രസക്തിയുണ്ടോ?

    ഉംബാച്ചിയുടെ ഒരു കവിതയെ മാത്രം അവലംബിച്ചല്ല ഞാന്‍ പറഞ്ഞത്.ഒരു കവിതയിലും വേണ്ടിടത്ത് പൂര്‍ണ്ണ വിരാമ ചിഹ്നം ഉപയോഗിച്ചതായി കാണാന്‍ കഴിയുന്നില്ല.അതുകൊണ്ട് മാത്രമാണ് ഞാന്‍ അത് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്.അതുകൊണ്ട് ഞാന്‍ കവിതാ പോലീസ് ആയി.കഷ്ടം!
    ദാ, ഇവിടെയും ആശ്ചര്യ ചിഹ്നം അതിന്റെ ജോലി നിര്‍വ്വഹിക്കുന്നില്ലെ? ആ ചിഹ്നമില്ലെങ്കില്‍ ആ കഷ്ടം ഒരു ദുര്‍ബ്ബലമായ വാക്കാണ്.അത്രയേ ഞാനും പറഞ്ഞുള്ളൂ.

    ഉമ്പാച്ചിയുടെ കവിതകള്‍ മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.പക്ഷെ ആ കവിതകള്‍ക്കൊക്കെ പൊതുവായ ഒരു ദൌര്‍ബല്യമുണ്ട്.അതിനെ മറികടക്കാന്‍ ഉംബാച്ചിക്ക് കഴിയുന്നില്ല.അല്ലെങ്കില്‍ ബോധപൂര്‍വ്വമായ അതിനെ ഒഴിവാക്കുന്നു.വാക്കുകള്‍ മുറിച്ചെഴുതുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്.ഞാന്‍ കൊടുത്ത ഉദാഹരണം നോക്കുക.

    ഇനി കുട്ടികൃഷ്ണമാരാരുടെ നിഗമനങ്ങള്‍ ശ്രദ്ധിക്കുക.അക്കാലങ്ങളില്‍ ഗദ്യ കവിത എന്ന് ഒരു ശാഖയില്ലായിരുന്നു എന്ന് ഓര്‍ക്കുക.ഒരു പദ്യമെഴുതുമ്പോള്‍ ഒരു പൂര്‍ണ്ണവിരാമ ചിഹ്നം കൊണ്ട് അതിന്റെ വരികളെ അവസാനിപ്പിക്കാന്‍ കഴിയും.അത് അക്കാലത്ത് ഒരു നക്ഷത്ര ചിഹ്നം കൊണ്ടും നിര്‍വ്വഹിച്ചിരുന്നില്ലേ.ഇനി ഉംബാച്ചിയുടെ കവിതയില്‍ അങ്ങിനെ വല്ല നക്ഷത്ര ചിഹ്നവും കാണാനുണ്ടോ?
    ഒരു ഉദാ:
    പകലമ്മ തന്ന ചോറുണ്ടു ഞാന്‍ സംതൃപ്തനായി
    ട്ടുച്ചമയക്കത്തിലാണ്ടുപോകെ കണ്ടൂ കിനാവുകള്‍...

    ഇവിടെ പകലിനും, അമ്മയ്ക്കും ഇടയില്‍ ഒരു കോമയില്ലെങ്കില്‍ എന്തു സംഭവിക്കും?ഒന്നും സംഭവിക്കാനില്ല.അര്‍ത്ഥത്തില്‍ ഒരു ധാരണപിശക് വരും.അത്ര തന്നെ. സംതൃപ്തനായി എന്നതിന് ശേഷം ഒരു ഹൈഫന്‍ (‌-)ഇല്ലെങ്കില്‍ ഏതെങ്കിലും വ്യാകരണ നിയമം തെറ്റുന്നുണ്ടോ?.
    വൃത്തവും, താളവും, ഒന്നും വേണമെന്ന് ഞാന്‍ ശാഠ്യം പിടിച്ചില്ലല്ലൊ?

    നാളെ എന്റെയും നിങ്ങളുടേയും കുട്ടികള്‍ ഇതൊക്കെ വായിച്ചാണ് വളരുന്നത്.അവരും ഒരു പദ്യമോ, അതല്ലെങ്കില്‍ ഒരു കഥയോ ഒക്കെ എഴുതുമ്പോള്‍ ഒരു പൂര്‍ണ്ണ വിരാമ ചിഹ്നമോ, അല്‍പ്പ വിരാമ ചിഹ്നമോ, അര്‍ദ്ധ വിരാമ ചിഹ്നമോ ഇല്ലാതെ നീട്ടി വലിച്ച് എഴുതി അര്‍ത്ഥം മാറി പോകുമ്പോള്‍ അത് തിരുത്തണമെന്ന് തോന്നുമോ?അതല്ലെങ്കില്‍ ഇതാണ് ഇപ്പോഴത്തെ ശൈലി, ഗംഭീരം, ഉദാത്തം എന്നൊക്കെ പറഞ്ഞ് വാഴ്ത്തുമോ?

    ഓ. ടോ: ഉമ്പാച്ചിയോട് നന്ദിയുണ്ട്.ഇതൊരു ചര്‍ച്ചയാക്കാന്‍ കഴിഞ്ഞല്ലോ?
    ലോനപ്പാ, കുത്തുകോമാ സുഹൃത്തുക്കളെ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കാതെ,വികാര ഭരിതനാവാതെ.
    പക്വതയും, വിവേകപൂര്‍ണ്ണമായ പെരുമാറ്റവുമാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല നന്മകള്‍.

    ReplyDelete
  29. അനംഗാരി,

    ഇവിടെ ഞാന്‍ താങ്കളുടെ കൂടെത്തന്നെയാണു്. ചിഹ്നങ്ങള്‍ വേണമെന്നു തന്നെയാണു് എന്റെ അഭിപ്രായം. അധികമാകരുതു് എന്നു മാത്രം. ഫോര്‍മാറ്റിംഗു കൊണ്ടു മാത്രം (ചിഹ്നനം മാത്രമല്ല, കട്ടിയുള്ളതും ചരിഞ്ഞിരിക്കുന്നതുമായ അക്ഷരങ്ങളെക്കൊണ്ടും) കവിതയുടെ ഭാവം വ്യഞ്ജിപ്പിക്കുന്നതും എനിക്കിഷ്ടമല്ല. (ശ്രദ്ധിക്കുക, "തെറ്റാണു്" എന്നല്ല ഞാന്‍ പറഞ്ഞതു്.)

    ഇതിന്റെ മറ്റൊരു വശമാണു് കവിതകള്‍ വായിക്കാനുള്ളതാണു്, പാടാനുള്ളതല്ല എന്ന വാദം. ചൊല്‍ക്കാഴ്ചകളെ എതിര്‍ക്കുന്ന ഒരു വിഭാഗം കാവ്യാസ്വാദകരുണ്ടു്. പലപ്പോഴും അക്ഷരശ്ലോകം കേട്ടാല്‍ ശ്ലോകങ്ങളോടു തന്നെ വിരക്തിയുണ്ടാവും.

    എന്റെ കമന്റിന്റെ ഉദ്ദേശ്യം ഒന്നു മാത്രമായിരുന്നു. അവനവനു പരിചയമുള്ള രീതിയ്ക്കു വിപരീതമായതു നമുക്കു് അരോചകമായിത്തോന്നുന്നു. പഴയ ലിപിയെയും പുതിയ ലിപിയെയും ചൊല്ലി ഞാനും സിബുവും എല്ലാ ആഴ്ചയും തര്‍ക്കിക്കാറുണ്ടു്. എനിക്കു പുതിയ ലിപി കണ്ടാല്‍ ചൊറിഞ്ഞുകയറും. അതു ചീത്തയായതുകൊണ്ടല്ല.

    "താഴ്‌വാരം" എന്നതിനെ "താഴ്വാരം" എന്നു കണ്ടാല്‍ നമുക്കു ചൊറിഞ്ഞുകയറുന്നതിന്റെയും കാരണമിതാണു്. "താഴ്വാരം" തെറ്റായിട്ടല്ല.

    ഞാന്‍ കൊടുത്ത ഉദ്ധരണിയനുസരിച്ചു് പണ്ടു് പദ്യത്തില്‍ ചിഹ്നനമില്ലായിരുന്നു എന്നും (നക്ഷത്രപ്പുള്ളിയും സംസ്കൃകത്തിലെ ദണ്ഡവും ചിഹ്നങ്ങളാണോ അല്‍പവിരാമവും പൂര്‍ണ്ണവിരാമവും പോലെ? അവ വരി അവസാനിക്കുമ്പോള്‍ ഇടുന്ന ലൈന്‍ ഫീഡ്‌ മാത്രമല്ലേ?) പിന്നീടു് അവ വന്നപ്പോള്‍ (സംസ്കൃതശ്ലോകത്തില്‍ ചിഹ്നങ്ങളിട്ടതു് വിമര്‍ശനത്തിനു കാരണമായി) അതു മിക്കവര്‍ക്കും അരോചകമായിത്തോന്നി എന്നും, പിന്നീടു ചിഹ്നനം വ്യാപകമായപ്പോള്‍ അതില്ലാതെ കണ്ടതു് അനംഗാരിക്കു് അരോചകമായിത്തോന്നി എന്നും കാണാം.

    ശരിയേതു്, തെറ്റേതു് എന്നു ഞാന്‍ ഇപ്പോള്‍ വാദിക്കാറില്ല. മതിയായി. നൂറു പേര്‍ തെറ്റു ചെയ്താല്‍ അതു ശരിയാകും എന്നാണു പുതിയ തിയറി. എന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ (വ്യാകരണം എന്ന വിഭാഗം) എന്റെ നിലപാടു് ഇതിലും കര്‍ക്കശമാണെന്നു കാണാം.

    ഗദ്യ-പദ്യങ്ങളെപ്പറ്റിയും കവിതകളെപ്പറ്റിയും വളരെയധികം പറയാണുണ്ടു്. ഇനിയൊരിക്കലാവാം.

    ReplyDelete
  30. ഉമേഷ് നന്ദി.ഞാന്‍ തെറ്റിധരിച്ചിട്ടില്ല.ചുമരെഴുത്ത് എന്ന ബ്ലോഗില്‍ ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ച ഞാന്‍ കണ്ടിരുന്നു.അവിടെ വൃത്തങ്ങളും വിഷയമായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു.ഇതൊരു നല്ല ചര്‍ച്ചയായി ഉമേഷിന്റെ ബ്ലോഗില്‍ നടക്കട്ടെ.
    ഞാനും പുതിയ ലിപിയുടെ ഒരു ശത്രുവാണ്:)

    ഓ:ടോ:ദൃശ്യാ ക്ഷമിക്കുക.പേര്, എന്റെ മുകളിലത്തെ കമന്റില്‍ രാധേയന്‍ എന്നായിപോയി.അതു തിരുത്തി വായിക്കാന്‍ അപേക്ഷ.

    ReplyDelete
  31. ചര്‍ച്ച ചിഹ്നങ്ങളെപ്പറ്റിയായതിനാല്‍ ഒന്നു കൂടിപ്പറഞ്ഞ് ഈ എരിതീയിലേയ്ക്ക് അല്പം എണ്ണ പകരട്ടെ:
    ഉമ്പാച്ചി ഈ കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടേ രണ്ട് ചിഹ്നങ്ങളില്‍ ഒരെണ്ണം അസ്ഥാനത്തായതിനാല്‍ ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. :)

    ReplyDelete
  32. എന്റെ കമന്റിന്റെ ഉദ്ദേശ്യം ഒന്നു മാത്രമായിരുന്നു. അവനവനു പരിചയമുള്ള രീതിയ്ക്കു വിപരീതമായതു നമുക്കു് അരോചകമായിത്തോന്നുന്നു. പഴയ ലിപിയെയും പുതിയ ലിപിയെയും ചൊല്ലി ഞാനും സിബുവും എല്ലാ ആഴ്ചയും തര്‍ക്കിക്കാറുണ്ടു്. എനിക്കു പുതിയ ലിപി കണ്ടാല്‍ ചൊറിഞ്ഞുകയറും. അതു ചീത്തയായതുകൊണ്ടല്ല.

    ഉമേഷേട്ടന്‍ ഈ പറഞ്ഞതാണ് കാര്യം. ഇത് മാത്രമാണ് കാര്യം.

    "താഴ്‌വാരം" എന്നതിനെ "താഴ്വാരം" എന്നു കണ്ടാല്‍ നമുക്കു ചൊറിഞ്ഞുകയറുന്നതിന്റെയും കാരണമിതാണു്. "താഴ്വാരം" തെറ്റായിട്ടല്ല.


    ഈ പറഞ്ഞത് മനസ്സിലായില്ല. സത്യമായിട്ടും. :-)

    ReplyDelete
  33. ഭാഷയുടെ വ്യാകരണങ്ങള്‍ കവിതയില്‍ പാലിക്കണം എന്ന് പറയുന്നതില്‍ തെറ്റില്ല, പക്ഷേ കവിതയുടെവ്യാകരണം തീരുമാനിക്കാനുള്ള അവകാശം കവിക്കാണെന്ന് വിസ്‌മരിക്കരുത്‌. തമസ്കരിക്കപ്പെടുന്ന ഒരു കുത്തോ കോമയോ, സംവദനത്തിന്‌ വേറൊരു തലം സൃഷ്ടിക്കും എന്ന് കവിക്ക്‌ തോന്നിയാല്‍, അത്‌ മനഃപൂര്‍വം ഒഴിവാക്കാന്‍ അയാള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കണം.

    ഉമ്പാച്ചി കവിതയില്‍ ചിഹ്‌നങ്ങള്‍ ഒഴിവാക്കുന്നത്‌ മനഃപൂര്‍വം ആണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. (അദ്ദേഹത്തിന്റെ ബ്ലൊഗിന്റെ തലവാചകത്തില്‍ ചിഹ്‌നങ്ങള്‍ വളരെ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക). എല്ലാ കവിതയിലും എന്താ അങ്ങിനെ എന്നാണ്‌ അനംഗാരിയുടെ ചോദ്യമെങ്കില്‍, അതിന്‌ ഉമ്പാച്ചി തന്നെ മറുപടി പറയട്ടേ.

    ReplyDelete
  34. ആത്മപ്രകാശനം ഇന്നതെ ആകാവു എന്ന് വ്യക്തിപരമായി ഓരോരുത്തര്‍ക്കും വിശ്വസിക്കുകയും അതിനനുസരിച്ചുള്ള മുന്‍വിധികളൊടെ ആത്മപ്രകാശനങ്ങളെ മനസിലാക്കനും,വെട്ടിനിരത്തി അഭിപ്രായം പറയാനും അവകാശമുണ്ട്‌.
    എന്നാല്‍ അതുപോലെ തന്നെ ആത്മപ്രകാശനം മുഴുവനായൊ, ഭാഗികമായൊ സൌകര്യമൊ മാനസിക നിലയൊ അനുസരിച്ച്‌ പ്രകടിപ്പിക്കാനോ, പ്രകടിപ്പിക്കാതിരിക്കാനൊ ഒരൊ സൃഷ്ടി കര്‍ത്തവിനും സ്വാതന്ത്ര്യമുണ്ട്‌.
    കവിത കവിയുടെ മനസിലേക്ക്‌ ഇറങ്ങി ചെല്ലാനുള്ള വഴിയാണ്‌ അത്‌ എങ്ങനെ നിര്‍മ്മിക്കണമെന്ന് കവി തീരുമാനിക്കും. കമന്റുന്നവന്റെ സ്വതന്ത്ര്യം കവിക്കുമുണ്ട്‌.

    ReplyDelete
  35. പക്ഷെ, കവിത്വം കാണാന്‍ സാധിച്ചില്ല. കവിതയില്‍ കവിത വേണം എന്നു മനസ്സില്‍ ശാഠ്യം പിടിച്ചു എഴുതി നോക്കുകഅത്ര ശാഠ്യം വെണോ/. കുമിങ്ങ്സ് ഇതൊന്നും പാലിച്ചില്ലെന്നേ ഞാന്‍ പറഞ്ഞുള്ളൂ.

    ഒ.ടോ
    കുത്ത് കോമാവിളി കേട്ട് വേദനിച്ചവരോട് ഞാന്‍ ക്ഷമചോദിക്കുന്നു. ചിലപ്പോഴെങ്കിലും ഇത്തിരി വികാരം കൊള്ളും, മനുഷ്യനല്ലേ.

    ReplyDelete
  36. ഉമ്പാച്ചി ഞാനിതുവഴി ആദ്യം വരുകയാ.. ഒരു കവിതയ്‌ക്ക്‌ ഇത്രയും ആളുകളുടെ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ താങ്കളും പുലിവര്യന്മാരില്‍ പെട്ടയാളാണെന്നറിഞ്ഞു. പരിചയപ്പെട്ടതില്‍ സന്തോഷിക്കുന്നു.
    :)

    ReplyDelete
  37. ഉമ്പാച്ചിയുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ്‌ ഞാന്‍ കമന്റിടുന്നത്‌ (എന്നാണോര്‍മ്മ! :)). എങ്കിലും കവിതകള്‍ പലപ്പോഴും വായിച്ചിട്ടുണ്ട്‌.

    പലരെയും പോലെ നേരമ്പോക്കിന്‌ വേണ്ടി എന്തോ കുത്തിക്കുറിച്ചിടുന്ന ഒരാളാണെന്നാ ആദ്യം കരുതിയത്‌. (വിഷ്ണുവിന്റെയൊക്കെ കാര്യം അങ്ങനെയല്ല. ആദ്യം വായിച്ച കവിത (വിടുതി) തന്നെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, കവിയുടെ ഉള്‍ക്കരുത്തിനെക്കുറിച്ച്‌.) പതുക്കെ പതുക്കെ ഉമ്പാച്ചിയുടെ എഴുത്തിന്റെ intensity കൂടിക്കൂടി വരുന്നതറിഞ്ഞു. 'സാന്റ്‌ പേപ്പറൊ'ക്കെ വായിച്ചപ്പോള്‍ മനസ്സ്‌ കൊണ്ട്‌ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ എഴുത്തില്‍ സ്ഥൈര്യം പുലര്‍ത്തുമോ എന്നറിയാനൊരു കൗതുകമുണ്ടായിരുന്നു, അപ്പോഴും. ഉമ്പാച്ചിയില്‍ പ്രതിഭ തിളങ്ങുന്നുണ്ട്‌, സ്ഥിരതയോടെ തന്നെ.

    ഇയാളുടെ എഴുത്തിന്റെ പ്രത്യേകതയെന്താണ്‌? വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ എന്തോ ഉറപ്പു വരുത്താനായി സ്വന്തം ഉള്ളിലേക്ക്‌ നോക്കാനെന്നോണം ഓരോ വാക്കിന്റെയുമിടയില്‍ ഒരു ഇടവേള (വാക്യഘടനയുമായി പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ലാത്ത വിധം) നിലനിര്‍ത്തുന്ന ഒരു സംഭാഷണം പോലെയാണ്‌ ഉമ്പാച്ചിയുടെ പല കവിതകളും അനുഭവപ്പെടുന്നത്‌. തികച്ചും വൈയക്തികവും ലളിതവുമായ ഒരു ഭാഷണം എന്ന് തോന്നിപ്പിക്കുന്ന കവിത വായിക്കുന്നയാളിന്‌ പുതിയൊരുള്‍ക്കാഴ്ച കൊടുക്കുന്നുവെന്നത്‌ നിസ്സാരമല്ല. അക്കാര്യത്തില്‍ സംഭാഷണത്തിന്റെ വൈയക്തിക സ്വഭാവം ദ്യോതിപ്പിക്കും വിധമുള്ള വാക്കുകളുടെ ഈ സവിശേഷ ക്രമീകരണത്തിന്‌ തീര്‍ച്ചയായും ഒരു പങ്കുണ്ട്‌. അതായത്‌, തന്റെ കവിത വായിക്കപ്പെടേണ്ടത്‌ ഇങ്ങനെയാണെന്ന ഒരു ധാരണയോടെയാവണം ഉമ്പാച്ചി വാക്കുകള്‍ നിരത്തുന്നത്‌.

    ഈയൊരു പശ്ചാത്തലം പരിഗണിച്ചു കൊണ്ട്‌ മാത്രമേ ഉമ്പാച്ചി ചിഹ്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിന്റെ സാംഗത്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാനാവൂ എന്ന് ഞാന്‍ കരുതുന്നു. ഉദാഹരണത്തിന്‌, പൂര്‍ണ്ണവിരാമമില്ല എന്നാരോപിക്കാവുന്ന പലയിടത്തും തൊട്ടടുത്ത വരിക്കു മുന്നിലായി കൂടുതല്‍ ശൂന്യസ്ഥലം വിട്ടിരിക്കുന്നത്‌ കാണാം. അതില്‍ നിന്ന്, "ഈ വാക്യം ഇവിടെ അവസാനിച്ചു, എന്നാല്‍ അവസാനിച്ചില്ല!" എന്നൊരു ധ്വനിയാണ്‌ വായിക്കുന്നയാള്‍ക്ക്‌ കിട്ടുന്നത്‌. ഇതു പോലെ പലതും ചൂണ്ടിക്കാട്ടാന്‍ കഴിയും. സംവേദനത്തിന്‌ ആക്കം കൂട്ടുന്നവയാണ്‌ അതില്‍ മിക്കതുമെന്നും തോന്നുന്നു. പ്രത്യേകിച്ചും, സൂക്ഷ്മാംശങ്ങളില്‍ ചെലുത്തുന്ന ശ്രദ്ധയാണ്‌ ക്രാഫ്റ്റിന്റെ മികവ്‌ എന്നു വിശ്വസിക്കുന്ന എനിക്ക്‌.

    ഇതൊക്കെയാണെങ്കിലും, എവിടെയെങ്കിലും ഒരു ചിഹ്നത്തിന്റെ ആവശ്യമുണ്ടായിരുന്നു അല്ലെങ്കില്‍ ഇല്ലായിരുന്നു എന്ന് കവിക്കോ കൊള്ളാവുന്ന ഒരു വായനക്കാരനോ തോന്നിയാല്‍ പറയുകയും തിരുത്തുകയുമൊക്കെ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അതായത്‌, അത്‌ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് കവിക്കു തോന്നുകയാണെങ്കില്‍. അതിന്‌ കവിതയെക്കാളും അതിന്റെ സംവേദനത്തെക്കാളുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുമ്പോഴാണ്‌ പ്രശ്നം. വിഷ്ണുവിന്റെ, വിശാഖിന്റെ, അബ്ദുവിന്റെ ഒക്കെ കവിതകള്‍ ചികഞ്ഞാല്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിലുള്ള അശ്രദ്ധ കണ്ടെത്താവുന്നതേയുള്ളു. ആരെങ്കിലും പറഞ്ഞെന്നോ തിരുത്തിയെന്നോ കരുതി അവരുടെ പ്രതിഭയെ കുറച്ചു കാണേണ്ട കാര്യമില്ല താനും. പക്ഷേ ഉമ്പാച്ചിയുടെ കവിതകളില്‍ ചിഹ്നങ്ങളെ പലപ്പോഴും അവഗണിച്ചിരിക്കുന്നത്‌ ലളിതമായി അവതരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക്‌ ഘടനാപരമായ intensity നല്‍കാനാണെന്നതാണ്‌ എന്റെ തോന്നല്‍. അക്കാര്യത്തില്‍ കവി വിജയിക്കുന്നുമുണ്ട്‌, പലപ്പോഴും.

    പിന്നെ, ചിഹ്നങ്ങള്‍ പരമ്പരാഗത രീതിയില്‍ ഉപയോഗിക്കാത്ത ധാരാളം കവികളുണ്ടല്ലോ. പാസിന്റെ കവിതയൊക്കെ മൊഴിമാറ്റം ചെയ്യുമ്പോള്‍ കുറെ വലഞ്ഞിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍.

    ReplyDelete
  38. കവിതയെക്കുറിച്ചുള്ള ചര്‍ച്ച കണ്ടാണ്‌ കയറിവന്നത്‌. അനംഗാരിയുടെ കടും പിടുത്തവും അതിനോടുള്ള പരാജിതന്റെ പ്രതികരണവും കണ്ടപ്പോള്‍ മിണ്ടാതെ പോകാന്‍ തോന്നുന്നില്ല.
    മുകളിലെ കമന്റുകളില്‍ ആരൊക്കെയോ പറഞ്ഞ ഒരു യാഥാര്‍ഥ്യമുണ്ട്‌. ചിലരെങ്കിലും ബ്ലോഗിലെ കവിതകളെ പിന്നിലേക്ക്‌ വലിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. അത്‌ മനപൂര്‍വമാണോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ ബ്ലോഗുകളില്‍ ഇത്‌ തുടര്‍ച്ചയായ ശ്രമങ്ങളായി മാറുന്നു. കവികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അത്തരം ശ്രമങ്ങള്‍ ഒരുപക്ഷേ വായനയുടെ കുറവോ കവിതകളെക്കുറിച്ചുള്ള മുന്‍ ധാരണകളോ സൃഷ്ടിക്കുന്നതാവണം. പക്ഷേ അനംഗാരിയെപ്പോലെയുള്ള നിര്‍ബന്ധബുദ്ധികള്‍ കവിതയോട്‌ ചെയ്യുന്നത്‌ നന്നല്ല. വിമര്‍ശനമോ പഠനമോ ഒക്കെ നല്ലതു തന്നെയെന്ന് ഞാനും പറയും. പക്ഷേ ഒരാള്‍ അയാളുടെ ശൈലിയില്‍ എഴുതുമ്പോള്‍ അത്‌ ആത്മഹത്യാപരം എന്നോ അതിനെ അംഗീകരിക്കുന്നവര്‍ അയാളുടെ പ്രതിഭയെ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നോ ഒക്കെ പറയുന്നത്‌ ശരിയാണോ? അതും കവിതയിലെ ഒരു മാറ്റം തന്നെയാണ്‌. അത്ര പുതുതൊന്നുമല്ല താനും. പലപ്പോഴും നമ്മുടെ പിടിവാശികളാണ്‌ എഴുതുന്നയാളിന്റെ മനസ്സിനെ കവിതയില്‍ കാണാന്‍ സമ്മതിക്കാത്തത്‌. കവിത മുന്നോട്ടുതന്നെ പൊയ്ക്കോട്ടെ. അത്‌ കവിതയായാല്‍ പോരേ. ചില്ലറക്കവിതകള്‍ എഴുതുന്നയാള്‍ എന്ന നിലക്ക്‌ ഇത്രയേ എനിക്ക്‌ പറയാനുള്ളൂ.

    പിന്നെ മറ്റൊന്നു കൂടി. നമ്മളില്‍ പലരും ഗദ്യത്തില്‍ കവിത എഴുതുന്നത്‌ വൃത്തത്തെക്കുറിച്ച്‌ അറിവില്ലാഞ്ഞിട്ടാണെന്ന് ഞാന്‍ കരുതുന്നില്ല. അത്‌ മാറ്റങ്ങളെ അംഗീകരിക്കാത്തവരുടെ വാദമാണ്‌. വൃത്തമറിയുന്നത്‌ നല്ലതെന്നോ മോശമെന്നോ കരുതിയിട്ടല്ല ഇത്‌ പറയുന്നത്‌. കവിത എഴുതാനോ വായിക്കാനോ വൃത്തം അറിയണമെന്ന് ഞാന്‍ കരുതുന്നുമില്ല. എങ്കിലും എനിക്ക്‌ തോന്നുന്നത്‌ വൃത്തത്തിന്റെ ഏച്ചുകെട്ടില്ലാതെ പ്ലെയിനായി പറയാന്‍ സൗകര്യം നല്‍കുന്നു എന്നതുകൊണ്ടാണ്‌ ഗദ്യകവിതകള്‍ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം കൂടുന്നതെന്നാണ്‌.

    അനംഗാരീ, കവിത കീറിമുറിക്കാനുള്ളതല്ല. നല്ലതെന്ന് തോന്നിയാല്‍ ആസ്വദിക്കുക, അല്ലെങ്കില്‍ എനിക്കിഷ്ടമായില്ല എന്നൊരു കമന്റോ എനിക്ക്‌ ചില പോരായ്മകള്‍ തോന്നിയെന്നോ എഴുതിയിടുക. പോരായ്മകളെന്ന് താങ്കള്‍ക്ക്‌ തോന്നുന്നവയാവണം ഒരു പക്ഷേ തന്റെ കവിതയുടെ കരുത്തായി എഴുത്തുകാരന്‍ കാണുന്നത്‌. ഇത്രയും പറഞ്ഞതിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നു.

    ഉമ്പാച്ചീ കവിതകള്‍ നന്നാവുന്നുണ്ട്‌. വാക്കുകള്‍ക്ക്‌ ഒരു തുറന്ന ഭാവമുണ്ട്‌ താങ്കളുടെ കവിതകളില്‍. അത്‌ എനിക്ക്‌ ഏറെ ഇഷ്ടമാകുന്നു. ഇനിയുമെഴുതുക.

    ReplyDelete
  39. ഉമ്പാച്ചീ, ദയവായി കമന്റ് പുതിയ വിന്‍ഡോയില്‍ തുറക്കുന്ന ഒപ്ഷന്‍ എടുത്തുകളുയൂ,

    ReplyDelete
  40. എന്റെ ചില അഭിപ്രായങ്ങല്‍ പോസ്റ്റായി ഇട്ടിട്ടുണ്ട്ഇവിടെ

    ReplyDelete
  41. ഉമ്പാച്ചി,
    വിശദമായൊരു കന്മന്റ് ഇടണമെന്ന് കരുതിയതാണ്.പറയണമെന്നു തോന്നിയ കാര്യങ്ങള്‍ മിക്കവയും പരാജിതന്‍ തന്റെ പുതിയ പോസ്റ്റില്‍ പറഞ്ഞുകഴിഞ്ഞതിനാല്‍ ഇനി അതിനു സാംഗത്യം ഇല്ല.ഇനി എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് പരമുവിന് വിടുന്നു.
    താങ്കളുടെ കവിതകളില്‍ ഒന്നിലും ചിഹ്നങ്ങളുടെ അഭാവം അര്‍ത്ഥശങ്കയുണ്ടാക്കിയതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല.ഇനി ഇത് ഉമ്പാച്ചിയില്‍ തുടങ്ങിയ ഒരു പ്രവണതയുമല്ല.റോബര്‍ട്ട് ഫ്രോസ്റ്റ് ഒരു അഭിമുഖത്തില്‍ പുതിയ കവികള്‍ ചിഹ്നങ്ങളും മറ്റൂം ഒഴിവാക്കി നടത്തുന്ന പരീക്ഷണങ്ങളില്‍ സാംഗത്യമില്ല എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്.പക്ഷേ അദ്ദേഹം പറഞ്ഞത് കേവലമായ പുതുമയ്ക്കു വേണ്ടി ചിഹ്നങ്ങളെ മാറ്റിനിര്‍ത്തിയ കവികളെക്കുറിച്ചാണ്.
    ചിഹ്നങ്ങള്‍ വിനിമയത്തെ സഹായിക്കുന്നു എന്ന അനംഗാരിയുടെ നിരീക്ഷണം ശരിതന്നെ.പക്ഷേ അതിന്റെ സസൂക്ഷ്മായ നിരാസംകൊണ്ടും ഒരു വിനിമയം സാധ്യമാണെന്ന് അദ്ദേഹം മനസിലാക്കണം.ചിഹ്നങ്ങളുടെ പ്രസക്തി അറിയാത്തതുകൊണ്ട് ഒരാള്‍ അവയെ ഉപേക്ഷിക്കുന്നതും അതു മനസ്സിലാക്കി ഒരാള്‍ അതിനെ അതിലംഘിക്കുന്നതും രണ്ടുതന്നെയാണല്ലൊ.
    പിന്നെ ഉമേഷ് പറഞ്ഞതുപോലെ പരിചയത്തിന്റെ കാര്യം.അത് വായനക്കാരന്‍ ആര്‍ജ്ജിക്കേണ്ട ഗുണമാണ്.കവിത ഉണ്ടാക്കിത്തരേണ്ട സൌകര്യമല്ല.
    റ്റീ. എസ്സ് .എലിയട്ടിനെ ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കവിയായി എണ്ണിക്കോണ്ടുതന്നെ വൃത്തനിബദ്ധം കവിത എന്ന് നിര്‍ബന്ധം പിടിക്കുന്നതാണ് നമ്മുടെ പരമ്പരാഗത കവിതാസ്വാദനം.എങ്കിലും കവിത അതിനെ മറികടന്ന് വളരുകതന്നെ ചെയ്യും
    ഉമ്പാച്ചിയില്‍ പ്രതിഭയുണ്ടെന്ന് സമ്മതിച്ചിട്ടും അയാള്‍ക്ക് ചിഹ്നങ്ങളെക്കുറിച്ച് ധാരണയില്ല എന്ന് അനുമാനിക്കുന്നത് കഷ്ടം തന്നെ.അതിലും കഷ്ടമാണ് ആയാളുടെ പ്രതിഭയെ അംഗീകരിക്കുന്ന ഒരുവനില്‍,അയാളും ഒരു കവിയായിപ്പോയി എന്ന കാരണംകൊണ്ട് ഗൂഠാലോചനാക്കുറ്റം ചുമത്തുന്നത്.അനംഗാരിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.മേല്‍പ്പറഞ്ഞ ഒന്നൊഴികെ..

    ReplyDelete
  42. ഉമ്പാച്ചി,
    ഏറെ ദുഖത്തോടെ ഞാന്‍ അറിയിക്കട്ടെ,
    ഞാന്‍ വായിച്ചിട്ടുള്ള താങ്കളുടെ 4 കവിതകള്‍ താഹിര്‍ പട്ടാംബി എന്ന ആള്‍ തന്റെ www.pattambikkaran.blogspot.com എന്ന ബ്ലൊഗില്‍ സ്വന്തം പേരില്‍ പോസ്റ്റുചെയ്തിരിക്കുന്നു..!റ്റിനു എന്ന ഒരുവന്‍ വിഷ്ണുവിന്റെ കവിതകളും,മറ്റേതോ ഒരുവന്‍ ലോനപ്പന്റെ കവിതയും മോഷ്ടിച്ച കഥ താങ്കള്‍ അറിഞ്ഞുകാണുമല്ലൊ..ഇതൊരു തുടര്‍ക്കഥയാവുകയാണ്.എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

    ReplyDelete
  43. കൂട്ടരേ,
    താഹിറെന്ന ഈ വിദ്വാന്‍ ഉമ്പാച്ചിയുടെ മാത്രമല്ല, ചങ്ങാടം ബ്ലോഗിന്റെ ഉടമയായ അനിലിന്റെ കവിതയും പൂശിയിട്ടുണ്ട്‌. പേരൊക്കെ മാറ്റി നല്ല കട്ടിക്ക്‌.

    ReplyDelete
  44. ചിഹ്നശാസ്ത്രം! ഒരു ചെറിയ സ്വാതന്ത്ര്യം എടുക്കാമോ?

    1) അവിടേക്ക്
    കതകു തുറന്നിരുന്നു
    എല്ലാ കാതുകളും
    അവിടേക്ക്
    കളിക്കാന്‍ വന്നിരുന്നു
    എല്ലാ കുട്ടികളും

    2) അവിടേക്ക് കതകു തുറന്നിരുന്നു,
    എല്ലാ കാതുകളും.
    അവിടേക്ക് കളിക്കാന്‍ വന്നിരുന്നു,
    എല്ലാ കുട്ടികളും ...

    രണ്ടാമത്തേത് വായനക്കാരന്റെ/ എഡിറ്ററുടെ ഇംപ്രൊവൈസേഷന്‍ മാത്രമാണു കേട്ടോ. അതില്ലാതെ തന്നെയും ഈ കവിയെ എനിക്കിഷ്ടമാണു. ആഖ്യയും ആഖ്യാതാവും ഏതെന്നറിഞ്ഞാലേ നന്നായെഴുതാന്‍ കഴിയൂ എന്നു കരുതുന്നുമില്ല!

    ReplyDelete
  45. എന്റെ വളരെ അടുത്ത സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് വിവാഹത്തിനെക്കുറിച്ചുള്ള ഏറ്റവും വലിയ പേടി ആദ്യപകലിനെക്കുറിച്ചായിരുന്നു. അവളുടെ ആകുലതകള്‍ എന്നോട് വിശദമായി പറഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കീ കവിതയുടെ ആശയം ഉള്‍ക്കൊള്ളാനായി. ഉമ്പാച്ചീ, നന്നായി. എങ്കിലും കുറച്ചുംകൂടി പറയാമായിരുന്നെന്ന് തോന്നുന്നു.

    അല്ല, ചിഹ്നങ്ങളുടെ കാര്യത്തില്‍ വല്ല തീരുമാനവുമായോ എന്തോ

    ReplyDelete
  46. അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച്‌ എങ്ങെനെയാ അഭിപ്രായം പറയാ....
    പിന്നെ ശ്രീജീ....കുത്തിന്റേം കോമയുടേം കാര്യമല്ലേ ചോദിച്ചത്‌....അത്‌ തീരുമാനമായി കേട്ടോ....കുത്തും കോമയും ഒരു ചാക്കിലാകി കവിതയുടെ പുറകില്‍ വച്ച്‌ കൊടുക്കും...ആവശ്യക്കാര്‍ക്ക്‌ ആവശ്യം പോലെ ഉപയോഗിക്കാം......പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാല്‍ ചാക്കുകെട്ട്‌ കവിതേടെ പുറകിലുള്ള കാര്യം കവിതേടെ അമ്മ അറിയരുത്‌.......

    ReplyDelete
  47. നല്ല കവിതയും ചര്‍ച്ചകളും ,
    സമയം വേസ്റ്റായില്ല.
    അഭിനന്ദനങ്ങള്‍

    ReplyDelete
  48. കുത്തും കോമയും വേണോ, വരികള്‍ ഇവിടെവെച്ച് മുറിക്കണോ എന്നുള്ളതെല്ലാം എഴുത്തുകാരന്‍‌ടെ സ്വാതന്ത്ര്യത്തിനു വിടുന്നതല്ലേ ശരി? വഴിവിട്ടു സഞ്ചരിക്കുന്നവരാണ് പുതിയ വഴികള്‍ തുറക്കുന്നതെന്ന് പറയാറില്ലേ? ഈ കുത്തും കോമയും വ്യാകരണവുമൊക്കെ കാലാകാലങളില്‍ മാറാറില്ലേ? വട്ടെഴുത്തോ കോലെഴുത്തോ വായിച്ചാല്‍ നമുക്ക് മനസ്സിലാകുമോ? ഇന്നും ഭാഷ മാറിക്കൊണ്ടിരിക്കുകയല്ലേ? Kill, not save. എന്നുള്ളത് Kill not, save. എന്നാക്കിയാല്‍ അര്‍ത്ഥവ്യത്യാസം വരും എന്നത് ശരി തന്നെ. പക്ഷെ ആദ്യത്തേത് എഴുതിയ ആളോട് അതു തെറ്റാണ് രണ്ടാമത്തേതാണ് ശരി എന്നു പറയാന്‍ പറ്റുമോ? അതുപോലെത്തന്നെയാണ് കവിതയുടെ കാര്യവും. ഏറ്റവും പ്രാഥമികമായ വ്യാകരണനിയമങള്‍ പാലിക്കണം എന്നു പറയാന്‍ മാത്രമേ നമുക്ക് പറ്റൂ..എഴുതിയത് കൊളമാവുകയോ മനസ്സിലാവാതാവുകയോ ചെയ്താല്‍ അതു കവിയുടെ പ്രശ്നം..

    ചെസ്സ് കളിയിലെ ഒരു ചെറിയ ഉദാഹരണം പറയട്ടെ...പരിശീലനത്തിലൂടെയും അവലോകനത്തിലൂടെയും ഓരോ പൊസിഷനിലും ചെയ്യാവുന്ന /ചെയ്യേണ്ടുന്ന കാര്യങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ പറ്റും. കളിമിടുക്ക് കൂടുംതോറും ഇങനെ മനസ്സിലാക്കുന്ന നിയമങളും/കാര്യങളും കൂടും..ഒരു മാസ്റ്റര്‍ക്കും ഒരു വിധം കളിക്കുന്നവര്‍ക്കുമൊക്കെ ഇതിലെ മിക്കവറും കാര്യങള്‍ അറിയുകയും ചെയ്യും..പക്ഷേ മാസ്റ്റര്‍ മാസ്റ്ററാകുന്നത് ഈ നിയമങള്‍ എവിടെയൊക്കെ തെറ്റിക്കണം എന്നറിയുന്നതുകൊണ്ടാണ്..കവിതയുടേയും കഥയുടേയും കാര്യത്തിലും ഇത് പ്രസക്തമാണ്.. വ്യാകരണ നിയമങള്‍ അറിഞിരിക്കണം എന്നതിനപ്പുറത്ത് അതെവിടെ തെറ്റിക്കണം എന്നറിയുന്നവരാണ് മികച്ച എഴുത്തുകാരായിട്ടുള്ളത്..വി.കെ.എന്‍, ബഷീര്‍ എന്നിവര്‍ ഉദാഹരണങള്‍ മാത്രം..വ്യാകരണത്തോടുള്ള ഭ്രമം മൌലികവാദത്തോളമെത്തുമ്പോള്‍ മരിക്കുന്നത് ഭാഷയായിരിക്കും..

    ReplyDelete
  49. ഈ കവിതയെ മനസ്സില്‍ ധ്യാനിച്ച് എഴുതിയതാണ്‍.
    കാണുക
    http://naarayam.blogspot.com/2007/03/blog-post.html

    ReplyDelete
  50. Adhya pakal-nalla gambheera kavitha.ithupoloru theme malayala kavikalarum upayogichathayi arivilla. rafeeque, nee kunhimmon thanne.asooyayundu vakkukal korth
    inganne poomalayundakki manam parathunnathil. bhavukangal........

    narippatta

    ReplyDelete
  51. വല്ലഭന`
    കിളിയെ പിടിക്കാന്‍
    ഒരു വടിപൊട്ടിച്ചെറിഞ്ഞാല്‍ മതി
    അതൊന്ന് കൂര്‍പ്പിച്ചാല്‍
    കുറച്ചുകൂടി നന്ന്
    അറ്റത്തിത്തിരി വിഷം തേച്ചാലോ
    ആനയും വീഴും

    ReplyDelete
  52. നല്ല കവിത, കവിത എന്തെന്ന് ഇവിടെ നല്ലൊരു ചർച്ച നടന്നത് ഈ കവിതയുടെ ഒരു കേമത്തം തന്നെ!

    ReplyDelete
  53. ആദ്യ രാത്രി മാത്രമല്ല .ആദ്യ പകലും ഒരു പകലാണ്‌ അല്ലെ ?

    ReplyDelete